ഇവിടെ ഏതു നഗരത്തിലും കെട്ടിടങ്ങൾക്കു തനതായ ഒരഴകുണ്ട്. ചിട്ടയിലും ഭംഗിയിലും നിർമിച്ച് ഇളം നിറംകൊടുത്ത് കുലീനത തോന്നിക്കുന്ന സ്വകാര്യ ഭവനങ്ങളും സ്ഥാപനങ്ങളും ആരാധനാ സ്ഥലങ്ങളും ഷോപ്പിംഗ് സെന്ററുകളും എല്ലാം. എന്തുതന്നെ പടുത്തുയർത്തുവാനും കൗണ്സിലിന്റെ അനുവാദവും അംഗീകാരവും നേടിയിരിക്കണം. നിർമിതി നടത്തുന്പോൾ പാലിക്കേണ്ട അലംഘനീയ നിയമങ്ങളും പാലിക്കണം.
ഞാനറിയുന്ന ഒരു ചെറുപ്പക്കാരൻ ഒരു നല്ല വീടു പണികഴിപ്പിച്ചു. എല്ലാം കഴിയുന്പോൾ സർക്കാർ സർട്ടിഫയർ ഓകെ പറഞ്ഞാലേ കയറി താമസിക്കാൻ പറ്റൂ. കെട്ടിടത്തോടു ചേർന്ന് ഒരു ഡെക്കുകൂടി പണിയാനുണ്ട്. കൊറോണമൂലമുണ്ടായ നിയമതടസത്താൽ പണി നിർത്തിവയ്ക്കേണ്ടതായി വന്നു. വീട്ടിൽ അയാളും ഭാര്യയും കയറി താമസിച്ചോളാം. ഡെക്കു പിന്നീടു പണിയാമെന്നു കരുതി. നടപ്പില്ല. സർട്ടിഫിക്കറ്റ് ലഭിക്കില്ല. മാസംതോറും ഭാരിച്ച വാടക കൊടുത്ത് (രണ്ടര ലക്ഷം രൂപ!) അവർ മറ്റൊരു വീട്ടിൽ കഴിയുന്നു. കൈക്കൂലി കൊടുത്ത് ഗവണ്മെന്റ് ഉദ്യോഗസ്ഥനെ മയക്കാനും പഴുതില്ല.
എന്റെ വീട്ടിൽ ഒരു മുറിക്കുള്ളിൽ ചില മാറ്റങ്ങൾ വരുത്തുകയാണ്. ഇഷ്ടിക, സിമന്റ്, ടൈൽസ്, പെയിന്റ് തുടങ്ങിയവയെല്ലാം ഉപയോഗിക്കണം. ഈ പണി ചെയ്യാൻ അവർ അടുത്ത മൂന്നാഴ്ചക്കാലം ഒരല്പംപോലും പൊടി മറ്റു മുറികളിലേക്കു കടക്കാതെ, തറമുതൽ സീലിംഗ് വരെ പ്ലാസ്റ്റിക് മറകൾ ടേപ്പുകൊണ്ട് ഒട്ടിച്ച്, വാതിലുകളും ജനലുകളും മറച്ചു. വീട്ടുകാർക്ക് ഒരു അസ്വസ്ഥതയും കൊടുക്കാതെ, മനോഹരമായി പണി തീർത്ത് തുകയും വാങ്ങി യുവാക്കൾ സ്ഥലംവിട്ടു.
നിയമത്തോടുള്ള ആദരവും പെരുമാറ്റത്തിലെ മര്യാദയും ഇവരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതുതന്നെ അനുകരണീയമായ മാതൃക.
സിസിലിയാമ്മ പെരുന്പനാനി
cjperu5@gmail.com
കെട്ടിടം പണിയുന്പോൾ
06:17 AM Sep 05, 2021 | Deepika.com