വയോജനങ്ങൾക്കും ഹോസ്റ്റൽ എന്നു കേൾക്കുന്പോൾ വിദ്യാർഥി(നി)കളോ യുവജനങ്ങളോ താമസിക്കുന്ന സ്ഥലങ്ങളാണല്ലോ ഓർമയിൽ വരിക. ഈ രാജ്യത്ത് കെയർഹോമിനു മുന്നോടിയായുള്ള ഒരു സംവിധാനത്തെയും ഹോസ്റ്റൽ എന്നു വിശേഷിപ്പിക്കുന്നു. വലിയ അവശതയില്ലാത്ത പ്രായമായവർക്ക് ഇവിടെ പ്രവേശനം നൽകും.
സ്വന്തം ഭവനത്തിൽനിന്നോ ജീവിതപശ്ചാത്തലത്തിൽനിന്നോ ഒറ്റയടിക്ക് കെയർഹോമിലേക്കു പറിച്ചു നാട്ടപ്പെടുന്പോൾ ഉണ്ടാകാവുന്ന മാനസികവ്യഥയും നിരാശയും ഒഴിവാക്കാൻ ഹോസ്റ്റലുകൾ സഹായിക്കും. അവിടത്തെ അന്തേവാസികൾക്ക് തങ്ങളുടെ ചെറുപ്പകാലത്ത് ആസ്വദിച്ചിട്ടുള്ള ഹോസ്റ്റൽ ജീവിതവും കൂട്ടുകെട്ടും പുതിയ സുഹൃദ്ബന്ധങ്ങളും തുടരാനുള്ള ഒന്നാംതരം സൗകര്യമാണിവിടെ. ഇവിടെ കണ്ടുമുട്ടി വിവാഹിതരാകുന്ന മുതിർന്നവരും ഇല്ലാതില്ല.
ഹോസ്റ്റൽ എന്ന സംജ്ഞതന്നെ അവരിൽ ആഹ്ലാദം പകരുന്നു. ജന്മദിനാഘോഷങ്ങൾ, വിനോദയാത്രകൾ, ആരാധനാലയങ്ങളിൽ പോക്ക്, ബന്ധുസന്ദർശനം, കളികൾ എന്നു വേണ്ട വ്യക്തിജീവിതത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കുന്ന ഒരു വിശ്രമസങ്കേതമാണ് ഹോസ്റ്റൽ. സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോയി എന്ന് ആർക്കും തോന്നാത്തവിധത്തിൽ ഇടയ്ക്കിടെ മക്കളുടെയോ സുഹൃത്തുക്കളുടെയോ കൂടെപ്പോയി താമസിക്കാനും സൗകര്യമുണ്ട്. മക്കൾ അവരെ നല്ല റസ്റ്ററന്റിലോ ബീച്ചിലോ വീട്ടിലെ ആഘോഷ ചടങ്ങുകൾക്കോ കൊണ്ടുപോയി തിരിച്ചുകൊണ്ടാക്കുകയാണു പതിവ്.
അവശതയാകുന്പോൾ കെയർ ഹോമിലേക്കും പിന്നീടു ഹോസ്പിറ്റലിലേക്കും മാറ്റും. ശുശ്രൂഷകളും മതപരമായ ആവശ്യങ്ങളും എല്ലാം നടത്തും. രോഗിക്കു ചുറ്റും നെടുവീർപ്പുകളുമായി നിൽക്കുന്നതിനേക്കാൾ സുഖപ്രദമായ അന്ത്യകാലം കൊടുക്കാനാണു ശ്രദ്ധ.
സിസിലിയാമ്മ പെരുമ്പനാനി
cjperu5@gmail.com
ബഹുജനസുഖായ
01:25 AM Sep 19, 2021 | Deepika.com