മാഞ്ഞുപോയ ചുവരുകളും ചരിത്രകവാടങ്ങളും

01:19 AM Sep 19, 2021 | Deepika.com
ചരിത്ര സ്മൃതികളിലേക്ക് വിശാലമായി തുറന്നിട്ടിരിക്കുന്ന ചില കവാടങ്ങളുണ്ട് ഡൽഹിയിൽ. രാജഭരണ നിർമിതികളുടെയും കോട്ടകളുടെയും കെട്ടുറപ്പിന്‍റെ കഥകൾ പറയുന്ന ഈ കവാടങ്ങൾ ചരിത്രത്തിന്‍റെ ശേഷിപ്പുകൾകൂടിയാണ്. മാറിമാറി വന്ന സുൽത്താന്മാർ പൊളിച്ചുപണികളും കൂട്ടിച്ചേർക്കലുമായി ഡൽഹിയുടെ മുഖച്ഛായതന്നെ പലപ്പോഴായി മാറ്റിയിരുന്നു. അതിൽതന്നെ എടുത്തുപറയേണ്ടതും ഇപ്പോൾ ചരിത്രത്തിലേക്കു വിരൽചൂണ്ടി നിൽക്കുന്നതുമായ പല നിർമിതികളും ഷാജഹാൻ ചക്രവർത്തി നടത്തിയവയാണ്. ഷാജഹാൻ നിർമിച്ച 14 കവാടങ്ങൾ മുഗൾ കാലത്തെ തലസ്ഥാന നഗരത്തിന്‍റെ സമൃദ്ധിയുടെയും ജീവിതശൈലിയുടെയും ചൂണ്ടുപലകകളാണ്.

അതുവരെയുണ്ടായിരുന്നതിൽനിന്ന് വേറിട്ട് ഷാജഹാനാബാദ് എന്നൊരു തലസ്ഥാനം പടുത്തുയർത്തുക മാത്രമായിരുന്നില്ല ഷാജഹാൻ ചെയ്തത്. ഓരോ നിർമിതികളിലേയും ഓരോ കല്ലിലും ചുവരിലും തന്‍റെ കാഴ്ചപ്പാടുകളുടെ കൈയൊപ്പു പതിപ്പിക്കുക കൂടി ചെയ്തിരുന്നു. ചരിത്രകാരനായ പ്രഫ. അലീം അഷ്റഫ് ഖാൻ പറയുന്നതനുസരിച്ച് ഡൽഹിയ്ക്കു ചുറ്റും ആദ്യം നിർമിച്ച മതിൽ മണ്ണും ചെളിയും കൊണ്ടായിരുന്നു. എന്നാൽ, തൊട്ടടുത്ത വർഷം പെയ്ത കനത്ത മഴയിൽ അത് ഇടിഞ്ഞു കുത്തിയൊലിച്ചു പോയി.

പിന്നാലെ കല്ലും കുമ്മായവും കൊണ്ട് ഒരു മതിൽ പണിയാൻ ചക്രവർത്തി ഉത്തരവിട്ടു. 6,664 അടിയായിരുന്നു ഇതിന്‍റെ വിസ്തൃതി. നാല് അടി വീതിയും ഒൻപത് അടി ഉയരവുമുണ്ടായിരുന്നു പുതിയ മതിലിന്. മതിലിന്‍റെ ഭാഗമായി പത്ത് അടി ഇടവിട്ട് ചെറിയ കൊത്തളങ്ങളുമുണ്ടായിരുന്നു. അന്നത്തെ കാലത്ത് നാലു ലക്ഷം രൂപയാണ് മതിലിന്‍റെ പണി പൂർത്തിയാക്കാനായി ചെലവായത്. മണ്ണും ചെളിയും കൊണ്ടു നിർമിച്ച ആദ്യത്തെ മതിലിന് ചെലവായത് 1.5 ലക്ഷം രൂപയായിരുന്നു.

കടന്നുവരാൻ നിരവധി കവാടങ്ങളുണ്ടെങ്കിലും തിരികെ മടങ്ങാൻ ഒന്നുപോലുമില്ല എന്നാണു പല ചരിത്രകാരന്മാരും മുഗൾ ഭരണകാലത്തെ തലസ്ഥാനമായിരുന്ന ഡൽഹിയെ വിശേഷിപ്പിച്ചിരുന്നത്. ഷാജഹാൻ നിർമിച്ച മതിലിനോടു ചേർന്ന് നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളിലേക്കു തുറക്കുന്ന പതിനാലു കവാടങ്ങളാണ് ഉണ്ടായിരുന്നത്. ഡൽഹി ദർവാസ, രാജ്ഘാട്ട് ദർവാസ, ഖിസ്രി ദർവാസ, കൽക്കത്ത ദർവാസ, നിഗംബോധ് ഘാട്ട് ദർവാസ, കേല ഘാട്ട് ദർവാസ, ലാൽ ദർവാസ, കാഷ്മീരി ദർവാസ, ബദാരൂ ദർവാസ, കാബൂളി ദർവാസ, പത്തർ ഘാട്ട് ദർവാസ, ലാഹോറി ദർവാസ, അജ്മീരി ദർവാസ, തുർക്ക്മാൻ ദർവാസ എന്നിവയാണവ.

ഈ കവാടങ്ങളിൽ ഒൻപതെണ്ണവും വിവിധ കാലങ്ങളിൽ തകർക്കപ്പെടുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഡൽഹിയുടെ ചരിത്രം ചികഞ്ഞു ചെല്ലുന്നവർക്കുമുന്നിൽ അഞ്ചു കവാടങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കാഷ്മീരി ഗേറ്റ്, ഡൽഹി ഗേറ്റ്, തുർക്ക്മാൻ ഗേറ്റ്, അജ്മീരി ഗേറ്റ്, ലാഹോറി ഗേറ്റ് എന്നിവയുടെ ശേഷിപ്പുകളോ നിലനിന്നതിന്‍റെ അടയാളങ്ങളോ മാത്രമാണ് സ്ഥലപ്പേരുകളുടെ രൂപത്തിലെങ്കിലും അവശേഷിക്കുന്നത്. ഇവയിൽ ചില കവാടങ്ങളുടെ പേരുകൾക്കും പിന്നീട് മാറ്റം വന്നിട്ടുണ്ട്. തലസ്ഥാനത്തിന്‍റെ ഭാഗമായി പേരുകൾകൊണ്ട് ചരിത്രത്തിൽ ഇടംപിടിക്കാതെപോയ കവാടങ്ങളുമുണ്ട്.

മുഗൾ കാലത്ത് സംശയം തോന്നുന്നവരെയും കുറ്റവാളികളെയും ചാരന്മാരെയും വിദേശികളെയും നിയമത്തിന്‍റെ പിടിയിൽനിന്ന് ഓടിപ്പോയവരെയും തലസ്ഥാനത്തേക്കു കടക്കാതെ ഈ കവാടങ്ങളിൽ കാവൽഭടന്മാർ തടഞ്ഞിരുന്നു. ആ കാലത്തിന്‍റെ ഓർമയ്ക്കായി കാവൽ ഭടന്മാർ നിലയുറപ്പിച്ചിരുന്ന ഒരു സ്തൂപം ഇപ്പോഴും ഡൽഹി ഗേറ്റിനരുകിൽ ഉണ്ട്. കവാടങ്ങൾക്കു പുറമേ വഴിപോക്കർക്ക് രാത്രികാലങ്ങളിൽ കടന്നുപോകാനുള്ള ചെറിയ കവാടങ്ങളും ഈ കോട്ടയോടു ചേർന്നുണ്ടായിരുന്നു. ഒരിക്കൽ ഇതിലൊരു ചെറിയ കവാടത്തിലൂടെയാണ് മുഹമ്മദ് ഷായുടെ കോടതിയിലെ വൃദ്ധനായ അമീറിന്‍റെ യുവതിയായ ഭാര്യയെയുംകൊണ്ട് കൊട്ടാരത്തിലെ ഒരു യുവകവി കടന്നുകളഞ്ഞത്.

ഈ കവാടങ്ങളെല്ലാംതന്നെ മുഗൾ കാലത്ത് നിർമിച്ചവയല്ല. കാഷ്മീരി ഗേറ്റ് 1835ൽ ബ്രിട്ടീഷ് മേജറായിരുന്ന റോബർട്ട് സ്മിത്ത് നിർമിച്ചതാണെന്നു പറയുന്നു. അന്നത്തെ ഭരണാധികാരികൾ കാഷ്മീർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പുറപ്പെട്ടിരുന്നത് ഈ കവാടത്തിലൂടെയായിരുന്നതുകൊണ്ടാണ് കാഷ്മീരി ഗേറ്റിന് ആ പേര് ലഭിച്ചത്.

ഇപ്പോൾ ഈ കവാടങ്ങളുടെ ശേഷിപ്പുകൾക്കിടയിൽ നഗരത്തിലെ റിക്ഷാതൊഴിലാളികളും ഭിക്ഷക്കാരും അഭയാർഥികളും മയക്കുമരുന്നിന് അടിമകളായവരും ഇടകലർന്ന് കഴിയുന്നു. കാഷ്മീരി ഗേറ്റിൽ നിന്നാണ് ഡൽഹിയിൽ നിന്നു വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ദീർഘദൂര ബസുകൾ പുറപ്പെടുന്നത്. കാഷ്മീരി ഗേറ്റിനും രാജ്ഘാട്ട് ഗേറ്റിനും സ്വാതന്ത്ര്യസമരവുമായി അഭേദ്യമായ ബന്ധമുണ്ട്. രാജ് ഘാട്ട് ഗേറ്റിലൂടെയാണ് മീററ്റിൽനിന്നുള്ള ശിപായിമാർ വിപ്ലവകാരികളായി ബ്രിട്ടീഷുകാർക്കെതിരേ ഇരന്പിവന്നത്. അഹമ്മദ് ഷാ അബ്ദാലിയുടെ കടന്നുകയറ്റത്തിൽ കൂട്ടക്കൊലകൾക്ക് സാക്ഷ്യം വഹിച്ചത് കാഷ്മീരി ഗേറ്റ് ആയിരുന്നു.

കൽക്കത്ത ഗേറ്റ് ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയുടെ വരവിനെ ഓർമിപ്പിക്കുന്നു. ബാബ തുർക്ക്മാൻ ബയാബാനിയുടെ താവളമായിരുന്നു തുർക്ക്മാൻ ഗേറ്റ്. കുപ്രസിദ്ധനായ ബ്രിട്ടീഷ് മേജർ ഹോഡ്സൻ താൻ കൊലപ്പെടുത്തിയ മുഗൾ രാജകുമാരന്മാരുടെ മൃതദേഹങ്ങൾ കൊണ്ടുവന്നു കൂട്ടിയിട്ട ദാരുണ കാഴ്ചയിൽ ഡൽഹി ഗേറ്റും മരവിച്ചു നിന്നിട്ടുണ്ട്.

സെബി മാത്യു