മലയാളത്തിന്റെ ഇതിഹാസമാണ് മമ്മൂക്ക. സമകാലികരായ ഞാനടങ്ങുന്ന യുവ കലാകാരന്മാരിൽ മമ്മൂക്കയോടൊപ്പം ഒരുപിടി ചിത്രങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കാനുള്ള അവസരം എനിക്കു ലഭിച്ചു. അഭിനയത്തിൽ ഇത്രയും മികവു പുലർത്തുന്ന വ്യക്തിയെന്ന നിലയിൽ അദ്ദേഹം എനിക്കെന്നും പ്രോത്സാഹനമാണ്.
ഇന്ന് അദ്ദേഹത്തിന്റെ പ്രായത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുമാണ് ആളുകൾ പറയുന്നത്. എനിക്കറിയാം, കഴിഞ്ഞ 40 വർഷത്തെ അദ്ദേഹത്തിന്റെ അർപ്പണവും അഭിനിവേശവുംകൊണ്ടു നേടിയെടുത്തതാണ് അത്. അഭിനയ പാടവത്തിനൊപ്പം ശരീര സൗന്ദര്യവും എന്നും അദ്ദേഹത്തിന്റെ കരുത്തായിരുന്നു. മമ്മൂക്കയുടെ മുഖത്തേക്കാൾ ശരീരവും മനസും ആത്മാവും അത്രമേൽ സുന്ദരമായതാണ്.
ബോംബെ മാർച്ച് 12 എന്ന സിനിമയിലാണ് ഞാൻ ആദ്യമായി മമ്മൂക്കയോടൊപ്പം ഒന്നിച്ചഭിനയിച്ചത്. ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ. ഞാൻ പതിവായി വ്യായാമം ചെയ്യുന്നയാളാണെന്ന് മമ്മൂക്കയ്ക്ക് അറിയാം. ഷൂട്ടിംഗ് തുടങ്ങിയതിനു ശേഷം ഒരുദിവസം ഇടവേളയിൽ ഒരിക്കൽ അദ്ദേഹം ചോദിച്ചു, നീയെന്താണ് ജിമ്മിലേക്കെങ്ങും വരാത്തത് എന്ന്. ഞാൻ റൂമിൽ തന്നെ വർക്ക്ഒൗട്ട് ചെയ്യുന്നുണ്ട്. പിന്നെ, ഞാൻ താമസിക്കുന്ന ഹോട്ടലിൽ ജിം ഇല്ല എന്ന് ഞാൻ പറഞ്ഞു. എങ്കിൽ നീ ഒരു കാര്യം ചെയ്യ്. ഞാൻ താമസിക്കുന്നത് അടുത്തു തന്നെയല്ലേ. നീ ജിമ്മിലേക്ക് വാ.
ഞാൻ രാവിലെ അഞ്ചിന് ഓടിച്ചാടി ജിമ്മിലെത്തിയപ്പോൾ മമ്മൂക്ക എത്തിയിട്ടില്ല. ഞാൻ വ്യായാമം ചെയ്തു കഴിയാറായപ്പോൾ രാവിലെ ഏഴോടെയാണ് മമ്മൂക്ക അവിടെയെത്തുന്നത്. അപ്പോൾ ഞാൻ വെറുതെ ചോദിച്ചു, ആഹാ.. അഞ്ചിന് എത്താമെന്നു പറഞ്ഞിട്ട് ഇപ്പോഴാണോ എത്തുന്നത്. പിന്നെ എന്റെ വ്യായാമം കഴിഞ്ഞപ്പോൾ നാളെ കാണാം എന്നു പറഞ്ഞു ഞാൻ തിരികെ പോയി. അടുത്ത ദിവസം മമ്മൂക്കയുടെ കൂടെ വ്യായാമം ചെയ്യണമെന്നു ചിന്തിച്ച് രാവിലെ ഏഴിനാണ് ഞാനവിടെ എത്തുന്നത്.
ഞാൻ കാണുന്നത് രാവിലെ അഞ്ചിനു വന്ന് വ്യായാമം ചെയ്തു നിൽക്കുന്ന മമ്മുക്കയെയാണ്. എന്താടാ താമസിച്ചത് എന്നായിരുന്നു ഇങ്ങോട്ടുള്ള ചോദ്യം. എനിക്കു വളരെ സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു അത്. സിനിമയ്ക്കുവേണ്ടി സമർപ്പിച്ച ഒരു ജീവിതമാണത്.
ഞാൻ എപ്പോഴും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ആശംസിക്കുന്നത് നല്ല ആരോഗ്യമുള്ള നാളുകൾ ഉണ്ടാകട്ടെ എന്നാണ്. ഓരോ വ്യക്തിയുടെ ജീവിതത്തിലും ആരോഗ്യമാണ് ഏറ്റവും വിലപ്പെട്ടത്. മമ്മൂക്കയുടെ സൗന്ദര്യത്തെക്കുറിച്ചു പറയുന്പോൾ ഞാൻ മനസിലാക്കുന്ന ഒന്നുണ്ട്, അദ്ദേഹത്തിനു ജന്മനായുള്ള സൗന്ദര്യവും ആകാരമികവും ഇന്നും നിലനിർത്തുന്നതിനു പിന്നിൽ അദ്ദേഹം പിന്തുടരുന്ന ജീവിത ശൈലിയുണ്ട്, വളരെ പോസിറ്റീവായ മനസുണ്ട്.
പത്തു വർഷം മുന്പ് എന്റെ 24-ാമത്തെ വയസിലാണ് ഞാൻ മമ്മൂക്കയുമായി ഇടപെടുന്നത്. ഇന്നും അദ്ദേഹം എന്നെ കാണുന്പോൾ വ്യായാമത്തെക്കുറിച്ചു ചോദിക്കും. ഓരോ കാര്യത്തിലും അദ്ദേഹം നമുക്കു നൽകുന്ന കരുതലുണ്ട്. അദ്ദേഹത്തിനൊപ്പം ഒരു നടനായി നിൽക്കുന്പോൾ ഞാനത് മനസിലാക്കുന്നുണ്ട്. ഒരു നടന്റെ ഉപകരണം അവന്റെ ശരീരമാണ്. ഓരോ കാര്യത്തിലും അദ്ദേഹം പുലർത്തുന്ന ജാഗ്രതയും നിഷ്കർഷയും എനിക്കും വിലയേറിയ പാഠമായിരുന്നു.
മമ്മൂക്കയുടെ മുഖത്തേക്കാൾ ശരീരവും മനസും സുന്ദരം: ഉണ്ണി മുകുന്ദൻ
07:25 AM Sep 05, 2021 | Deepika.com