വേന്പനാട് കായലിൽ പച്ചപ്പരപ്പുപോലെ പായലും പോളയും തിങ്ങിവളരുന്നതിന്റെ ആശങ്കയും ദുരിതവും ചെറുതല്ല. കാറ്റിന്റെ ഗതിയനുസരിച്ച് പായൽക്കൂട്ടങ്ങൾ ഇളകിയും ചിതറിയും ഒഴുകിനീങ്ങും. വള്ളക്കാർക്കും ബോട്ടുയാത്രികർക്കും നാട്ടുകാർക്കും പായലും പോളയും കുന്നുകൂടുന്പോൾ നെഞ്ചിടിപ്പാണ്.
വാരി കരയിലിട്ടു വളമാക്കിയിട്ടും കായലിൽ ഇരട്ടിയായി പെരുകുകയാണ് പായൽ. ഇതിൽത്തന്നെ പോളപ്പായലും കൊടപ്പായലും ആഫ്രിക്കൻ പായലുമുണ്ട്. കൂടുതൽ ദുരിതം പോളപ്പായൽതന്നെ. ഗതാഗതം തടസപ്പെടുത്തുന്നതും ജലത്തിലെ ഓക്സിജൻ സാന്നിധ്യം കുറയ്ക്കുന്നതുമാണ് പായൽക്കൂട്ടങ്ങൾ. പക്ഷേ ഈ പോളയിൽനിന്ന് വീട്ടിലേക്കു വേണ്ട പാചകവാതകം ഉത്പാദിക്കാമെന്നതു വലിയ സാധ്യതയും പ്രതീക്ഷയും നൽകുന്നു.
പ്രതീക്ഷയുടെ നാളം
ആലപ്പുഴ മുഹമ്മയ്ക്കു സമീപം കണ്ണങ്കര കരിയിൽ കനകനിവാസിൽ കെ.ബി. ജയറാം-പ്രീതി ദന്പതികളുടെ വീട്ടിൽ വർഷങ്ങൾക്കു മുന്പ് സ്ഥാപിച്ച ജൈവവാതകപ്ലാന്റ് കുറച്ചുനാളായി പ്രവർത്തനരഹിതമായിരുന്നു. അടുക്കളമാലിന്യങ്ങൾ നിക്ഷേപിച്ചിട്ടും വേണ്ടിടത്തോളം പാചകവാതകം ലഭിക്കുന്നില്ലെന്നതുതന്നെ കാരണം. ആയിരം രൂപ ചെലവിൽ ഗ്യാസ് സിലിണ്ടർ വാങ്ങിയാൽ ഒരുമാസം ഒരുവിധം ഉപയോഗിക്കാനേ തികഞ്ഞിരുന്നുള്ളു.
ഇതിൽ മനംമടുത്തിരിക്കുന്പോഴാണ് തണ്ണീർമുക്കം സ്വദേശി അനുരൂപ് കായലിൽ കൃഷിയൊരുക്കുന്നതിന് ഇവിടെത്തിയത്. സാമൂഹിക സംരംഭങ്ങളിലെ പങ്കാളിയും ബിസിനസുകാരനുമായ അനുരൂപിന്റെ ശ്രദ്ധ ആദ്യം പതിഞ്ഞത് ഉപയോഗശൂന്യമായി കിടക്കുന്ന ബയോഗ്യാസ് പ്ലാന്റിലാണ്.
പാചകവാതക പ്ലാന്റ് ഉപയോഗിക്കുന്നില്ലേ എന്ന ചോദ്യത്തിന് വേണ്ടത്ര അളവിൽ അടുക്കളയിലേക്ക് ഗ്യാസ് കിട്ടുന്നില്ലെന്നായിരുന്നു പ്രീതിയുടെ മറുപടി.
കായലിൽ ശല്യമായി വളരുന്ന പായൽ ഇട്ടുനോക്കിക്കൂടെ എന്ന അനുരൂപിന്റെ മറുചോദ്യം യഥാർഥത്തിൽ പ്രതീക്ഷയായി.
അനുരൂപിന്റെ നിർദേശത്തിൽ പഴയതുപോലെ ടാങ്കിൽ മുക്കാൽഭാഗം ചാണകം കലക്കി അരിച്ചൊഴിച്ച് വെള്ളവും ചേർത്ത് അഞ്ചുദിവസം അടച്ചുവച്ചു. പിന്നീട് കായലിൽ നിന്നു പായൽ കോരിയെടുത്ത് അരിഞ്ഞ് ഇരട്ടി വെള്ളവും ചേർത്ത് അതിലേക്ക് ഒഴിച്ചു. നിലച്ചിരുന്ന ബയോഗ്യാസ് പ്ലാന്റ് വീണ്ടും പ്രവർത്തനസജ്ജമായപ്പോൾ ലഭിച്ചത് നല്ലചൂടുള്ള നീലജ്വാല. അതും പഴയതിലും ഇരട്ടി ശക്തിയോടെ തീനാളങ്ങൾ. രണ്ടുകിലോ പായൽ ടാങ്കിൽ അരിഞ്ഞിട്ടാൽ കിട്ടുന്നത് രണ്ടരമണിക്കൂർ അടുപ്പു കത്തിക്കാനുള്ള പാചകവാതകം. വാതകവില തുടരെ വർധിച്ചുവരുന്ന ഇക്കാലത്ത് ചെറിയ സന്തോഷവും ആശ്വാസവുമല്ല ഈ സാധ്യത നൽകുന്നത്. ഭർത്താവും രണ്ടു മക്കളും അമ്മയുമടങ്ങുന്ന കുടുംബത്തിന് അടുക്കശയിലേക്ക് ഈ ഇന്ധനം ധാരാളം മതിയാകും-പ്രീതി ജയറാം മനസുതുറന്നു.
നിർണായക കണ്ടെത്തൽ
2018-ലെ മഹാപ്രളയമായിരുന്നു തണ്ണീർമുക്കം സുദർശനയിൽ ജി. അനുരൂപിന്റെ ചിന്തകളിൽ മാറ്റമുണ്ടാക്കിയത്. എംബിഎയ്ക്കുശേഷം ഉദ്യോഗം എന്നതിൽനിന്നു മാറി സാമൂഹ്യപ്രതിബദ്ധതയുള്ള സേവനം എന്ന ലക്ഷ്യത്തിൽ സുഹൃത്ത് ചേർത്തല കാഞ്ഞിരത്തിങ്കൽ വിനോദുമായി ചേർന്നാണ് ഇത്തരം പദ്ധതികൾക്കു തുടക്കമിട്ടത്.
കുളവാഴയിൽനിന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാമെന്ന ആലപ്പുഴ എസ്ഡി കോളജ് സുവോളജി പ്രഫസറും സെന്റർ ഫോർ റിസർച്ച് ഇൻ അക്വാട്ടിക് റിസോഴ്സസ് മേധാവിയുമായ ഡോ. ജി. നാഗേന്ദ്രപ്രഭുവിന്റെ കണ്ടെത്തലുകളിലൊന്നാണ് പായൽജ്വാലയെന്ന പദ്ധതിയിലേക്ക് അനുരൂപിനെ അടുപ്പിച്ചത്. ആഫ്രിക്കൻ പായലിൽ നിന്നു പാചകവാതകം ഉണ്ടാക്കാമെന്ന കണ്ടെത്തലും പ്രചോദനമായി. ഈ കണ്ടെത്തലുകൾ ജനങ്ങളിലേക്കെത്തിക്കാനുള്ള മാർഗങ്ങളാണ് അനുരൂപും വിനോദും ചേർന്നു നടത്തുന്നത്.
നിലവിൽ ഒരുമാസത്തേക്ക് ഒരു ഗ്യാസ് സിലിണ്ടർ എന്നതിന്റെ കാലയളവ് ദീർഘിപ്പിക്കാൻ പായൽജ്വാലകൊണ്ടാകുമെന്ന് ഇവർ പറയുന്നു. പായൽ എന്ന വിപത്തിനെ ചെറുക്കുന്നതിനൊപ്പം ഗ്യാസും വളവും ഉണ്ടാക്കാമെന്ന നേട്ടവുമുണ്ട്. അടുക്കളമാലിന്യത്തിനു പുറമേ പക്ഷിമൃഗാദികളുടെ കാഷ്ഠവും കാട്ടുചേന്പിന്റെ ഇലയും ശീമക്കൊന്നയിലയുമൊക്കെ ഇത്തരത്തിൽ ഇന്ധനത്തിനായി ഉപയോഗിക്കാം. റബർഷീറ്റ് തയാറാക്കുന്പോൾ അവശേഷിക്കുന്ന വെള്ളവും മെച്ചമാണ്.
11,000 മുതൽ 23,000 രൂപ വരെ വിലവരുന്ന ബയോഗ്യാസ് പ്ലാന്റ് മോഡലുകളുണ്ട്. പഴയ മോഡലുകളെ അപേക്ഷിച്ച് അടച്ചു ഭദ്രമാക്കാവുന്ന മോഡലുകളുമുണ്ട്. ഇതിനായി ഗ്യാസ് സ്റ്റൗവ് പ്രത്യേകമായി ഉപയോഗിക്കണം. എന്തെന്നാൽ ഗ്യാസിന്റെ പ്രഷർ വ്യതിയാനം നിലവിലെ ഗ്യാസ്സ്റ്റൗവിൽ ഇതുപയോഗിക്കുന്നതിന് തടസമാകും. ഇതുവഴി ഗ്യാസ് ഉത്പാദിപ്പിക്കുന്പോഴുണ്ടാകുന്ന ഗന്ധം കുറയ്ക്കാനുമാകും. കൊതുകുശല്യവുമുണ്ടാകില്ലെന്ന പ്രത്യേകതയുമുണ്ട്. പഴയകാല മോഡലുകളിൽ വെള്ളമിറങ്ങി കൊതുകുകൾ മുട്ടയിടുന്നുവെന്നും ദുർഗന്ധമുണ്ടാകുന്നുവെന്നുമുള്ള ആക്ഷേപം ഉയർന്നിരുന്നു.
ചൈനയടക്കമുള്ള വിദേശരാജ്യങ്ങളിൽ പായൽഗ്യാസ് പ്രത്യേക ബലൂണുകളിൽ നിറച്ച് പാചകവാതകമായി വിൽക്കുന്നുണ്ട്. പായലിൽനിന്ന് വാഹന ഇന്ധനം ഉത്പാദനമെന്ന പദ്ധതി കേന്ദ്രസര്ക്കാർ പരിഗണനയിലാണ്. വൈദ്യുതി ഉത്പാദനമെന്നതും പ്രായോഗികമാണെന്നാണ് ഇവരുടെ വാദം.
കുളവാഴ നാളെയുടെ ചകിരിച്ചോറ്
കുളവാഴ അടക്കമുള്ള പായലുകളെ നാളെയുടെ ചകിരിച്ചോറ് എന്നു വിശേഷിപ്പിക്കാം. ഒരുകാലത്ത് ചകിരിയുടെ ഉപോത്പന്നമായി രുന്ന ചകിരിച്ചോർ ഉപയോഗശൂന്യമായ വസ്തുവെന്ന നിലയിലായിരുന്നു കണക്കാക്കിയിരുന്നത്. ഇന്നത് വിലയേറിയ വസ്തുക്കളിലൊന്നായി. ഭാവിയിൽ കുളവാഴയടക്കമുള്ള പായലും ഈ അവസ്ഥയിലേക്കു മാറുമെന്നതു തീർച്ച. മത്സ്യപ്രജനനത്തിനും ജലാശയങ്ങളിലെ ഓക്സിജൻ അളവ് കൂട്ടാനും പായൽ നീക്കേണ്ടത് ആവശ്യമാണ്. നീക്കം ചെയ്യുന്ന പായലുകൾ ഗുണമേന്മയുള്ള ഉത്പന്നങ്ങളാക്കി മാറ്റാനുള്ള ഗവേഷണങ്ങൾ സജീവമായതിനാൽ സാധ്യതകൾ ഏറെയാണ്.
വി.എസ് ഉമേഷ്
ചിത്രങ്ങൾ: പി. മോഹനൻ
ആശ്വാസത്തിന്റെ പായൽജ്വാല
01:41 AM Sep 19, 2021 | Deepika.com