പഴമയുടെ പൗരാണിക ശേഷിപ്പുകൾ തേടുന്നവർക്ക് ഇന്നലെകളുടെ ചരിത്രപ്പെരുമ വെളിവാക്കുന്ന അമൂല്യ നിധികളുടെ ശേഖരം അതിഭദ്രമായി സംരക്ഷിക്കുകയാണ് ഡോ.നിജേഷ് ചന്ദ്ര. അത്യപൂർവമായ പുരാവസ്തുക്കൾ അതിഭദ്രമായി സൂക്ഷിച്ച് വീടിനെ കമനീയമായ മ്യൂസിയമാക്കിയിരിക്കുന്നു. ശതാബ്ദങ്ങളും സഹസ്രാബ്ദങ്ങളും പഴക്കമുള്ള ഈ പുരാവസ്തുക്കൾ മഹനീയമായ ഒരു ചരിത്രപാരന്പര്യത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇവിടെ കരുതലായിരിക്കുന്ന ആയിരക്കണക്കിന് സാമഗ്രികളിൽ വീരനായകരുടെയും മഹാരഥന്മാരുടെയുമൊക്കെ വിരൽസ്പർശമുണ്ട്. തലമുറകളിലൂടെ കൈമറിഞ്ഞവ മാത്രമല്ല മണ്ണിനടിയിൽ മറഞ്ഞിരുന്നവയും ഈ വീട്ടിലെ മ്യൂസിയത്തിൽപ്പെടും. കടൽകടന്നും ഭൂഖണ്ഡങ്ങൾ കടന്നും സ്വരുക്കൂട്ടിയവയും ഈ സ്വകാര്യശേഖരത്തിലുണ്ട്.
കായംകുളം കട്ടച്ചിറ തെക്കേ മങ്കുഴി ആനയടി വൈശാഖത്തിൽ ഡോ. നിജേഷ് ചന്ദ്രയും പിതാവ് രാമചന്ദ്രൻ നായരും ഉൾപ്പെടുന്ന കുടുംബമാണ് തലമുറകളിലൂടെ കൈവന്ന പുരാവസ്തുക്കൾ ഏറെ ശ്രമകരമായി ഭദ്രമായി പരിപാലിക്കുന്നത്.
നായർ സർവീസ് സൊസൈറ്റിയുടെ നേതാവും സമുദായാചാര്യനുമായ മന്നത്ത് പത്മനാഭൻ ഉപയോഗിച്ചിരുന്ന 1953 മോഡൽ മാർക്ക് 2 അംബാസിഡർ കാർ ഈ വീടിന്റെ പൂമുഖത്തുണ്ട്. അതിഭദ്രമായി സൂക്ഷിക്കുന്ന ഈ വാഹനം മന്നത്ത് പത്മനാഭൻ ഉപയോഗിച്ച മൂന്നാമത്തെ കാറാണ്. മന്നത്തിന്റെ സുഹൃത്ത് അഡ്വ. രമണന് പിൽക്കാലത്ത് ഈ കാർ നൽകുകയും ഡോ. നിജേഷ് ചന്ദ്രയുടെ മുത്തച്ഛൻ ഗോപാലൻ നായർ അദ്ദേഹത്തിൽ നിന്ന് ഈ കാർ വില കൊടുത്തു സ്വന്തമാക്കുകയുമായിരുന്നു. റിട്ട. എക്സൈസ് ഉദ്യോഗസ്ഥനായിരുന്ന ഗോപാലൻ നായർ സ്വന്തമാക്കിയ കാറിന്റെ ആർസി ബുക്കിൽ പേരുമാറ്റം വരുത്താതെ മന്നത്തു പത്മനാഭന്റെ പേരിൽതന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
സമുദായ ആസ്ഥാനത്തെ പ്രതിനിധികൾ സമുദായാചാര്യനായ മന്നത്തിന്റെ കാർ നൽകുമോ എന്നു ചോദിച്ചു പലതവണ ബന്ധപ്പെട്ടിരുന്നു. എന്നാൽ അത് കൊടുക്കുന്നില്ലെന്നും എക്കാലവും ഇത് ഭദ്രമായി സംരക്ഷിക്കുമെന്നുമാണ് ഈ കുടുംബം അറിയിച്ചത്.
ഗവർണറുടെ വണ്ടി
ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ കാലത്ത് ഗവർണർമാർ ഉപയോഗിച്ചിരുന്ന ഡ്യൂക്ക് കുതിരവണ്ടിക്ക് ഇക്കാലത്തും കേടുപാടില്ല. ഇരുവശത്തും വാതിലുകളുള്ള തടിനിർമിതമായ ഡ്യൂക്കിനുള്ളിൽ ഇരിക്കാനും കിടക്കാനും സജ്ജീകരണമുണ്ട്. കുമളി കൊട്ടാരത്തിൽ നിന്നു ലഭിച്ച ഈ വണ്ടിക്കുള്ളിൽ ഗവർണർമാർ ഉപയോഗിച്ചിരുന്ന ക്ലോക്ക് ഇപ്പോഴും ഭദ്രം. നിറമുള്ള കണ്ണാടികളിട്ട മനോഹരമായ വണ്ടി. രാജാക്കന്മാരും പ്രഭുക്കന്മാരും ഉപയോഗിച്ചിരുന്ന പല്ലക്ക് എന്നിവയും വീട്ടിലെ അമൂല്യ ശേഖരത്തിലുണ്ട്. ഈസ്റ്റ് ഇന്ത്യാ കന്പനി ഗവർണർമാരുടെ ഡ്യൂക്ക് കുതിര വണ്ടിയോടൊപ്പം രാജാക്കന്മാരും പ്രഭുക്കന്മാരും ഉപയോഗിച്ചിരുന്ന പല്ലക്ക് എന്നിവയും അമൂല്യ ശേഖരത്തിലുണ്ട്.
അമ്മയുടെ കുടുംബത്തിലെ പൂർവികർ ഉപയോഗിച്ചിരുന്ന വില്ലുവണ്ടിയും തലമുറകൾ കൈമറിഞ്ഞ് അമ്മയ്ക്കു ലഭിച്ച കുടുംബസ്വത്തായി നിജേഷിന്റെ ശേഖരത്തിൽ എത്തിയിരിക്കുന്നു. ഈ വീടിനുള്ളിലെ ഓരോ ചരിത്രശേഷിപ്പിനും വലിയ വില കൽപ്പിക്കുന്നതിനാൽ ഇവയെല്ലാം കാമറാ നീരീക്ഷണത്തിലാണ്.
വിസ്മയക്കാഴ്ചയായ രണ്ടു നന്നങ്ങാടികൾക്ക് രണ്ടായിരത്തിലേറെ വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ഡോ. നിജേഷ് ചന്ദ്രയുടെ നിഗമനം. ഇതിൽ ഒരെണ്ണത്തിന് കാലപ്പഴക്കത്താൽ വിള്ളൽ വീണിരിക്കുന്നു. പുരാതനകാലത്ത് ആദിവാസി ഗോത്രവിഭാഗങ്ങളിലെ വയോധികരുടെ മൃതശരീരം സംസ്കരിക്കാൻ ഉപയോഗിച്ചിരുന്നവയാണ് നന്നങ്ങാടികൾ. വയനാട് നിലന്പൂർ ഭാഗത്തുള്ള കുടുംബവക എസ്റ്റേറ്റിലെ പണികൾക്കിടെ മണ്ണിനടിയിൽനിന്നു ലഭിച്ചവയാണ് ആൾപ്പൊക്കം വലിപ്പമുള്ള നന്നങ്ങാടി ഭരണികൾ.
വർഷങ്ങൾ പഴക്കമുള്ള വില്ലുവണ്ടിയും ഈ വീട്ടിലെ വൈവിധ്യമാർന്ന ശേഖരത്തിൽ ഇടം പിടിച്ചിരിക്കുന്നു. ഗോപാലൻ നായർ നിലന്പൂരിൽ കാപ്പിത്തോട്ടം വാങ്ങിയ കാലത്ത് വാങ്ങിയ മോറിസ് മൈനർ 1951 മോഡൽ വാൻ ഗാർഡ്, ഫിയറ്റ് ഇറ്റാലിയൻ കാറുകൾ പ്രൗഢ പ്രതാപത്തിന്റെ ഗതകാല സ്മരണകൾ നിലനിർത്തി മന്നത്തിന്റെ കാറിനരികിൽതന്നെ ഇടംപിടിച്ചിരിക്കുന്നു. ലോകത്തുതന്നെ ഈ മോഡലുകൾ ഇനി അപൂർവമായേ അവശേഷിക്കുന്നുള്ളു. പഴയ വാഹനങ്ങൾ ഇത്തരത്തിൽ അങ്കണത്തോടു ചേർന്ന് സൂക്ഷിക്കാൻ തുടങ്ങിയതോടെ വീട്ടിൽ വർക്ഷോപ്പ് തുടങ്ങിയോ എന്ന് ചോദിച്ചവരുമുണ്ട്.
കാർഷികപ്പെരുമ
ഡോ. നിജേഷിന്റെ കുടുംബത്തിലെ പൂർവികർ നൂറ്റാണ്ടു മുൻപ് ഉപയോഗിച്ചിരുന്ന കാർഷികോപകരണങ്ങളെല്ലാം ഇപ്പോഴും ഭദ്രമായുണ്ട്. കലപ്പ, കുട്ട, വട്ടി, പെട്ടി, കൊടുവാൾ, വല്ലം തുടങ്ങി വീട്ടിലുണ്ടായിരുന്നവയും മറ്റിടങ്ങളിൽ നിന്ന് ശേഖരിച്ചവയുമായ ആയിരത്തോളം കാർഷികോപകരണങ്ങളാണ് ഇവയിലുള്ളത്.
കാസർഗോഡ് മുതൽ കന്യാകുമാരി വരെ ഓരോ പ്രദേശത്തെയും പൗരാണിക കാർഷികോപകരണങ്ങളുടെ അപൂർവ ശേഖരമാണ് ഹൗസ് മ്യൂസിയത്തെ അലങ്കരിക്കുന്ന വിസ്മയം. കാസർകോഡ് ഭാഗത്തെ നിലങ്ങളിൽ വെള്ളം നീക്കാൻ ഉപയോഗിച്ചിരുന്ന കാളത്തേക്ക്, കലപ്പ, അറവാൾ, കുട്ടനാടൻ കലപ്പ, തൊട്ടുകൂടായ്മ നിലനിന്നിരുന്ന കാലത്ത് പിന്നാക്ക വിഭാഗങ്ങൾക്കു വെള്ളം കൊടുത്തിരുന്ന പനത്തടിയിൽ നിർമിച്ച വലിയ തൊട്ടി, മലപ്പുറം പ്രദേശങ്ങളിലെ വെള്ളം തേവ് കുട്ട എന്നിവയും കരുതലിൽപ്പെടും.
ഓരോ തരം കൃഷിയുമായി ബന്ധപ്പെട്ട് വടക്കൻ കേരളത്തിൽ നൂറ്റാണ്ടുകൾക്കു മുന്പ് ഉപയോഗിച്ചിരുന്ന പഴക്കമുള്ള കാർഷികോപകരണങ്ങളാണ് ഇവയെല്ലാം. പുരാതനകാലത്തെ അളവു തൂക്ക യന്ത്രങ്ങളുടെ വിപുലമായ ശേഖരവുമുണ്ട്. വിവിധ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന ത്രാസുകളും കൗതുകം ജനിപ്പിക്കുന്നു. കായംകുളം കൊച്ചുണ്ണിക്കുപോലും തുറക്കാൻ പറ്റാത്തവിധം ബലവത്തായിരുന്ന പറങ്കിപ്പൂട്ടും ഇടംപിടിച്ചിരിക്കുന്നു.
ബ്രിട്ടീഷ് നിർമിത ക്ലോക്കുകളുടെ വൻശേഖരത്തിനു പുറമേ ബ്രിട്ടീഷ് കാലത്തെ മണ്ണെണ്ണ ബാരലും ഭദ്രമായുണ്ട്. ഇതിനൊപ്പം താളിയോലകളുടെയും തുകൽച്ചുരുളുകളുടെയും രാജകല്പനകളുടെയും ശേഖരങ്ങൾ.
ഡോ. നിജേഷിന്റെ കരുതൽ
ഡോ. നിജേഷ് ചന്ദ്രയുടെ മുത്തച്ഛൻ ഗോപാലൻ നായരുടെയും അച്ഛൻ രാമചന്ദ്രൻ നായരുടെയും ശേഖരത്തിലുള്ളതായിരുന്നു ഈ അമൂല്യ നിധികളേറെയും. അവയെ കൃത്യമായി വിന്യസിച്ചും അലങ്കരിച്ചും ഭദ്രമായി സംരക്ഷിക്കുന്ന ദൗത്യമാണ് ഡോ. നിജേഷ് ചന്ദ്ര നിർവഹിക്കുന്നത്. രാമചന്ദ്രൻ നായർ നാൽപത് വർഷത്തോളം കുവൈറ്റിൽ കഴിഞ്ഞ വ്യക്തിയാണ്. വിവിധ രാജ്യങ്ങളിലെ സ്റ്റാന്പ് -നാണയ ശേഖരണം ഇദ്ദേഹത്തിന് വിനോദമായിരുന്നു.
മുത്തച്ഛന്റെ പൈതൃക ശേഖരവും അച്ഛന്റെ സ്റ്റാന്പ് ശേഖരണവും മനസിനെ ആകർഷിച്ചതിനെത്തുടർന്നാണ് നിജേഷ് ചന്ദ്ര പൈതൃക പുരാവസ്തുക്കളുടെ കാവൽക്കാരനും സൂക്ഷിപ്പുകാരനുമായി മാറിയത്. ചെറുപ്പത്തിൽ വളർത്തു നായ്ക്കളോട് വലിയ താത്പര്യം തോന്നിയ നിജേഷ് റഷ്യയിൽ എംബിബിഎസ് പഠിച്ചിരുന്ന വേളയിൽ വിലകൂടിയ വളർത്തുനായ്ക്കളെ വീട്ടിൽ കൊണ്ടുവന്നു വളർത്തിയിട്ടുണ്ട്. ഓമനനായ്ക്കളിൽ ചിലതു ചത്തതോടെ മനസിൽ സങ്കടമായി നായവളർത്തൽ ഉപേക്ഷിച്ചു.
ബ്രിട്ടീഷുകാരുടെ കാലത്ത് വൈൻ തയാറാക്കിയിരുന്ന അഞ്ചരയടി ഉയരമുള്ള തടിബാരലിന്റെ പഴക്കം നിർണയിക്കാനാവില്ല. എണ്ണ ആട്ടുന്ന ചക്ക്, കുന്താണി എന്നിവയുമുണ്ട്. നൂൽപുട്ട് തയാറാക്കിയിരുന്ന പുരാതന യന്ത്രവും ആകർഷക ഇനമാണ്. മാവേലിക്കര കൊട്ടാരത്തിനു മുകളിലുണ്ടായിരുന്ന തടി മകുടമാണ് മറ്റൊരു കാഴ്ച. ജലചക്രം, വിവിധ ഇനം പാത്രങ്ങൾ, വീപ്പകൾ, പഴയ മോഡൽ സ്കൂട്ടറുകൾ തുടങ്ങി ഒരു കാഴ്ചയിൽ ഓർമയിൽ തങ്ങിനിൽക്കാത്തത്ര കാഴ്ചകൾ. ചരിത്രപാഠംപോലെ വില്ലുവണ്ടികൾ. പൗരാണിക ഡ്യൂക്ക് വണ്ടിയിൽ കാലപ്പഴക്കം അറിയിച്ചുകൊണ്ട് 1747 എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
മസാല പൊടിക്കാൻ വീടുകളിൽ ഉപയോഗിച്ചിരുന്ന തടിനിർമിത പൊടിയുരൽ, തടിയുരൽ, വടക്കൻ കേരളത്തിൽ നെല്ല് അളന്നിരുന്ന പൂണി, വിവിധയിനം പറകൾ, മൊന്തകൾ, ചെന്പ്, ഓട്, പിത്തള, മണ് പാത്രങ്ങൾ എന്നിവയും കാണാം.
പഴമക്കാർ ഉപയോഗിച്ചിരുന്ന ബ്രീട്ടീഷ് നിർമിത പിത്തള വാക്കിംഗ് സ്റ്റിക്ക് കൗതുകമാണ്. കുമളിയിലെ ഒരു സുഹൃത്തുവഴി ലഭിച്ച ഈ വാക്കിംഗ് സ്റ്റിക്കിന്റെ കൈപിടി ഊരിമാറ്റി അതിനുള്ളിൽ ഒരു ബൈനോക്കുലർ ഘടിപ്പിച്ചിരിക്കുന്നു. യുദ്ധത്തിനും നായാട്ടിനും പോകുന്പോൾ ദിക്ക് അറിയാൻ ബൈനോക്കുലർ സഹായിച്ചിരുന്നു. സായ്പ് ഉപയോഗിച്ചിരുന്ന മറ്റൊരുതരം വാക്കിംഗ് സ്റ്റിക്കിന്റെ പിടി അവശ്യസാഹചര്യത്തിൽ ഇരിക്കാൻ സഹായിക്കുന്ന സ്റ്റൂളായി മടക്കിയെടുക്കാവുന്ന നിർമാണ വൈദഗ്ധ്യം അതിശയിപ്പിക്കും. സ്വകാര്യ പുരാവസ്തു ശേഖരം എന്ന് ബോർഡ് സ്ഥാപിച്ച് സിസി ടിവി കാമറ സുരക്ഷയിലാണ് ഇവയെല്ലാം പ്രത്യേകം ഇടങ്ങളിൽ എണ്ണം പറഞ്ഞു സൂക്ഷിച്ചിരിക്കുന്നത്. ആദ്യമൊക്കെ ഇവിടെനിന്നു പുരാവസ്തുക്കൾ കാണാതായതിനെത്തുടർന്നാണ് കാമറ സ്ഥാപിച്ചത്.
വീടിന്റെ മുറ്റത്തും പൂമുഖത്തും പോർച്ചിലും ഭിത്തികളിലും പടികളിലും മുറികളിലും നിലകളിലും എന്നുവേണ്ട നോക്കുന്നിടത്തൊക്കെ പുരാവസ്തുക്കൾ. അമേരിക്കയിൽ ഡോക്ടറായ ജ്യേഷ്ഠ സഹോദരൻ നിതീഷ് ചന്ദ്രയുടെ വീട്ടിലും പുരാവസ്തു ശേഖരമുണ്ട്. ഇവയെല്ലാം ഒരുമിച്ച് കായംകുളത്തെത്തിച്ച് വീടിനോടു ചേർന്ന് വലിയൊരു മ്യൂസിയം സജ്ജമാക്കാനുള്ള പരിശ്രമത്തിലാണ് ഈ കുടുംബം.
മ്യൂസിയത്തിൽ സൗജന്യ പ്രവേശനം നൽകി എല്ലാവർക്കും കണ്ടു പഠിക്കാൻ അവസരം നൽകുമെന്ന് നിജേഷ് ചന്ദ്ര പറഞ്ഞു. ചരിത്ര വിദ്യാർഥികൾക്കും ഗവേഷകർക്കും വിജ്ഞാനദാഹികൾക്കുമൊക്കെ ഇവ പ്രയോജനപ്പെട്ടേക്കാം. ഈ വീട്ടിൽ വിലമതിക്കാനാവാത്ത വസ്തുക്ക ളുടെ വൻശേഖരം ഉണ്ടെന്നറിഞ്ഞ് ധാരാളം പേർ ഇപ്പോൾ ബന്ധപ്പെടുന്നുണ്ട്. അവരിൽനിന്നെല്ലാം ലഭിക്കുന്ന പ്രതികരണങ്ങളാണ് ഒരു സ്വകാര്യ മ്യൂസിയം തുടങ്ങാനുള്ള പ്രചോദനം. പുരാവസ്തുക്കൾ എവിടെ കണ്ടാലും എത്ര വിലയാണെങ്കിലും അവ വാങ്ങി സൂക്ഷിക്കുകയാണ് ഇവരുടെ ശൈലി. ഇത്തരത്തിൽ 1920-ൽ നിർമിച്ച ബൈനോക്കുലറും ആദ്യകാല ടെലിവിഷനും കാഴ്ചയുടെ കൗതുകമാണ്. കാഴ്ച കാണാൻ മാത്രമല്ല പാട്ടുകേൾക്കാനുള്ള ടേപ്പ് റിക്കാർഡർ സംവിധാനവും ആദ്യകാല ടെലിവിഷനിലുണ്ട്.
ചരിത്രശേഷിപ്പുകൾ
മണ്ണെണ്ണവിളക്കിന്റെ ചൂടിൽ പ്രവർത്തിക്കുന്ന പുരാതന ഫ്രിഡ്ജ്, അമേരിക്കൻ നിർമ്മിത ആദ്യകാല മോട്ടോർ പന്പ് സെറ്റ് എന്നിവയുമുണ്ട്. ഇവയിൽ ചിലത് പോർച്ചുഗീസുകാരുടെ കാലത്ത് ഉപയോഗിച്ചതായി കരുതപ്പെടുന്നു. കാളവണ്ടി, ആനത്തോട്ടികൾ, എട്ടുവട്ടം ക്ലോക്ക്, ക്ഷേത്രസദ്യയ്ക്ക് സാന്പാർ വിളന്പിയിരുന്ന നീളംകൂടിയ സാന്പാർ പാത്തി, ടെലിഫോണ് എക്സ്ചേഞ്ചുകളിൽ നന്പർ കറക്കി വിളിച്ചിരുന്ന പുരാതന ഫോണുകൾ, റെയിൽവേ കോയിൻ ബോക്സ്, റേഡിയോകൾ, ഭരണികൾ, മണികൾ, ആദ്യകാല കാമറകൾ, റാത്തൽ ത്രാസ് തുടങ്ങിയവയും ശേഖരത്തിലുണ്ട്. ഇവയൊക്കെയും കാഴ്ചക്കാരെ വലിയ രീതിയിൽ വിസ്മയിപ്പിക്കുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഡോ. നിജേഷ് ചന്ദ്രതന്നെയാണ് നിരീക്ഷിക്കാനും പഠിക്കാനും എത്തുന്നവർക്ക് ഇവയോരോന്നും പരിചയപ്പെടുത്തി പഴമയും പ്രാധാന്യവും പകർന്നു നൽകുന്നത്. ഇത്തരത്തിൽ ഒരു പുരാവസ്തു ഗവേഷകന്റെ അറിവും യുവഡോക്ടർക്കുണ്ട്. കച്ചിയിൽ നിർമിതമായ ചെല്ലപ്പെട്ടി, അഞ്ചൽപ്പെട്ടി, മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന റേഡിയോ, ടിപ്പു സുൽത്താന്റെയും മുഗൾഭരണകാലത്തെയും നാണയങ്ങൾ, ബ്രിട്ടീഷ് തോക്കുകൾ എന്നിവയും അടുത്തറിയാം.
പുരാതന കാലത്തെ വലിയ കാൽക്കുലേറ്റർ, ബ്രിട്ടീഷ് ഭരണത്തിൽ പ്രമാണങ്ങൾ സൂക്ഷിക്കാൻ പിച്ചളയിൽ പൊതിഞ്ഞുണ്ടാക്കിയ ലോക്കർ എന്നിവയുമുണ്ട്. ഈ പെട്ടി കായംകുളം കൊച്ചുണ്ണി അപഹരിച്ചു കടത്തിയതാണെന്നാണ് കഥയും കേൾവിയും. ഇപ്പോഴും പ്രവർത്തനക്ഷമമായ ഗ്രാമഫോണ്, ആദ്യകാല ദിന പത്രങ്ങൾ, ആൻഡമാനിൽ നിന്നു ലഭിച്ച ആദ്യകാല ഫോട്ടോസ്റ്റാറ്റ് മെഷീൻ, വൈദ്യർപെട്ടി, വാളുകൾ, അന്പും വില്ലും തുടങ്ങി ഓരോ ശേഷിപ്പിനുമുണ്ട് ഒരു ലേഖനം എഴുതാനുള്ള പാരന്പര്യം. ക്ഷേത്ര പ്രവേശന വിളംബര കരാർ, സതി നിർത്തലാക്കിയ വിളംബര പകർപ്പ്, വിവിധ രാജകൽപ്പനകളുടെ പകർപ്പുകൾ, ബ്രിട്ടീഷ് കാലത്തെ സുപ്രധാന പ്രഖ്യാപനങ്ങൾ എന്നിവയൊക്കെ കാണുന്പോൾ വിസ്മയം തുളുന്പും. നിലവിൽ ഈ വീട്ടിലെ കണക്കുപ്രകാരം വൈവിധ്യമാർന്ന 9828 പുരാവസ്തുക്കളുടെ പേരുകൾ അടയാളപ്പെടുത്തിയിരിക്കുന്നു. ഇവയോരോന്നും തികച്ചും വ്യത്യസ്തവുമാണ്.
ആദിവാസി ആതുര ശുശ്രൂഷാ ചുമതലയിൽ പത്തനംതിട്ട ട്രൈബൽ ആരോഗ്യ കേന്ദ്രത്തിൽ ഒന്നര വർഷമായി ഡോ. നിജേഷ് ചന്ദ്ര സേവനമനുഷ്ഠിക്കുന്നു. വീട്ടിലെ പുരാവസ്തു സംരക്ഷണത്തിന് അച്ഛൻ രാമചന്ദ്രൻ നായരെ കൂടാതെ മാതാവ് രമ ആർ. നായരും ഭാര്യ ഡോ. അഞ്ജലിയും പിന്തുണയും പ്രചോദനവും നൽകുന്നു. ഏക മകൾ അധിരിജ.
നൗഷാദ് മാങ്കാംകുഴി