1984 -ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണ് ആമഡേയൻ. ഏറ്റവും നല്ല നടനും സംവിധായകനും ചിത്രത്തിനുമുൾപ്പെടെ എട്ട് ഓസ്കർ അവാർഡുകൾ നേടിയ ഈ ചിത്രം എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി കരുതപ്പെടുന്നു. പീറ്റർ ഷെയ്ഫർ തിരക്കഥ തയാറാക്കിയ ചിത്രം കിലോസ് ഫോർമൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
സംഗീതലോകത്തെ അതുല്യ പ്രതിഭയായിരുന്ന വൂൾഫ്ഗാങ് മൊസാർട്ടും (1756-1791) ഇറ്റാലിയൻ സംഗീതജ്ഞനായിരുന്ന അന്റോണിയോ സാലിയേരിയും (1750-1825) ആണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. എന്നാൽ, അവരുടെ ജീവിതകഥ അതായിരുന്നതുപോലെ ചിത്രീകരിക്കുന്ന സിനിമയല്ലിത്. സാലിയേരിക്ക് മൊസാർട്ടിനോട് ഉണ്ടായിരുന്നതായി കരുതപ്പെടുന്ന അസൂയയുടെയും മൊസാർട്ടിന്റെ ജീവിതത്തിലെ താളപ്പിഴകളുടെയും പശ്ചാത്തലത്തിൽ മെനഞ്ഞെടുത്ത കഥയാണ് ഈ ചിത്രത്തിലേത്.
സംഗീതലോകത്ത് അറിയപ്പെടണമെന്ന് അതിയായി മോഹിച്ചു കഠിനാധ്വാനംചെയ്ത വ്യക്തിയായിരുന്നു സാലിയേരി. അതിനു ഫലവുമുണ്ടായി. അങ്ങനെയാണ് ഇറ്റാലിയൻ സംഗീതജ്ഞനായ അദ്ദേഹം വിയന്നയിലെ ഓസ്ട്രിയൻ രാജകൊട്ടാരത്തിൽ ഇറ്റാലിയൻ ഓപ്പറയുടെ ചുമതലക്കാരനായി മാറിയത്. മൂന്നു ഭാഷകളിൽ സംഗീതം രചിക്കാൻ കഴിവുണ്ടായിരുന്ന അദ്ദേഹം ദീർഘകാലം രാജകൊട്ടാരത്തിൽ സേവനംചെയ്തു. എന്നാൽ, മൊസാർട്ടിന്റെ രംഗപ്രവേശത്തോടെ തനിക്ക് വലിയൊരു എതിരാളി ഉണ്ടായിരിക്കുന്നു എന്ന് അദ്ദേഹം ഭയപ്പെട്ടു. ഈ ഭയവും മ്യൂസിക് കന്പോസർ എന്ന രീതിയിൽ മൊസാർട്ടിന്റെ അസാധാരണമായ കഴിവിലുള്ള അസൂയയും ആധാരമാക്കിയാണ് ചിത്രം ആവിഷ്കരിച്ചിരിക്കുന്നത്.
സിനിമയിലെ കഥ അനുസരിച്ചു സാലിയേരി താൻ വലിയൊരു മ്യൂസിക് കന്പോസർ ആകണമെന്നു സ്വപ്നം കണ്ടപ്പോൾ ഇപ്രകാരമാണു പ്രാർഥിച്ചത്: "ദൈവമേ, എന്നെ പ്രസിദ്ധനായ ഒരു മ്യൂസിക് കന്പോസർ ആക്കണമെ. സംഗീതത്തിലൂടെ അവിടത്തെ മഹത്വം ഞാൻ പ്രകീർത്തിക്കട്ടെ. അതുവഴി ഞാനും പ്രകീർത്തിക്കപ്പെടട്ടെ. എന്റെ ദൈവമേ, എന്നെ ലോകം മുഴുവനിലും അറിയപ്പെടുന്നവനാക്കണമെ. അതുവഴി ഞാൻ അമർത്യനാകട്ടെ. ഞാൻ മരിച്ചുകഴിയുന്പോൾ എക്കാലവും എന്റെ നാമം സ്നേഹത്തോടുകൂടി ആളുകൾ പ്രകീർത്തിക്കട്ടെ.'
ഈ പ്രാർഥനയുടെ ഭാഗമായി സാലിയേരി തുടർന്നു: " ഈ ദാനങ്ങൾക്കു പകരമായി എന്റെ ബ്രഹ്മചര്യവും എന്റെ അധ്വാനവും എന്റെ എളിമയും എന്റെ ജീവിതത്തിന്റെ എല്ലാ മണിക്കൂറിലും ഞാൻ അങ്ങേയ്ക്കു നൽകും.'
സാലിയേരി പ്രാർഥിച്ചതുപോലെ,: അദ്ദേഹം അറിയപ്പെടുന്ന ഒരു മ്യൂസിക് കന്പോസറായി പ്രശോഭിച്ചു. എന്നാൽ, മൊസാർട്ടിന്റെ മ്യൂസിക്കിന്റെ മഹത്വവും അദ്ദേഹത്തിനു ലഭിച്ച അംഗീകാരവും കണ്ടപ്പോൾ സാലിയേരിയുടെ ചങ്കു തകർന്നുപോയി. മൊസാർട്ടിന്റെ സംഗീതത്തിന്റെ പൂർണത സാലിയേരിയെ അദ്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ, അദ്ദേഹത്തിനു സഹിക്കാൻ വയ്യാതെ പോയത്, താന്തോന്നിയായി ജീവിക്കുന്ന മൊസാർട്ടിനെപ്പോലെ ഒരാൾക്ക് ദൈവം ഇത്രമാത്രം സംഗീതപ്രതിഭ വാരിക്കൊടിക്കൊടുക്കുന്നതായിരുന്നു.
മൊസാർട്ട് രചിച്ച സംഗീതത്തിന്റെ കൈയെഴുത്തുപ്രതി ഒരിക്കൽ വായിച്ചുകൊണ്ടിരിക്കുന്പോൾ ആ സംഗീതത്തിന്റെ മികവിലുള്ള അസൂയ മൂത്ത് ഭിത്തിയിലുണ്ടായിരുന്ന ക്രൂശിതരൂപം എടുത്തു ദൂരെയെറിഞ്ഞുകൊണ്ട് സാലിയേരി ദൈവത്തോടു പറഞ്ഞു: "ഇനിമുതൽ നമ്മൾ ശത്രുക്കളാണ്. കാരണം, താന്തോന്നിയും അഹങ്കാരിയും മുക്കുടിയനും കാമഭ്രാന്തനുമായ ഒരാളെ നിന്റെ ഉപകരണമായി നീ തെരഞ്ഞെടുത്തു. എന്നാൽ, നിന്റെ മനുഷ്യാവതാരം മനസിലാക്കാനുള്ള കഴിവ് എന്ന പ്രതിഫലമേ നീ എനിക്കു നൽകിയുള്ളു. നീ കരുണയില്ലാത്തവനും നീതിയില്ലാതെ പ്രവർത്തിക്കുന്നവനുമായതുകൊണ്ടു നിന്നെ ഞാൻ എതിർക്കും. ഞാൻ ആണയിട്ടു പറയുന്നു, ഞാൻ നിന്റെ പദ്ധതികളെ തകർക്കും.'
പേരിനും പ്രശസ്തിക്കുംവേണ്ടിയുള്ള അതിമോഹവും മറ്റു മനുഷ്യരുടെ നന്മയിലുള്ള അസൂയയുമൊക്കെ മനുഷ്യനെ എങ്ങനെ പിശാചിന്റെ തലത്തിലേക്കു തരംതാഴ്ത്തുന്നുവെന്നു വ്യക്തമാക്കുന്ന രീതിയിലാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഈ സിനിമ കാണുന്പോൾ ഭൂമിയിൽ സാലിയേരിയെപ്പലുള്ള മനുഷ്യരുണ്ടോ എന്നു നാം സംശയിച്ചേക്കാം. സംശയിക്കേണ്ട അസൂയയും പേരിനും പ്രശസ്തിക്കുംവേണ്ടിയുള്ള അതിമോഹവുമൊക്കെ എന്തെല്ലാം തിന്മകളിലേക്കാണ് മനുഷ്യനെ നയിക്കുന്നത്?
ബൈബിളിൽ നാം വായിക്കുന്ന ആബേലിന്റെയും കായേന്റെയും കഥതന്നെ ഒന്നാന്തരം ഉദാഹരണം. ആബേൽ എന്തെങ്കിലും തിന്മ പ്രവർത്തിച്ചതുകൊണ്ടല്ലല്ലോ കായേൽ തന്റെ സഹോദരനായ ആബേലിനെ വധിച്ചത്. ആബേലിന്റെ കാഴ്ച ദൈവം സ്വീകരിച്ചതുമൂലമുണ്ടായ അസൂയമൂലമല്ലായിരുന്നോ കായേൽ ആബേലിനെ വധിച്ചത്?
നാമെല്ലാവരും ഒരേ രീതിയിൽ അനുഗ്രഹിക്കപ്പെട്ടവരല്ല. ദൈവത്തിന്റെ പരിപാലനയിൽ വിവിധ രീതിയിലാണു നാം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത്. ഒരാൾക്ക് സന്പത്ത് ഏറെ ഉണ്ടെങ്കിൽ മറ്റൊരാൾക്ക് ദാരിദ്ര്യമായിരിക്കും. ഒരാൾക്കു ധാരാളം നല്ല കഴിവുകൾ ഉണ്ടെങ്കിൽ മറ്റൊരാൾക്ക് പറയത്തക്ക കഴിവുകളൊന്നും കാണാനുണ്ടാവില്ല. ഇങ്ങനെ വിവിധങ്ങളായ രീതിയിലാണ് വിവിധ ആളുകൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത്.
ചിലപ്പോൾ തന്നിഷ്ടമനുസരിച്ചു ജീവിക്കുന്നവരെ ദൈവം ധാരാളമായി അനുഗ്രഹിക്കുന്നു എന്നു നമുക്കു തോന്നാം. സാലിയേരിക്കു മൊസാർട്ടിനെ സംബന്ധിച്ചു തോന്നിയതുപോലെതന്നെ. അതുപോലെ, നന്നായി ജീവിക്കാൻ ശ്രമിക്കുന്നവർക്കു ദൈവം കുരിശുകൾ നൽകുന്നതായും നാം കണ്ടേക്കാം. അതിന്റെ പേരിൽ ദൈവം അന്യായമാണു പ്രവർത്തിക്കുന്നതെന്നു നമുക്കു പറയാനാവുമോ?
നമ്മെ ഓരോരുത്തരെയും സംബന്ധിച്ചു ദൈവത്തിനൊരു പദ്ധതിയുണ്ട്. ആ പദ്ധതി അനുസരിച്ചു മുന്നോട്ടുപോകാൻ നാം തയാറാകുന്പോഴാണ് നമ്മുടെ ജീവിതം യഥാർഥത്തിൽ ധന്യമാവുക. അതു മനസിലാക്കാനുള്ള വിവേകം നമുക്കുവേണം. അപ്പോൾ, നാമാരും അസൂയ എന്ന കെണിയിൽപ്പെട്ടു നമ്മുടെ ജീവിതമോ മറ്റുള്ളവരുടെ ജീവിതമോ തകർക്കില്ല.
സാലിയേരിയുടെ യഥാർഥ കഥയിലേക്കു തിരികെ വരട്ടെ. ഭാര്യയും എട്ടു മക്കളുമുള്ള ഒരു കുടുംബനാഥനായിരുന്നു അദ്ദേഹം. കഥയിൽ പിരിമുറുക്കം സൃഷ്ടിക്കാൻവേണ്ടി സിനിമയിൽ അദ്ദേഹത്തെ ബ്രഹ്മചാരിയാക്കി മാറ്റി എന്നു മാത്രം!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
അസൂയ മൂത്താൽ എവിടംവരെ?
01:17 AM Sep 19, 2021 | Deepika.com