“സിനിമയോടുള്ള പ്രണയമാണ് എന്നെ ഇവിടെ നിലനിർത്തുന്നത്. 23 വർഷമായി സിനിമയിലുണ്ട്. എന്നെ മോഹിപ്പിച്ച സിനിമകളാണ് ഞാൻ ചെയ്യുന്നത്. ആദ്യമായി ഒരു സിനിമ ഒരുക്കാൻ അഞ്ചു വർഷത്തിലധികം ഞാൻ പ്രയത്നിച്ചു. ഇപ്പോൾ പെട്ടന്നു സിനിമ സംഭവിക്കുന്നു എന്നു കാണുന്പോൾ ഓരോന്നിനും അതിന്റേതായ സമയമുണ്ട് എന്ന് തിരിച്ചറിയുന്നു. എല്ലാം ഒത്തുചേർന്നുവരുന്പോഴാണ് സിനിമ സാധ്യമാകുന്നത്”- കണ്ണൻ താമരക്കുളം പറയുന്നു...
ത്രില്ലർ പശ്ചാത്തലമുള്ള നാലു സിനിമകൾ. എങ്ങനെയാണ് അത് സാധ്യമായത്്്?
വിധി, ഉടുന്പ് എന്നീ ചിത്രങ്ങൾ റിലീസിനൊരുങ്ങുകയാണ്. വിധി എന്ന ചിത്രത്തിനു മുന്പ് മരട് എന്നായിരുന്നു പേര്. റിലീസെല്ലാം തീരുമാനിച്ചിരുന്ന സമയത്തു കേസ് വന്നതിനെത്തുടർന്ന് റിലീസ് നീട്ടിവച്ചു. ഹൈക്കോടതിയിൽ എത്തുകയും പിന്നീട് മിനിസ്ട്രിക്കു മുന്നിലും പ്രദർശിപ്പിച്ചാണ് പേരു മാറ്റി റിലീസ് ചെയ്യാൻ തീരുമാനിച്ചത്. കേരളത്തിൽ ആദ്യമായി നടന്ന സംഭവമായിരുന്നു മരട് ഫ്ളാറ്റ് പൊളിച്ചത്. അതിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഫ്ളാറ്റിന്റെ സെക്യൂരിറ്റിയിലൂടെയാണ് കഥ വികസിക്കുന്നത്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധർമജൻ ബോൾഗാട്ടിയാണ്. അനൂപ് മേനോൻ, മനോജ് കെ. ജയൻ, ഷീലു ഏബ്രഹാം, സുധീഷ് തുടങ്ങിയ വലിയ താരനിരയും ആൾക്കൂട്ടവും വലിയ സംഭവവികാസങ്ങളും ചിത്രത്തിലുണ്ട്. കോവിഡിനു മുന്പ് ചെയ്ത സിനിമയാണത്. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്നതുകൊണ്ടുതന്നെ വലിയ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് വിധി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്.
അനൂപ് മേനോന്റെ തിരക്കഥയിൽ ഒരുങ്ങുന്ന വരാലിനെക്കുറിച്ച് ?
പൊളിറ്റിക്കൽ ത്രില്ലർ കഥ പറയുന്ന വരാലാണ് ഇപ്പോൾ ഷൂട്ട് ചെയ്യുന്നത്. പ്രകാശ് രാജും അനൂപ് മേനോനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ശങ്കർ രാമകൃഷ്ണൻ, രണ്ജി പണിക്കർ, സുരേഷ് കൃഷ്ണ, സണ്ണി വെയിൻ തുടങ്ങിയവരുമുണ്ട്. അനൂപ് മേനോന്റെ മുൻ ചിത്രങ്ങളിൽനിന്നു തീർത്തും വിഭിന്നമായി ഒരുക്കുന്ന തിരക്കഥയാണ് വരാൽ. സമകാലിക രാഷ്്ട്രീയ വിഷയങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം.
ഡാർക് മൂഡിലൊരുക്കുന്ന ഉടുന്പിലേക്ക്്?
ഫാമിലി ആക്ഷൻ ത്രില്ലർ പശ്ചാത്തലമാണ് ഉടുന്പിന്റേത്. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളിൽനിന്നു പിന്നീടത് ത്രില്ലർ മൂഡിലേക്ക് എത്തുന്നു. എന്റെതന്നെ പ്രൊഡക്ഷനിൽ ഒരുക്കുന്ന സിനിമയാണത്. ചിത്രം ഹിന്ദി സിനിമയിലെ ഒരു പ്രൊഡക്ഷൻ കന്പനി കണ്ട് ഇഷ്്ടപ്പെടുകയും അതിന്റെ റൈറ്റ്സ് വാങ്ങുകയും ചെയ്തു. റിലീസിനു മുന്പ് റൈറ്റ്സ് വിറ്റു പോകുന്നത് അപൂർവ സംഭവമാണ്.
മലയാളത്തിനു പുറമേ നാലു ഭാഷകളിൽ ചിത്രം മൊഴിമാറ്റിയെത്തും. ആദ്യ ലോക്ഡൗണിനു ശേഷം ഒടിടി പ്ലാറ്റ്ഫോമിലേക്കു പ്ലാൻ ചെയ്ത ചിത്രമാണ് ഉടുന്പ്. സെന്തിൽ കൃഷ്ണ, അലൻസിയർ, ഹരീഷ് പേരടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. കൊച്ചിയുടെ ഡാർക് ഷേഡിലുള്ള ഇടമാണ് ഉടുന്പിൽ പ്രേക്ഷകർ കാണുന്നത്. സെൻസറിംഗ് പൂർത്തിയാക്കി.
അർജുൻ വീണ്ടും മലയാളത്തിലേക്ക് എത്തുന്ന വിരുന്നിനെക്കുറിച്ച്്?
നായക പ്രതിനായക വേഷങ്ങൾക്കപ്പുറം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് അർജുൻ അവതരിപ്പിക്കുന്നത്. നിക്കി ഗൽറാണി നായികയാകുന്നു. മുകേഷ്, ബൈജു സന്തോഷ്, ആശാ ശരത്, അജു വർഗീസ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. ഒരു ആക്ഷൻ മാസ് ചിത്രമാണ് വിരുന്ന്. കേരളത്തിലും തമിഴ്നാട്ടിലും നടക്കുന്ന ചില സംഭവങ്ങളും കൊലപാതകങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ചിത്രം.
അതിന്റെ ക്ലൈമാക്സ് ചെന്നെത്തുന്നത് മലയാളികൾക്കു പരിചിതമായ കുറച്ചധികം യാഥാർഥ സംഭവത്തിലേക്കാണ്. ശരിക്കും വിരുന്ന് എന്ന സിനിമ ചെയ്യണം എന്നതിന് എന്നെ പ്രേരിപ്പിച്ച ഘടകവും അതിന്റെ ക്ലൈമാക്സാണ്. തമിഴ് കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിക്കുന്നത്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി.
വൈറൽ കുട്ടിത്തരങ്ങൾ വിരുന്നിന്റെ ഭാഗമാകുന്നത്?
വിരുന്നിൽ കുറച്ച് ആണ്കുട്ടികളുടെ കഥാപാത്രങ്ങൾ എത്തുന്നുണ്ട്. അവർ കഥയിൽ നിർണായകമാണ്. ഷൂട്ടിംഗിന്റെ സമയത്താണ് തിരുവനന്ത പുരം ചെങ്കൽ ചൂളയിലെ കുട്ടികളുടെ വൈറൽ വീഡിയോ കാണാനിടയായത്. അങ്ങനെയാണ് അവരെ ഉൾക്കൊള്ളിക്കാം എന്നു തോന്നിയത്. അത് ഗംഭീരമായി അവതരിപ്പിക്കാനും അവർക്ക് സാധിച്ചു.
ഒരേ താരങ്ങൾക്കൊപ്പം പല സിനിമകൾ ചെയ്യുന്നതിന്റെ രഹസ്യം?
സൗഹൃദങ്ങളാണ് പലപ്പോഴും സിനിമ സാധ്യമാക്കുന്നത്. സുഹൃത്തുക്കൾ നമുക്കൊപ്പം കൂടെ നിൽക്കും. നാലു ചിത്രങ്ങൾ ജയറാമേട്ടനോടൊപ്പം ചെയ്തു. പരസ്പരം മനസിലാക്കുന്നതുകൊണ്ടാണ് ഞങ്ങളുടെ സിനിമകൾ സാധ്യമാക്കിയത്. അനൂപ് മേനോനുമായി ആദ്യ സിനിമ മുതൽ ഒന്നിച്ചു വർക്ക് ചെയ്തു. സിനിമയ്ക്കപ്പുറം അദ്ദേഹം ജീവിതത്തിലും നല്ലൊരു സുഹൃത്താണ്. ഇപ്പോൾ അദ്ദേഹത്തിന്റെ തിരക്കഥയിൽ പുതിയ ചിത്രമൊരുക്കാൻ സാധിച്ചതും അങ്ങനെയാണ്.
പ്രതിഭകൾക്കൊപ്പമാകുന്പോൾ ജോലി ആസ്വദിച്ച് ചെയ്യാൻ നമുക്കും കഴിയും. പ്രകാശ് രാജ് വിരുന്നിലേക്കെത്തിയതും അങ്ങനെയാണ്. സിനിമയ്ക്കുപ്പുറമായ ഹൃദയബന്ധം ഞങ്ങൾക്കിട യിലുണ്ട്. അദ്ദേഹത്തിന്റെ പ്രൊഡക്ഷനിൽ ഞാൻ സംവിധാനം ചെയ്യുന്ന സിനിമകളും ചർച്ചയിലുണ്ട്.
കോവിഡ്കാലം സിനിമാ മേഖലയിൽ എങ്ങനെ മാറ്റം വരുത്തി?
തിയറ്ററുകൾ അടഞ്ഞുകിടക്കുന്നു എന്ന പ്രതിസന്ധിയിലും ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമാ മേഖലയ്ക്കു വലിയ സാധ്യതകളാണ് തുറന്നിടുന്നത്. തിയറ്റർ അനുഭവം ഒടിടി പ്ലാറ്റ്ഫോമുകൾക്കു ലഭിക്കില്ല എന്നതു വസ്തുതയാണ്. എങ്കിലും മലയാളം പോലുള്ള പ്രാദേശിക ഭാഷയിൽനിന്നും ഇന്ത്യൻ സിനിമ എന്ന ലേബലോടെയാണ് ലോകത്താകമാനമുള്ള പ്രേക്ഷകരുടെ മുന്പിലേക്ക് നമ്മുടെ സിനിമകളും എത്തുന്നത്. അതു നൽകുന്ന സ്വീകാര്യത ഭാവിയിൽ പുതിയ സാധ്യതകൾ നൽകുന്നു.താരമൂല്യംതന്നെയാണ് ഒടിടിയിലും കച്ചവടത്തെ നിർണയിക്കുന്നത്.
സിനിമകളുടെ വിജയ പരാജയം എങ്ങനെ സ്വാധീനിക്കുന്നു?
വിജയപരാജയം ഒരു ചെറിയ കാലഘട്ടത്തിൽ നമ്മളെ സ്വാധീനിക്കുന്നുണ്ട്. ചിലപ്പോൾ വളരെ പ്രതീക്ഷയോടെ ചെയ്യുന്ന പ്രോജക്്ടിനു വേണ്ട സ്വീകാര്യത ലഭിക്കണമെന്നില്ല. മറ്റു ചിലപ്പോൾ നമ്മൾ ചിന്തിച്ചതിനേക്കാൾ വർക്കൗട്ടാകാറുമുണ്ട്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള പാതയിൽ വിജയപരാജയം ഒരിക്കലും തടസമാകുന്നില്ല. പുതിയൊരു സിനിമയിലേക്കെത്തുന്പോൾ പഴയതു മറന്ന് പുതിയ പ്രതീക്ഷയാണ് മനസുനിറയെ. പണം മുടക്കുന്ന നിർമാതാവിനു നഷ്ടം വരാതെ സുരക്ഷിതരാക്കണം എന്നാണ് ചിന്തിക്കുന്നത്. അതിനുള്ള പ്രയത്നം എപ്പോഴുമുണ്ടാകും.
സമൂഹമാധ്യമങ്ങളിലെ ചർച്ചകളിൽ പ്രതികരണം പലപ്പോഴും അതിരുകടക്കുന്ന പ്രവണതയുണ്ട്. അതിനോടുള്ള സമീപനം?
സമൂഹമാധ്യമങ്ങളിലെ പോരുകളോ പഴികളോ ഞാൻ ശ്രദ്ധിക്കാറില്ല. അപമാനങ്ങളും പരിഹാസങ്ങളും കേട്ടു വളർന്ന ഇന്നലകളിലൂടെയാണ് ഇവിടെത്തിയത്. ചിലപ്പോൾ നമ്മൾ ചിന്തിക്കുന്ന സിനിമയായകണമെന്നില്ല ചെയ്യേണ്ടിവരുന്നത്. എന്റെ ആദ്യ സിനിമയ്ക്കായി അഞ്ചുവർഷത്തോളം അലഞ്ഞെങ്കിലും ആ പ്രോജക്്ട് നടന്നില്ല.
സിനിമ ചെയ്യുക എന്നത് എന്റെ ആവശ്യമായിരുന്നു. എന്നാൽ പ്രതീക്ഷിക്കാതെയാണ് ആദ്യ സിനിമയിലേക്കുള്ള പാത പിന്നീട് എനിക്കു മുന്നിൽ തെളിഞ്ഞത്. അവിടെനിന്നും വരാൽവരെ എത്തി നിൽക്കുന്നു. പുറത്തു നിൽക്കുന്ന ഒരാൾക്കോ സമൂഹമാധ്യമങ്ങളിൽ പരിഹസിക്കുന്നവർക്കോ നമ്മളെ അറിയില്ല. എന്റെ വാശിയും എന്റെ ധൈര്യവുമാണ് എന്നെ പിടിച്ചുനിർത്തുന്നത്. മറ്റുള്ളവരുടെ കമന്റ്സും ഷെയറും എന്നെ ബാധിക്കുന്നില്ല. ചിലർ മനഃപൂർവമായി അവമതിക്കാൻപോലും തുനിയുന്നു. അതൊന്നും കാര്യമാക്കാറില്ല.
എന്നെ സംബന്ധിച്ചു സിനിമയാണ് എന്റെ ലോകം. ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കാനും പ്രവർത്തിക്കാനും അതിലൂടെ നമ്മുടെ കാഴ്ചപ്പാടുകളും ലോകവും വിശാലമാക്കാനുമാണ് ശ്രമിക്കുന്നത്. സിനിമയെ നമ്മൾ സ്നേഹിച്ചാൽ സിനിമ തിരികെ നമ്മളെയും സ്നേഹിക്കും എന്ന വിശ്വാസമാണ് എന്നെ നിലനിർത്തുന്നത്.
തിരിഞ്ഞു നോക്കുന്പോൾ കരിയറിന്റെ വളർച്ച എങ്ങനെ കാണുന്നു?
സിനിമയുമായി ബന്ധമൊന്നുമില്ലാത്ത നാട്ടിൻപുറത്തുനിന്നാണ് ഞാൻ സിനിമയിൽ എത്തുന്നത്. 23 വർഷമായി സിനിമയിലുണ്ട്. ഒരുപാടുനാൾ സിനിമയ്ക്കു പിന്നാലെ അലഞ്ഞു. സംവിധായകരായ സാജൻ, ഐ.വി. ശശി, മോഹൻ കുപ്ലേരി തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു. പിന്നീട് കുറച്ചുനാൾ ടെലിവിഷൻ രംഗം കർമമണ്ഡലമാക്കി. വീണ്ടും സിനിമയിലേക്കു തിരികെയെത്തി. ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി. ഈശ്വരാനുഗ്രഹത്താൽ അടുത്തവർഷം ഹിന്ദിസിനിമ ചെയ്യാനുള്ള അവസരവും തുറന്നുതന്നു. ഉടുന്പിന്റെ ഹിന്ദി പതിപ്പ് ഞാനാണ് ചെയ്യുന്നത്. അതിന്റെ കാസ്റ്റിംഗും ബന്ധപ്പെട്ട കാര്യങ്ങളും പുരോഗമിക്കുന്നു. വർഷാവസാനത്തോടെ അനൗണ്സുണ്ടാകും.
ലിജിൻ കെ. ഈപ്പൻ