വീടും തറവാടും ഉപേക്ഷിച്ച് വിദേശത്തു സ്ഥിരതാമസമാക്കിയ മലയാളികളുടെ ഒരു വലിയ പിൻബലമാണ് അവരിൽ ഉരുത്തിരിയുന്ന സൗഹൃദബന്ധം. കാന്തശക്തിയാലെന്നപോലെ മലയാളികൾ പരസ്പരം ആകൃഷ്ടരാകും. ശക്തിയേറിയ ഈ കൂട്ടുകെട്ടിന്റെ വലയം ക്രമേണ വലുതായിക്കൊണ്ടിരിക്കും.
ഈ നാട്ടിൽ വിദേശികൾക്കു നമ്മോടും അവർ തമ്മിൽത്തമ്മിലും സൗഹൃദങ്ങളുണ്ട്. പക്ഷേ, ആഴം കുറവ്. കൂട്ടുകാരെ വീട്ടിൽ ക്ഷണിച്ച് വീട്ടിൽത്തന്നെ പാചകംചെയ്തു സൽക്കരിക്കുന്ന പതിവ് ഇവർക്കിടയിൽ ചുരുക്കമാണ്.
നമ്മുടെ ആളുകളുടെ ബന്ധങ്ങൾ അവിശ്വസനീയമായ ആഴവും പരപ്പും നിലനിൽപ്പുള്ള ഒന്നാംതരം പങ്കുവയ്ക്കലാണ്. എനിക്കുണ്ടായ ഹൃദയസ്പർശിയായ ഒരനുഭവം. എന്റെ ഒരു കുടുംബസുഹൃത്ത് അടുത്തയിടയിൽ നിര്യാതനായി. മകൾ അമേരിക്കയിൽനിന്നെത്തി. കോവിഡ് ഇല്ലാത്ത സ്റ്റേറ്റിൽ ആ പെണ്കുട്ടിക്ക് രണ്ടാഴ്ച ഹോട്ടൽ ക്വാറന്റീനിൽ കഴിയേണ്ടിവന്നു. വീട്ടിൽ പരേതന്റെ ഭാര്യ തനിച്ച്.
എന്നാൽ, ഒരു നിമിഷംപോലും ഏകാന്തവേദനയിൽ ഉഴലുവാൻ മലയാളിസുഹൃത്തുക്കൾ അവരെ വിട്ടില്ല. ഭക്ഷണ പാനീയങ്ങളും സംഭാഷണങ്ങളുമായി പകൽ മുഴുവൻ അവർ സന്ദർശനം നടത്തിക്കൊണ്ടിരുന്നു. രാത്രിയിൽ കൂട്ടിന് രണ്ടു സ്നേഹിതർ. ക്വാറന്റീൻ സമയം കഴിയുന്പോൾ മകളെ കൂട്ടിക്കൊണ്ടുവരാനും മൃതദേഹം മാന്യമായി സംസ്കരിക്കാനും അതിനുശേഷം മതാചാരപ്രകാരമുള്ള മെമ്മോറിയൽ സർവീസ് നടത്താനും സുഹൃത്തുക്കൾതന്നെ കുടുംബക്കാരുടെ സ്ഥാനത്തു നിന്നുകൊണ്ട് സജ്ജീകരണങ്ങൾ ചെയ്യുന്നു.
പാശ്ചാത്യ കുടുംബങ്ങളിൽ ഒരു മരണം നടന്നാൽ ദുഃഖിതരെ സന്ദർശിക്കാൻ കാലേകൂട്ടി ബുക്ക് ചെയ്യണം. അതും ഹ്രസ്വമായ സമയത്തേക്കു മാത്രം. അറിഞ്ഞും കേട്ടും ആർക്കും കയറിച്ചെല്ലാൻ പറ്റില്ല. അതൊക്കെ മാന്യമായ പ്രൈവസിക്കെതിരാണ്. നമ്മുടെ ആത്മാർഥ ബന്ധങ്ങൾക്കു മുൻപിൽ ഇവരുടെ മാന്യത മുട്ടുമടക്കട്ടെ.
സിസിലിയാΩ പെരുബ്ബനാനി
cjperu5@gmail.com
നാട്ടുകാരുടെ കൂട്ടുകെട്ട്
04:32 AM Oct 02, 2021 | Deepika.com