തിരുവനന്തപുരം സെക്രട്ടേറിയറ്റിനു സമീപം ഗാന്ധാരിയമ്മൻ കോവിലിന്റെ വലതുവശത്ത് പഴമയുടെ രുചിപ്പുണ്യമുള്ള ഗുരുവായൂരപ്പൻ ഹോട്ടൽ. തൊട്ടുചേർന്ന് ഇന്ദിരാഭവൻ ലോഡ്ജ്. വൈഎംസിഎയിൽനിന്നു ഗാന്ധാരിയമ്മൻ കോവിലിലേക്കുള്ള റോഡിന്റെ ഇടതുചേർന്നൊരു ചെരിപ്പുതുന്നൽ കട. ഈ മൂന്ന് ഇടങ്ങൾക്കും രാജ്യത്തിന്റെ മുൻ പ്രഥമപൗരനും ശാസ്ത്രപ്രതിഭയുമായിരുന്ന ഡോ.എ.പി.ജെ. അബ്ദുൾകലാമുമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമുണ്ട്. അനേകായിരങ്ങളുടെ ഹൃദയങ്ങളെ ത്രസിപ്പിച്ച മഹാപുരുഷനെക്കുറിച്ച് പറയാൻ മൂന്നിടങ്ങളിലുമുള്ളവർക്ക് ഓർമകൾ ഏറെയുണ്ട്.
മിസൈലുകളും അതുല്യ ശാസ്ത്രസംഭാവനകളും രാജ്യത്തിനർപ്പിച്ച ഡോ. എ.പി.ജെ. അബ്ദുൾ കലാം ഇന്ത്യയുടെ പ്രഥമ പൗരനായി തെരഞ്ഞെടുക്കപ്പെട്ടശേഷവും താൻ താമസിച്ചിരുന്ന ഈ ഇടം ഓർമയിൽ സൂക്ഷിച്ചിരുന്നു. രാഷ്ട്രപതിയായശേഷം തിരുവനന്തപുരത്ത് ഒൗദ്യോഗിക ചടങ്ങിനെത്തി രാജ്ഭവനിൽ താമസിച്ചപ്പോൾ തനിക്ക് രണ്ടു പേരെ കാണമെന്ന് ഡോ. അബ്ദുൾ കലാം ഉദ്യോഗസ്ഥരോട് നിർദേശിച്ചതിൽ ആദ്യത്തെയാൾ ജോർജ് എന്ന ചെരുപ്പുതുന്നലുകാരനായിരുന്നു. രണ്ടാമത്തെയാൾ കാലങ്ങളോളം താൻ ഭക്ഷണം കഴിച്ച ഗുരുവായൂരപ്പൻ ഹോട്ടലിന്റെ ഉടമ പരമേശ്വരൻ നായർ. അത്യുന്നതമായ പദവിയിൽ അനന്യമായ ആദരവിന്റെ നിറുകയിൽ എത്തിച്ചേർന്നപ്പോഴും ജീവിതവഴിയിൽ ചേർത്തുപിടിച്ച സൗഹൃദങ്ങൾ കലാം ഹൃദയത്തിൽനിന്നു മായിച്ചുകളഞ്ഞില്ലെന്നതിന്റെ സാക്ഷ്യമായിരുന്നു രാജ്ഭവനിലേക്കുള്ള ഈ ക്ഷണം.
ജോർജിന്റെ ചെരിപ്പുതുന്നൽക്കട
രണ്ടുപേർക്കു നിന്നുതിരിയാൻ മാത്രം ഇടമുള്ള കുടുസുമുറിയാണ് ജോർജിന്റെ ചെരിപ്പുതുന്നൽക്കട. ഇതിൽ നിറയെ പഴക്കം ചെന്ന ചെരിപ്പുകളുടെയും ബാഗിന്റെയും കുടക്കന്പികളുടെയും കെട്ടുകൾ. ഈ വഴിയോരക്കടയിൽ നിത്യസന്ദർശകനായിരുന്നു 1970 കളിൽ തുന്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം. ചെരിപ്പ് നന്നാക്കാനും മിനുക്കാനും മാത്രമായിരുന്നില്ല വൈകുന്നേരങ്ങളിൽ ജോർജുമായി അൽപസമയം സംസാരിക്കാനുമാണ് കലാം അടുത്തുവന്നിരുന്നത്. ചെരിപ്പുനന്നാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും നാട്ടുവർത്തമാനങ്ങളുമൊക്കെ പറയുന്പോൾ രാജ്യത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് തനിക്കു മുന്നിൽ നിൽക്കുന്നതെന്ന് ജോർജിന് തോന്നിയിരുന്നില്ല. ഏറെ സംസാരിക്കാതെ എന്തോ അവശ്യം ജോലി തീർക്കാനുണ്ടെന്ന ഭാവത്തിൽ മടങ്ങുന്പോഴും പുഞ്ചിരിക്കുന്ന പ്രസരിപ്പുള്ള ഭാവത്തോടെയേ കലാമിനെ ജോർജ് കണ്ടിട്ടുള്ളൂ.
തലസ്ഥാന നഗരത്തിൽ കലാം താമസിക്കുന്ന കാലത്ത് അദ്ദേഹത്തിന് ഗുരുവായൂരപ്പൻ ഹോട്ടലിൽനിന്നു ഭക്ഷണം മുറിയിൽ എത്തിച്ചുകൊടുത്തിരുന്നതിന്റെ ഓർമയും ജോർജിന്റെ മനസിലുണ്ട്. ഇന്ദിരാഭവൻ ലോഡ്ജിലെ സെക്യൂരിറ്റി ജീവനക്കാരൻ സുബ്ബയ്യ അവധിയാകുന്ന ദിവസങ്ങളിലാണ് കലാമിന്റെ മുറിയിൽ ജോർജ് ഭക്ഷണം എത്തിച്ചിരുന്നത്. കന്യാകുമാരിക്കടുത്ത് കുഴിത്തുറയിൽനിന്ന് 55 വർഷം മുന്പ് തൊഴിൽതേടിയെത്തിയതാണ് ഈ ചെരുപ്പുതുന്നലുകാരൻ. കലാം അടുപ്പത്തിലാകാൻ കാരണം തനിക്ക് തമിഴ് അറിയാവുന്നതുകൊണ്ടാവാമെന്നാണ് ജോർജ് കരുതുന്നത്. ഐഎസ്ആർഒയുടെ മുതിർന്ന ചുമതലയിൽ കലാം ചെന്നൈയിലേക്ക് സ്ഥലംമാറിയപ്പോഴും ബന്ധം മുറിഞ്ഞില്ല. ചെന്നൈയിൽനിന്ന് പ്രത്യേക ദൗത്യങ്ങൾക്ക് കലാം തുന്പയിൽ എത്തുന്പോൾ അവിടത്തെ തന്റെ പഴയ സഹപ്രവർത്തകരോട് ജോർജിനോട് അന്വേഷണം പറയണമെന്നറിയിച്ചിരുന്നു. അക്കാലത്ത് ഇന്ദിരാഭവൻ ലോഡ്ജിലായിരുന്നു ഐഎസ്ആർഒയിലെ നിരവധി ഉദ്യോഗസ്ഥർ താമസിച്ചിരുന്നത്. അന്നും ഇന്നും ജോർജിന്റെ കടയ്ക്കു മാറ്റമില്ല.
പാഞ്ഞെത്തിയ പോലീസ് വണ്ടി
2002ൽ ഡോ. എ.പി.ജെ. അബ്ദുൾ കലാം രാഷ്ട്രപതിയാകുന്നെന്ന സന്തോഷവാർത്ത ജോർജിന് ഒരേ സമയം അഭിമാനവും വിസ്മയവും പകർന്നു. ആ വാർത്തകൾ വായിച്ചപ്പോഴും സത്യപ്രതിജ്ഞ ടിവിയിൽ കണ്ടപ്പോഴും തന്റെ പണിയിടത്തിനു മുന്നിലെ പടിക്കെട്ടിലിരുന്നു വർത്തമാനങ്ങൾ പറഞ്ഞു ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വലിയ മനുഷ്യനാണല്ലോ ഡോ. കലാം എന്നോർത്തു. രാഷ്ട്രപതിഭവനിൽ പ്രഥമ പൗരൻ തന്നെ ഓർമിക്കുന്നുണ്ടാകുമോ എന്നു പലപ്പോഴും ജോർജ് ചിന്തിക്കുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് 2005ൽ രാഷ്ട്രപതി ഡോ. കലാം കേരളത്തിലെത്തുന്ന വിവരം അറിഞ്ഞത്.
രാഷ്ട്രപതി കലാം രാജ്ഭവനിൽ താമസത്തിന് എത്തുന്നതിനു തലേന്ന് ജോർജിന്റെ ചെരുപ്പുതുന്നൽ കേന്ദ്രത്തിനു മുന്നിൽ ഒരു പോലീസ് വണ്ടി പാഞ്ഞെത്തി. പരിഭ്രമിച്ചുപോയ ജോർജിനോട് നാളെ ഉച്ചകഴിഞ്ഞ് രാജ്ഭവനിലെത്താൻ തയാറായി നില്ക്കണമെന്നും വാഹനം എത്തിക്കുമെന്നും സുരക്ഷാ ചുമതലക്കാർ അറിയിച്ചു. രാജ്ഭവനിൽ തനിക്ക് എന്താണ് കാര്യമെന്നു പരിഭ്രമിച്ചപ്പോൾ രാഷ്ട്രപതി കലാം താങ്കളെ കാണണമെന്ന് ആവശ്യപ്പെട്ടതായി അറിയിപ്പ് ലഭിച്ചു.
ശാസ്ത്രജ്ഞനായി കണ്ടിരുന്ന വ്യക്തി, പ്രഥമ പൗരനായി കേരളത്തിലെത്തിയപ്പോൾ തന്നെ കാണണമെന്ന് ആഗ്രഹിക്കുന്നതായി അറിഞ്ഞ ജോർജ് അന്പരന്നു. പിറ്റേന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് രാജ്ഭവനിൽ നിന്നു സുരക്ഷാ വാഹനമെത്തി. ചെരിപ്പുതുന്നൽ കടയിൽനിന്നു നേരേ രാജ്ഭവനിലേക്ക്. സ്വീകരണമുറിയിൽ എത്തിയപ്പോൾ ഓടിയെത്തി കലാം ചേർത്തുപിടിച്ചു. ‘എപ്പടി സൗഖ്യമാ’ എന്നു തമിഴിൽ തുടങ്ങിയ കുശലാന്വേഷണം പത്തു മിനിറ്റോളം തുടർന്നു. ചായയും നൽകി. ഇതിനിടെ ശിവഗിരിയിലെ ചടങ്ങിനു പോകേണ്ട സമയമായതായി സെക്രട്ടറി ഓർമിപ്പിച്ചതോടെ ജോർജിനെ ആലിംഗനം ചെയ്താണ് കലാം മടങ്ങിയത്. ഗാന്ധാരിയമ്മൻ കോവിലിനെക്കുറിച്ചും അവിടെ ഇന്ദിരാഭവൻ ലോഡ്ജിലെ താമസക്കാരെക്കുറിച്ചുമൊക്കെ കലാം ചോദിച്ചറിഞ്ഞു.
പരമേശ്വരൻനായരുടെ കൈപ്പുണ്യം
ഗാന്ധാരിയമ്മൻ കോവിലിനോടു ചേർന്ന ഗുരുവായൂരപ്പൻ ഹോട്ടൽ. അടുത്തുള്ള ഇന്ദിരാഭവൻ ലോഡ്ജിലെ സെക്യൂരിറ്റി ജീവനക്കാരൻ അതിരാവിലെ പതിവായി ചായ വാങ്ങാൻ ഈ ഹോട്ടലിൽ എത്തിയിരുന്നു. ആർക്കാണ് ചായ എന്നു ഹോട്ടലുടമ പരമേശ്വരൻ നായർ ചോദിച്ചു. തുന്പ ഐഎസ്ആർഒയിലെ ഒരു വലിയ ഉദ്യോഗസഥനുവേണ്ടിയാണെന്നും അദ്ദേഹം രാത്രിയിൽ ഉറങ്ങാതെ പുസ്തകങ്ങൾ വായിച്ച് ഇരിപ്പാണെന്നും സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. ഈ പതിവുചായകുടിക്കാരനെ ഒന്നു പരിചയപ്പെടുത്തണമെന്നു സെക്യൂരിറ്റിയോട് പരമേശ്വരൻനായർ താൽപര്യപ്പെട്ടെങ്കിലും സാധിച്ചില്ല.
അക്കാലത്ത് പതിവായി ഒരാൾ ഭക്ഷണം കഴിക്കാൻ വേഗത്തിൽ നടന്നെത്തുന്നത് പരമേശ്വരൻനായർ ശ്രദ്ധിച്ചിരുന്നു. രാവിലെ രണ്ട് അപ്പവും ഒരു ഗ്ലാസ് പാലും കഴിക്കുന്നു. ഇരുന്നു കഴിക്കുന്ന ശീലമില്ല. പണം കൃത്യമായി പണപ്പെട്ടിയുടെ മുന്നിൽ വച്ചിട്ടു പോകും. ആൾ തനി വെജിറ്റേറിയൻ. കൃത്യം പണം കൈയിൽ കരുതിയാണ് കഴിക്കാൻ വരിക. താൻ എപ്പോഴെങ്കിലും പണം തരാൻ മറന്ന് ഇറങ്ങിപ്പോയാൽ ഓർമിപ്പിച്ച് വാങ്ങിക്കൊള്ളണമെന്ന് അദ്ദേഹം ഒരിക്കൽ പരമേശ്വരൻ നായരോടു പറഞ്ഞു. പിന്നീടാണ് പതിവായി ചായ മുറിയിലേക്ക് വരുത്തിക്കുന്ന ശാസ്ത്രജ്ഞൻ ഇദ്ദേഹമാണെന്ന് പരമേശ്വരൻനായർ തിരിച്ചറിഞ്ഞത്.
വൈകുന്നേരം രണ്ട് ചപ്പാത്തിയും വെജിറ്റേറിയൻ കറിയും ഒരുഗ്ലാസ് പാലുമായിരുന്നു കലാമിന്റെ ഭക്ഷണം. അപൂർവം ദിവസങ്ങളിൽ കഞ്ഞി കുടിച്ചിരുന്നു. അവധിദിവസങ്ങളിൽ ഉച്ചയ്ക്കും കഴിക്കാൻ എത്തിയിരുന്നു. ഒരിക്കൽപോലും ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല.
റോക്കറ്റുണ്ടാക്കി വിക്ഷേപിക്കുന്ന വലിയ ശാസ്ത്രജ്ഞനാണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്റെ തിരക്കിനെക്കുറിച്ചൊക്കെ പരമേശ്വരൻനായർക്കു ധാരണയുമായി. വലിയ ശാസ്ത്രജ്ഞനായിട്ടും ഇത്ര എളിമയോടെ പെരുമാറുന്നതു കണ്ടപ്പോൾ അത്ഭുതം തോന്നിയിരുന്നതായി പരമേശ്വരൻനായർ പറയുന്നു.
തിരുവനന്തപുരത്തുനിന്നു ചെന്നൈയിലേക്ക് കലാമിനു സ്ഥലംമാറ്റം വന്നതോടെ കൂടുതൽ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ രാഷ്ട്രപതിയായ ശേഷം കേരളത്തിലെത്തിയപ്പോൾ രണ്ടു തവണ നേരിൽ കാണാൻ സാധിച്ചു. രാഷ്ട്രപതിയായശേഷം തിരുവനന്തപുരത്ത് രാജ്ഭവനിൽ അദ്ദേഹത്തിന്റെ ക്ഷണിതാവായി കുടുംബസമേതം അവിടെ എത്താനായി. നേരിൽ കണ്ടപ്പോൾ ഏറെ സ്നേഹത്തോടെ ‘എവളവു നാളായി നമ്മൾ പാത്തിട്ട്’ എന്നായിരുന്നു കുശലാന്വേഷണം. കുടുംബാംഗങ്ങളെ പരിചയപ്പെട്ടശേഷം സൽക്കാരം നടത്തിയാണ് പരമേശ്വരൻനായരെയും വീട്ടുകാരെയും കലാം യാത്രയാക്കിയത്. പിന്നീട് കോവളത്തു വച്ചു കണ്ടപ്പോൾ ’ ഇങ്കേയും ഗുരുവായൂരപ്പനോ’ എന്ന ചോദ്യത്തോടെയാണ് സംസാരം തുടങ്ങിയത്.
പ്രതിഭാശാലിയുടെ പാദമുദ്ര പതിഞ്ഞ ഗാന്ധാരിയമ്മൻ കോവിലിൽനിന്ന് ഇന്ദിരാഭവൻ ലോഡ്ജിലേക്കുള്ള റോഡിന് അബ്ദുൾ കലാമിന്റെ പേര് ഇടണമെന്ന് ആദ്യം താൽപര്യപ്പെട്ടത് പരമേശ്വരൻ നായരായിരുന്നു. ഇദ്ദേഹത്തിന്റെകൂടി അഭ്യർഥന മാനിച്ച് ഈ റോഡിന് എ.പി.ജെ. അബ്ദുൾകലാം റോഡ് എന്നു പേരുനല്കി സംസ്ഥാനം ആദരിക്കുന്നു.
ഇന്ദിരാഭവൻ 203
പതിറ്റാണ്ടുകൾ കലാം താമസിച്ച ഇന്ദിരാഭവൻ ലോഡ്ജ് ഇന്ദിരാദേവി എന്നയാളുടെ ഉടമസ്ഥതയിലായിരുന്നു. ഇതിലെ 203-ാം നന്പർ മുറിയിലായിരുന്നു ഡോ. കലാമിന്റെ താമസം. ആദരണീയനായ കലാമിന്റെ ജീവിതംകൊണ്ടു ധന്യമായ ലോഡ്ജ് ഇന്നും പ്രൗഢിയോടെ അനന്തപുരിയിൽ നിലകൊള്ളുന്നു. ഇന്ദിരാഭവൻ ലോഡ്ജ് എന്നതിനെക്കാൾ ഭാരതരത്നം ഡോ.എ.പി.ജെ. അബ്ദുൾ കലാം താമസിച്ച ഇടം എന്നാണ് നഗരത്തിലെ വർത്തമാനം.
1968 മുതൽ 15 വർഷം ഡോ. കലാം ഇവിടെ താമസിച്ചത് ബാത്ത് അറ്റാച്ച്ഡ് അല്ലാത്ത ചെറിയ മുറിയിലായിരുന്നു. വ്യക്തി എത്ര പ്രതിഭയായാലും ജീവിതം എത്രമാത്രം ലളിതമാകാമെന്നതിന് സാക്ഷ്യമായിരുന്നു മിസൈൽ ശിൽപിയുടെ വ്യക്തിത്വം.
തിരുവനന്തപുരത്തുനിന്നും കലാം ചെന്നൈയിലേക്കു മാറിയ ശേഷവും ഒരു വർഷക്കാലംകൂടി തന്റെ മുറി വിടാതിരുന്നു. താൻ നിധിപോലെ സൂക്ഷിക്കുന്ന പുസ്തകങ്ങൾ ഭദ്രമായി സൂക്ഷിക്കാനായിരുന്നു അത്. ഒടുവിൽ ആ പുസ്തകങ്ങൾ മാറ്റിയശേഷമാണ് തലമുറകളെ ത്രസിപ്പിക്കുകയും അഗ്നിച്ചിറകുകൾ സമ്മാനിക്കുകയും ചെയ്ത മഹാപ്രതിഭ അനന്തപുരിയിലെ താമസ ഇടം ഒഴിഞ്ഞത്.
തോമസ് വർഗീസ്
ഒാർമകളിൽ ഇന്നും കലാം; ആ ബന്ധം മുറിയുന്നില്ല...
05:22 AM Oct 10, 2021 | Deepika.com