തിരക്കേറിയ കൊൽക്കത്ത നഗരത്തിലെ ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് റോഡിൽ 54 എ മന്ദിരമാണ് മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനം. ലോകാരാധ്യയായ വിശുദ്ധയുടെ കബറിടം സ്ഥിതിചെയ്യുന്ന ഈ ഭവനത്തിന്റെ വാതിൽപ്പടിയിൽ "മദർ തെരേസ എം.സി- ഇൻ’ എന്ന തടിഫലകം അമ്മ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു എന്നതിന് അടയാളമാണ്.
അങ്കണത്തിന്റെ ഇടതുവശത്തെ പടികൾ കടന്നാൽ മദർ തെരേസ പുണ്യജീവിതം അർപ്പിച്ച മുറിയിലെത്താം. ഒരു വാതിലും രണ്ടു ജനാലകളുമുള്ള ഈ ഇടുങ്ങിയ നാലു ചുവരുകൾക്കുള്ളിലാണ് മദർ നാൽപത്തിനാലു വർഷം പ്രാർഥനാരൂപിയിലും ചിന്തയിലും ഉപദേശത്തിലും ലോകമെന്പാടും വിശുദ്ധിയുടെ പരിമളം തൂകിയത്.
ആസ്ഥാന മന്ദിരത്തിന്റെ താഴത്തെ നിലയിലുള്ള അടുക്കളയുടെ മുകളിലാണ് പത്തടി നീളവും അഞ്ചടി വീതിയുമുള്ള ചെറിയ മുറി. ചൂള അടുപ്പിൽനിന്നുള്ള ചൂടിനെ സഹന സമർപ്പണമാക്കിയ മദർ ഒരു സീലിംഗ് ഫാൻ പോലുമില്ലാതെയാണ് 1953 മുതൽ 1997 വരെ ഇവിടെ കഴിഞ്ഞത്.
പാവങ്ങളുടെ അമ്മ സ്നേഹ കാരുണ്യത്തിന്റെ അനുപമ ശുശ്രൂഷകളിലേക്ക് തന്നെത്തന്നെയും ഉപവിയുടെ സഹോദരികൾ എന്ന ആഗോള സന്യാസ കൂട്ടായ്മയിലെ സഹോദരിമാരെയും ദാരിദ്യം, അനുസരണം, ബ്രഹ്മചര്യം എന്നീ വ്രതങ്ങളിൽ സ്ഥുടം ചെയ്തൊരുക്കിയത് ഇതിനുള്ളിലാണ്. സമാധാനത്തിനുള്ള നൊബേൽ സമ്മാനവും ഭാരതരത്നവും ഉൾപ്പെടെ നൂറിലേറെ വിശ്വ ബഹുമതികളാൽ ആദരിക്കപ്പെട്ട ശ്രേഷ്ഠസന്യാസിനിയുടെ സ്വകാര്യ ശേഷിപ്പുകൾ ആ ലാളിത്യത്തെ അടയാളപ്പെടുത്തുന്നു.
ലാളിത്യത്തിന്റെ അടയാളങ്ങൾ
മദറിന്റെ ഓഫീസും കിടപ്പുമുറിയും ഇതായിരുന്നു. പരിത്യക്തർക്കായി ജീവിതം സമർപ്പിച്ച മദറിന്റെ സ്വകാര്യ ഉപകരണങ്ങൾ ഏറെയും മറ്റുള്ളവർ ഉപയോഗിച്ചുപഴകിയതോ ഉപേക്ഷിച്ചവയോ ആയിരുന്നു. പഴകിയ പരുക്കൻ തടിമേശയും അതിലേറെ പഴകിയ രണ്ടു തടിബെഞ്ചുകളും ചാരില്ലാത്ത ഒരു ചെറിയ സ്റ്റൂളുമായിരുന്നു ഫർണിച്ചർ. പ്രായത്തിന്റെ ചുളിവുകൾ വല നെയ്ത ആ ചെറിയ കൈകളിലൂടെ അനേകായിരം കത്തുകൾ മദർ വടിവൊത്ത കൈയക്ഷരത്തിൽ എഴുതിയത് ഈ പരുക്കൻ മേശയുടെ വിള്ളൽ വീണ പ്രതലത്തിൽ വെച്ചായിരുന്നു.
ഏറെ പഴക്കം തോന്നിക്കുന്ന പേനയും ഒരു മുറിപെൻസിലും പെൻസിൽവെട്ടിയും ഇറേസറും. രാഷ്ട്രത്തലവൻമാരുടേതുൾപ്പെടെ ഫോണ്വിളികൾക്ക് മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറലായിരിക്കെയും വിരമിച്ചശേഷവും മദർ മറുപടി നൽകിയിരുന്നത് ഈ പരുക്കൻ തടി സ്റ്റൂളിലിരുന്നാണ്. മേശയുടെ ഒരു വശത്ത് സ്റ്റൂളിൽ മദർ തെരേസയും ഇരുവശങ്ങളിലുമുള്ള ബെഞ്ചുകളിൽ പ്രധാന ചുമതലക്കാരായ കൗണ്സിലേഴ്സും ഇരുന്നാണ് ആലോചനകളും കൗണ്സിലുകളും കൂടിയിരുന്നത്.
പഴക്കം ചെന്ന കിടക്കയോട് ചേർന്ന് ക്രിസ്തുവിന്റെ ചിത്രവും ക്രൂശിതരൂപവും അതിനെ വലയം ചെയ്തൊരു മുൾക്കിരീടവും. അർധരാത്രി വരെ നീളുമായിരുന്ന ജോലികൾക്കുശേഷം കണ്ണടയും വരെ ആ നാവ് ദൈവാർച്ചനയുടെ സങ്കീർത്തനങ്ങൾ മന്ത്രിച്ചിരുന്നത് ക്രൂശിതനിൽ ഹൃദയത്തെ സമർപ്പിച്ചായിരുന്നു.
കുമ്മായം പൂശിയ ഭിത്തിയിൽ മറ്റൊരു ക്രൂശിതരൂപവും കന്യകാമാതാവിന്റെയും തിരുരൂപവും. ഭിത്തിയിൽ ഒട്ടിച്ചുവെച്ച ലോകമാപ്പിലും ഇന്ത്യയുടെ ഭൂപടത്തിലും മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നു. മദർ തേരേസ സ്ഥാപിച്ച സന്യാസസമൂഹം ലോകമെന്പാടും നടത്തുന്ന സ്ഥാപനങ്ങളുടെ പേരുകൾ മദർ കൈപ്പടയിൽ എഴുതിയ ചാർട്ടുമുണ്ട്.
കൈവിരലുകളെ വലയം ചെയ്ത ജപമാലയുടെ പളുങ്കുമണികളിൽ വിരലോടിച്ച് ഓരോ സ്ഥാപനത്തെയും സമർപ്പിച്ച് ദിവസം ഓരോ നൻമ നിറഞ്ഞ മറിയമേ പ്രാർഥന മദർ ചൊല്ലിയിരുന്നു. സ്ഥാപനത്തെ മാത്രമല്ല ഓരോ സ്ഥാനനത്തിലും ശുശ്രൂഷ ചെയ്യുന്ന സഹോദരിമാരെയും അവരുടെ പരിചരണത്തിലുള്ളവരെയും സഹായങ്ങൾ എത്തിക്കുന്നവരെയും സമർപ്പിച്ചുള്ളതായിരുന്നു ജപമാല.
വത്തിക്കാൻ സന്ദർശന വേളയിൽ ജോണ് പോൾ രണ്ടാമൻ മാർപാപ്പയോടൊപ്പമുള്ള രണ്ടു ഫോട്ടോകളും ഭിത്തിയിലുണ്ട്. കട്ടിലിൽ ചെറിയൊരു മെത്തയും തലയണയും. മിഷനറീസ് ഓഫ് ചാരിറ്റിയുടെ തുടക്കത്തിൽ സഹോദരിമാർ പായവിരിച്ചു തറയിലായിരുന്നു ഉറക്കം. 1983ൽ ആദ്യമുണ്ടായ ഹൃദയാഘാതത്തിനുശേഷവും നിലത്തുറങ്ങാൻ മദർ തെരേസ ആഗ്രഹിച്ചു. രണ്ടാമത്തെ ഹൃദയാഘാതത്തിനുശേഷം പേസ് മേക്കർ വെച്ചതോടെയാണ് ഡോക്ടറുടെ നിർദേശത്തിൽ അമ്മ കട്ടിലിൽ കിടക്കാൻ തുടങ്ങിയത്.
മദറിന്റെ തപാൽപെട്ടി
റെഡ് ഓക്സൈഡ് പൂശിയ സിമന്റ് തറയുടെ ലാളിത്യം അന്നും ഇന്നും കോൽക്കത്തയിലെ ചാരനിറം പൂശിയ വിഖ്യാത സന്യാസിനീ ഭവനം കാത്തുസൂക്ഷിക്കുന്നു. സ്വകാര്യമുറിയിലെ ജനാലയോടു ചേർന്നു നിരയായി വച്ചിരിക്കുന്ന നിരവധി ലെറ്റർ ബോക്സുകളിലുമുണ്ട് പുണ്യവതിയുടെ വിരൽസ്പർശം. അടുക്കളയിലേക്ക് കടുകെണ്ണ വാങ്ങിയിരുന്ന പാട്ടകളുടെ മേൽമൂടി മുറിച്ച് അതിൽ നീല ചായം പൂശിയുണ്ടാക്കിയ എഴുത്തുപെട്ടിയിൽ സിസ്റ്റർ ലൈസ, സിസ്റ്റർ നിർമല, സിസ്റ്റർ മാർട്ടിൻ, സിസ്റ്റർ പ്രസില്ല, സിസ്റ്റർ ഫ്രഡറിക് തുടങ്ങി കൗണ്സിലർമാരുടെ പേരുകൾ എഴുതിയിരിക്കുന്നു.
ഇതിനൊപ്പം കോൽക്കട്ടയിലെ ശിശുഭവനിലേക്കും നിർമൽ ഹൃദയയിലേക്കും മദർ സ്ഥാപിച്ച മറ്റ് സന്യാസ സേവന സ്ഥാപനങ്ങളിലേക്കുമുള്ള കത്തുകൾ ചുമതലക്കാരെ ഏൽപ്പിക്കാനുള്ള വേറെയും ബോക്സുകൾ. തനിക്കു വരുന്ന കത്തുകളും നിർദേശങ്ങളും അപേക്ഷകളും അതാത് ചുമതലകളിലുള്ളവരുടെ പേരെഴുതിയ ബോക്സിൽ മദർ നിക്ഷേപിക്കുകയായിരുന്നു പതിവ്.
കോൽക്കത്തയിലെ ഗലികളിൽ തൂക്കിവിറ്റാൽ അഞ്ചു രൂപ വില കിട്ടില്ലാത്ത പാട്ടകളിൽ നിക്ഷേപിച്ചിരുന്ന കത്തുകളും മദറിന്റെ മേൽക്കുറിപ്പുകളുമായിരുന്നു ലോകമെന്പാടും പടർന്നു വളർന്ന മിഷനറീസ് ഓഫ് ചാരിരിറ്റി സമൂഹത്തെ ചലനാത്മകമാക്കിക്കൊണ്ടിരുന്നത്.
മദറിന്റെ വിയോഗത്തെ ഓർമപ്പെടുത്തുന്ന ചെറിയ ക്ലോക്ക് മുറിയിലുണ്ട്. ആ വിയോഗ സമയം അറിയിച്ചുകൊണ്ട് ക്ലോക്കിൽ 9.30 എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. കട്ടിലിൽ മദർ വിശ്രമിക്കുന്പോൾ കൺമുൻപിൽ കാണാവുന്ന വിധം കന്യകാമറിയത്തിന്റെ ചിത്രം മേശപ്പുറത്തുണ്ട്. തിരുക്കുടുംബത്തിലെ അമ്മയുടെ കരുണയും കരുതലും കടംകൊണ്ട് ലോകത്തിന് അഗതി ശുശ്രൂഷയുടെ അവാച്യമായ സ്നേഹസാന്ത്വനം പകർന്നുകൊടുക്കാൻ കേവലം അഞ്ചടി ഉയരക്കാരിയായ സന്യാസിനിക്ക് ചൈതന്യം പകർന്നത് കന്യകാമാതാവിന്റെ ഈ തിരുരൂപമായിരുന്നു.
സ്നേഹസാഗരം
ഏഴു പതിറ്റാണ്ടു മുൻപ് ദുർഗന്ധം വമിക്കുന്ന തെരുവോരങ്ങളിലും അഴുക്കുചാലുകളിലും അനാഥക്കുഞ്ഞുങ്ങളെത്തേടി തോൾമാറാപ്പുമായി നടന്നുനീങ്ങിയ കൃശഗാത്രയായ കന്യാസ്ത്രീ. അവരിലൂടെ പ്രസരിച്ച ദൈവികചൈതന്യത്തിന്റെ പ്രഭ ലോകത്തിന് പിൽക്കാലത്ത് കാരുണ്യത്തിന്റെ കടലായി അലയടിച്ചു. മദർ തെരേസ ജീവിക്കുന്ന വിശുദ്ധയായി അറിയപ്പെടാൻ തുടങ്ങിയതോടെ ആ പാദങ്ങൾ നടന്നു പോയ വഴിത്താരകളിൽ ജനം കൂപ്പുകരങ്ങളോടെ ഒരു നോക്കുകാണാനും കൈകളെ സ്പർശിക്കാനും ശിരസിൽ കൃപയുടെ വിരലുകളാൽ കുരിശുവരപ്പിക്കാനും കൊതിച്ചുനിന്നു.
ലോകം ആരാധിച്ച കന്യാസ്ത്രീക്ക് അനന്തമായ ശുശ്രൂഷാ യാത്രകളിലൊരിക്കൽപോലും ആഡംബര പെട്ടിയോ ബാഗുകളോ ഉണ്ടായിരുന്നില്ല. ബ്രൗണ് പേപ്പർ ഒട്ടിച്ച ചെറിയൊരു പഴയ ഹാർഡ് ബോർഡ്പെട്ടിയിലായിരുന്നു യാത്രാസാമഗ്രികൾ കരുതിയിരുന്നതെന്ന് മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഇപ്പോഴത്തെ അസിസ്റ്റന്റ് സുപ്പീരിയർ ജനറാളും പാലാ സ്വദേശിയുമായ സിസ്റ്റർ ലൈസ അറയ്ക്കക്കുന്നേൽ പറഞ്ഞു.
ആ പെട്ടിക്കുള്ളിൽ പരമാവധി മൂന്നു ജോഡി വസ്ത്രങ്ങൾ. അതിൽ ഒരു ജോഡി അവശ്യസാഹചര്യത്തിലേക്കുള്ള കരുതലാണ്. പെട്ടിയിൽ ഒരു തുണിസഞ്ചിയിൽ തന്റെ സ്നേഹമുദ്രയായി ജനങ്ങൾക്കു സമ്മാനിക്കാൻ കാശുരൂപങ്ങളും കൊന്തകളും വിശുദ്ധരുടെ ചെറിയ പടങ്ങളും മദർ കരുതിവെച്ചു. ആ കുഞ്ഞുകാശുരൂപങ്ങളൊക്കെ ഇന്നു ലോകത്തിനു തിരുശേഷിപ്പുകളായി മാറിയിരിക്കുന്നു. മദർ ഹൗസിനുള്ളിൽ മദർ തെരേസ പാദരക്ഷകൾ ധരിച്ചിരുന്നില്ല. മഠംവിട്ടുള്ള യാത്രകളിൽ മാത്രമായിരുന്നു പാദരക്ഷയുണ്ടായിരുന്നത്.
കോൽക്കത്തയിലെ ടിറ്റാഗഡിൽ മദർ തെരേസ സ്ഥാപിച്ച ഗാന്ധിജി പ്രേം നിവാസ് പുനരധിവാസ കേന്ദ്രത്തിൽ സൗഖ്യം പ്രാപിച്ച കുഷ്ഠരോഗികൾ നെയ്തെടുക്കുന്ന മൂന്നു നീല വരയുള്ള തൂവെള്ള കോട്ടണ് സാരിയാണ് മിഷനറീസ് ഓഫ് ചാരിറ്റി സഹോദരിമാരുടെ സഭാവസ്ത്രം.
അഞ്ചു ഭൂഖണ്ഡങ്ങളിലുമായി 139 രാജ്യങ്ങളിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ചുമതലയിലുള്ള 759 കേന്ദ്രങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന 5200 കന്യാസ്ത്രീകളുടെ സഭാവസ്ത്രം നെയ്തെടുക്കാൻ മദർ തെരേസ കണ്ടെത്തിയത് കുഷ്ഠരോഗത്തിൽ നിന്നു സൗഖ്യം നേടിയവരെയായിരുന്നു. അതിനപ്പുറം ഉറ്റവരും സമൂഹവും തീണ്ടാപ്പാടകലെ പുറന്പോക്കുകളിൽ പുറംതള്ളിയവരിൽ നിന്ന് സഭയ്ക്കു വിലപ്പെട്ട തിരുവസ്ത്രം തുന്നിയെടുക്കാനുള്ള വലിയ മനസായിരുന്നു മദറിന്റേത്. ലോകമെന്പാടുമുള്ള സ്ഥാപനങ്ങളിലേക്ക് കട്ടിൽ വിരിപ്പുകളും പുതുപ്പുകളുമൊക്കെ ഗാന്ധിജി പ്രേം നിവാസിലെ നാടൻ തറികളിലാണ് അന്തേവാസികൾ നെയ്തെടുക്കുന്നത്.
കോൽക്കത്തയിലെ നരകതുല്യമായ ചേരികളിലും ഓവുചാലുകളും ശുചീകരണം ജോലി ചെയ്തിരുന്ന സാധു തൊഴിലാളി സ്ത്രീകളുടെ, അഥവാ തോട്ടിപ്പണിക്കാരുടെ യൂണിഫോം മദർ ദാരിദ്ര്യത്തിന്റെ അരൂപിയിൽ കടമെടുത്ത് അതിൽ നീല വരകൾ കൂട്ടിച്ചേർക്കുകയായിരുന്നു. പരിശുദ്ധ കന്യകാമാതാവിനെ അനുസ്മരിക്കുന്ന മൂന്നു വരകൾ ദാരിദ്യം, അനുസരണം, ബ്രഹ്മചര്യം എന്നീ മൂന്നു വ്രതങ്ങളെ അടയാളപ്പെടുത്തുന്നു. യാത്രകളിൽ ഒരു തോൾസഞ്ചിയും സാരിയിൽ ക്രൂശിതരൂപവും ജപമാലയും മിഷനറീസ് ഓഫ് ചാരിറ്റി സഹോദരിമാരുടെ സമർപ്പിത അടയാളങ്ങളാണ്. ഒപ്പം ജോലിയിലും വിശ്രമത്തിലും പ്രാർഥനയുടെ മന്ത്രമുതിർക്കാൻ കൈയിലും ഒരു ജപമാലയും.
സ്വർഗം പൂകിയ അമ്മ
1997 സെപ്റ്റംബർ അഞ്ചിനു രാവിലെ മദർ ഹൗസിലെ ഇതേ മുറിയിൽ മദർ എല്ലാവരോടുമായി പറഞ്ഞു: എനിക്ക് ഇനി അധികം സമയമില്ല. ജോലികൾ വേഗം പൂർത്തിയാക്കണം.പുറംവേദനയും നെഞ്ചുവേദനയും പതിവിലും അധികമുള്ളതായി മദർ പറഞ്ഞു. തലേന്നു തുടങ്ങിയ ക്ഷീണവും വേദനയും വൈകുന്നേരത്തോടെ കലശലായി.
രാത്രി ഏഴുമണിയോടെ ശ്വാസതടസം അനുഭവപ്പെട്ടതിനാൽ മദറിനെ പതിവായി പരിശോധിച്ചിരുന്ന ഡോ. ആൽഫ്രെഡ് വുഡ് ലാൻഡ് ഓടിയെത്തി. വൈദികൻ അന്ത്യകൂദാശയും നൽകി. മദറിന്റെ വിലപ്പെട്ട ജീവൻ രക്ഷിക്കാൻ ഓക്സിജൻ നൽകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഓക്സിജൻ സിലിണ്ടറാണ് മദർ ഹൗസിലുണ്ടായിരുന്നത്.
പവർകട്ടായിരുന്നതിനാൽ അതു പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല. മരണസമയത്ത് സഹോദരിമാർ എല്ലാവരും ഒപ്പം വേണമെന്നതായിരുന്നു മദറിന്റെ ആഗ്രഹങ്ങളിൽ പ്രധാനപ്പെട്ടത്. അതു യാഥാർഥ്യമായതിന്റെ സംതൃപ്തിയിൽ അര നൂറ്റാണ്ടിലേറെ തണലും കരുത്തും കരുതലുമായിരുന്ന ക്രൂശിതരൂപത്തിലേക്കു കരങ്ങൾ കൂപ്പി അനാഥരുടെ കാവലാൾ കണ്ണുകളടച്ചു. അഗതികളുടെ അമ്മയായി, ജീവിക്കുന്ന വിശുദ്ധയായി ലോകത്തെ ത്രസിപ്പിച്ച
മദർ തെരേസ യാത്രയായി. 9.30ന് വിശുദ്ധിയുടെ മകുടം ചൂടിയ സ്വർഗീയയാത്രയെ ലോകം കണ്ണീരോടെ കേട്ടറിഞ്ഞു. അരനൂറ്റാണ്ടോളം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മുറിയുടെയും ആസ്ഥാന ഭവനത്തിന്റെയും താഴത്തെ നിലയിലാണ് മദർ തെരേസയുടെ പൂജ്യമായ കബറിടം. മദർ ഹൗസിൽ മാർബിൾ പതിച്ചതും മൊസേക്ക് ചെയ്തതുമായ ഏക ഇടം ഈ കബറിടമുറി മാത്രമാണ്.
ഓരോ ദിവസത്തയും തങ്ങളുടെ പ്രാർഥനാ നിയോഗങ്ങൾ എഴുതി വയ്ക്കാൻ കാലം പഴകിയ ഒരു ബ്ലാക്ക് ബോർഡ് വരാന്തയിലുണ്ട്. ലോകം ശിരസു നമിച്ച് സ്നേഹാർച്ചനയർപ്പിക്കുന്ന കബറിടത്തിനു മുകളിൽ വിശുദ്ധ മദർ തെരേസയുടെ അടയാളങ്ങളൊന്നുമില്ല. പകരം കന്യകാമറിയത്തിന്റെ ഒരു പ്രതിമ. താഴെ ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുകയെന്ന ബൈബിൾ വാക്യവും.
മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ എണ്ണം 28 ലേക്ക് ഉയർന്നപ്പോഴാണ് തുടക്കത്തിൽ പ്രവർത്തിച്ചിരുന്ന 14 ക്രീക്ക് ലെയ്നിലെ ചെറിയ കെട്ടിടത്തിലെ രണ്ടു മുറികളിൽനിന്ന് കുറെക്കൂടി സ്ഥലസൗകര്യമുള്ള ഇരുനില കെട്ടിടം മദർ തേരേസ കണ്ടെത്തിയത്.
1953 ഫെബ്രുവരിയിൽ സഹോദരിമാർക്കൊപ്പം ഇവിടേക്ക് മാറിയതു മുതൽ സഭയുടെ ആസ്ഥാനം ഇതു തന്നെ. തുടക്കത്തിൽ അടുക്കള സാധനങ്ങൾ സൂക്ഷിച്ചിരുന്ന ചെറിയ മുറി പിന്നീട് മദർ തന്നെ സ്വന്തം മുറിയായി മാറ്റുകയായിരുന്നുവത്രെ. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസമൂഹം വളർന്ന ഘട്ടത്തിൽ രണ്ടു നിലകൾ കൂടി പണിതു. ആസ്ഥാന മന്ദിരത്തിന് വിളിപ്പാടകലെയാണ് വിഖ്യാതമായ ശിശുഭവൻ. അവിടെ നിന്നും അഞ്ചു മിനിറ്റ് നടന്നാൽ കാളിഘട്ട് ക്ഷേത്രത്തോടു ചേർന്ന് നിർമൽ ഹൃദയ് അഗതിഭവനവും.
റെജി ജോസഫ്
കാരുണ്യത്തിന്റെ ഉറവ ഇവിടെയായിരുന്നു
06:30 AM Sep 05, 2021 | Deepika.com