മമ്മൂട്ടി ആദ്യമായി ചുണ്ടനക്കി പാടിയ ഒരു പാട്ടുസീൻ. മേള എന്ന ചിത്രത്തിലെ ആ പാട്ട് ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. യേശുദാസ് പാടുന്ന പാട്ടു സീനിൽ അഭിനയിക്കാൻ പോകുന്നു എന്നറിഞ്ഞത് തനിക്ക് ആഹ്ലാദത്തിന്റെ അങ്ങേയറ്റമായിരുന്നു എന്നു പറയുന്നു, മഹാനടൻ മമ്മൂട്ടി...
ഒരു ദിവസം ഡയറക്ടർ ടേപ്പിൽ എന്നെ ഒരു പാട്ടു കേൾപ്പിച്ചു. യേശുദാസ് പാടിയ പാട്ട്.
""മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു
മനുഷ്യൻ കാണാത്ത പാതകളിൽ...''
പാട്ടു മുഴുവൻ തീർന്നപ്പോൾ കെ.ജി. ജോർജ് എന്നോടു പറഞ്ഞു.
""മമ്മൂട്ടി അഭിനയിക്കുന്ന സീനിലെ പാട്ടാണിത്...''
വാസ്തവത്തിൽ എനിക്കപ്പോഴുണ്ടായ വികാരം വാക്കുകളിലൊതുക്കാനാവില്ല. ആഗ്രഹിച്ചതു മുഴുവൻ നേടിയ ആഹ്ലാദത്തോടെ ഞാൻ നിർവൃതിയിൽ ലയിച്ചിരുന്നുപോയി.
യേശുദാസ് പാടുന്ന പാട്ട് സീനിൽ അഭിനയിക്കുക എന്നു പറഞ്ഞാൽ നിസ്സാരകാര്യമാണോ!
(ചമയങ്ങൾ/ മമ്മൂട്ടി)
ആദ്യത്തെ പാട്ടുസീൻ!
ആദ്യമായി അഭിനയിച്ച പാട്ടുസീനിനെക്കുറിച്ച് ഓർമിക്കുകയാണ് മമ്മൂട്ടി ചമയങ്ങൾ എന്ന തന്റെ ആത്മകഥയിൽ. ഒരു നടനാകുക എന്ന തീവ്രമായ ആഗ്രഹം അദ്ദേഹത്തെ പതിയെ വിജയത്തിന്റെ പാതയിൽ നടത്തിത്തുടങ്ങിയ കാലത്താണ് സംവിധായകൻ കെ.ജി. ജോർജിന്റെ മുന്നിൽ എത്തിപ്പെടുന്നത്. ""മിസ്റ്റർ മമ്മൂട്ടി, നിങ്ങൾക്ക് കുതിരയെ ഓടിക്കാനറിയാമോ'' എന്നായിരുന്നു കെ.ജി. ജോർജിന്റെ ചോദ്യം. സിനിമയിൽ പിച്ചവച്ചു തുടങ്ങിയയാളോടാണ് കുതിരയെ ഓടിക്കാൻ പറയുന്നത്. താനന്ന് ഒരു കുതിരയെ നേരേ ചൊവ്വേ കണ്ടിട്ടുപോലും ഇല്ലെന്ന് മമ്മൂട്ടി ഓർമിക്കുന്നു.
എറണാകുളം മറൈൻ ഡ്രൈവിൽ മേള (1980) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയമാണ്. സംവിധായകൻ വിളിച്ചതനുസരിച്ച് സെറ്റിൽ പ്രവേശിക്കാൻ അനുവാദമുണ്ട്. നല്ല വേഷമൊക്കെ ധരിച്ച് അവിടെ പലദിവസങ്ങൾ ചുറ്റിത്തിരിഞ്ഞിട്ടും സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് കെ.ജി. ജോർജ് ഒന്നും വിട്ടുപറയുന്നില്ല.
അങ്ങനെയിരിക്കെയാണ് കുതിരയെ ഓടിക്കാനറിയാമോ എന്ന ചോദ്യം വരുന്നത്. നിരാശയായിരുന്നു ഫലം. എന്നാൽ പിന്നീട് കുതിരയ്ക്കു പകരം മോട്ടോർ സൈക്കിളിൽ അഭ്യാസം കാട്ടി രക്ഷപ്പെടുകയായിരുന്നു. ""മോട്ടോർ സൈക്കിളായാലും മതി. നിങ്ങടെ കാരക്ടറാണ് പ്രധാനം, ചെയ്യുന്ന പ്രവൃത്തിയല്ല'' എന്ന് സംവിധായകൻ പറഞ്ഞത് ധൈര്യവുമായി. അങ്ങനെ മോട്ടോർ സൈക്കിൾ അഭ്യാസിയുടെ വേഷം അഭിനയിച്ചുതുടങ്ങുകയും ചെയ്തു.
പിന്നീടാണ് തുടക്കത്തിൽ കണ്ട പാട്ട് മമ്മൂട്ടിയെ തേടിയെത്തിയത്. രാത്രി രണ്ടുമണിക്കു ശേഷമായിരുന്നു ഷൂട്ടിംഗ്- അദ്ദേഹം എഴുതുന്നു. സർക്കസ് കഴിഞ്ഞു ശൂന്യമായ ടെന്റിൽവച്ചു പാടുന്നതാണ്. ഞാൻ ആദ്യമായാണ് പാട്ടുസീനിൽ അഭിനയിക്കുന്നത്. യേശുദാസ് എനിക്കുവേണ്ടി പാടുന്നു. ആ സീനിൽ ചുണ്ടനക്കി അഭിനയിച്ചപ്പോൾ എന്റെ മനസുനിറയെ ആഹ്ലാദം ഇരന്പുകയായിരുന്നു.
പാടി അഭിനയിക്കുന്പോൾ ശ്രദ്ധിക്കേണ്ട ഒരുപാടു കാര്യങ്ങൾ മനസിലുണ്ടായിരുന്നെന്നും, എന്നാൽ ഷോട്ടെടുത്തപ്പോൾ അതെല്ലാം തകിടംമറിഞ്ഞെന്നും മമ്മൂട്ടി എഴുതി. അതേസമയം ആ പാട്ട് ഇന്നുമുണ്ട് ഹൃദയങ്ങൾക്കടുത്ത്. ഇടയ്ക്കിടെ അറിയാതെ മനസിലേക്കു വരുന്ന ഒന്ന്... മനസിന്റെതന്നെ അടരുകളിലൂടെ സഞ്ചരിക്കുന്ന അപാരമായ ആവിഷ്കാരം! ദർബാറി കാനഡ ഒരുക്കുന്ന അനുഭവപ്രപഞ്ചം!
മലയാളത്തിന്റെ പ്രിയപ്പെട്ട മുല്ലനേഴി മാഷിന്റെ വരികൾക്ക് എം.ബി. ശ്രീനിവാസനാണ് ഈണമിട്ടത്. മമ്മൂട്ടിയുടെ വിജയൻ എന്ന കഥാപാത്രത്തിന്റെ ആത്മനൊന്പരമാണ് വരികളിൽ. ഏറ്റവും അടുപ്പമുള്ള സുഹൃത്ത് തെറ്റിദ്ധരിക്കുന്നതിന്റെ തീവ്രമായ വേദന. പതിവുപോലെ വരികളും ഈണവും യേശുദാസിന്റെ ആലാപനവും ആ പാട്ടിനെ എക്കാലവും പ്രിയപ്പെട്ട ഒന്നാക്കുന്നു. സ്വന്തം സിനിമകളിലെ പാട്ടുകളിൽ കെ.ജി. ജോർജിന് ഏറ്റവും പ്രിയങ്കരമായ പാട്ടും ഇതുതന്നെ.
ശ്രീകുമാരൻ തന്പിയുടെ മുന്നേറ്റം (1981) എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടി ആദ്യമായി ഒരു പ്രണയഗാനരംഗത്തിൽ അഭിനയിച്ചത്. ഉണ്ണി മേനോനും വാണി ജയറാമും ചേർന്നു പാടിയ വളകിലുക്കം ഒരു വളകിലുക്കം എന്ന പാട്ടിന് ഈണമിട്ടത് ശ്യാം ആണ്. വരികൾ ശ്രീകുമാരൻ തന്പിയുടേതുതന്നെ.
യേശുദാസിനു വേണ്ടി അന്ന് ട്രാക്ക് പാടിയതാണ് ഉണ്ണി മേനോൻ. റെക്കോർഡിംഗിനു യേശുദാസ് സമയത്തിന് എത്താത്തതുമൂലം ഉണ്ണി മേനോൻ പാടിയതുതന്നെ സിനിമയിൽ ഉപയോഗിക്കുകയായിരുന്നു. നടി ജലജയായിരുന്നു മമ്മൂട്ടിയോടൊപ്പം ഗാനരംഗത്ത്.
ശ്രുതിയിൽനിന്നുയരും...
അഭിനയരംഗത്ത് പതിറ്റാണ്ടുകൾ പിന്നിട്ട മമ്മൂട്ടി എത്രയോ മനോഹരഗാനങ്ങൾക്കുവേണ്ടി ചുണ്ടനക്കി. ഓരോന്നിലും അദ്ദേഹം ഏറ്റവും സൂക്ഷ്മതയോടെയാവും അഭിനയിച്ചത്. തൃഷ്ണ എന്ന ചിത്രത്തിലെ ശ്രുതിയിൽനിന്നുയരും എന്ന പാട്ടിസീനിൽ അഭിനയിച്ചതും മമ്മൂട്ടി ഓർമിക്കുന്നുണ്ട്: പാടി അഭിനയിക്കുന്പോൾ എന്റെ വായ പൊളിഞ്ഞിരിക്കും.
തുടക്കംമുതലേ ഉള്ള പ്രശ്നമാണിത്. പാട്ടുസീനിൽ അഭിനയിക്കുന്പോൾ വായ അടയില്ല. മാത്രമല്ല "അവിടെനോക്കണം', "ഇവിടെ നോക്കണം' എന്നൊക്കെ സംവിധായകൻ പറയുന്നുണ്ട്. എനിക്ക് അതൊക്കെ വലിയ പ്രശ്നങ്ങളാണ്. എങ്കിലും അവരൊക്കെ സംതൃപ്തരാണ്.
ആ സംതൃപ്തിയേക്കാൾ അപ്പുറത്താണ് പ്രേക്ഷകർക്കു കിട്ടുന്ന വികാരം. ഉള്ളു വിങ്ങിയും കണ്ണീരണിഞ്ഞും പ്രണയം നിറച്ചുമെല്ലാം എത്രയോ പാട്ടുകൾക്കൊപ്പം മമ്മൂട്ടിയെ നമ്മൾ കണ്ടുകണ്ടിരുന്നു.., ആദ്യഗാനം മുതൽ മറക്കാതെ!
ആസ്വദിച്ച് ആലാപനം
സ്വന്തം ശബ്ദം സിനിമയിൽ ഡബ്ബ് ചെയ്യാൻ കൊള്ളില്ല എന്ന വിലയിരുത്തൽ തുടക്കത്തിൽ മമ്മൂട്ടിയെ തളർത്തിയിട്ടുണ്ട്. ആ ശബ്ദംതന്നെയാണ് പിൽക്കാലത്ത് ജനലക്ഷങ്ങളെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഏതാനും സിനിമകൾക്കുവേണ്ടി പാട്ടുപാടുകയും ചെയ്തു അദ്ദേഹം. അങ്കിൾ എന്ന ചിത്രത്തിൽ ബിജിബാലിന്റെ ഈണത്തിൽ എന്താ ജോണ്സാ കള്ളില്ലേ എന്ന പാട്ട് മമ്മൂട്ടി ആസ്വദിച്ചു പാടുന്ന വീഡിയോ വൈറലായിരുന്നു.
കുട്ടിസ്രാങ്ക്, ഒരേ കടൽ, കയ്യൊപ്പ്, ലൗഡ്സ്പീക്കർ, പല്ലാവൂർ ദേവനാരായണൻ, ജവാൻ ഓഫ് വെള്ളിമല എന്നീ സിനിമകളിലും മമ്മൂട്ടിയുടെ ശബ്ദത്തിലുള്ള പാട്ടുകൾ കേൾക്കാം. 1995ൽ പുറത്തിറങ്ങിയ മഴയെത്തും മുന്പേ എന്ന ചിത്രത്തിനു വേണ്ടിയാണ് മമ്മൂട്ടി ആദ്യമായി പാടിയത്.
ബിച്ചുതിരുമല എഴുതിയ ലേഡീസ് കോളേജിൽ എന്നുതുടങ്ങുന്ന പാട്ടിന് ആനന്ദ് രാജാണ് ഈണമൊരുക്കിയത്. എം.ജി. ശ്രീകുമാർ, മാൽഗുഡി ശുഭ തുടങ്ങിയവരും ആ പാട്ടിൽ ഒപ്പമുണ്ടായിരുന്നു.
രൂപംകൊണ്ടും ശബ്ദംകൊണ്ടും മാന്ത്രികതകാട്ടി മമ്മൂട്ടി വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു, മനസുകൾ അദ്ദേഹത്തിനു പിന്നാലെ കുതിരയെപ്പോലെ പായുന്നു...
ഹരിപ്രസാദ്