ഒരു ചന്ദനമരത്തിന് അഞ്ചു കോടി രൂപ വില. അതെ, മറയൂർ കാടുകളിലെ ഏറ്റവും വലിയ ചന്ദനത്തിന്റെ മതിപ്പുവില അഞ്ചു കോടിയാണ്. ഒരു കോടിയ്ക്കു മുകളിൽ വിലയുള്ള ചന്ദനമരങ്ങൾ മറയൂരിൽ പലതാണെന്നിരിക്കെ മരങ്ങളുടെ മൂല്യം അളന്നാൽ കേരളത്തിൽ ഏറ്റവും വിലപിടിച്ച സ്ഥലമാണ് മറയൂർ.
മൂന്നാർ മലഞ്ചെരുവുകളിലൂടെയുള്ള യാത്രയിൽ മറയൂർ റോഡിന്റെ വശങ്ങളിൽ നിൽക്കുന്ന ചന്ദനവനം നൽകുന്ന തണലും കുളിർമയും കാഴ്ചയും വ്യത്യസ്തമായ അനുഭവമാണ്. വിലയും നിലയും ഏറെയായതിനാലാണ് ചന്ദനത്തിന് രാജകീയമരം എന്ന വിശേഷണമുള്ളത്.
ഓരോ ചന്ദനമരത്തിനും എണ്ണവും അളവും കുറിച്ച് വനപാലകർ രാവും പകലും നിരീക്ഷണം നടത്തുന്ന ഫോറസ്റ്റ് ഡിവിഷനാണ് മറയൂർ. 15 ചതുരശ്ര കിലോമീറ്ററിൽ സംരക്ഷിക്കപ്പെടുന്നത് 56,800 ചന്ദനമരങ്ങളാണ്.
ലക്ഷണമൊത്ത ഒരു കിലോ ചന്ദനത്തടിക്കു 16,000 രൂപയാണ് വില. തടി മാത്രമല്ല തൊലിയ്ക്കും വേരിനും വിലയുള്ള മരമാണ് ചന്ദനം. തൊലിക്കു കിലോയ്ക്ക് 250 രൂപയാണ് നടപ്പുവില.
കേരളത്തിലെ ഏക ചന്ദന ഡിപ്പോ സ്ഥിതി ചെയ്യുന്ന മറയൂർ ഡിവിഷൻ നിതാന്ത ജാഗ്രതയിലാണ്. 12 അടി ഉയരമുള്ള മതിലിനുള്ളിലാണ് സിസിടിവി ക്യാമറ നിരീക്ഷണമുള്ള ചന്ദനം സൂക്ഷിക്കുന്ന ഗോഡൗണ്. മൂന്നു ഗോഡൗണുകളിലായി സൂക്ഷിക്കാൻ കഴിയുന്നത് 500 ടണ് ചന്ദനം. ഉണങ്ങിയതും മൃഗങ്ങൾ കുത്തിമറിക്കുന്നതുമായ മരങ്ങളും കാറ്റത്ത് ഒടിഞ്ഞ ശിഖിരങ്ങളും ചന്ദന ഡിപ്പോയിൽ ശേഖരിക്കും.
ഫോറസ്റ്റ് കോഡിൽ ചന്ദനമരം എടുക്കുന്നതിനു പ്രത്യേക നടപടിക്രമം ഉണ്ട്. ഏതു സ്ഥലത്തുനിന്നാണ് മരം എടുക്കുന്നതെന്ന് റേഞ്ച് ഓഫിസറും ഡിഎഫ്ഒയും രേഖപ്പെടുത്തണം. ഫീൽഡിൽ പോകുന്പോൾ ഒന്നിലേറെ ജീവനക്കാരുണ്ടാവണം. എങ്ങനെ മരം മുറിക്കണം, എപ്പോൾ മുറിക്കണം, ഏതു ഭാഗങ്ങളെല്ലാം ഉപയോഗിക്കണം എന്നെല്ലാം രേഖപ്പെടുത്തും. എല്ലാ ചന്ദന മരവും മൂന്നു വർഷം കൂടുന്പോൾ നന്പർ ചെയ്യും.
ചന്ദനമരം പൂർണ വളർച്ച എത്തണമെങ്കിൽ 15 വർഷം മുതൽ 30 വർഷം വരെയെടുക്കും. മറ്റിടങ്ങളിലെ ചന്ദന മരങ്ങളെക്കാൾ മറയൂർ ചന്ദന മരത്തിൽ കാതലും എണ്ണയും കൂടുതലാണ്. 50 സെന്റീമീറ്റർ ചുറ്റളവുള്ള മരമാണ് വനംവകുപ്പിന്റെ വിലയിരുത്തലിൽ വളർച്ചയെത്തിയത്. മഴനിഴൽ പ്രദേശമായ മറയൂരിലെ വരണ്ട കാലാവസ്ഥയാണ് നന്നായി കാതൽ ഉണ്ടാവാൻ കാരണം. ഒരു വർഷം ശരാശരി ഒരു സെന്റീമീറ്റർ മാത്രമാണ് ചന്ദന മരത്തിന്റെ വളർച്ച.
വ്യക്തികൾക്കു ചന്ദനം വളർത്തി വനംവകുപ്പിനു വിൽക്കാൻ അനുമതിയായതോടെ മറയൂർ കാടുകളിൽ ശേഖരിക്കുന്ന വിത്ത് ശേഖരിച്ച് ഉൽപാദിപ്പിക്കുന്ന ചന്ദന തൈകൾ മറയൂർ നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷനു സമീപം വിൽപനയ്ക്കുണ്ട്. ഒരെണ്ണത്തിന് 75 രൂപ നിരക്കിൽ അയ്യായിരത്തോളം തൈകളാണ് ഈ സീസണിൽ വിറ്റുപോയത്.
സ്വകാര്യവ്യക്തികളുടെ പുരയിടത്തിൽ ചന്ദനമരങ്ങൾ ഉണ്ടെങ്കിൽ മരത്തിനും സ്ഥലത്തിനും സർക്കാർ ബാധ്യതയില്ലാത്ത സാഹചര്യത്തിൽ ഉടമയ്ക്ക് സർക്കാർ പണം നൽകും. തഹസിൽദാർ തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥൻ സർക്കാർഭൂമിയല്ലെന്നും ബാധ്യതയില്ലെന്നും സാക്ഷ്യപത്രം നൽകിയാൽ പണം ലഭിക്കും.
ഇപ്പോഴത്തെ നിയമം അനുസരിച്ച് മരം ഭീഷണിയിലോ ചരിഞ്ഞുവീണ നിലയിലോ ആണെങ്കിൽ വിൽക്കാം. വീടിന്റെ പുനർനിർമാണത്തിനും മതിൽക്കെട്ട് തുടങ്ങിയ കാര്യങ്ങൾക്കും ചന്ദനം വിൽക്കാം. ഇതിന് പ്രദേശത്തിന്റെ ചുമതലയുള്ള ഡിഎഫ്ഒ യുടെ അനുമതി വാങ്ങണം. വനംവകുപ്പ് മരത്തിന്റെ വേരടക്കം എടുത്ത് രേഖ തയാറാക്കി മയൂരിലേക്ക് കൊണ്ടുവരും. മറ്റു മരങ്ങളെ പോലെ ക്യുബിക് അടിയിലോ,ക്യുബിക് മീറ്റർ അല്ല മറിച്ച് കിലോഗ്രാമിൽ ആണ് ചന്ദന മരത്തിന്റെ തൂക്കം കണക്കാക്കുന്നത്.
ചന്ദനം 15 വിഭാഗങ്ങളായി തരംതിരിച്ചാണ് ലേലം നടത്തുക. ഫസ്റ്റ് ക്ലാസ് കിലോയ്ക്ക് 16,000രൂപയും സെക്കൻഡ് ക്ലാസിനു 14,000 രൂപയുമാണ് വില. ഇതിനൊപ്പം 23 ശതമാനം നികുതിയുണ്ട്. 2012വരെ മരത്തിന്റെ 70 ശതമാനം വില ഉടമസ്ഥനും ബാക്കി സർക്കാരിനുമായിരുന്നു.
ഇപ്പോൾ, സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്ന് ചന്ദനം ശേഖരിച്ച് മറയൂരിൽ കൊണ്ടുവന്ന് ചെത്തിയൊരുക്കി ലേലത്തിൽ വെച്ച് വാങ്ങിയവർക്കു വിട്ടു നൽകുന്നതുവരെയുള്ള ചെലവു മാത്രം കുറവു ചെയ്തു ബാക്കി തുക മുഴുവൻ ഉടമസ്ഥനു നൽകും.ഇത്തരത്തിൽ മരത്തിന്റെ വിലയുടെ 95 ശതമാനംവരെ ഉടമയ്ക്ക് കിട്ടാം. സ്വകാര്യ ഭൂമിയിൽനിന്നും ഡിപ്പോയിലേക്കു ചന്ദനമരം വരുന്നുണ്ട്. ഒന്നരവർഷം മുൻപ് മറയൂരിലെ സ്വകാര്യ വ്യക്തിയുടെ ചന്ദന മരത്തിനു 34 ലക്ഷം രൂപ വില ലഭിച്ചു. ലേലം ചെയ്യുന്പോൾ ഉടമയ്ക്കു ട്രഷറി വഴിയാണ് പണം നൽകുക.
മണ്ണും കാലാവസ്ഥയും മറയൂർ ചന്ദനത്തിന്റെ പ്രത്യേകത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. മറയൂരിൽ മഴ കുറവാണ്. ഭൂമിയുടെ ചെരിവും പ്രത്യേകതയാണ്. സമുദ്രനിരപ്പിൽനിന്ന് 580 മീറ്റർ ഉയരത്തിൽ 64 ചതുരശ്ര കിലോമീറ്ററാണ് മറയൂർ ഡിവിഷൻ.
സുക്ഷമതയോടെയും വൈദഗ്ധ്യത്തോടെയമാണ് ചന്ദന മരം ചെത്തിയൊരുക്കുന്നത്. പിഴുതെടുക്കുന്നത് എത്ര വലിയ മരമാണെങ്കിലും ഒരു മീറ്റർ നീളത്തിലാണ് കഷ്ണങ്ങളാക്കുന്നത്. ചെത്തിയൊരുക്കുന്ന പണിപ്പുരയിലേക്കും സൂക്ഷിക്കുന്ന ഗോഡൗണിലേക്കും ആർക്കും പ്രവേശനമില്ല. വനംവകുപ്പിന്റെ പണിപുരയിൽ ചന്ദനം ചെത്തിയൊരുക്കലിന്റെ ശിൽപികൾ മുതുവാൻമാരും പരിചിതരായ ഗ്രാമവാസികളുമാണ്.
എന്നാൽ കാട്ടിൽ നിന്ന് തരിപോലും നഷ്ടപ്പെടാതെ ചന്ദനം പിഴുതെടുക്കാൻ വിദഗ്ധർ മലപ്പുലയരാണ്. മുറിക്കുന്പോൾ അറക്കപ്പൊടിപോലും നഷ്ടപ്പെടാതിരിക്കാൻ ചാക്ക് വിരിച്ച് അതും ശേഖരിക്കും.
ജിതേഷ് ചെറുവള്ളിൽ
ഒരു ചന്ദനമരം; വില അഞ്ചുകോടി രൂപ
01:23 AM Sep 19, 2021 | Deepika.com