ഡൽഹിയിലെ പുരാതനസ്മാരകങ്ങളുടെ ചരിത്രം ചികഞ്ഞെത്തുന്നവർക്കു മുന്നിൽ എക്കാലത്തും ഒരു അദ്ഭുത കാഴ്ചയാണ് മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂണിന്റെ ശവകുടീരം. മറ്റൊരു മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ തന്റെ പ്രിയതമ മുംതാസിന്റെ സ്മരണയ്ക്കു നിർമിച്ചതായിരുന്നല്ലോ ലോക മഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ. എന്നാൽ, ഹുമയൂണിന്റെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ പത്നി ഹമീദാ ബാനു ബീഗത്തിന്റെ ഉത്തരവനുസരിച്ചു പണികഴിപ്പിച്ചതാണ് ഹുമയൂണ്‍ കുടീരം. താജ്മഹൽ നിർമിക്കുന്നതിനും വർഷങ്ങൾക്കു മുൻപേ ഹമീദാ ബീഗം പ്രിയതമന്റെ ഓർമയ്ക്കായി ഹുമയൂണ്‍ കുടീരം പണിയാൻ ഉത്തരവിട്ടിരുന്നതായി ചരിത്രം പറയുന്നു.
ഹുമയൂണിന്റെ മരണശേഷം പേർഷ്യൻ ശിൽപികളെ വിളിച്ചുവരുത്തി തന്റെ ഭർത്താവിനെ ലോകം എന്നും സ്മരിക്കുംവിധം സ്മൃതികുടീരം നിർമിക്കണമെന്നാണ് ഹമീദ ബാനു ബീഗം ഉത്തരവിട്ടത്. പിന്നീട് ഹുമയൂണിന്റെ പുത്രനായ അക്ബർ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോകോത്തര സൃഷ്ടിയായി പണി പൂർത്തീകരിച്ചു. നിർമാണം കഴിഞ്ഞു 425 വർഷം പിന്നിടുന്പോഴും ഹുമയൂണ്‍ കുടീരം മുഗൾ വാസ്തുവിദ്യയുടെ എക്കാലത്തെയും അന്പരപ്പിക്കുന്ന കാഴ്ചയായി തലയുയർത്തി നിൽക്കുന്നു.
മുഗൾ കാലഘട്ടത്തിലെ ശിൽപചാതുരിയുടെ കൈയൊപ്പുകൾ ഈ സ്മൃതികുടീരത്തിന്റെ മുക്കിലും മൂലയിലും വരെ കാണാൻ കഴിയും. വെളിച്ചം അരിച്ചരിച്ച് അകത്തു കയറുന്ന ചെറുജാലകങ്ങളിലും ശീതളിമയാർന്ന ഇടനാഴികളിലും കമാനങ്ങളിലും മകുടങ്ങളിലുമൊക്കെയുമായി കരവിരുതുകളുടെ കൈയൊപ്പു പതിഞ്ഞു കിടക്കുന്നു. സ്മൃതി കുടീരത്തിന്റെ ഒത്ത നടുക്കായി വെണ്ണക്കല്ലിൽ പണികഴിപ്പിച്ചിട്ടുള്ള പ്രധാന മകുടത്തിന് മാത്രം 42.5 മീറ്റർ ഉയരമുണ്ട്. ഏകദേശം എട്ടു വർഷം കൊണ്ട് ഈ കുടീരത്തിന്റെ നിർമാണം പൂർത്തിയാക്കിയെന്നാണ് ചരിത്ര രേഖകളിൽ പറയുന്നത്. അന്നത്തെക്കാലത്ത് 15 ലക്ഷം രൂപയോളം ചെലവായി. പേർഷ്യൻ വാസ്തുവിദ്യാവിദഗ്ധനായിരുന്ന മിറാക് മിർസ ഘിയാത് ആയിരുന്നു മുഖ്യശിൽപി.
മകുടങ്ങളും മിനാരങ്ങളും വെണ്ണക്കൽ നിർമിതികളുംകൊണ്ടു ഷാജഹാൻ പണികഴിപ്പിച്ച താജ്മഹലുമായി ഒട്ടേറെ സാദൃശ്യങ്ങളുണ്ട് ഹുമയൂണ്‍ കുടീരത്തിന്. ഹുമയൂണ്‍ കുടീരത്തിന്റെ നിർമാണത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ട് പിന്നാലെയാണ് താജ്മഹൽ പണികഴിപ്പിച്ചതെങ്കിലും ഇതിൽ നിന്നേറെ മാതൃകകൾ ആ സ്മൃതികുടീരത്തിലേക്കും കടമെടുത്തിട്ടുണ്ടെന്നാണ് ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നത്. 1993ൽ യുനെസ്കോ ഹുമയൂണ്‍ കുടീരത്തെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തി. അതോടെ ദേശീയ, അന്തർദേശീയ, വിനോദ സഞ്ചാരികളുടെ പ്രിയ സ്ഥലമായി ഇതു മാറുകയും ചെയ്തു.
ഡൽഹിയിൽ നിസാമുദിനോട് ചേർന്നാണ് ഹുമയൂണ്കുടീരം നിലനിൽക്കുന്നത്. നഗരത്തിരക്കിന്റെ നടുവിലാണെങ്കിലും സ്മൃതികുടീരത്തിനകത്തേക്കുള്ള കവാടം കടന്നുചെന്നു കഴിയുന്പോൾ അതുവരെ ചുറ്റിപ്പിടിച്ചു നിന്നിരുന്ന ശബ്ദങ്ങളൊക്കെ വിട്ടൊഴിയുകയും ശീതളിമയാർന്നൊരു സ്വച്ഛത വന്നു പൊതിഞ്ഞു പിടിക്കുകയും ചെയ്യും. ചുറ്റുമുള്ള പച്ചപ്പുകളും തണലുകളും ഹുമയൂണ്‍ കുടീരത്തിലെ പ്രകൃതിയെ മറ്റൊരു പരിസരമാക്കി മാറ്റുന്നു.
ഹുമയൂണിന്റെ പ്രധാന ശവകൂടീരത്തിനു പുറമേ മുഗൾസ്മരണയുടെ ഒട്ടനവധി അടയാളങ്ങളുണ്ട് കുടീരത്തിനകത്ത്. പ്രധാന കെട്ടിടത്തിലും അതിനെ ചുറ്റിപ്പറ്റിയുള്ള ചെറുകെട്ടിടങ്ങളിലുമായി ഒട്ടനവധി മുഗളൻമാരുടെ കല്ലറകളുമുണ്ട്. മുഗളരുടെ കിടപ്പാടം എന്നൊരു വിളിപ്പേരു പോലുമുണ്ട് ഈ സ്ഥലത്തിന്.
ഇസ്ലാം മതവിശ്വാസ പ്രകാരമുള്ള എട്ടു പറുദീസകളുടെ ഓർമയുണർത്തുന്ന വിധത്തിലാണ് ഹുമയൂണ്‍ കുടീരത്തിന്റെ നിർമിതി. ഭൂനിരപ്പിന് പുറമേ 1200 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഒരു തട്ടിലാണ് ഹുമയൂണിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്. ചുറ്റുമായി നാലു വശത്തും കവാടങ്ങളുമായി സമചതുരാകൃതിയിൽ ഒരു തോട്ടവുമുണ്ട്. നാലു കിലോമീറ്ററോളം ദൈർഘ്യത്തിൽ ചെറിയൊരു നീരുറവയും തോട്ടത്തിലൂടെയൊഴുകുന്നു.
പ്രധാന കെട്ടിടത്തിലെ ഹുമയൂണിന്റെ കല്ലറ സ്ഥിതിചെയ്യുന്നതിനെ ചുറ്റിയുള്ള മുറികളിൽ മുഗൾ കാലഘട്ടത്തിലെ മറ്റു പ്രമുഖരുടെ കല്ലറകളുമുണ്ട്. ഹുമയൂണിന്റെ പത്നി ഹമീദാ ബീഗം, ഷാജഹാൻ ചക്രവർത്തിയുടെ പുത്രൻ ദാര ഷിക്കോ, മുഗൾ ചക്രവർത്തിമാരായിരുന്ന ജഹന്ദർ ഷാ, ഫറൂഖ്സിയാർ, റഫി ഉൾ ദർജത്, ആലംഗീർ രണ്ടാമൻ എന്നിവരുടെ കബറുകളും ഇവിടെയാണ്. ഈസാ ഖാന്റെ ശവകുടീരം, ബു ഹാലിമ ഉദ്യാനം, അറബ് സെരായ്, അഫ്സാർവാല ശവകുടീരം, ബാബറിന്റെ ശവകുടീരം, നിലാ ഗുംബാഡ് എന്നിവയും ഹുമയൂണ്‍ കുടീരത്തോട് ചേർന്നുള്ള സ്മൃതിമന്ദിരങ്ങളാണ്.
കാലം വരുത്തിയ കേടുപാടുകൾ ഹുമയൂണ്‍ കുടീരത്തിന്റെ പ്രകടമായ മാറ്റങ്ങൾ വരുത്തിയിരുന്നു. കുറച്ച വർഷങ്ങൾക്കു മുൻപ് ആഗാഖാൻ ട്രസ്റ്റും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റും ചേർന്ന് ചില അറ്റകുറ്റ പണികൾ നടത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയുടെയും നിയന്ത്രണങ്ങളുടെയും ഇടവേളകളിൽ ഇന്നും ആയിരക്കണക്കിന് യാത്രികരാണ് ഇവിടെ പ്രതിദിനം വന്നുപോകുന്നത്.
ഡൽഹി നോട്ടീസ്/സെബി മാത്യു
സ്നേഹ സ്മരണയായി ഹുമയൂണ്‍ കുടീരം
06:57 AM Oct 17, 2021 | Deepika.com