ഷെഫീക് എന്ന കണ്ണീർമുത്തിനെ ആർക്കാണ് മറക്കാനാവുക. മലയാളികളുടെ മനസിലെ വാടാത്ത നൊന്പരപ്പൂവായ ഷെഫീക് ഈ മുറിയിൽ എത്തിയിട്ട് എട്ടു വർഷങ്ങളായിരിക്കുന്നു. കേട്ടുകേൾവിയില്ലാത്തതും ചിന്തിക്കാൻപോലുമാകാത്തതുമായ ക്രൂരതയ്ക്ക് ഷെഫീക് ഇരയായത് അഞ്ചാം വയസിലാണ്. യന്ത്രസഹായത്താൽ ശ്വാസമെടുത്ത് അവൻ വേദനയിൽ പുളഞ്ഞുകരഞ്ഞ കാലം ആർക്കു മറക്കാനാകും.
തൊടുപുഴ പെരുന്പിള്ളിച്ചിറ അൽ അസ്ഹർ മെഡിക്കൽ കോളജിലെ 504-ാം നന്പർ മുറി ഷെഫീക്കിന്റേതാണ്. അമ്മത്താരാട്ട് എന്നു പേരിട്ടിരിക്കുന്ന മുറിയിൽ രാഗിണിയുടെ സ്നേഹവലയത്തിൽ കഴിയുന്ന ഷെഫീക്കിന്റെ പതിമൂന്നാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ മൂന്നിന്.
ഷെഫീക് എന്ന കണ്ണീർമുത്തിനെ ആർക്കാണ് മറക്കാനാവുക. മലയാളികളുടെ മനസിലെ വാടാത്ത നൊന്പരപ്പൂവായ ഷെഫീക് ഈ മുറിയിൽ എത്തിയിട്ട് എട്ടു വർഷങ്ങളായിരിക്കുന്നു. കേട്ടുകേൾവിയില്ലാത്തതും ചിന്തിക്കാൻപോലുമാകാത്തതുമായ ക്രൂരതയ്ക്ക് ഷെഫീക് ഇരയായത് അഞ്ചാം വയസിലാണ്. യന്ത്രസഹായത്താൽ ശ്വാസമെടുത്ത് അവൻ വേദനയിൽ പുളഞ്ഞുകരഞ്ഞ കാലം ആർക്കു മറക്കാനാകും.
മാസങ്ങളോളം ഏവരുടെയും ഹൃദയത്തിലെ നൊന്പരമായിരുന്നു ഷെഫീക്കിന്റെ മുറിവുകൾ. മരണത്തിനും ജീവനുമിടയിലെ നൂൽപ്പാലം കടന്ന ഷെഫീക് കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കഴിയുന്പോൾ ആരോഗ്യനില ദിവസവും അറിയാൻ കേരളം ആശങ്കയോടെ ടെലിവിഷനുകൾക്കു മുന്നിൽ കാത്തിരുന്നു.
പിതാവും രണ്ടാനമ്മയും ചേർന്നു മകന്റെ പിഞ്ചുമേനിയിൽ നടത്തിയ ക്രൂരതകൾ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. ആ മുറിവടയാളങ്ങൾ എത്രയോ പേരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. പിൽക്കാലത്ത് കുട്ടികൾക്കു നേരേ എവിടെ അക്രമങ്ങളുണ്ടാകുന്പോഴും അപലപിക്കുന്ന സമൂഹ മനസുകളിൽ ആദ്യം മിന്നിത്തെളിയുന്നത് ഷെഫീക്കിന്റെ മുറിപ്പാടുകളും കണ്ണീർ രോദനവുമായിരുന്നു.
കൊടിയ മർദനങ്ങൾക്കിരയായി മൃതപ്രായനായിരുന്ന ഷെഫീക് ഇന്ന് കൗമാരത്തിലേക്ക് കടന്നിരിക്കുന്നു. പോറ്റമ്മ രാഗിണിയുടെ കാരുണ്യ വലയത്തിൽ ആശുപത്രിക്കിടക്കയിലാണ് ജീവിതം.
ഞെട്ടിപ്പിക്കുന്ന ഓർമകൾ
ബലക്ഷയമുള്ള കൈകാലുകൾ മെല്ലെമെല്ലെ ഉയർത്തി പൊട്ടിച്ചിരിച്ച് അവ്യക്തമായ ഭാഷയിൽ ഷെഫീക് പറയുന്നത് പോറ്റമ്മ രാഗിണിക്കും അടുപ്പക്കാർക്കും മാത്രമേ മനസിലാകൂ. പഴയ വേദനകളെക്കുറിച്ചു ചോദിക്കുന്പോൾ ഷെഫീക്കിന്റെ മുഖത്ത് മ്ലാനത പരക്കും.
ഓർക്കാനിഷ്ടമില്ലാത്ത കാര്യങ്ങളായതിനാലാണ് മുഖം മ്ലാനമായതെന്നു രാഗിണി തിരിച്ചറിയും. ശരീരത്തിലും മനസിലുമുണ്ടായ മുറിവുപാടുകൾ ഷെഫീക്കിന്റെ ബുദ്ധിമണ്ഡലത്തിൽ നിന്നും മെല്ലെ മായുകയാണെന്നാണ് ഏവരും കരുതുന്നത്.
രാഗിണിയെക്കൂടാതെ മെഡിക്കൽ കോളജ് ചെയർമാൻ കെ.എം.മൂസ, എംഡി അഡ്വ. കെ.എം.മിജാസ്, ശിശുരോഗവിഭാഗം മേധാവി ഡോ. ഷിയാസ്, ആശുപത്രി ജീവനക്കാർ എന്നിവരൊക്കെയാണ് ഷെഫീക്കിന്റെ ബന്ധുക്കൾ.
സമാനതയില്ലാത്ത ക്രൂരത
2013 ജൂലൈ 15നായിരുന്നു മനുഷ്യ മനഃസാക്ഷിയെ നടുക്കിയ ആ സംഭവം. കുമളി ചെങ്കരയിൽ അഞ്ചു വയസുകാരനായ ഷെഫീക്കിനുനേരേ പിതാവും രണ്ടാനമ്മയും നടത്തിയ പീഡനങ്ങൾ. പൈശാചികമായ ആ കൃത്യങ്ങളിൽ ഷെഫീക്കിന്റെ തലയ്ക്കും ശരീരത്തിനും മാരക പരിക്കുകളുണ്ടായി. കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ കണ്ടെത്തിയ സംശയങ്ങളെത്തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിൽ പിതാവും രണ്ടാനമ്മയും അറസ്റ്റിലായി.
അധികപ്പറ്റെന്ന് വിധിയെഴുതി ഷെഫീക്കിനെ ഒഴിവാക്കാനായി പീഡിപ്പിച്ചു കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു പോലീസ് കേസ്. കട്ടപ്പനയിലും വെല്ലൂരിലും മാസങ്ങൾ നീണ്ട ചികിത്സയിലാണ് ജീവൻ തിരികെക്കിട്ടിയത്.
ഷെഫീക്കിനുനേരേയുണ്ടായ ദാരുണകൃത്യം കേരളമെന്പാടും വലിയ ചർച്ചയായി. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ.എം.കെ.മുനീറും വിവിധ ആശുപത്രികളിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കുകയായിരുന്നു. സർക്കാർ ചെലവിൽ വൻതുക മുടക്കി ഒരു വർഷം ദീർഘിച്ച ചികിത്സയുടെയും പരിചരണത്തിന്റെയും ഫലമായി ഷെഫീക്ക് ജീവിതത്തിലേക്ക് കണ്ണുകൾ തുറന്നു.
അക്കാലത്ത് അങ്കണവാടി അധ്യാപികയായിരുന്ന വാഗമണ് കോലാഹലമേട് സ്വദേശിനി രാഗിണിയെ ഷെഫീക്കിന്റെ കെയർടേക്കറായി സർക്കാർ നിയോഗിച്ചു.
അൽ അസ്ഹറിലെ സംരക്ഷണത്തിൽ
2014 ജൂലൈ 21 നാണ് ഷെഫീക്ക് അൽ അസ്ഹർ മെഡിക്കൽ കോളജിലെത്തുന്നത്. കട്ടപ്പനയിലും വെല്ലൂരിലും ലഭിച്ച ചികിത്സകൾക്കു ശേഷം ഇടുക്കി സ്വദർ ഷെൽട്ടർ ഹോമിലാണ് ഷെഫീക്കിനെ താമസിപ്പിച്ചിരുന്നത്. തുടർന്നാണ് സംരക്ഷണച്ചുമതല അൽ അസ്ഹർ മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നത്.
ശീതീകരിച്ച് പ്രത്യേക സജ്ജീകരണങ്ങളുള്ള കിടക്കകളും കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും ചുമരിൽ ചിത്രങ്ങളുമൊക്കെയായി അമ്മത്താരാട്ട് എന്നു പേരിട്ട മുറിയിലാണ് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഷെഫീക്കിനു ഭക്ഷണം തയാറാക്കാൻ മുറിയോടുചേർന്ന് അടുക്കളയും ഒരു സഹായിയെയും നിയമിച്ചിട്ടുണ്ട്.
രാഗിണിയുടെ വാവാച്ചി
മുപ്പതു ദിവസത്തെ സംരക്ഷണം ഏറ്റെടുത്താണ് 2013 ഓഗസ്റ്റ് 15ന് ഷെഫീക്കിനൊപ്പം രാഗിണിയെത്തുന്നത്. അന്നു മുതൽ രാഗിണിക്ക് വാവാച്ചിയാണ് ഷെഫീക്ക്. മുപ്പതു ദിവസം രാപകൽ പരിചരണം നൽകിയശേഷം ഷെഫീക്കിനെ വിട്ടു പോകാൻ രാഗിണിക്ക് മനസു തോന്നിയില്ല.
കഴിഞ്ഞ എട്ടു വർഷമായി ഇവർ പിരിഞ്ഞൊരു ദിവസമുണ്ടായിട്ടില്ല. അമ്മയെപ്പോലെ രാഗിണിയോടു ചേർന്നാണ് ഷെഫീക്കിന്റെ ഓരോ നിമിഷത്തെയും ജീവിതം. കുടുംബത്തെപോലും മറന്ന് തന്റെ സ്നേഹം മുഴുവൻ ഷെഫീക്കിന് ആശ്വാസം പകരാൻ വിവാഹം പോലും രാഗിണി വേണ്ടെന്നുവെച്ചു. കോലാഹലമേട്ടിലെ സ്വന്തം വീട്ടിൽ പോകുന്പോഴും രാഗിണി ഷെഫീക്കിനെ ഒപ്പം കൂട്ടും. മാതാപിതാക്കളെ സന്ദർശിച്ച് രാഗിണി അന്നുതന്നെ മടങ്ങും.
കെയർ ടേക്കറായി സേവനം ചെയ്യുന്നതിന് ആദ്യം 7000 രൂപയും പിന്നീട് 9000 രൂപയും 2014 വരെ സർക്കാർ രാഗിണിക്കു നൽകിയിരുന്നു. അങ്കണവാടി അധ്യാപിക തസ്തികയിൽ അവധി അപേക്ഷ നൽകാത്തതിനാൽ ഇപ്പോൾ സർക്കാർ വേതനം ലഭിക്കുന്നില്ല. നിലവിൽ ആശുപത്രി അധികൃതരാണ് രാഗിണിക്ക് വേതനം നൽകുന്നത്.
അതിജീവന പാതയിൽ
തികച്ചും അബോധാവസ്ഥയിലായിരുന്നു ഷെഫീക്ക് രാഗിണിയുടെ കൈകളിലേക്കെത്തിയത്. വിളിച്ചാൽ ഞരക്കം പോലുമില്ലാതെ മാസങ്ങളോളം നിശ്ചലമായി കിടന്ന ഷെഫീക്കിന് ബോധം തിരിച്ചു കിട്ടാനിടയില്ലെന്നാണ് എല്ലാവരും കരുതിയത്. അത്രയേറെ മാരകമായിരുന്നു ആന്തരീകക്ഷതങ്ങൾ. എന്നാൽ രാഗിണിയുടെ സമർപ്പിതമായ ശുശ്രൂഷയുടെ ഫലമായി ഷെഫീക് അതിജീവനത്തിന്റെ പടികൾ മെല്ലെ ചവുട്ടിക്കയറുകയാണ്.
തലച്ചോറിലെ ക്ഷതത്തിന്റെ ആഘാതം എല്ലാ ശരീര ഭാഗങ്ങളെയും സാരമായി ബാധിച്ചിരുന്നു. ഇടതു ഭാഗത്തെ എല്ലുകൾക്കും നട്ടെല്ലിനും ബലക്ഷയമുണ്ടായിരുന്നു. തുടർചികിത്സയിൽ കൈകാലുകൾ ചലിപ്പിക്കാനാകുന്നുണ്ട്. ഡോക്ടർമാരുടെ നിർദേശത്തിൽ പതിവായി വ്യായാമവും നൽകുന്നു.
വെല്ലുർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഡോ.ജോർജ് തര്യനാണ് തുടർചികിത്സയ്ക്കുള്ള നിർദേശങ്ങൾ നൽകുന്നത്. ബുദ്ധിവികാസത്തിന്റെ തലത്തിലും പ്രത്യാശാകരമായ മാറ്റങ്ങൾ ഷെഫീക്കിൽ പ്രകടമായിവരുന്നു. ഇപ്പോൾ അഞ്ചാം ക്ലാസിലാണ് ഷെഫീക്കിന്റെ പഠനം. കോവിഡിന് മുൻപ് അൽ അസ്ഹർ സ്കൂളിലെ അധ്യാപികമാർ ആശുപത്രി മുറിയിലെത്തി പഠിപ്പിക്കുമായിരുന്നു.
രണ്ടുവർഷമായി ഓണ്ലൈൻ പഠനമാണ്. ആകർഷകമായ ചിത്രങ്ങളും ചാർട്ടുകളും കാട്ടിയാണ് പഠനം. സ്വാധീനക്കുറവുണ്ടെങ്കിലും ഷെഫീക് വലതുകൈ പിടിച്ച് എഴുതുകയും വരയ്ക്കുകയും ചെയ്യും.
ആഘോഷമില്ലാതെ പിറന്നാൾ
കോവിഡ് നിയന്ത്രണമുള്ളതിനാൽ ഷെഫീക്കിന്റെ രണ്ടു പിറന്നാളുകൾക്കും ആഘോഷങ്ങളില്ലായിരുന്നു. സന്ദർശകർക്ക് മുറിയിൽ കർശനമായ നിയന്ത്രണമുണ്ട്. ആറാം ജൻമദിനത്തിൽ സുരേഷ് ഗോപിയും ഏഴാം പിറന്നാളിന് മമ്മൂട്ടിയും ആശംസകളും കളിപ്പാട്ടങ്ങളുമായി എത്തിയിരുന്നു. എം.കെ.മുനീറും ഇടയ്ക്കിടെ സമ്മാനങ്ങളുമായി എത്തും.
കിടക്കയിലും ചക്രക്കസേരയിലുമൊക്കെയായി നാലു ചുമരുകളിൽ ചെറുതാണ് ലോകമെങ്കിലും ഷെഫീക്കിന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയാണ്. മനസു തുറന്നുള്ള പൊട്ടിച്ചിരി ഇടയ്ക്കിലെ മുറിയിൽ മുഴങ്ങുന്നു.
വൈദ്യശാസ്ത്രത്തിന്റെ സാധ്യതകളും മനുഷ്യസ്നേഹത്തിന്റെ മാന്ത്രികസ്പർശവും ഒന്നുചേർന്നിരിക്കെ തികച്ചും പുതിയ ലോകത്താണ് ഇവനിപ്പോൾ. സ്നേഹത്തിനും കാരുണ്യത്തിനും കരുതലിനു മായ്ക്കാനാവാത്ത മുറിവുകളും ക്ഷതങ്ങളുമില്ലെന്നാണ് ഷെഫീക് ലോകത്തെ ഓർമിക്കുന്നത്.
ടി.പി.സന്തോഷ്കുമാർ
അതിജീവനത്തിന്റെ അമ്മത്താരാട്ട്
01:58 AM Sep 26, 2021 | Deepika.com