ഏതാനും ദിവസം മുന്പായിരുന്നു പെലെ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കഴിയുന്പോൾ ലോകത്തിനു സന്ദേശമയച്ചത്. വൻകുടലിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായും ഇപ്പോൾ സുഖം തോന്നുന്നുവെന്നും പെലെ അറിയിച്ചു.
പെലെ ആശുപത്രിയിലാണെന്ന വിവരം മാനേജർ ഹൊയെ ഫ്രാഗയാണ് അറിയിച്ചത്. പരിശോധനകളിൽ വൻകുടലിൽ മുഴ കണ്ടെത്തി. നേരത്തേ ശരീരം തളർന്നെന്ന വാർത്തകൾ പെലെ നിഷേധിച്ചിരുന്നു. രണ്ടു വർഷമായി പെലെയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ട്. പെലെയ്ക്ക് വീടുവിട്ട് പുറത്തിറങ്ങാനാകില്ലെന്നും സഹായമില്ലാതെ നടക്കാനാകുന്നില്ലെന്നും കഴിഞ്ഞ വർഷം മകൻ എഡിന്യോ അറിയിച്ചിരുന്നു.
വിശേഷണങ്ങൾ ഒട്ടും ആവശ്യമില്ലാത്ത ഫുട്ബോളറാണ് പെലെ. വർണിച്ചാൽ തീരില്ല ആ പ്രതിഭയുടെ മഹത്വം. ഫുട്ബോളിന്റെ കളിത്തട്ടായ ബ്രസീലിൽ ജനിച്ചുവീണ പെലെ അസാധാരണമായ കളിമികവിലൂടെ ആരാധക മനസുകളിലേക്കു ഇരച്ചുകയറുകയായിരുന്നു. കളിക്കളത്തിൽ മുൻനിരയിലായിരുന്നു (സ്ട്രൈക്കർ) പെലെയുടെ സ്ഥാനം. ചിത്രശലഭത്തെപ്പോലെ വെട്ടിത്തിരിഞ്ഞുള്ള സുന്ദരനീക്കങ്ങളാണ് പെലെ കളിക്കളത്തിൽ നടത്തിയത്. സന്പൂർണ ഫുട്ബോളർ. കടുത്ത പ്രതിരോധനിരകളെ ഭേദിച്ചു നേടിയ ഗോളുകളുടെ മനോഹാരിത പറഞ്ഞറിയിക്കാനാകില്ല. ആയിരം ഗോൾ നേടിയതിനു ശേഷവും പെലെ തന്റെ ഗോൾവേട്ട തുടർന്നു. എണ്പതു രാജ്യങ്ങളിലായി 1300 കളികൾ പെലെ കളിച്ചു. അതിനടുത്ത ഗോളുകളും പെലെ സ്വന്തമാക്കി. ബ്രസീലിന്റെ അഭിമാനസ്തംഭമായ മാരക്കാന സ്റ്റേഡിയത്തിലും പെലെ ഒട്ടേറെ ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും 1961-ൽ ഫ്ളൂമെൻസിനെതിരേ ഏഴു പേരെ മറികടന്നു നേടിയ ഗോൾ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.
താരോദയം
1940 ഒക്ടോബർ 23ന് ബ്രസീലിലെ ട്രസ് കോറകോസ് കു ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലാണ് പെലെ ജനിച്ചത്. ഫുട്്ബോൾ കളിക്കാരനായ ഡോസിഞ്ഞോയുടെയും ഡോണ സെലസ്റ്റെയുടെയും മകൻ. ശാസ്ത്രപ്രതിഭ തോമസ് ആൽവ എഡിസനോടുള്ള ആദരസൂചകമായി മാതാപിതാക്കൾ മകനു എഡിസണ് എന്നു പേരിട്ടു.
കുട്ടിക്കാലത്ത് കളി മാത്രമായിരുന്നു കൊച്ചുപെലെയുടെ മനസിലുണ്ടായിരുന്നത്. പതിനേഴാം വയസിലെത്തിയപ്പോൾ കളിയിലൂടെ ലോകത്തിന്റെ നെറുകയിലെത്തി. 21-ാം വയസിൽ രാജ്യത്തിന്റെ ദേശീയ സ്വത്തായി ബ്രസീൽ ഗവണ്മെന്റ് അദ്ദേഹത്തെ പ്രഖ്യാപിച്ചു. ആധുനിക ഫുട്ബോളിൽ ചരിത്രരേഖ കൂടിയാണ് പെലെയുടെ കളിജീവിതം. കഷ്ടത നേരിട്ട കുടുംബത്തിൽനിന്നു തന്റെ ജീവിതംകൊണ്ട് ആഗ്രഹിച്ചതെല്ലാം പെലെ നേടി. ബ്രസീലിയൻ തെരുവുകളിലാണ് പെലെ പന്തു തട്ടി വളർന്നത്. കുട്ടിക്കാലത്ത് കടലാസും തുണികളും കൂട്ടിക്കെട്ടി പന്തു രൂപത്തിലാക്കി പെലെ പന്തിനെ തടവി തലോടി കളിമെനഞ്ഞു. ചെറുപ്രായത്തിൽ പെലെയുടെ കുടുംബം ട്രസ് കോറകോസിൽ നിന്നു ബൗറു ദേശത്തെത്തി. തുടർന്നാണ് പെലെയുടെ കളിജീവിതം ശരിക്കും ആരംഭിക്കുന്നത്.
1956-ൽ പതിനേഴിന്റെ നിറവിൽ നിൽക്കുന്പോഴാണ് ആദ്യ പ്രഫഷണൽ ക്ലബ്ബായ സാന്റോസിനു വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നത്. കൊറിന്ത്യൻസിനെതിരേ സ്കോർ ചെയ്തു പെലെ വരവറിയിച്ചു. 1957-ൽ ബ്രസീൽ ദേശീയ ടീമിലെത്തി. 1977-വരെ പെലെ കളത്തിൽ നിറഞ്ഞുനിന്നു. രണ്ടുപതിറ്റാണ്ടു നീണ്ട കായിക ജീവിതത്തിൽ നേട്ടങ്ങളുടെ കണക്കുകൾ ഒട്ടേറെയുണ്ട്. ജീവിതത്തിൽ ഫുട്ബോളിനു തന്നെയാണ് പെലെ പ്രാധാന്യം നൽകിയത്. ഇന്നത്തേതു പവർ ഫുട്ബോളിന്റെ കാലം.
സാങ്കേതികമായി ഏറെ മുന്നിൽ. ലോകത്ത് ടെലിവിഷൻ പ്രചാരം നേടിയില്ലാത്ത കാലത്താണ് പെലെ കളിച്ചതും കാൽപ്പന്തിൽ കവിതയെഴുതിയതും. അതുകൊണ്ടുതന്നെ ആ മാന്ത്രികപാദങ്ങളുടെ ചലനങ്ങൾ പകർത്താൻ ഒരു വീഡിയോ കാമറയ്ക്കും കഴിഞ്ഞില്ല. ഇന്നത്തെ തലമുറയിൽ ചെറിയൊരു വിഭാഗത്തിനു മാത്രമേ പെലെയുടെ കളി കാണാനുള്ള അവസരം ലഭിച്ചിട്ടുള്ളൂ. അപൂർണമാണ് പെലെയുടെ റിക്കാർഡ് ചെയ്യപ്പെട്ട കളികളും ഗോളുകളും. പുതുതലമുറയ്ക്കു തീരാനഷ്ടം. പെലെയുടെ കളിക്കാലത്തു തന്ത്രങ്ങൾക്കായിരുന്നു മുൻഗണന.
കളിക്കളത്തിൽ മഞ്ഞയും നീലയും നിറമുള്ള ജഴ്സിയിൽ പെലെ അണിനിരന്ന ബ്രസീലിനെ കാണുന്നതു സുന്ദരക്കാഴ്ചയാണ്. ബ്രസീലാണ് എല്ലാ ലോകകപ്പിലും കളിച്ചിട്ടുള്ള ഒരേയൊരു ടീം. ഏറ്റവും കൂടുതൽ മത്സരം കളിച്ചതും ഏറ്റവും കൂടുതൽ കപ്പടിച്ചതും ബ്രസീൽതന്നെ. നാലു ലോകകപ്പിൽ കളിച്ചു മൂന്നിലും ജേതാക്കളായി പെലെ ഉൾപ്പെട്ട ബ്രസീൽ ടീം. 1958, 1962, 1970 എന്നീ വർഷങ്ങളിലാണ് പെലെയുടെ ബ്രസീൽ ലോകകപ്പ് നേടിയത്. ഇതൊരു റിക്കാർഡ് ആണ്.
പന്തടക്കവും കുതിപ്പും
വെറുമൊരു കായികവിനോദമായിരുന്നില്ല പെലെയ്ക്കു ഫുട്ബോൾ. അതു ജീവിതത്തിലേക്കുള്ള വഴികാട്ടിയും ഇല്ലായ്കളോടു പൊരുതാനുള്ള ഉൗർജവുമായിരുന്നു. ഈ ഉൗർജം ആവാഹിച്ചാണ് പിന്നീട് ഒട്ടുമിക്കവരും കളിക്കളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചത്. സന്പൂർണകളിക്കാരൻ എന്ന വിശേഷണം പെലെയ്ക്കു നന്നായി ഇണങ്ങും. എതിരാളികളുടെ ചലനങ്ങൾ മുൻകൂട്ടി കാണാനും അതനുസരിച്ചു മറുതന്ത്രങ്ങൾ ആവിഷ്കരിക്കാനും പെലെ മിടുക്കനായിരുന്നു. പന്തുമായി വേഗതയാർന്ന നീക്കങ്ങളിലൂടെ എതിർനിര ഭേദിക്കാനുള്ള കഴിവുതന്നെയായിരുന്നു പ്രധാനം. തികഞ്ഞ ലക്ഷ്യബോധവും പെലെയിൽ കണ്ടു. വിസ്മയകരമായ ഡ്രിബ്ലിംഗ് കൊണ്ട് എതിരാളികളെ വെട്ടിയൊഴിയുന്നതിൽ സൂത്രശാലി. മികച്ച പാസുകളിലൂടെ സഹതാരങ്ങൾക്ക് യഥേഷ്ടം പന്തു കൈമാറുന്നതിൽ മിടുക്കൻ.
ഫ്രീകിക്കെടുക്കുന്നതിലും സമർഥൻ. ബൈസിക്കിൾ കിക്കിലും പേരുകേട്ടവൻ. പക്ഷേ, പെനൽറ്റി കിക്കെടുക്കുന്നതിൽ പൊതുവേ താൽപര്യക്കുറവു പെലെയ്ക്കുണ്ടായിരുന്നു. ഇരുകാലുകളിലും പ്രഹരശേഷിയുള്ള കളിക്കാരനായിരുന്നു പെലെ. മത്സരങ്ങളിലെല്ലാം ഈ മികവു തെളിഞ്ഞുകണ്ടു. കളിക്കളത്തിൽ സഹതാരങ്ങൾക്കു പ്രചോദനമാവുകയെന്നതു വലിയ ഘടകമാണ്. ആത്മവിശ്വാസം പതിൻമടങ്ങ് വർധിക്കും. 1986ലെ മെക്സിക്കൻ ലോകകപ്പിൽ മാറഡോണയിൽനിന്ന് അതു കണ്ടു. പെലെയ്ക്കും അതു സാധ്യമായിരുന്നു.
ആയിരം ഗോൾ
പണ്ട് മലയാള പാഠാവലിയിൽ പെലെയെക്കുറിച്ചു പഠിക്കാനുണ്ടായിരുന്നു. പെലെ നേടിയ ആയിരാമത്തെ ഗോളിനെക്കുറിച്ചായിരുന്നു പാഠഭാഗം തുടങ്ങുന്നത്. ഫുട്ബോൾ രാജാവിന്റെ പകർന്നാട്ടങ്ങളായിരുന്നു അതിൽ നിറയെ. 1969-ൽ മാരക്കാനയിൽ വാസ്കോ ഡ ഗാമയ്ക്കെതിരേ കളിക്കുന്പോഴാണ് തന്റെ ടീമായ സാന്റോസിനുവേണ്ടി പെലെ ആയിരാമത്തെ ഗോൾ നേടിയത്. പന്തുമായി ഞൊടിയിടയിൽ ഗോൾമുഖത്തേക്കു കുതിച്ച പെലെയെ എതിരാളികൾ ചവിട്ടി വീഴ്ത്തി. റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുക്കാൻ പെലെയ്ക്കു താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ എന്തോ അത്ഭുതം സംഭവിക്കുമെന്നു കാണികൾക്കു തോന്നി. കളിക്കളം നിശബ്ദമായി. ഒടുവിൽ പെലെ കിക്കെടുക്കുന്നു. ഗോളി ആൻഡ്രാഡയും പെലെയും മുഖാമുഖം. റഫറി വിസിൽ മുഴക്കിയതോടെ പെലെ കിക്കെടുത്തു. പന്തു വലയിൽ. ഗോളി ആൻഡ്രാഡയ്ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതു പെലെയുടെ ആയിരം തികച്ച ഗോളായിരുന്നു. ആരാധകർ മതിമറന്ന് ആ ഗോൾ ആഘോഷിച്ചു. അതിനുശേഷവും പെലെയുടെ എത്രയെത്ര മനോഹര ഗോളുകൾ പിറന്നു.
കളിയിൽ സൗന്ദര്യം ചാലിച്ച ടീമായിരുന്നു 1958-ലെ ലോകകപ്പ് ബ്രസീൽ ടീം. പതിനെട്ടു വയസു തികയാത്ത പെലെ സ്റ്റോക്ക്ഹോമിലെ ഫൈനലിൽ സ്വീഡനെതിരേ നേടിയ ഗോൾ അപാരം. വലതുവിംഗിൽ നിന്നുള്ള ഓവർ ഹെഡ് പാസ് സ്വന്തം ഗോൾമുഖത്തിനു അഭിമുഖമായി നിന്നു സ്വീകരിച്ചു എതിരാളിയെ തന്ത്രപൂർവം കബളിപ്പിച്ചു ചടുലമായി തിരിഞ്ഞൊരു അത്യുഗ്രൻ ഷോട്ട്. ലോകഫുട്ബോളിലെ തന്നെ മനോഹരമായ ഗോളുകളിലൊന്നായി അതു വിലയിരുത്തപ്പെട്ടു. ലോകകപ്പിൽ തന്റെ അഞ്ചാമത്തെയും ബ്രസീലിനുവേണ്ടി 11-ാമത്തെയും ഗോൾ. പെലെയുടെ ഗോൾപട്ടികയിൽ 91-ാംനന്പർ ഗോളുമായി അതുമാറി.
1970-ലെ സുവർണ ടീം
അഞ്ചു ലോകകപ്പുകൾ സ്വന്തമാക്കിയ ബ്രസീൽ ടീമുകൾ ഓരോന്നും മികച്ചതായിരുന്നുവെങ്കിലും അവരുടെ 1970-ലെ ടീമാണ് ഏറ്റവും മികച്ച സംഘമെന്ന് എഴുതിച്ചേർക്കപ്പെട്ടിട്ടുള്ളത്. 1962-ലെ ലോകകപ്പിൽ പരിക്കിനെത്തുടർന്ന് രണ്ടു കളിക്കുശേഷം പെലെയ്ക്കു വിട്ടുനിൽക്കേണ്ടിവന്നു. ഗാരിഞ്ചയുടെ നിറഞ്ഞാട്ടമാണ് ഈ ലോകകപ്പിൽ കണ്ടത്. പെലെയുടെ അഭാവത്തിലും ചെക്കോസ്ലോവാക്യയെ 3-1നു തകർത്തു ബ്രസീൽ ജേതാക്കളായി. 1958-ലെ വിജയത്തിനുശേഷം പിന്നീട് 1966-ൽ ഇംഗ്ലണ്ട് വേദിയായ ലോകകപ്പിൽ ബ്രസീൽ തുടർവിജയങ്ങൾ കരസ്ഥമാക്കുമെന്നു ഫുട്ബോൾ ലോകം കരുതി. സൂപ്പർതാരങ്ങളായ പെലെയും ഗാരിഞ്ചയും കളിച്ചെങ്കിലും പരിക്കും തളർച്ചയും പെലെയെ പിടികൂടി. പരിക്കുകാരണം പെലെയ്ക്കു പിൻമാറേണ്ടിവന്നതു വിനയായി. ഒടുവിൽ യൂസേബിയോവിന്റെ പോർച്ചുഗലിനോടു തോറ്റു ബ്രസീൽ പുറത്തായി. തുടർന്നാണ് സ്വപ്നതുല്യ പോരാട്ടം കണ്ട 1970-ലെ മെക്സിക്കൻ ലോകകപ്പ് വിജയം പെലെയും കൂട്ടരും വെട്ടിപ്പിടിക്കുന്നത്.
പ്രതിഭാസന്പന്നമായിരുന്നു ആ ടീം. ടീമിനെ ഫൈനൽ റൗണ്ടിലെത്തിച്ചത് ജാവോ സൽധാന എന്ന പരിശീലകനായിരുന്നു. മോശം പ്രവൃത്തികാരണം അദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചതോടെ മഞ്ഞപ്പടയുടെ പരിശീലകനായി പിന്നീടെത്തിയത് മരിയോ സഗാലോ. 1958, 1962 വർഷങ്ങളിൽ ലോകകപ്പ് നേടിയ ബ്രസീൽ ടീം അംഗമായിരുന്നു മരിയോ സഗാലോ. ഒടുവിൽ 1970-ൽ ബ്രസീലിനെ ജേതാക്കളാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. കളിക്കാരനായും പരിശീലകനായും ലോകകപ്പ് സ്വന്തമാക്കിയ ആദ്യ ഫുട്്ബോളർ. ബ്രസീലിന്റെ ലൈനപ്പ് ആണ് ഏറ്റവും ശ്രദ്ധയാകർഷിച്ചത്. ഗോൾകീപ്പർ ഫെലിക്സ്.
മുൻനിരയിൽ ടൊസ്റ്റാവോ, പെലെ, റിവലിനോ. മധ്യനിരയിൽ ഗർസണ്, ക്ലോഡാൽഡോ എന്നിവർ അണിനിരന്നു. പ്രതിരോധത്തിൽ എവറാൾഡോ, പിയാസ, ബ്രിട്ടോ, കാർലോസ്. ശക്തരായ എതിരാളികളെയാണ് ബ്രസീൽ പിൽ നേരിട്ടത്. ആദ്യമത്സരത്തിൽ ചെക്കോസ്ലോവാക്യയെ 4-1നു തകർത്തു. തുടർന്നു ഇംഗ്ലണ്ടിനെതിരേ ഒരു ഗോളിനു ജയം. ഗോളെന്നു തോന്നിച്ച പെലെയുടെ കിടിലൻ ഷോട്ട് അത്ഭുതകരമായി തടഞ്ഞ ഇംഗ്ലണ്ട് ഗോൾകീപ്പർ ഗോർഡൻ ബാങ്ക്സ് നടത്തിയ അസാമാന്യ പ്രകടനം ശ്രദ്ധേയമായിരുന്നു. വെടിയുണ്ട കണക്കെ പോസ്റ്റിലേക്കു വന്ന പന്തു പറന്നു കുത്തിയകറ്റിയ ബാങ്ക്സ് വന്പൻ രക്ഷപ്പെടുത്തലാണ് നടത്തിയത്. ലോകത്തിലെ മികച്ച സേവുകളിലൊന്നായി അതു വിലയിരുത്തപ്പെട്ടു.
മൂന്നാം മത്സരത്തിൽ റുമാനിയെയ 3-2 നു തോൽപ്പിച്ച ബ്രസീൽ ക്വാർട്ടറിലെത്തി. ക്വാർട്ടറിൽ പെറുവിനെ 4-2നു ബ്രസീൽ മറികടന്നു. സെമിയിൽ എതിരാളികൾ ഉറുഗ്വെ. 1950-ൽ മാരക്കാനയിൽ വീണ കണ്ണീരിനു ബ്രസീൽ മറുപടി നൽകി.
ഉറുഗ്വെയാണ് ആദ്യം ഗോളടിച്ചതെങ്കിലും വർധിതവീര്യത്തോടെ പെലെയും സംഘവും കളി തിരിച്ചുപിടിച്ചു.
ഒന്നിനെതിരേ മൂന്നുഗോളുകൾക്കു ബ്രസീൽ ജയിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച പെലെയ്ക്ക് ഒരു ഗോൾ നേടാനുമായി. ഫൈനലിൽ ബ്രസീലിന്റെ എതിരാളികൾ വന്പൻമാരായ ജർമനിയെ തകർത്തെത്തിയ ഇറ്റലി. മെക്സിക്കോയിലെ ആസ്ടെക്ക സ്റ്റേഡിയത്തിലായിരുന്നു ആവേശ പോരാട്ടം. ഒരു ലക്ഷം കാണികളാണ് മത്സരം വീക്ഷിക്കാനെത്തിയത്. കിടയറ്റ ടീമായിരുന്നു ഇറ്റലി. മാത്രമല്ല, നിലവിലെ യൂറോപ്യൻ ജേതാക്കളും. പ്രതിരോധ ഫുട്ബോളിനു പേരുകേട്ടവരും. കളി തുടങ്ങി. പതിനെട്ടാം മിനിറ്റിൽ റിവലിനോയുടെ മനോഹരമായ ക്രോസിൽ പെലെ പന്തിനു തലവച്ചു ലക്ഷ്യം കണ്ടു.
ഒരു ഗോളിനു മഞ്ഞപ്പട മുന്നിൽ. എന്നാൽ ഇറ്റലി പതറിയില്ല. 37ാം മിനിറ്റിൽ അവർ സമനില നേടി. ബോണ്സിഞ്ഞോയിരുന്നു ഗോൾ നേടിയത്. ഇടവേള കഴിഞ്ഞു മത്സരം വീണ്ടും തീവ്രമായി. 65-ാം മിനിറ്റിൽ ബ്രസീലിന്റെ ഗർസണ് ഗോൾ കണ്ടെത്തി. 2-1 നു ബ്രസീൽ മുന്നിൽ. ഇറ്റലി വിയർക്കാൻ തുടങ്ങി. ആഞ്ഞടിച്ച ബ്രസീൽ 71-ാം മിനിറ്റിൽ ജെർസിഞ്ഞോയിലൂടെ മൂന്നാംഗോൾ നേടി. 3-1. മനോഹരമായ ഗോളായിരുന്നു അത്. എതിർനിരയിലെ നാലു പേരെ കളബിപ്പിച്ചു മുന്നേറിയ ക്ലോഡാൻഡോ റിവലിനോക്കു പന്തു കൈമാറി. അദ്ദേഹം അതു സമീപത്തുള്ള ജെർസിഞ്ഞോക്കു നൽകി. ഉടൻ ജെർസിഞ്ഞോ പെലെയ്ക്കു നൽകി. ഗോൾമുഖത്തിനു പുറത്തു നിലയുറപ്പിച്ച പെലെ പന്തു കാർലോസ് ആർബർട്ടോയ്ക്കു പതുക്കെ തള്ളിക്കൊടുത്തു. അതിവേഗത്തിലെത്തിയ ആൽബർട്ടോ അതു പോസ്റ്റിലേക്കു പായിച്ചു. ഒരിക്കൽക്കൂടി ഇറ്റാലിയൻ ഗോളി കീഴടങ്ങിയ നിമിഷം. 86-ാം മിനിറ്റിൽ വീണ ഈ ഗോളോടെ ഇറ്റലിയുടെ കഥ കഴിഞ്ഞു. 4-1. വിജയാഹ്ലാദവുമായി പെലെയും സംഘവും കപ്പുയർത്തി. ലോകകപ്പ് ടൂർണമെന്റിന്റെ സ്ഥാപകനായ യൂൾറിമെയുടെ പേരിലുള്ള കപ്പ് എന്നേക്കുമായി ബ്രസീൽ സ്വന്തമാക്കി. ആക്രമണവും സൗന്ദര്യവും സമാസമം ചേർത്താണ് ബ്രസീൽ പന്തു തട്ടിയത്. അതുകൊണ്ടുതന്ന ലോകകപ്പ് ചരിത്രത്തിൽ 1970-ലെ വിജയം മഹത്തായ പോരാട്ടമായി കണക്കാക്കപ്പെടുന്നു.
വിടവാങ്ങൽ മത്സരം
1971 ജൂലൈ 18ന് റിയോ ഡി ഷാറോയിൽ യൂഗോസ്ലാവ്യക്ക് എതിരെ നടന്ന സൗഹൃദ മത്സരത്തോടെയാണ് പെലെ രാജ്യാന്തര മത്സരരംഗത്തുനിന്നു ബൂട്ടഴിച്ചത്. മൽസരം സമനിലയായെങ്കിലും (2-2) പെലെ ഗോളടിച്ചില്ല. 1971-ൽ ബ്രസീൽ ദേശീയ ടീമിൽ നിന്നു കളി അവസാനിപ്പിച്ചെങ്കിലും അദ്ദേഹം സാന്റോസിനു വേണ്ടി കളി തുടർന്നു. അതിനുശേഷം ന്യൂയോർക്ക് കോസ്മോസിനുവേണ്ടി കളിച്ചു. ഈ ക്ലബ്ബിൽ നിന്നാണ് വിരമിച്ചത്. ബൂട്ടഴിച്ച ശേഷം പെലെ രാഷ്്ട്രീയത്തിലും പയറ്റി. 1995-ൽ അദ്ദേഹം ബ്രസീലിന്റെ കായികവകുപ്പു മന്ത്രിയുമായി. യുഎൻ ഗുഡ്വിൽ അംബാസഡറായും ഇതിഹാസതാരം അവരോധിക്കപ്പെട്ടു. കളി ജീവിതത്തിൽ പെലെ തന്റെ കൂട്ടുകെട്ടു രൂപപ്പെടുത്തുന്നത് ഗാരിഞ്ചയോടൊപ്പമായിരുന്നു. പെലെയും ഗാരിഞ്ചയും ഒന്നിച്ചു കളിച്ച മത്സരങ്ങളിലെല്ലാം വിജയം ആവർത്തിച്ചു.
1958 ലോക് കപ്പിൽ സോവിയറ്റ് യൂണിയനുമായുള്ള മൂന്നാമത്തെ മത്സരത്തിലാണ് ഗാരിഞ്ച കളത്തിലിറങ്ങുന്നത്. മികച്ച മുന്നേറ്റങ്ങളിലൂടെ ഗാരിഞ്ച പെലെയ്ക്കു നിർലോഭം പാസുകൾ കൈമാറി. അതോടെ ഈ കൂട്ടുകെട്ടു കനത്ത പ്രഹരിശേഷിയുള്ളതായി മാറി. പെലെ- ഗാരിഞ്ച സഖ്യം കളിച്ച 60 മത്സരങ്ങളിൽ 52 മത്സരങ്ങളിലും മഞ്ഞപ്പട ജയിച്ചു. ഏഴെണ്ണം സമനിലയായി. ഒരു കളി തോറ്റു. ആകെ നാലു ലോകകപ്പുകളിൽ പങ്കെടുക്കുകയും പതിനാലു മത്സരങ്ങൾ കളിക്കുകയും ചെയ്ത പെലെ ഇന്നും വിസ്മയമാണ്.
ഫുട്ബോൾ ലോകകപ്പിൽ ഒരുപാട് റിക്കാർഡുകളും പെലെ സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം പെലെയാണ്. 1958 ലോകകപ്പിൽ പെലെ ഗോൾ നേടുന്പോൾ പ്രായം 17 വയസും ഏഴു മാസവും 23 ദിവസവും. ലോകകപ്പ് ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും പെലെയ്ക്കായിരുന്നു. ആ വർഷം പെലെയുടെ ടീമായ ബ്രസീലിനായിരുന്നു കിരീടം. ലോകകപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും പെലെയുടെ പേരിലായി. നാലു ലോകകപ്പിൽനിന്നായി പെലെയുടെ ആകെ ഗോളുകളുടെ എണ്ണം 12.
ആരാണ് രാജാവ്?
പെലെയോ മാറഡോണയോ? ഇരുവരും അതതു കാലത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചവർ. പെലെയും മാറഡോണയും കാൽപ്പന്തുകളിയെ ജനകീയവത്കരിച്ചു. ഒളിമങ്ങാത്ത പ്രകടനവും ഇവർ നടത്തി. ഫുട്ബോളിനെ ജ്വലിപ്പിച്ചുനിർത്തിയവരാണ് ഇരുവരുമെന്നു കാണാം. ലോകമെന്പാടുമുള്ള ജനതയെ ആകർഷിക്കാൻ ഇവർക്കു കഴിഞ്ഞു. നാലു ലോകകപ്പിൽ കളിക്കാനും അതിൽ മൂന്നെണ്ണത്തിൽ ജേതാക്കളാകാനും പെലെയ്ക്കു കഴിഞ്ഞിട്ടുണ്ട്. അതൊരു ഭാഗ്യമാണ്. അതേസമയം 1986-ലെ മെക്സിക്കൻ ലോകകപ്പിലൂടെ ആരാധകരെ ഒന്നാകെ സ്വന്തമാക്കാൻ കഴിഞ്ഞ താരമാണ് മാറഡോണ. രണ്ടുപേരും കളിക്കളത്തിൽ അമാനുഷിക പരിവേഷമുള്ളവരെന്നു കാണാം.
സാന്റോസ് മ്യൂസിയം
പെലെയുടെ കളിജീവിതത്തിന്റെ നേർക്കാഴ്ചയാണ് ബ്രസീസിലെ സാന്റോസ് മ്യൂസിയം. പെലെയുടെ കളിജീവിതം അപ്പാടെ ഇവിടെ കാണാം. പെലെ അണിഞ്ഞ ജഴ്സികൾ, ബൂട്ടുകൾ, പെലെ കളിച്ച പന്തുകൾ, പുരസ്കാരങ്ങൾ, ട്രോഫികൾ തുടങ്ങി രണ്ടായിരത്തിലേറെ വസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പെലെയെക്കുറിച്ചുള്ള പുസ്തകങ്ങൾ, സിനിമകൾ എന്നിവയുമുണ്ട്. 1970-ലെ മെക്സിക്കൻ വിജയമാണ് മ്യൂസിയത്തിലെ പ്രധാനക്കാഴ്ച. പെലെ ഫുട്ബോൾ കമന്ററികൾ കേട്ടു തുടങ്ങിയ ആദ്യകാല റോഡിയോയും ശേഖരത്തിലുണ്ട്. പെലെ നിറഞ്ഞാടിയ സാന്റോസ് ക്ലബ്ബിലെ കരാർ രേഖകളും ഇവിടെ ദർശിക്കാം. പതിനെട്ടുവർഷമാണ് അദ്ദേഹം സാന്റോസ് ടീമിനുവേണ്ടി കളത്തിലിറങ്ങിയത്. പെലെയുടെ മെഴുകുപ്രതിമയും കാഴ്ചക്കാർക്കു കൗതുകമാണ്. പെലെ നേടിയഗോളുകൾ ദർശിക്കാൻ മ്യൂസിയത്തിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. പെലെ മാത്രമല്ല, ബ്രസീൽ ഫുട്ബോളിലെ ഇതിഹാസങ്ങൾ ഏറെയും വന്നത് സാന്റോസിൽ നിന്നാണ്. എത്രയെത്ര സംഭവങ്ങളാണ് പെലെയുടേതായി പുറത്തിറങ്ങിയത്. പെലെയുടെ ജീവിതയാത്രയാണ് ’വൈ സോക്കർ മാസ്റ്റേഴ്സ്’ എന്ന പുസ്തകം. പെലെയുടെ വളർച്ചയും ജീവിതവും പുസ്തകത്തിൽ തെളിഞ്ഞുകാണാം.
സ്പോർട്സ് ഇതിവൃത്തമായി സിനിമകളും വന്നിട്ടുണ്ട്. സാക്ഷാൽ പെലെ തൊട്ടു ബോബി മൂർ വരെ കളത്തിലിറങ്ങി അഭിനയിച്ച ’എസ്കേപ്പ് ടു വിക്ടറി’ എന്ന ചിത്രം ഏറ്റവും മികച്ച സ്പോർട്സ് സിനിമയായി അറിയപ്പെടുന്നു. പെലെയുടെ ജീവിതത്തെ ആസ്പദമാക്കി 2016-ൽ ഇറങ്ങിയ ’പെലെ-ബെർത്ത് ഓഫ് ലെജന്റ്’ എന്ന ചിത്രം ഫുട്ബോൾ രംഗത്തു ചർച്ചയായെങ്കിലും ബോക്സോഫീസിൽ കാര്യമായ ചലനമുണ്ടാക്കിയില്ല.
മോഹൻ ബഗാനും സുബ്രതോകപ്പും
ലോകമെങ്ങും ആരാധകരുള്ള പെലെ ഇന്ത്യയിലുമെത്തി. പെലെയുടെ വിരമിക്കൽ കാലയളവിൽ അദ്ദേഹം ന്യൂയോർക്കിലെ കോസ്മോസ് ടീമിലായിരുന്നു.അദ്ദേഹത്തിന്റെ കരിയർ അവസാനിക്കുന്ന ഘട്ടത്തിൽ 1977ൽ കോസ്മോസ് ലോകപര്യടനം സംഘടിപ്പിച്ചു. അങ്ങനെയാണ് പെലെയും സംഘവും കോൽക്കത്തയിലെത്തിയത്. കോൽക്കത്ത മോഹൻ ബഗാനും കോസ്മോസും തമ്മിൽ ഈഡൻ ഗാർഡനിലായിരുന്നു പ്രദർശന മത്സരം. സ്കോർ 2-2 ൽ പിരിഞ്ഞു. പെലെയുടെ രണ്ടു ഉജ്വല ഫ്രീകിക്കുകൾ ബഗാൻ ഗോളി രക്ഷപ്പെടുത്തിയതു ശ്രദ്ധേയമായി. പിന്നീട് സാൾട് ലേക്ക് സ്റ്റേഡിയത്തിലും പെലെയെത്തി. അത്ലറ്റിക്കോ ഡി കൊൽക്കത്തയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുളള ഐഎസ്എൽ മത്സരം വീക്ഷിക്കാൻ. 2015ൽ ഡൽഹിയിൽ സുബ്രതോകപ്പ് ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ ഫൈനലിൽ മുഖ്യാതിഥി പെലെയായിരുന്നു. ഉൗഷ്മള വരവേൽപ്പാണ് ഡെൽഹിയിൽ പെലെയ്ക്കു ലഭിച്ചത്. സമ്മാനദാനം അടക്കം നിർവഹിച്ചാണ് പെലെ മടങ്ങിയത്. പെലെയുടെ ഒരു പ്രവചനം ഇപ്പോഴും ബാക്കി കിടക്കുകയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു ആഫ്രിക്കൻ ടീം ലോകകപ്പ് നേടുമെന്നു 1990 നു മുന്പു തന്നെ പെലെ പ്രഖ്യാപിച്ചിരുന്ന്. 1990 ഇറ്റാലിയ ലോകകപ്പിൽ കാമറൂണിന്റെ സെമിഫൈനൽ അവകാശത്തെ ഇംഗ്ലണ്ട് നിഷേധിക്കുകയായിരുന്നു.
രോഗബാധിതനായ പെലെ സുഖംപ്രാപിക്കട്ടെ...
വി. മനോജ്