നമ്മൾ സ്വപ്നം കണ്ട് തുടങ്ങുന്നത് നമ്മുടെ വീടുകളിൽ നിന്നാണ്. അവിടെ നിന്നാണ് ഓരോ വ്യക്തിയും രൂപപ്പെടുന്നത്. അതിന് അയാളുടെ കുടുംബാംഗങ്ങൾക്കു വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ എന്റെ എല്ലാ കഥകളിലും കുടുംബ ബന്ധങ്ങൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്.
ആദ്യ സിനിമ "മങ്കിപെന്നി’ലും രണ്ടാം ചിത്രം"ജോ ആൻഡ് ബോയി ’ലും ഇപ്പോൾ ഹോമിലും അതു താനെ സാധ്യമായതാണ്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഹോം എന്ന ചിത്രം ചർച്ചയാകുന്പോൾ അതിന്റെ സംവിധായകൻ റോജിൽ തോമസിന്റെ വാക്കുകളിങ്ങനെയാണ്. ചിത്രം മലയാളകൾ ഏറ്റെടുത്തെന്നറിഞ്ഞപ്പോൾ ഈ യുവകലാകാരന്റെ മുഖത്തും ചിരി വിടരുന്നു. ഹോമിൽ ഒലിവർ ട്വിസ്റ്റ് അന്നമ്മച്ചിയെ നോക്കി ചിരിക്കുന്നതുപോലെ....
എന്റെ സഹപ്രവർത്തകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ ഹോമിലെ കഥാപാത്രങ്ങൾക്കു റഫറൻസായിരുന്നു. ഹോമിലെ കഥാപാത്രങ്ങൾ തങ്ങളുടെ ജീവിതത്തിലുമുണ്ടെന്നു പ്രേക്ഷകർ പറയുന്പോൾ വളരെ സന്തോഷമുണ്ട്. ഫോണ് അഡിക്ഷനെക്കുറിച്ചാണ് ചിത്രം പറയുന്നത്. എന്നാൽ അതു കുടുംബ ബന്ധങ്ങളിലൂന്നിയാണ് അവതരിപ്പിച്ചത്.
പപ്പയുടെ കഥ കേൾക്കുന്ന ആന്റണിയ്ക്കുണ്ടാകുന്ന തിരിച്ചറിവാണ് കഥയുടെ അവസാനം. ക്ലൈമാക്സിൽ ആന്റണിയുടെ അടുത്തേക്ക് വന്നിരിക്കുന്ന ഒലിവർ ട്വിസ്റ്റ് ആദ്യം പറയുന്നത് "നീ പറഞ്ഞതാണ് ശരി’ എന്നാണ്. തനിക്കു പറ്റിയ അബദ്ധം ഒരു ഈഗോയും കൂടാതെ മകനോട് തുറന്നു പറയുന്ന അച്ഛനെയാണ് അവിടെ കാണുന്നത്. അതാണ് ഒരു എഴുത്തുകാരൻ എന്ന നിലയിൽ ആന്റണിയെ മോട്ടിവേറ്റ് ചെയ്യുന്നത്.
സിനിമ കാണുന്ന പ്രേക്ഷകർ മറ്റെല്ലാം മറന്ന് അതിൽ മുഴുകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നിരവധിയായ പ്രശ്നങ്ങൾക്കിടയിലാകാം പ്രേക്ഷകർ സിനിമ കാണാൻ സമയം കെണ്ടെത്തുന്നത്. സിനിമ കണ്ട് കഴിയുന്പോൾ ഈ ലോകം ഇപ്പോഴും സുന്ദരമാണ് എന്നു തോന്നിപ്പിക്കും വിധത്തിൽ പോസിറ്റീവ് ചിന്ത നൽകണമെന്നാണ് കരുതുന്നത്. ഹോമിൽ അതു സാധിച്ചു.
ക്ലൈമാക്സിലെ ഇന്ദ്രൻസ് ചേട്ടന്റെ ചിരിയിൽ അതുവരെയുള്ള ഒലിവർ ട്വിസ്റ്റിന്റെ ദുഃഖവും സന്തോഷവും പ്രതീക്ഷയും കാണാം. ഒലിവർ ട്വിസ്റ്റ് തന്റെ ദുഃഖങ്ങളും സംഘർഷങ്ങളും മറ്റെല്ലാവരിൽ നിന്നും മറയ്ക്കുകയാണ്. അന്നമ്മച്ചി ഒലിവറിന്റെ മുന്പിൽ കൈ കൂപ്പുന്പോൾ ഒലിവറിന്റെ ചിരി 20 സെക്കൻഡുള്ള ഒറ്റ ഷോട്ടാണ്. ആ ചിരി അങ്ങനെ തന്നെ പ്രേക്ഷകർ കാണണം എന്നാഗ്രഹമുണ്ടായിരുന്നു. കഥയ്ക്കു പ്രവചനാത്മകമായ ഒരു ക്ലൈമാക്സ് ഉണ്ടാകുന്പോഴും അതിൽ ബുക്കിന്റെ കവറിൽ ഒളിപ്പിച്ച രഹസ്യം പ്രേക്ഷകർ മുന്പ് തിരിച്ചറിയില്ല എന്ന ഉറപ്പെനിക്കുണ്ടായിരുന്നു.
ഇനി ചെയ്യുന്നത് ജയസൂര്യ നായകനാകുന്ന കത്തനാരാണ്. മലയാളികൾ ചെയ്യുന്ന ഒരു അന്താരാഷ്്ട്ര സിനിമയായി ഒരുക്കണമെന്നാണ് ആഗ്രഹം. ആർ. രാമാനന്ദ് എന്ന വ്യക്തിയുടെ പത്തു വർഷത്തെ റിസേർച്ചിനൊടുവിലാണ് കത്തനാരിലേക്ക് എത്തുന്നത്.
റോജിനും പുഞ്ചിരിക്കുന്നു ഒലിവറിനെപ്പോലെ...
07:19 AM Sep 05, 2021 | Deepika.com