ഡൽഹി സംസ്ഥാനത്തിന്റെയും മഹാനഗരത്തിന്റെയും ആത്മാവ് ഓൾഡ് ഡൽഹിയിൽ ആണെന്നാണ് ചരിത്രകാരൻമാരും എഴുത്തുകാരും ഉൾപ്പടെ പറയാറുള്ളത്. മുഗൾ കാലഘട്ടത്തെ ഡൽഹി എങ്ങനെയായിരുന്നു എന്നതിന്റെ ഒരപൂർണ ഛായാചിത്രം ഓൾഡ് ഡൽഹി ചരിത്രാന്വേഷികളെ കാണിച്ചു തരുന്നുണ്ട്.
ഭരണകേന്ദ്രങ്ങളുടെ തലയെടുപ്പിനും ആധുനിക ദില്ലിയുടെ പ്രൗഢിക്കും അപ്പുറം ചരിത്രത്തിന്റെ അവശേഷിപ്പുകൾ മാഞ്ഞുപോകാത്ത ഒരിടമുണ്ട് തലസ്ഥാനത്ത്. അതാണ് പുരാതന ദില്ലി എന്ന ഓൾഡ് ഡൽഹി. മുക്കിലും മൂലയിലും മുഗൾഭരണ സ്പർശത്തിന്റെ അടയാളങ്ങളുള്ള ഈ പൗരാണികനഗരം ആധുനികതയ്ക്കു നടുവിലെ തിരക്കുകളെ അതിജീവിച്ചു നിൽക്കുന്നു.
പുരാതന ഡൽഹിയിലൂടെ സഞ്ചരിക്കുന്പോൾ കാലപ്പഴക്കത്തിന്റെ പായൽ പുതച്ച ഓരോ ചുവരുകൾക്കും ഇന്നത്തെ തലമുറയോട് ഓരോ കഥകൾ പറയാനുണ്ടാകും. ഒരു ചുറ്റുമതിലിനുള്ളിൽ 1500 ഏക്കർ വിസ്തൃതിയിൽ ഗതകാലചരിത്രം പേറി പുരാതന ദില്ലി കുടികൊള്ളുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനവും വലുതുമായ മുസ്ലീം ആരാധനാലയമായ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. മുഗൾ ചക്രവർത്തി ഷാജഹാൻ 1644നും 1656നുമിടയിൽ ഏകദേശം ദശലക്ഷം രൂപ ചെലവഴിച്ചാണ് ഈ മോസ്ക് നിർമിച്ചത്. മൂന്നു കവാടങ്ങളും നാലു ഗോപുരങ്ങളും 40 മീറ്റർ ഉയരവുള്ള രണ്ടു മിനാരങ്ങളുമായി പുരാന ദില്ലിയുടെ ചരിത്രത്തിലേക്ക് തലയുയർത്തി ജുമ മസ്ജിദ് നിൽക്കുന്നു.
30 അടി ഉയരമുള്ള ജുമ മസ്ജിദ് ചെങ്കല്ല് കൊണ്ടും അകത്തു മാർബിൾ പാകിയുമാണ് നിർമിച്ചിരിക്കുന്നത്. നടുമുറ്റത്ത് ഒരേസമയം 25,000 പേരെ ഉൾക്കൊള്ളാനുള്ള വിസ്തൃതിയുണ്ട്. ജുമ മസ്ജിദിന് അഭിമുഖമാണ് പുരാതന ദില്ലിയുടെതന്നെ ഭാഗമായ ചെങ്കോട്ട.
ആധുനിക ജീവിതത്തിന്റെ എല്ലാത്തരം പരിഷ്കാരങ്ങളും എടുത്തണിഞ്ഞാണ് ന്യൂഡൽഹിയുടെ പെരുമ. പഞ്ചനക്ഷത്ര ഹോട്ടലുകൾ, ആഡംബര ഫ്ളാറ്റുകൾ, രാഷ്ട്രപതിഭവൻ, പാർലമെന്റ്, വിവിധ മന്ത്രാലയങ്ങൾ, മെട്രോ റെയിൽ തുടങ്ങി ഏറെ കാഴ്ചകൾ. എല്ലാ തിരക്കുകളുടെയും നടുവിൽ രാപകൽ നിവർന്നു നിൽക്കുന്ന നഗരമാണ് ന്യൂഡൽഹി.
ഓൾഡ് ഡൽഹിയാവട്ടെ ഗലികളും ഇടുങ്ങിയ വഴികളും ഇപ്പോൾ നിലംപൊത്തി വീഴുമെന്നു തോന്നിക്കുന്ന പഴഞ്ചൻ കെട്ടിടങ്ങളും സാധാരണക്കാരായ മനുഷ്യരുടെ തിക്കും തിരക്കുമായി മറ്റൊരു പരിവേഷത്തിലാണ്. ഗലികളിലും കുടുസുമുറികളിലും ജനങ്ങൾ കൂട്ടുകുടുംബങ്ങളായി തിങ്ങിക്കഴിയുന്ന ഇടം. പരന്പരാഗത ജീവിതരീതികളിൽ നിന്നും തീർത്തും മാറി നടക്കാത്ത ജീവിതശൈലിയാണ് ഇവിടെ കാണാനാവുക.
ഡൽഹി സംസ്ഥാനത്തിന്റെയും മഹാനഗരത്തിന്റെയും ആത്മാവ് ഓൾഡ് ഡൽഹിയിൽ ആണെന്നാണ് ചരിത്രകാരൻമാരും എഴുത്തുകാരും ഉൾപ്പടെ പറയാറുള്ളത്. മുഗൾ കാലഘട്ടത്തെ ഡൽഹി എങ്ങനെയായിരുന്നു എന്നതിന്റെ ഒരപൂർണ ഛായാചിത്രം ഓൾഡ് ഡൽഹി ചരിത്രാന്വേഷികളെ കാണിച്ചു തരുന്നുണ്ട്.
ചാന്ദ്നി ചൗക്കിനും ചെങ്കോട്ടയ്ക്കും പുറമേ ഒട്ടേറെ സ്മാരകങ്ങളും സ്മൃതിസ്പർശങ്ങളുമുണ്ട് പുരാതന ദില്ലിയിൽ. അനുഗ്രഹീത കവി മിർസ ഗാലിബിന്റെ വസതി ഇതിൽ ഏറെ പ്രധാനപ്പെട്ടതാണ്. അതേക്കുറിച്ചു വിശദമായി തന്നെ അടുത്ത ലക്കത്തിൽ പറയാം.
സലീമഗഡ് ഫോർട്ട്, മുംതാസ് മഹൽ, ഇന്ദിരാഗാന്ധിക്കു മുൻപ് ഡൽഹി ഭരിച്ച ഒരേയൊരു വനിത റസിയ സുൽത്താനയുടെ കബർ, ഡൽഹിയിലെ ഏറ്റവും പുരാതന ജൈനക്ഷേത്രം ലാൽ മന്ദിർ, ഫത്തേപുരി മസ്ജിദ്, ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധ വ്യഞ്ജന വിപണിയായ ഖാരി ബാവ്ലി എന്നിവയൊക്കെ ഇവിടെയാണ്.
സുഗന്ധവ്യഞ്ജനങ്ങൾക്കു പുറമേ ഉണക്കപ്പഴങ്ങളുടെ ഏറ്റവും വലിയ മാർക്കറ്റാണിത്. അഫ്ഗാനിസ്ഥാനിൽ നിന്നാണ് ഇവിടേക്ക് മുന്തിയ ഇനം ഉണക്കപ്പഴങ്ങൾ എത്തിയിരുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈ ഫ്രൂട്സ് മാർക്കറ്റും ഖാരി ബാവ്ലി തന്നെ. കഴിഞ്ഞ സാന്പത്തിക വർഷം ഉണക്കപ്പഴങ്ങളും അതുമായി ബന്ധപ്പെട്ടതും ഉൾപ്പെടെ 3,700 കോടി രൂപയുടെ വിഭവങ്ങളാണ് അഫ്ഗാനിസ്ഥാനിൽനിന്ന് ഇവിടേക്ക് ഇറക്കുമതി ചെയ്തത്. ഈ കണക്കുമതിയാകും ഈ പുരാതന മാർക്കറ്റിന്റെ വാണിജ്യപ്രാധാന്യം മനസിലാക്കാൻ.
1710-ൽ ഒൗറംഗസേബിന്റെ പെണ്മക്കൾ നിർമിച്ച സീനത് ഉൾ മസ്ജിദ്, മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലം രാജ്ഘട്ട്, ഡൽഹിയിലെ ഏറ്റവും പുരാതന ക്രൈസ്തവ ദേവാലയമായ കേണൽ ജയിംസ് സ്കിന്നർ, 1836ൽ നിർമിച്ച ജെയിംസ് ചർച്ച് എന്നിവയും ഓൾഡ് ഡൽഹിയിലുണ്ട്.
1806-ൽ നിർമിച്ച ഭഗീരഥ് പാലസ്, 18-ാം നൂറ്റാണ്ടിലെ ജൈനമന്ദിരം നവഗ്രഹ മാൻഷൻ, ഖസാൻ ചി ഹവേലി, യുനാനി ചികിത്സാകേന്ദ്രമായിരുന്ന ഷരീഫ് മാൻസിൽ ഹവേലി, ചുന്നാമൽ ഹവേലി, 1916-ൽ ജവഹർലാൽ നെഹ്റുവിന്റെയും കമല നെഹ്റുവിന്റെയും വിവാഹത്തിന് വേദിയായ ഹക്സർ ഹവേലി, പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷാറഫ് ജനിച്ച നഹർവാലി ഹവേലി എന്നിവയെല്ലാം പ്രൗഢചരിത്രത്തിന്റെ നിറംമങ്ങിയ നെറ്റിപ്പട്ടങ്ങൾ ചാർത്തി പുരാതന ദില്ലിയിൽ നിൽക്കുന്നു.
ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർക്കാനാകില്ല ഓൾഡ് ഡൽഹിയുടെ ചരിത്രവും വിശേഷങ്ങളും. കൂടുതൽ വിശേഷങ്ങൾ ഡൽഹി നോട്ട്സിന്റെ വരും ലക്കങ്ങളിൽ.
പൗരാണികതയുടെ ചരിത്രം പേറി പുരാതന ദില്ലി
01:05 AM Sep 26, 2021 | Deepika.com