മനുഷ്യൻ ആദ്യം പിറന്ന വീടാണ് കാട്. വനവാസികളായിരുന്നു നമ്മുടെ പൂർവികർ. കാലാന്തരത്തിൽ മനുഷ്യൻ കാടിറങ്ങിയതോടെ വനം വന്യജീവികളുടേതു മാത്രമായി. വനനിയമങ്ങളുടെ സുരക്ഷയിൽ അവ പെറ്റുപെരുകി കാടിറങ്ങിവരുന്നതാണ് പുതുവൃത്താന്തം. ഒരുകാലത്ത് മനുഷ്യൻ വേട്ടയാടിയ മൃഗങ്ങൾ ഇപ്പോൾ മനുഷ്യനെ വേട്ടയാടുന്നു. ഈവിധം പോയാൽ മലയോരകുടിയേറ്റ ചരിത്രത്തിന്റെ രണ്ടാംഭാഗം കുടിയിറക്കത്തിന്റെ കണ്ണീർക്കഥയാകും.
ഇരുണ്ട പച്ചനിറത്തിൽ വനം. അതിനുള്ളിലേക്ക് കടന്നാൽ കനത്ത നിശബ്ദത. മണ്ണിൽ ചവിട്ടുന്പോൾ വെള്ളം പനച്ചുവരുന്ന മണ്ണ്. ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദത്തിനൊപ്പം മനം കുളിർപ്പിക്കുന്ന നനുത്ത കാറ്റ്. അതിശയിപ്പിക്കും വിധം തിങ്ങിവളരുന്ന വൻമരങ്ങൾ. അടിക്കാടിനുപോലും രണ്ടുമൂന്നാൾ പൊക്കം.
മൂകതയുടെ ഇരുൾപ്പരപ്പിൽ വനജീവികളുടെ മുരൾച്ചകൾ. ദൂരെത്തെവിടെയോ ചാലുകളിൽ വെള്ളമൊഴുകുന്ന നേർത്ത ശബ്ദം. കാട്ടുപൂക്കളുടെ മത്തു പിടിപ്പിക്കുന്ന ഗന്ധം. അന്പരപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യും വനക്കാഴ്ചകൾ.
മനുഷ്യനാദ്യം പിറന്ന വീട്
ഹിറ്റായ പണ്ടത്തെ ഒരു സിനിമാ പാട്ടുണ്ട്. "കാട് കറുത്ത കാട്, മനുഷ്യനാദ്യം പിറന്ന വീട്...’ അത് കവിയുടെ വെറും ഭാവനയല്ല. വനവാസികളായിരുന്നു മനുഷ്യരുടെ പൂർവികർ. വേട്ടയാടിയും കായ്കനികൾ ഭക്ഷിച്ചുമായിരുന്നു ആദ്യകാല മനുഷ്യരുടെ ജീവിതം. വന്യമൃഗങ്ങളും പ്രകൃതിക്ഷോഭങ്ങളും മനുഷ്യനെ തിരിച്ചും വേട്ടയാടിക്കൊണ്ടിരുന്നു.
മഴയും മഞ്ഞും വരൾച്ചയുമായി ഒരുപാട് നൂറ്റാണ്ടുകൾ അങ്ങനെ കടന്നുപോയി. കാലാന്തരത്തിൽ മനുഷ്യൻ കാടിറങ്ങി. ചിന്തിച്ചു പ്രവർത്തിക്കാനുള്ള ശേഷിയാകാം ഇതിനു കാരണം. കാടും കാട്ടുജീവികളുമില്ലാത്ത ഇടങ്ങളിലായി പിന്നീടു മനുഷ്യരുടെ വാസം. അതോടെ വനങ്ങൾ വന്യജീവികളുടെ മാത്രമായി. വനനിയമങ്ങളുണ്ടാക്കി പിന്നീട് വനം അവർക്കു പതിച്ചു നൽകിയതോടെ മനുഷ്യന് കാടിനുള്ളിലേക്കു പ്രവേശനം നിഷിദ്ധമായി.
നാട്ടുവാസികൾ കാട്ടിൽ കയറുന്നതും കുറ്റമായി. മനുഷ്യസ്പർശമില്ലാത്ത കൊടുംകാടുകൾ കാട്ടുജീവികളുടെ സ്വൈര്യവിഹാരകേന്ദ്രമായതോടെ അവ പെറ്റുപെരുകി. വനവിഭവങ്ങൾ തികയാതായപ്പോൾ വനാതിർത്തി കടന്നു നാടിറങ്ങി വന്യമൃഗങ്ങൾ ഇരതേടാൻ തുടങ്ങി. കൃഷിയിടങ്ങൾ കാട്ടാനകൾക്കും കാട്ടുപന്നികൾക്കും കുരങ്ങുകൾക്കും മയിലുകൾക്കും മറ്റും ഇഷ്ടവിഭവങ്ങളുടെ ഭോജനശാലകളായി. ഹിംസ്രജന്തുക്കൾ മനുഷ്യമാംസത്തിന്റെ രുചിയറിഞ്ഞു.
കുടിയേറ്റ നാളുകൾ
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യഘട്ടം കേരളത്തിൽ കുടിയേറ്റത്തിന്റേതായിരുന്നു. കൃഷിഭൂമി തേടി പരക്കം പാഞ്ഞവർ കാടിനെയും കാട്ടുമൃഗങ്ങളെയും ഭയപ്പെട്ടില്ല. കടന്നു ചെല്ലാവുന്നതിനപ്പുറം അവർ മണ്ണുതേടിയെത്തി. സഹനവും സാഹസവും കൈമുതലാക്കിയവർ പുതുമണ്ണിൽ വിഭവങ്ങൾ വിളയിച്ചു. നാട്ടിലെ പട്ടിണി മാറ്റാനുള്ള ഈ ഉദ്യമത്തിന് സർക്കാർ അവരെ പ്രോത്സാഹിപ്പിച്ചു.
ഇതേസമയം കാട്ടുജീവികൾ അടങ്ങിയിരുന്നില്ല. കാട്ടാനയും കാട്ടുപന്നിയും കുരങ്ങും വിഷപ്പാന്പുമെല്ലാം കർഷകരെ പരമാവധി ദ്രോഹിച്ചു. അതിജീവിനപാതയിൽ കുടിയേറ്റക്കാർ ഈ ആക്രമണങ്ങളെ ചെറുത്തുനിന്നു. അതിജീവനം തുടരാൻ അവർക്കു പോരാടി നിൽക്കുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു. കൃഷിയിടങ്ങളിലെ മരങ്ങളിൽ ഏറുമാടങ്ങൾ കെട്ടി ഉറങ്ങാതെ കർഷകർ കൃഷിയിടങ്ങൾക്കും വിഭവങ്ങൾക്കും കാവലിരുന്നു.
പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും കൂകിവിളിച്ചും കാട്ടുജീവികളെ ആട്ടിയകറ്റിനിറുത്തി. പകലന്തിയോളം കാടുവെട്ടി പണിയെടുത്തശേഷമായിരുന്നു രാത്രികാലങ്ങളിലെ ഈ സാഹസം. മലയോരത്തെ മരംകോച്ചുന്ന തണുപ്പിൽ തളർന്നുറങ്ങിപ്പോയ രാത്രികളിൽ കാട്ടുമൃഗങ്ങൾ കർഷകർക്കു ആവതു പണികൊടുത്തുകൊണ്ടിരുന്നു. ഒരായുസിന്റെ ദേഹണ്ഡങ്ങൾ ഒറ്റരാത്രികൊണ്ടു കാട്ടുമൃഗങ്ങൾ ചവിട്ടിയരച്ചു മണ്ണിൽപ്പൂഴ്ത്തി.
അതു പ്രതീക്ഷിച്ചതായിരുന്നെന്നുവെന്ന മട്ടിൽ തളരാതെയും തകരാതെയും കർഷകർ വീണ്ടും കൃഷിയിറക്കി. ക്ഷമയോടെ കാവലിരുന്നു. സഹികെട്ടപ്പോൾ കെണികൾ വച്ചു തിരിച്ചു പണികൊടുക്കാനും കൃഷീവലൻമാർ മടിച്ചില്ല. തുടർച്ചയായ മനുഷ്യസാന്നിധ്യവും പ്രത്യാക്രമണങ്ങളും കാട്ടുമൃഗങ്ങളിൽ പേടി സൃഷ്ടിച്ചു. രാത്രികാലങ്ങളിലെ ആളനക്കങ്ങളിലും ചൂട്ടിന്റെയും പന്തങ്ങളുടെയും ജ്വാലകൾക്കു മുന്നിലും വന്യമൃഗങ്ങൾ വിരണ്ടുമാറി വനാതിർത്തി കടന്നുവരാൻ മടിച്ചു. കുടിയേറ്റജനത ഈ വിധമാണു മലയോരങ്ങളിൽ ജനവാസകേന്ദ്രങ്ങൾ കെട്ടിപ്പടുത്തത്.
കുടിയിറക്കത്തിന്റെ കാലം
കാലം പിന്നെയും കടന്നുപോയി. പട്ടിണിക്കു പരിഹാരം തേടി കിഴക്കൻമലകൾ കയറിയവർ കഠിനാധ്വാനത്താൽ സന്പന്നരായി. മണ്ണറിഞ്ഞു ജീവിച്ച പഴയതലമുറ അവരുടെ മക്കളെ നഗരങ്ങളിൽ ഉന്നതപഠനത്തിനയച്ചു. നഗരങ്ങളിൽ ഉയർന്ന ശന്പളത്തിൽ അവർക്ക് ഉദ്യോഗമായതോടെ കുടുംബങ്ങളിലെ ജീവിതസൗകര്യങ്ങൾ വർധിച്ചു.
ഏറുമാടവും ഉറക്കമിളച്ചുള്ള കാവലിരിപ്പും പാട്ടകൊട്ടലുമൊക്കെ കുടിയേറ്റക്കാരുടെ തലമുറകൾക്ക് അപരിഷ്കൃതമായി. കൃഷി കുറഞ്ഞപ്പോൾ കൃഷിയിടങ്ങൾ കാടുകയറിമൂടി. ആളനക്കമില്ലാതായതോടെ കാട്ടുജീവികൾക്കു ഭയമില്ലാതായി, അവ ആക്രമണകാരികളായി. ഇതിനൊപ്പം വനനിയമങ്ങൾ വന്യമൃഗങ്ങളുടെ ധൈര്യം വർധിപ്പിക്കുകയും ചെയ്തു. ഇതോടെ കാട്ടുമൃഗങ്ങളുടെ ശല്യം രാപകൽ രൂക്ഷമാവുകയും ചെയ്തു.
കുടിയേറ്റക്കാരുടെ പിൻമുറകൾ ഇതോടെ മലയോരങ്ങളിൽനിന്നു കുടിയിറങ്ങാൻ തുടങ്ങി. വനാതിർത്തി മേഖലകളിൽ നിന്നായിരുന്നു കുടിയിറക്കത്തിനു തുടക്കം. കുടിയിറങ്ങാൻ അവർക്ക് വേറെയും കാരണങ്ങളുണ്ടായിരുന്നു. കൃഷിയിൽനിന്നു വരുമാനം കുറവ്, കൃഷിയിടങ്ങൾ നോക്കിനടത്താൻ ആളില്ല, മക്കൾ ദൂരെ ജോലിസ്ഥലങ്ങളിൽ, മലയോരത്ത് ഗതാഗതസൗകര്യങ്ങൾ അപര്യാപ്തം, പ്രായമായവരുടെ ചികിത്സയ്ക്കും കൊച്ചുമക്കളുടെ പഠിപ്പിനും നഗരമാണ് ഉചിതം...
ഇങ്ങനെ പല സാഹചര്യങ്ങൾ. ജീവിത നിലവാരം കൂടിയതോടെ വികസനവും പരിഷ്കാരവും കുറവുള്ള മലമൂട്ടിൽ കഴിയണോ എന്ന ചോദ്യം കൂടിയായപ്പോൾ പഴയ തലമുറയിൽപ്പെട്ടവരും വീടുപൂട്ടി മലയിറങ്ങി. ഇടയ്ക്കിടെ വന്നുംപോയും കുറച്ചുകാലം കൃഷികൾ നോക്കി നടത്തിയെങ്കിലും പിന്നീട് അതും നിലച്ചു.
ഒരു കാലത്ത് പലതരം വിളകൾ നിറഞ്ഞുനിന്നിരുന്ന വനാതിർത്തികളിലെ വലിയൊരുഭാഗം കൃഷിഭൂമിയും ഇപ്പോൾ വനത്തിനു തുല്യമായിരിക്കുന്നു. മുൻപ് ഇവിടങ്ങളിൽ ജനവാസമുണ്ടായിരുന്നതിനു തെളിവായി ആളൊഴിഞ്ഞു തകർന്നുകിടക്കുന്ന വീടുകളും കുറെ നിർമിതികളം മാത്രമേ അവശേഷിക്കുന്നുള്ളു.
വേട്ടയാടപ്പെട്ട് മനുഷ്യൻ
വനാതിർത്തികളിൽനിന്ന് ഇത്തരത്തിൽ കുടിയൊഴിഞ്ഞുപോയ കുടുംബങ്ങൾ നൂറുകണക്കിനു വരും. ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി വെറുതെ കിടക്കുകയാണ്. കാട്ടുമൃഗങ്ങൾ വനം പോലെ ഈ കൃഷിയിടങ്ങളും അധീനതയിലാക്കിയിരിക്കുന്നു. എല്ലാക്കാലത്തുമുള്ള ഇവയുടെ സാന്നിധ്യവും ആക്രമണവും കൂടുതൽ പ്രദേശങ്ങളിൽനിന്നു കുടിയൊഴിയാൻ ആളുകളെ നിർബന്ധിതരാക്കുന്നു.
കാട്ടുമൃഗങ്ങൾക്കൊപ്പം കാടും നാട്ടിലേക്ക് ഇറങ്ങിവരുന്ന സാഹചര്യം. പൊരുതാൻ ശ്രമിക്കാതെ മനുഷ്യൻ നിരുപാധികം പിൻവാങ്ങിക്കൊണ്ടിരിക്കുന്നു. പകൽവെളിച്ചത്തിൽ കാട്ടിൽനിന്നല്ല മാളങ്ങളിൽനിന്നുപോലും പുറത്തിറങ്ങാൻ ഭയക്കുന്നവയാണു കാട്ടുജീവികൾ. പ്രത്യേകിച്ചും മനുഷ്യസാന്നിധ്യം അവയെ വല്ലാതെ ഭയചകിതരാക്കും. ഈ നിഗമനങ്ങളൊക്കെ ഇക്കാലത്തു പഴംകഥയാവുകയാണ്.
വാഹനങ്ങൾ നിറഞ്ഞൊഴുകുന്ന നിരത്തുകളിലും മനുഷ്യരുള്ള വീടുകളിലും ടൗണുകളിലും ഒരു ചഞ്ചലിപ്പുമില്ലാതെ ഇപ്പോൾ കാട്ടുമൃഗങ്ങൾ കടന്നുവരുന്നു. വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണം അന്ധാളിപ്പിക്കുന്ന വേഗത്തിലാണ് ഉയരുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ വനജീവികൾ കൊല ചെയ്തത് 996 മനുഷ്യജീവികളെയാണ്. ഇവരിൽ ചിലരെ കടുവയും പുലിയും മറ്റും കൊന്നുതിന്നുകയായിരുന്നു. ആക്രമണത്തിനിരയായ 3,585 പേർ കഷ്ടിച്ചു രക്ഷപ്പെട്ടു. ചിലർ ഇപ്പോഴും കിടക്കകളിൽ മൃതപ്രായരായി കഴിയുന്നു.
വനരോദനങ്ങൾ
പരിസ്ഥിതിയുടെ പരിപാവനത മനസിലാക്കിയാണു വനവും വനത്തിലുള്ളതും സംരക്ഷിക്കാൻ കർക്കശമായ നിയമങ്ങൾ നടപ്പാക്കിയത്. അധികാരികൾ നിയമം കർശനമായിതന്നെ നടപ്പാക്കി. കാട്ടുതടി വെട്ടുന്നവരെയും കാട്ടുമൃഗങ്ങളെ വേട്ടയാടുന്നവരെയും ദാക്ഷിണ്യമില്ലാതെ തടവിലിട്ടു. ചെറിയ നിയമലംഘനങ്ങൾക്കുപോലും വലിയ പിഴകൾ ഈടാക്കി. അതൊക്കെ ഫലം കാണുകയും ചെയ്തു. പക്ഷേ, അതിനു പാർശ്വഫലങ്ങളുമുണ്ടായിരുന്നു.
വനജീവികൾ കാട്ടിൽ വലിയതോതിൽ പെരുകുകയും നിസഹായരായ മനുഷ്യർ അവയുടെ ഇരകളാവുകയും ചെയ്തപ്പോൾ നിയമം അത് കണ്ടില്ലെന്നു നടിച്ചു. വംശനാശഭീഷണിയുള്ളവയ്ക്കുള്ള അതേ സംരക്ഷണം അനുദിനം പെറ്റുപെരുകുന്ന കാട്ടുപന്നിക്കും എന്തിനു നൽകണമെന്ന ന്യായമായ ചോദ്യം വനരോദനമായി. കാട് കാട്ടുജീവികൾക്ക് എന്നു നിയമപുസ്തകത്തിൽ എഴുതി നടപ്പാക്കിയർ നാട്, മനുഷ്യൻ ഉൾപ്പെടെയുള്ള നാട്ടുജീവികൾക്ക് എന്നെഴുതിവയ്ക്കാൻ മറന്നു.
കേരളത്തിൽ വനപ്രദേശങ്ങൾ പതിനേഴായിരം കിലോമീറ്റർ നീളത്തിലാണ് ജനവാസകേന്ദ്രങ്ങളുമായി അതിർത്തി പങ്കിടുന്നത്. പരിമിതമായ തോതിലെങ്കിലും സംരക്ഷണവേലിയുള്ളത് 2,750 കിലോമീറ്ററിൽ മാത്രം. ബാക്കി വനാതിർത്തികൾ തുറന്നുകിടക്കുകയാണ്.
വനംവകുപ്പിന്റെ കാവലും കരുതലും കാട്ടിലേക്കു മനുഷ്യർ കടക്കാതിരിക്കുന്നതിൽ മാത്രമായി ചുരുങ്ങി. നാട്ടിലിറങ്ങുന്ന കാട്ടാനകളെ ഓടിക്കാൻ ഈ ഡിജിറ്റൽ യുഗത്തിലും പടക്കംപൊട്ടിക്കലും കൂകിവിളിയും മാത്രമാണ് ആശ്രയം. കടുവയും പുലിയുമാണെങ്കിൽ കൂടുവച്ചു കെണിയിലാക്കി വീണ്ടും കാട്ടിൽ തുറന്നുവിടും. നാട്ടിലിറങ്ങുന്ന കരിമൂർഖനെയും രാജവെന്പാലയെയുംവരെ സുരക്ഷിതരായി വനപാലകർ കാട്ടിൽ തിരികെ സ്വതന്ത്രരാക്കിവിടും. വൈകാതെ ഇവ വീണ്ടും കാടിറങ്ങി വരികയും ചെയ്യും.
ദുർബല പ്രതിരോധങ്ങൾ
വൈദ്യുതിപ്രവാഹമുള്ള സൗരവേലികളാണ് കാട്ടുമൃഗങ്ങളെ തടയാനുള്ള വനംവകുപ്പിന്റെ ആധുനിക ആയുധം. വേലി സ്ഥാപിച്ചാൽ ആഴ്ചകൾക്കുള്ളിൽതന്നെ അതിൽ കാടുമൂടി വൈദ്യുതി പ്രസരണം നിലയ്ക്കും. വൈദ്യുതി വേലികൾ മരം മറിച്ചിട്ടു തകർത്തു മറികടക്കുന്ന കാട്ടാനകളുടെ വിരുതിനു മറുപടിയില്ല. കിടങ്ങുകളാണ് മറ്റൊരു പ്രതിരോധം.
കാട്ടാനക്കൂട്ടങ്ങൾക്കു കിടങ്ങുകൾ നികത്താൻ വേണ്ടത് നിമിഷങ്ങൾമാത്രം. ആനമതിലിനും റെയിൽവേലിക്കുമാണ് കുറച്ചെങ്കിലും പ്രതിരോധം തീർക്കാനാവുക. കരിങ്കല്ല് കെട്ടി കോണ്ക്രീറ്റ് ചെയ്ത ഉയരമുള്ള മതിലുകളാണ് നിലവിലുള്ളവയിൽ മെച്ചമായ പരിഹാരം. ആനകളെ മാത്രമല്ല മറ്റു കാട്ടുജീവികളെയും വൻമതിലുകൾ തടയും. സിമന്റിൽ ഉറപ്പിച്ചു നിർമിക്കുന്ന റെയിൽവേലികളും പ്രതിരോധമാണ്. ഇത്തരം വേലികൾ നിർമിക്കുമെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഏതാനും കിലോമീറ്ററിൽ മാത്രം സ്ഥാപിച്ചശേഷം നിർമാണം മുടക്കിയിട്ടിരിക്കുന്നു.
കിഴക്കു പശ്ചിമഘട്ടവും പടിഞ്ഞാറ് അറബിക്കടലുമായാണ് കേരളത്തിന്റെ ഭൂമിശാസ്ത്രം. 580 കിലോമീറ്ററാണ് നമ്മുടെ കടൽതീരം. കടലാക്രമണം തടയാനുള്ള കടൽഭിത്തി ഏറെക്കുറെ ബലവത്തായി നല്ലരീതിയിൽതന്നെയുണ്ട്. ശതകോടികൾ ഇവയുടെ നിർമാണത്തിനു മുടക്കുന്നുമുണ്ട്. അതേ സമയം കിഴക്കുനിന്നുള്ള കാട്ടുമൃഗാക്രമണം ചെറുത്ത് കർഷനെയും കൃഷിയെയും രക്ഷിക്കണമെന്നു മുറവിളി കൂട്ടുന്പോൾ ഖജനാവ് കാലി.
ഇല്ലാതാകുന്ന കൃഷിഭൂമി
ലോകമഹായുദ്ധങ്ങൾക്കു പിന്നാലെ കൊടുംദാരിദ്ര്യത്തിലേക്കു നാട് കൂപ്പുകുത്തിയപ്പോഴായിരുന്നു മലനാട്ടിലേക്കുള്ള ധീരമായ കുടിയേറ്റം. കൃഷിചെയ്തു ജീവിക്കാനായിരുന്നു ആ കൂട്ടപ്പലായനം. ജനങ്ങൾക്ക് ജീവിക്കാൻ വേണ്ട അളവിൽ കൃഷിഭൂമി അക്കാലത്ത് നാട്ടിൻപുറങ്ങളിലില്ലായിരുന്നുതാനും. അങ്ങനെയാണ് മലയോരത്ത് കാടുപിടിച്ചു കിടന്നിരുന്ന ജന്മിമാരുടെ തരിശിടങ്ങൾ വിലയ്ക്കു വാങ്ങി പൊന്നുവിളയുന്ന കൃഷിഭൂമികളാക്കി മാറ്റിയത്. രക്തം വിയർപ്പാക്കി ഒരുക്കിയെടുത്ത ഈ ഭൂമിയാണ് കാട്ടുമൃഗഭീഷണിയിൽ വീണ്ടും കാടുമൂടിയിരിക്കുന്നത്.
മഹാമാരിയും അടച്ചിടലും കൃഷിയുടെയും അധ്വാനത്തിന്റെയും മഹത്വം പുതുതലമുറയ്ക്ക് അറിയിച്ചുകൊടുത്തു. പച്ചക്കറികളും ഫലവൃക്ഷങ്ങളും നട്ടു പരിപാലിക്കുന്നതിൽ കുട്ടികൾവരെ ഇപ്പോൾ താൽപര്യം കാട്ടുന്നു. ഇടനാട്ടിലും തീരപ്രദേശങ്ങളിലും പക്ഷേ, കൃഷി ചെയ്യാൻ വേണ്ട അളവിൽ ഭൂമിയയില്ല എന്നതാണ് പരിമിതി. കുറച്ച് ഭൂമിയൂള്ളതാകട്ടെ മലനാട്ടിലാണ്.
അതാണെങ്കിൽ നഷ്ടപ്പെടുകയുമാണ്. വന്യമൃഗങ്ങളുടെ വിളയാട്ടമില്ലെങ്കിൽ മലയോരം വിട്ട് ആരും പിന്നോട്ടുപോകില്ല. ഭൂമി വെറുതെ കിടക്കുകയുമില്ല. നിലവിലെ സാഹചര്യത്തിൽ ഭൂമിതേടി മല കയറാനും കർഷകർ തയ്യാറാണ്. കാട്ടുമൃഗങ്ങളുടെ ഭീഷണി ഏശാത്ത മലയോരഭാഗങ്ങളിലെ പച്ചപിടിച്ച കൃഷിയിടങ്ങളും കൂടിവരുന്ന ജനനിബിഡതയും ഇതിനു സാക്ഷ്യം.
അവിടെത്തീരും പ്രശ്നം
ഒഴിവാക്കാൻ കഴിയാത്ത ആനക്കാര്യമൊന്നുമല്ല വനജീവികളുടെ ശല്യം. വനാതിർത്തി ഒട്ടേറെയുണ്ടെങ്കിലും കാട്ടുമൃഗങ്ങൾ മനുഷ്യനെ മുൾമുനയിൽ നിർത്തുന്ന പ്രദേശങ്ങൾ ഏറെയില്ല. ശല്യകേന്ദ്രങ്ങൾ വ്യക്തമായി അടയാളപ്പെടുത്താനാകുന്ന ഇടങ്ങളിലെങ്കിലും വൻമതിലുകൾ തീർക്കാം. വന്യമൃഗങ്ങൾക്കു വനത്തിനു പുറത്ത് സംരക്ഷണമുണ്ടാകില്ലെന്ന നിയമം കൂടിയായാൽ അവിടെ തീരും പ്രശ്നം.
അതിവേഗ റെയിൽപാതയ്ക്കും എക്സ്പ്രസ് ഹൈവേയ്ക്കും ശതകോടികൾ മുടക്കാൻ തത്രപ്പെടുകയാണ് സർക്കാരുകൾ. പൊതുജന ആവശ്യപ്രകാരമല്ല ഇത്. അനുകൂലിക്കുന്നവരേക്കാൾ പദ്ധതിയെ ആളുകൾ പ്രതികൂലിക്കുന്നു. എന്നിട്ടും സർക്കാർ വാശിയാണ്. ഈ വാശി മലയോരവാസികളും ആഗ്രഹിക്കുന്നു. മനുഷ്യരുടെ നിലനിൽപ് ചോദ്യംചെയ്യുന്ന കാട്ടുമൃഗങ്ങളെ നിലയ്ക്കുനിർത്താനും കുറച്ചു വാശിയാകാം. അല്ലാത്തപക്ഷം, കുടിയിറക്കത്തിന്റേതാകും കുടിയേറ്റചരിത്രത്തിന്റെ രണ്ടാംഭാഗം.
എം. റോയ്
ഇരുണ്ട പച്ചനിറത്തിൽ വനം. അതിനുള്ളിലേക്ക് കടന്നാൽ കനത്ത നിശബ്ദത. മണ്ണിൽ ചവിട്ടുന്പോൾ വെള്ളം പനച്ചുവരുന്ന മണ്ണ്. ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദത്തിനൊപ്പം മനം കുളിർപ്പിക്കുന്ന നനുത്ത കാറ്റ്. അതിശയിപ്പിക്കും വിധം തിങ്ങിവളരുന്ന വൻമരങ്ങൾ. അടിക്കാടിനുപോലും രണ്ടുമൂന്നാൾ പൊക്കം.
മൂകതയുടെ ഇരുൾപ്പരപ്പിൽ വനജീവികളുടെ മുരൾച്ചകൾ. ദൂരെത്തെവിടെയോ ചാലുകളിൽ വെള്ളമൊഴുകുന്ന നേർത്ത ശബ്ദം. കാട്ടുപൂക്കളുടെ മത്തു പിടിപ്പിക്കുന്ന ഗന്ധം. അന്പരപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യും വനക്കാഴ്ചകൾ.
മനുഷ്യനാദ്യം പിറന്ന വീട്
ഹിറ്റായ പണ്ടത്തെ ഒരു സിനിമാ പാട്ടുണ്ട്. "കാട് കറുത്ത കാട്, മനുഷ്യനാദ്യം പിറന്ന വീട്...’ അത് കവിയുടെ വെറും ഭാവനയല്ല. വനവാസികളായിരുന്നു മനുഷ്യരുടെ പൂർവികർ. വേട്ടയാടിയും കായ്കനികൾ ഭക്ഷിച്ചുമായിരുന്നു ആദ്യകാല മനുഷ്യരുടെ ജീവിതം. വന്യമൃഗങ്ങളും പ്രകൃതിക്ഷോഭങ്ങളും മനുഷ്യനെ തിരിച്ചും വേട്ടയാടിക്കൊണ്ടിരുന്നു.
മഴയും മഞ്ഞും വരൾച്ചയുമായി ഒരുപാട് നൂറ്റാണ്ടുകൾ അങ്ങനെ കടന്നുപോയി. കാലാന്തരത്തിൽ മനുഷ്യൻ കാടിറങ്ങി. ചിന്തിച്ചു പ്രവർത്തിക്കാനുള്ള ശേഷിയാകാം ഇതിനു കാരണം. കാടും കാട്ടുജീവികളുമില്ലാത്ത ഇടങ്ങളിലായി പിന്നീടു മനുഷ്യരുടെ വാസം. അതോടെ വനങ്ങൾ വന്യജീവികളുടെ മാത്രമായി. വനനിയമങ്ങളുണ്ടാക്കി പിന്നീട് വനം അവർക്കു പതിച്ചു നൽകിയതോടെ മനുഷ്യന് കാടിനുള്ളിലേക്കു പ്രവേശനം നിഷിദ്ധമായി.
നാട്ടുവാസികൾ കാട്ടിൽ കയറുന്നതും കുറ്റമായി. മനുഷ്യസ്പർശമില്ലാത്ത കൊടുംകാടുകൾ കാട്ടുജീവികളുടെ സ്വൈര്യവിഹാരകേന്ദ്രമായതോടെ അവ പെറ്റുപെരുകി. വനവിഭവങ്ങൾ തികയാതായപ്പോൾ വനാതിർത്തി കടന്നു നാടിറങ്ങി വന്യമൃഗങ്ങൾ ഇരതേടാൻ തുടങ്ങി. കൃഷിയിടങ്ങൾ കാട്ടാനകൾക്കും കാട്ടുപന്നികൾക്കും കുരങ്ങുകൾക്കും മയിലുകൾക്കും മറ്റും ഇഷ്ടവിഭവങ്ങളുടെ ഭോജനശാലകളായി. ഹിംസ്രജന്തുക്കൾ മനുഷ്യമാംസത്തിന്റെ രുചിയറിഞ്ഞു.
കുടിയേറ്റ നാളുകൾ
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യഘട്ടം കേരളത്തിൽ കുടിയേറ്റത്തിന്റേതായിരുന്നു. കൃഷിഭൂമി തേടി പരക്കം പാഞ്ഞവർ കാടിനെയും കാട്ടുമൃഗങ്ങളെയും ഭയപ്പെട്ടില്ല. കടന്നു ചെല്ലാവുന്നതിനപ്പുറം അവർ മണ്ണുതേടിയെത്തി. സഹനവും സാഹസവും കൈമുതലാക്കിയവർ പുതുമണ്ണിൽ വിഭവങ്ങൾ വിളയിച്ചു. നാട്ടിലെ പട്ടിണി മാറ്റാനുള്ള ഈ ഉദ്യമത്തിന് സർക്കാർ അവരെ പ്രോത്സാഹിപ്പിച്ചു.
ഇതേസമയം കാട്ടുജീവികൾ അടങ്ങിയിരുന്നില്ല. കാട്ടാനയും കാട്ടുപന്നിയും കുരങ്ങും വിഷപ്പാന്പുമെല്ലാം കർഷകരെ പരമാവധി ദ്രോഹിച്ചു. അതിജീവിനപാതയിൽ കുടിയേറ്റക്കാർ ഈ ആക്രമണങ്ങളെ ചെറുത്തുനിന്നു. അതിജീവനം തുടരാൻ അവർക്കു പോരാടി നിൽക്കുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു. കൃഷിയിടങ്ങളിലെ മരങ്ങളിൽ ഏറുമാടങ്ങൾ കെട്ടി ഉറങ്ങാതെ കർഷകർ കൃഷിയിടങ്ങൾക്കും വിഭവങ്ങൾക്കും കാവലിരുന്നു.
പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും കൂകിവിളിച്ചും കാട്ടുജീവികളെ ആട്ടിയകറ്റിനിറുത്തി. പകലന്തിയോളം കാടുവെട്ടി പണിയെടുത്തശേഷമായിരുന്നു രാത്രികാലങ്ങളിലെ ഈ സാഹസം. മലയോരത്തെ മരംകോച്ചുന്ന തണുപ്പിൽ തളർന്നുറങ്ങിപ്പോയ രാത്രികളിൽ കാട്ടുമൃഗങ്ങൾ കർഷകർക്കു ആവതു പണികൊടുത്തുകൊണ്ടിരുന്നു. ഒരായുസിന്റെ ദേഹണ്ഡങ്ങൾ ഒറ്റരാത്രികൊണ്ടു കാട്ടുമൃഗങ്ങൾ ചവിട്ടിയരച്ചു മണ്ണിൽപ്പൂഴ്ത്തി.
അതു പ്രതീക്ഷിച്ചതായിരുന്നെന്നുവെന്ന മട്ടിൽ തളരാതെയും തകരാതെയും കർഷകർ വീണ്ടും കൃഷിയിറക്കി. ക്ഷമയോടെ കാവലിരുന്നു. സഹികെട്ടപ്പോൾ കെണികൾ വച്ചു തിരിച്ചു പണികൊടുക്കാനും കൃഷീവലൻമാർ മടിച്ചില്ല. തുടർച്ചയായ മനുഷ്യസാന്നിധ്യവും പ്രത്യാക്രമണങ്ങളും കാട്ടുമൃഗങ്ങളിൽ പേടി സൃഷ്ടിച്ചു. രാത്രികാലങ്ങളിലെ ആളനക്കങ്ങളിലും ചൂട്ടിന്റെയും പന്തങ്ങളുടെയും ജ്വാലകൾക്കു മുന്നിലും വന്യമൃഗങ്ങൾ വിരണ്ടുമാറി വനാതിർത്തി കടന്നുവരാൻ മടിച്ചു. കുടിയേറ്റജനത ഈ വിധമാണു മലയോരങ്ങളിൽ ജനവാസകേന്ദ്രങ്ങൾ കെട്ടിപ്പടുത്തത്.
കുടിയിറക്കത്തിന്റെ കാലം
കാലം പിന്നെയും കടന്നുപോയി. പട്ടിണിക്കു പരിഹാരം തേടി കിഴക്കൻമലകൾ കയറിയവർ കഠിനാധ്വാനത്താൽ സന്പന്നരായി. മണ്ണറിഞ്ഞു ജീവിച്ച പഴയതലമുറ അവരുടെ മക്കളെ നഗരങ്ങളിൽ ഉന്നതപഠനത്തിനയച്ചു. നഗരങ്ങളിൽ ഉയർന്ന ശന്പളത്തിൽ അവർക്ക് ഉദ്യോഗമായതോടെ കുടുംബങ്ങളിലെ ജീവിതസൗകര്യങ്ങൾ വർധിച്ചു.
ഏറുമാടവും ഉറക്കമിളച്ചുള്ള കാവലിരിപ്പും പാട്ടകൊട്ടലുമൊക്കെ കുടിയേറ്റക്കാരുടെ തലമുറകൾക്ക് അപരിഷ്കൃതമായി. കൃഷി കുറഞ്ഞപ്പോൾ കൃഷിയിടങ്ങൾ കാടുകയറിമൂടി. ആളനക്കമില്ലാതായതോടെ കാട്ടുജീവികൾക്കു ഭയമില്ലാതായി, അവ ആക്രമണകാരികളായി. ഇതിനൊപ്പം വനനിയമങ്ങൾ വന്യമൃഗങ്ങളുടെ ധൈര്യം വർധിപ്പിക്കുകയും ചെയ്തു. ഇതോടെ കാട്ടുമൃഗങ്ങളുടെ ശല്യം രാപകൽ രൂക്ഷമാവുകയും ചെയ്തു.
കുടിയേറ്റക്കാരുടെ പിൻമുറകൾ ഇതോടെ മലയോരങ്ങളിൽനിന്നു കുടിയിറങ്ങാൻ തുടങ്ങി. വനാതിർത്തി മേഖലകളിൽ നിന്നായിരുന്നു കുടിയിറക്കത്തിനു തുടക്കം. കുടിയിറങ്ങാൻ അവർക്ക് വേറെയും കാരണങ്ങളുണ്ടായിരുന്നു. കൃഷിയിൽനിന്നു വരുമാനം കുറവ്, കൃഷിയിടങ്ങൾ നോക്കിനടത്താൻ ആളില്ല, മക്കൾ ദൂരെ ജോലിസ്ഥലങ്ങളിൽ, മലയോരത്ത് ഗതാഗതസൗകര്യങ്ങൾ അപര്യാപ്തം, പ്രായമായവരുടെ ചികിത്സയ്ക്കും കൊച്ചുമക്കളുടെ പഠിപ്പിനും നഗരമാണ് ഉചിതം...
ഇങ്ങനെ പല സാഹചര്യങ്ങൾ. ജീവിത നിലവാരം കൂടിയതോടെ വികസനവും പരിഷ്കാരവും കുറവുള്ള മലമൂട്ടിൽ കഴിയണോ എന്ന ചോദ്യം കൂടിയായപ്പോൾ പഴയ തലമുറയിൽപ്പെട്ടവരും വീടുപൂട്ടി മലയിറങ്ങി. ഇടയ്ക്കിടെ വന്നുംപോയും കുറച്ചുകാലം കൃഷികൾ നോക്കി നടത്തിയെങ്കിലും പിന്നീട് അതും നിലച്ചു.
ഒരു കാലത്ത് പലതരം വിളകൾ നിറഞ്ഞുനിന്നിരുന്ന വനാതിർത്തികളിലെ വലിയൊരുഭാഗം കൃഷിഭൂമിയും ഇപ്പോൾ വനത്തിനു തുല്യമായിരിക്കുന്നു. മുൻപ് ഇവിടങ്ങളിൽ ജനവാസമുണ്ടായിരുന്നതിനു തെളിവായി ആളൊഴിഞ്ഞു തകർന്നുകിടക്കുന്ന വീടുകളും കുറെ നിർമിതികളം മാത്രമേ അവശേഷിക്കുന്നുള്ളു.
വേട്ടയാടപ്പെട്ട് മനുഷ്യൻ
വനാതിർത്തികളിൽനിന്ന് ഇത്തരത്തിൽ കുടിയൊഴിഞ്ഞുപോയ കുടുംബങ്ങൾ നൂറുകണക്കിനു വരും. ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി വെറുതെ കിടക്കുകയാണ്. കാട്ടുമൃഗങ്ങൾ വനം പോലെ ഈ കൃഷിയിടങ്ങളും അധീനതയിലാക്കിയിരിക്കുന്നു. എല്ലാക്കാലത്തുമുള്ള ഇവയുടെ സാന്നിധ്യവും ആക്രമണവും കൂടുതൽ പ്രദേശങ്ങളിൽനിന്നു കുടിയൊഴിയാൻ ആളുകളെ നിർബന്ധിതരാക്കുന്നു.
കാട്ടുമൃഗങ്ങൾക്കൊപ്പം കാടും നാട്ടിലേക്ക് ഇറങ്ങിവരുന്ന സാഹചര്യം. പൊരുതാൻ ശ്രമിക്കാതെ മനുഷ്യൻ നിരുപാധികം പിൻവാങ്ങിക്കൊണ്ടിരിക്കുന്നു. പകൽവെളിച്ചത്തിൽ കാട്ടിൽനിന്നല്ല മാളങ്ങളിൽനിന്നുപോലും പുറത്തിറങ്ങാൻ ഭയക്കുന്നവയാണു കാട്ടുജീവികൾ. പ്രത്യേകിച്ചും മനുഷ്യസാന്നിധ്യം അവയെ വല്ലാതെ ഭയചകിതരാക്കും. ഈ നിഗമനങ്ങളൊക്കെ ഇക്കാലത്തു പഴംകഥയാവുകയാണ്.
വാഹനങ്ങൾ നിറഞ്ഞൊഴുകുന്ന നിരത്തുകളിലും മനുഷ്യരുള്ള വീടുകളിലും ടൗണുകളിലും ഒരു ചഞ്ചലിപ്പുമില്ലാതെ ഇപ്പോൾ കാട്ടുമൃഗങ്ങൾ കടന്നുവരുന്നു. വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണം അന്ധാളിപ്പിക്കുന്ന വേഗത്തിലാണ് ഉയരുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ വനജീവികൾ കൊല ചെയ്തത് 996 മനുഷ്യജീവികളെയാണ്. ഇവരിൽ ചിലരെ കടുവയും പുലിയും മറ്റും കൊന്നുതിന്നുകയായിരുന്നു. ആക്രമണത്തിനിരയായ 3,585 പേർ കഷ്ടിച്ചു രക്ഷപ്പെട്ടു. ചിലർ ഇപ്പോഴും കിടക്കകളിൽ മൃതപ്രായരായി കഴിയുന്നു.
വനരോദനങ്ങൾ
പരിസ്ഥിതിയുടെ പരിപാവനത മനസിലാക്കിയാണു വനവും വനത്തിലുള്ളതും സംരക്ഷിക്കാൻ കർക്കശമായ നിയമങ്ങൾ നടപ്പാക്കിയത്. അധികാരികൾ നിയമം കർശനമായിതന്നെ നടപ്പാക്കി. കാട്ടുതടി വെട്ടുന്നവരെയും കാട്ടുമൃഗങ്ങളെ വേട്ടയാടുന്നവരെയും ദാക്ഷിണ്യമില്ലാതെ തടവിലിട്ടു. ചെറിയ നിയമലംഘനങ്ങൾക്കുപോലും വലിയ പിഴകൾ ഈടാക്കി. അതൊക്കെ ഫലം കാണുകയും ചെയ്തു. പക്ഷേ, അതിനു പാർശ്വഫലങ്ങളുമുണ്ടായിരുന്നു.
വനജീവികൾ കാട്ടിൽ വലിയതോതിൽ പെരുകുകയും നിസഹായരായ മനുഷ്യർ അവയുടെ ഇരകളാവുകയും ചെയ്തപ്പോൾ നിയമം അത് കണ്ടില്ലെന്നു നടിച്ചു. വംശനാശഭീഷണിയുള്ളവയ്ക്കുള്ള അതേ സംരക്ഷണം അനുദിനം പെറ്റുപെരുകുന്ന കാട്ടുപന്നിക്കും എന്തിനു നൽകണമെന്ന ന്യായമായ ചോദ്യം വനരോദനമായി. കാട് കാട്ടുജീവികൾക്ക് എന്നു നിയമപുസ്തകത്തിൽ എഴുതി നടപ്പാക്കിയർ നാട്, മനുഷ്യൻ ഉൾപ്പെടെയുള്ള നാട്ടുജീവികൾക്ക് എന്നെഴുതിവയ്ക്കാൻ മറന്നു.
കേരളത്തിൽ വനപ്രദേശങ്ങൾ പതിനേഴായിരം കിലോമീറ്റർ നീളത്തിലാണ് ജനവാസകേന്ദ്രങ്ങളുമായി അതിർത്തി പങ്കിടുന്നത്. പരിമിതമായ തോതിലെങ്കിലും സംരക്ഷണവേലിയുള്ളത് 2,750 കിലോമീറ്ററിൽ മാത്രം. ബാക്കി വനാതിർത്തികൾ തുറന്നുകിടക്കുകയാണ്.
വനംവകുപ്പിന്റെ കാവലും കരുതലും കാട്ടിലേക്കു മനുഷ്യർ കടക്കാതിരിക്കുന്നതിൽ മാത്രമായി ചുരുങ്ങി. നാട്ടിലിറങ്ങുന്ന കാട്ടാനകളെ ഓടിക്കാൻ ഈ ഡിജിറ്റൽ യുഗത്തിലും പടക്കംപൊട്ടിക്കലും കൂകിവിളിയും മാത്രമാണ് ആശ്രയം. കടുവയും പുലിയുമാണെങ്കിൽ കൂടുവച്ചു കെണിയിലാക്കി വീണ്ടും കാട്ടിൽ തുറന്നുവിടും. നാട്ടിലിറങ്ങുന്ന കരിമൂർഖനെയും രാജവെന്പാലയെയുംവരെ സുരക്ഷിതരായി വനപാലകർ കാട്ടിൽ തിരികെ സ്വതന്ത്രരാക്കിവിടും. വൈകാതെ ഇവ വീണ്ടും കാടിറങ്ങി വരികയും ചെയ്യും.
ദുർബല പ്രതിരോധങ്ങൾ
വൈദ്യുതിപ്രവാഹമുള്ള സൗരവേലികളാണ് കാട്ടുമൃഗങ്ങളെ തടയാനുള്ള വനംവകുപ്പിന്റെ ആധുനിക ആയുധം. വേലി സ്ഥാപിച്ചാൽ ആഴ്ചകൾക്കുള്ളിൽതന്നെ അതിൽ കാടുമൂടി വൈദ്യുതി പ്രസരണം നിലയ്ക്കും. വൈദ്യുതി വേലികൾ മരം മറിച്ചിട്ടു തകർത്തു മറികടക്കുന്ന കാട്ടാനകളുടെ വിരുതിനു മറുപടിയില്ല. കിടങ്ങുകളാണ് മറ്റൊരു പ്രതിരോധം.
കാട്ടാനക്കൂട്ടങ്ങൾക്കു കിടങ്ങുകൾ നികത്താൻ വേണ്ടത് നിമിഷങ്ങൾമാത്രം. ആനമതിലിനും റെയിൽവേലിക്കുമാണ് കുറച്ചെങ്കിലും പ്രതിരോധം തീർക്കാനാവുക. കരിങ്കല്ല് കെട്ടി കോണ്ക്രീറ്റ് ചെയ്ത ഉയരമുള്ള മതിലുകളാണ് നിലവിലുള്ളവയിൽ മെച്ചമായ പരിഹാരം. ആനകളെ മാത്രമല്ല മറ്റു കാട്ടുജീവികളെയും വൻമതിലുകൾ തടയും. സിമന്റിൽ ഉറപ്പിച്ചു നിർമിക്കുന്ന റെയിൽവേലികളും പ്രതിരോധമാണ്. ഇത്തരം വേലികൾ നിർമിക്കുമെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഏതാനും കിലോമീറ്ററിൽ മാത്രം സ്ഥാപിച്ചശേഷം നിർമാണം മുടക്കിയിട്ടിരിക്കുന്നു.
കിഴക്കു പശ്ചിമഘട്ടവും പടിഞ്ഞാറ് അറബിക്കടലുമായാണ് കേരളത്തിന്റെ ഭൂമിശാസ്ത്രം. 580 കിലോമീറ്ററാണ് നമ്മുടെ കടൽതീരം. കടലാക്രമണം തടയാനുള്ള കടൽഭിത്തി ഏറെക്കുറെ ബലവത്തായി നല്ലരീതിയിൽതന്നെയുണ്ട്. ശതകോടികൾ ഇവയുടെ നിർമാണത്തിനു മുടക്കുന്നുമുണ്ട്. അതേ സമയം കിഴക്കുനിന്നുള്ള കാട്ടുമൃഗാക്രമണം ചെറുത്ത് കർഷനെയും കൃഷിയെയും രക്ഷിക്കണമെന്നു മുറവിളി കൂട്ടുന്പോൾ ഖജനാവ് കാലി.
ഇല്ലാതാകുന്ന കൃഷിഭൂമി
ലോകമഹായുദ്ധങ്ങൾക്കു പിന്നാലെ കൊടുംദാരിദ്ര്യത്തിലേക്കു നാട് കൂപ്പുകുത്തിയപ്പോഴായിരുന്നു മലനാട്ടിലേക്കുള്ള ധീരമായ കുടിയേറ്റം. കൃഷിചെയ്തു ജീവിക്കാനായിരുന്നു ആ കൂട്ടപ്പലായനം. ജനങ്ങൾക്ക് ജീവിക്കാൻ വേണ്ട അളവിൽ കൃഷിഭൂമി അക്കാലത്ത് നാട്ടിൻപുറങ്ങളിലില്ലായിരുന്നുതാനും. അങ്ങനെയാണ് മലയോരത്ത് കാടുപിടിച്ചു കിടന്നിരുന്ന ജന്മിമാരുടെ തരിശിടങ്ങൾ വിലയ്ക്കു വാങ്ങി പൊന്നുവിളയുന്ന കൃഷിഭൂമികളാക്കി മാറ്റിയത്. രക്തം വിയർപ്പാക്കി ഒരുക്കിയെടുത്ത ഈ ഭൂമിയാണ് കാട്ടുമൃഗഭീഷണിയിൽ വീണ്ടും കാടുമൂടിയിരിക്കുന്നത്.
മഹാമാരിയും അടച്ചിടലും കൃഷിയുടെയും അധ്വാനത്തിന്റെയും മഹത്വം പുതുതലമുറയ്ക്ക് അറിയിച്ചുകൊടുത്തു. പച്ചക്കറികളും ഫലവൃക്ഷങ്ങളും നട്ടു പരിപാലിക്കുന്നതിൽ കുട്ടികൾവരെ ഇപ്പോൾ താൽപര്യം കാട്ടുന്നു. ഇടനാട്ടിലും തീരപ്രദേശങ്ങളിലും പക്ഷേ, കൃഷി ചെയ്യാൻ വേണ്ട അളവിൽ ഭൂമിയയില്ല എന്നതാണ് പരിമിതി. കുറച്ച് ഭൂമിയൂള്ളതാകട്ടെ മലനാട്ടിലാണ്.
അതാണെങ്കിൽ നഷ്ടപ്പെടുകയുമാണ്. വന്യമൃഗങ്ങളുടെ വിളയാട്ടമില്ലെങ്കിൽ മലയോരം വിട്ട് ആരും പിന്നോട്ടുപോകില്ല. ഭൂമി വെറുതെ കിടക്കുകയുമില്ല. നിലവിലെ സാഹചര്യത്തിൽ ഭൂമിതേടി മല കയറാനും കർഷകർ തയ്യാറാണ്. കാട്ടുമൃഗങ്ങളുടെ ഭീഷണി ഏശാത്ത മലയോരഭാഗങ്ങളിലെ പച്ചപിടിച്ച കൃഷിയിടങ്ങളും കൂടിവരുന്ന ജനനിബിഡതയും ഇതിനു സാക്ഷ്യം.
അവിടെത്തീരും പ്രശ്നം
ഒഴിവാക്കാൻ കഴിയാത്ത ആനക്കാര്യമൊന്നുമല്ല വനജീവികളുടെ ശല്യം. വനാതിർത്തി ഒട്ടേറെയുണ്ടെങ്കിലും കാട്ടുമൃഗങ്ങൾ മനുഷ്യനെ മുൾമുനയിൽ നിർത്തുന്ന പ്രദേശങ്ങൾ ഏറെയില്ല. ശല്യകേന്ദ്രങ്ങൾ വ്യക്തമായി അടയാളപ്പെടുത്താനാകുന്ന ഇടങ്ങളിലെങ്കിലും വൻമതിലുകൾ തീർക്കാം. വന്യമൃഗങ്ങൾക്കു വനത്തിനു പുറത്ത് സംരക്ഷണമുണ്ടാകില്ലെന്ന നിയമം കൂടിയായാൽ അവിടെ തീരും പ്രശ്നം.
അതിവേഗ റെയിൽപാതയ്ക്കും എക്സ്പ്രസ് ഹൈവേയ്ക്കും ശതകോടികൾ മുടക്കാൻ തത്രപ്പെടുകയാണ് സർക്കാരുകൾ. പൊതുജന ആവശ്യപ്രകാരമല്ല ഇത്. അനുകൂലിക്കുന്നവരേക്കാൾ പദ്ധതിയെ ആളുകൾ പ്രതികൂലിക്കുന്നു. എന്നിട്ടും സർക്കാർ വാശിയാണ്. ഈ വാശി മലയോരവാസികളും ആഗ്രഹിക്കുന്നു. മനുഷ്യരുടെ നിലനിൽപ് ചോദ്യംചെയ്യുന്ന കാട്ടുമൃഗങ്ങളെ നിലയ്ക്കുനിർത്താനും കുറച്ചു വാശിയാകാം. അല്ലാത്തപക്ഷം, കുടിയിറക്കത്തിന്റേതാകും കുടിയേറ്റചരിത്രത്തിന്റെ രണ്ടാംഭാഗം.
എം. റോയ്