ഒരു പട്ടംപറപ്പിക്കൽ മഹോത്സവം നടക്കുന്ന അവസരം. പാർക്ക് നിറയെ ആളുകളാണ്. പട്ടം പറപ്പിക്കുന്ന കുട്ടികൾ. അവരുടെ കൂട്ടിനു വന്ന മുതിർന്നവർ. കുട്ടികളെല്ലാം പല വലിപ്പത്തിലും നിറത്തിലുമുള്ള പട്ടം പറപ്പിക്കുകയാണ്. അപ്പോഴാണ് ഒരു പയ്യനും അവന്റെ പപ്പയും പാർക്കിലെത്തിയത്.
മറ്റു കുട്ടികൾ പട്ടം പറപ്പിക്കുന്നതു കണ്ടപ്പോൾ ആ പയ്യനും പട്ടം പറപ്പിക്കാൻ മോഹം. അവൻ പപ്പയെ തന്റെ ആഗ്രഹം അറിയിച്ചു. അയാൾ പോയി പാർക്കിലുണ്ടായിരുന്ന ഒരു കടയിൽനിന്ന് അതിമനോഹരമായ ഒരു പട്ടവും പട്ടം പറപ്പിക്കാനുള്ള ഒരു റോൾ നൂലും വാങ്ങി. പയ്യനു പട്ടം പറപ്പിച്ചു പരിചയമില്ലാതിരുന്നതുകൊണ്ടു പട്ടം പറപ്പിക്കാൻ പപ്പ അവനെ സഹായിച്ചു.
കാറ്റിന്റെ ഗതിക്കനുസൃതമായി അവർ സാവധാനം പട്ടം പറപ്പിച്ചു.
പട്ടം സാവധാനം മുകളിലേക്കുയരാൻ തുടങ്ങി. നൂൽ അയച്ചുകൊടുക്കുന്നതനുസരിച്ചു പട്ടം ഏറെ ഉയരത്തിലെത്തി. അപ്പോഴേക്കും റോളിലെ നൂൽ തീർന്നുപോയിരുന്നു.
“നല്ല കാറ്റുണ്ടല്ലോ’’ പയ്യൻ പറഞ്ഞു. “നമ്മൾ നൂലിൽനിന്നു പിടിവിട്ടാൽ പട്ടം വീണ്ടും ഉയരത്തിലേക്കു പോവില്ലേ?’’ പയ്യൻ ചോദിച്ചു. അപ്പോൾ അവന്റെ പപ്പ പറഞ്ഞു: ""നാം നൂലിൽനിന്നു പിടിവിട്ടാൽ ചിലപ്പോൾ കാറ്റിന്റെ ഗതിയനുസരിച്ച് അതു കുറേക്കൂടി മുകളിലേക്കു പോകും. എന്നാൽ പിന്നീട് അതു അതിവേഗം നിലംപതിക്കും.''
പപ്പ പറഞ്ഞത് പയ്യന് അത്ര ബോധ്യം വന്നില്ല. “നമുക്കു നൂലിൽനിന്നു പിടിവിട്ടുകൊടുക്കാം.’’ അവൻ പറഞ്ഞു. ""അപ്പോൾ എന്തു സംഭവിക്കുമെന്നു കാണാമല്ലോ.'' പട്ടം വീണ്ടും മുകളിലേക്കു പാറിപ്പറക്കും എന്നായിരുന്നു അവന്റെ വിചാരം. അവൻ പറഞ്ഞതനുസരിച്ചു നൂലിൽനിന്നു പിടിവിടാൻ പപ്പ സമ്മതിച്ചു. അവൻ അങ്ങനെ ചെയ്തപ്പോൾ കുറേ സമയത്തേക്കു കാറ്റിന്റെ ഗതിയനുസരിച്ച് പട്ടം അല്പംകൂടി പൊങ്ങിപ്പറന്നു. അതു കണ്ട് അവൻ ആഹ്ലാദിച്ച് കൈയടിക്കാൻ തുടങ്ങി.
എന്നാൽ, അല്പനിമിഷത്തിനകം പട്ടം അടുത്തുണ്ടായിരുന്ന ഒരു കെട്ടിടത്തിന്റെ മുകളിൽച്ചെന്നു വീണു. അപ്പോൾ സങ്കടത്തോടെ പയ്യൻ ചോദിച്ചു. “എന്തുകൊണ്ടാണ് പട്ടം താഴെ വീഴുന്നത്?’’ അപ്പോൾ അയാൾ പറഞ്ഞു. “പറക്കുന്നതിനു ചരട് തടസമായിരുന്നില്ല. നേരേ മറിച്ചു ചരടിന്റെ ബലത്തിന് കാറ്റടിച്ചപ്പോൾ പട്ടത്തിന് ഉയർന്നുപറക്കാനാണ് സാധിച്ചത്. ഒരു ചരടിൽ കെട്ടി പട്ടത്തെ നാം നിയന്ത്രിച്ചില്ലായിരുന്നെങ്കിൽ അതിനു പറക്കാൻപോലും സാധിക്കുമായിരുന്നില്ല.’’
ഈ സംഭവം നമ്മെ നല്ലൊരു പാഠം പഠിപ്പിക്കുന്നുണ്ട്. മറ്റുള്ളവരുടെ സഹായത്താലാണു നാം ജീവിതത്തിൽ പിച്ചവച്ച് വളരാൻ തുടങ്ങുന്നത്. ഈ വളർച്ചയിൽ നമ്മുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും അധ്യാപകർക്കും കൂട്ടുകാർക്കും മറ്റു പലർക്കും വലിയ പങ്കുണ്ട്. അവരുടെയൊക്കെ സഹായംകൂടാതെ നമുക്ക് ഒരിക്കലും വളരാൻ സാധിക്കില്ല.
എന്നാൽ, കുറച്ചു വളർന്നു കഴിയുന്പോൾ അവരുടെ സഹായം നമുക്കു വേണ്ടെന്നു തോന്നാം. പിന്നെ, തനിയെ വളരാമെന്ന ചിന്തയാണ്. മാത്രമല്ല മറ്റുള്ളവരാണു തന്റെ വളർച്ചയ്ക്കു വിഘാതമായി നിൽക്കുന്നതെന്നും തോന്നിത്തുടങ്ങും. അപ്പോൾപ്പിന്നെ അവരുമായുള്ള ബന്ധം വിച്ഛേദിച്ചേക്കാം എന്നു തീരുമാനിക്കും. അപ്പോൾ സംഭവിക്കുന്നതെന്താണെന്നോ?
മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ പട്ടത്തിനു സംഭവിച്ചതുപോലെതന്നെ സംഭവിക്കും. ജീവിതത്തിൽ നാം ഉയർന്നു പറക്കുന്പോൾ മറ്റുള്ളവരുടെ സഹായം നമുക്കു വേണ്ടെന്നു തോന്നാം. എന്നാൽ, നാം മുന്നോട്ടുവയ്ക്കുന്ന കാൽ ഒന്നു പിഴച്ചാൽ മതി, നാം താഴെക്കിടക്കും. അപ്പോൾ ആരുണ്ടാകും നമ്മെ സഹായിക്കാൻ. ആരുമുണ്ടാകില്ല. അപ്പോൾ ചരടുപൊട്ടിയ പട്ടം പോലെയാകും നമ്മൾ.
ചരടുപൊട്ടിയ പട്ടംപോലെയായ എത്രയോ പേരുടെ കഥ നാം ഇപ്പോൾ കേൾക്കുന്നു. മാതാപിതാക്കളുടെ നിയന്ത്രണമില്ലെങ്കിൽ കാര്യങ്ങളെല്ലാം മെച്ചപ്പെടുമെന്ന ചിന്തയോടെ എത്രയോ പേർ വീടുവിട്ടിറങ്ങിപ്പോകുന്നു. പ്രത്യേകിച്ചു പെൺകുട്ടികൾ. മാതാപിതാക്കളുടെ നിയന്ത്രണത്തിൽനിന്നു മോചിതരായാൽ ജീവിതം അടിച്ചുപൊളിച്ച് ആസ്വദിക്കാമെന്നാണ് അവരുടെ ചിന്ത. അങ്ങനെ മാതാപിതാക്കളുമായുള്ള ബന്ധം ഉപേക്ഷിച്ച് ആരുടെയെങ്കിലും കൂടെ അവർ ഇറങ്ങിത്തിരിക്കുന്നു. അങ്ങനെ പോയിട്ടുള്ളവരിൽ ആരാണ് രക്ഷപ്പെട്ടിരിക്കുന്നത്?
പട്ടം ഉയർന്നു പറക്കണമെങ്കിൽ അനുകൂലമായ കാലാവസ്ഥ വേണം. പട്ടത്തെ വിദഗ്ധമായി നിയന്ത്രിക്കാൻ കഴിവുള്ളവർ വേണം. പട്ടം തയാറാക്കി ഒരിടത്തു വച്ചതുകൊണ്ടു മാത്രം ഒരിക്കലും തനിയെ പറക്കില്ല. പറപ്പിക്കാൻ അറിയാവുന്നവരുടെ കൈകളിലേ പട്ടം ഉയർന്നു പറക്കുകയുള്ളൂ.
പട്ടം അങ്ങനെ ഉയർന്നു പറക്കുന്പോൾ അതു നിയന്ത്രിക്കുന്നവർ കൈവിട്ടാൽ പട്ടം അധികം വൈകാതെ നിലംപതിക്കും. അതായത്, പട്ടത്തിന് ഒരിക്കലും തനിയെ പറക്കാനോ പറന്നുയരാനോ സാധിക്കില്ലെന്നു വ്യക്തം. അതുപോലെ പട്ടത്തെ അതു നയിന്ത്രിക്കുന്നവരുമായി ബന്ധിപ്പിക്കുന്ന നൂലിന്റെ അഭാവത്തിൽ പട്ടത്തിന് ഒരിക്കലും പറക്കാനാവില്ല.
ഇതുതന്നെയാണു നമ്മുടെ ജീവിതത്തിന്റെയും കാര്യം. മറ്റുള്ളവരുമായി നമ്മെ ബന്ധിപ്പിക്കുന്ന കണ്ണികൾ വിച്ഛേദിച്ചുകൊണ്ടു നമുക്കാർക്കും ജീവിതത്തിൽ ഉയരാനോ വിജയം വരിക്കാനോ സാധിക്കില്ല. അതിന് ആരുടെയെങ്കിലും സഹായം കൂടിയേ മതിയാകൂ. പ്രത്യേകിച്ചു നമ്മെ സ്നേഹിക്കുന്നവരുടെയും നമ്മുടെ വളർച്ചയും സന്തോഷവും ആഗ്രഹിക്കുന്നവരുടെയും. അതുകൊണ്ടുതന്നെ നമുക്കു വേണ്ടപ്പെട്ടവരുമായുള്ള ബന്ധത്തിന്റെ കണ്ണികൾ എപ്പോഴെങ്കിലും വിട്ടുപോകാൻ ഇടയായിട്ടുണ്ടെങ്കിൽ അതു നാം വേഗം വിളക്കിച്ചേർക്കുകതന്നെ വേണം.
ജീവിതത്തിൽ പറന്നുയരാൻ നമ്മെ സഹായിക്കുന്ന ചരടും അതു നിയന്ത്രിക്കുന്നവരും നമ്മുടെ കൂടുംബാംഗങ്ങളും ബന്ധുക്കളും സ്നേഹിതരും സഹപ്രവർത്തകരുമൊക്കെയാണെന്ന യാഥാർഥ്യം നമുക്കു മറക്കാതിരിക്കാം. അപ്പോൾ അവർക്കു നമ്മുടെ ജീവിതത്തിലുള്ള സ്ഥാനവും പ്രാധാന്യവും നാം അവർക്ക് എപ്പോഴും നൽകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ചരടുപൊട്ടിയ പട്ടംപോലെ
04:51 AM Oct 10, 2021 | Deepika.com