കൊടും വേനലിന്റെ അഗ്നിപരീക്ഷ കഴിയുകയാണ്. ഋതുഭേദങ്ങളിൽ ഉത്തരേന്ത്യ മറ്റൊരു ശൈത്യകാലത്തേക്കുള്ള ചുവടുമാറ്റത്തിന്റെ ഒരുക്കങ്ങളിലാണ്. അവകാശങ്ങൾക്കു വേണ്ടിയും അവഗണനകൾക്കെതിരേയും തലസ്ഥാന അതിർത്തികളിൽ പോരാടുന്ന കർഷകരും കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള തയാറെടുപ്പിലാണ്. ഈ അവസരത്തിൽ രാജ്യം മൂന്നു പതിറ്റാണ്ട് മുൻപ് സാക്ഷ്യം വഹിച്ച മറ്റൊരു കർഷക സമരത്തിന്റെ സ്മരണയിലേക്കാണ് ഡൽഹി നോട്ട്സ് ഈ ലക്കം വിരൽ ചൂണ്ടുന്നത്.
33 ശൈത്യകാലങ്ങൾക്കു മുൻപ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് ഒഴുകിയെത്തി ജനസമുദ്രമായി മാറിയ ഒരു കർഷക സമരത്തിന്റെ ചരിത്രമാണിത്. 1988 ഒക്ടോബർ 25ന് തുടങ്ങിയ മുന്നേറ്റത്തിൽ ഭരണസിരാ കേന്ദ്രത്തിന്റെ ഒത്ത നടുവിലെ ബോട്ട് ക്ലബ്ബിന് ചുറ്റുമുള്ള പുൽത്തകടികളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അഞ്ചു ലക്ഷത്തോളം കർഷകരാണ് അണിനിരന്നത്. ഭാരതീയ കിസാൻ യൂണിയൻ നേതാവ് മഹേന്ദ്ര സിംഗ് ടിക്കായത് ആയിരുന്നു കർഷരെ തലസ്ഥാനത്തേക്കു നയിച്ചു കൊണ്ടുവന്നത്.
സർക്കാർ നിയന്ത്രണത്തിലുള്ള ഓൾ ഇന്ത്യ റേഡിയോയിൽ കൂടി പുറംലോകം വാർത്തകൾ അറിയുന്ന കാലം. ഒന്നുകിൽ ബിബിസി കേൾക്കണം. അല്ലെങ്കിൽ പത്രങ്ങൾ വരുന്നത് വരെ കാത്തിരിക്കണം. ഇക്കാലത്തേതുപോലെ 24 മണിക്കൂർ ലൈവ് സംപ്രേഷണം നടത്തുന്ന വാർത്താ ചാനലുകളുടെ സാധ്യത അന്ന് ചിന്തയിൽ പോലുമില്ല. എന്തിനാണ് കർഷകർ കൂട്ടത്തോടെ വന്നിരിക്കുന്നതെന്ന് ആദ്യം തലസ്ഥാന ജനതയ്ക്ക് ഒരു പിടിയും കിട്ടിയില്ല.
അക്കാലത്തെ രാജീവ് ഗാന്ധി സർക്കാരിനെ പിടിച്ചുലയ്ക്കാൻ മാത്രമുള്ളതായിരുന്നു ടിക്കായത്തിന്റെ നേതൃത്വത്തിൽ നടന്ന കർഷക പടയോട്ടം. പരാതികളുടെ പരന്പര തന്നെയുണ്ടായിരുന്നു കർഷകർക്ക്. കാർഷിക പ്രതിസന്ധികൾക്ക് പുറമേ, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, വൈകി കിട്ടുന്ന ഫണ്ടുകൾ, അധികാര കേന്ദ്രങ്ങളുടെ തണുപ്പൻ സമീപനങ്ങൾ തുടങ്ങിയവയിൽ പൊറുതിമുട്ടിയപ്പോഴാണ് അവർ തലസ്ഥാനത്ത് തന്പടിച്ചത്. റോന്തു ചുറ്റിയ പോലീസ് പലതവണ വിരട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കർഷകരെയും അവർക്കൊപ്പമുള്ള കന്നുകാലികളെയും ഓടിക്കാൻ പോലീസ് ലൗഡ് സ്പീക്കറുകളിൽ തട്ടുപൊളിപ്പൻ പാശ്ചാത്യ ഗാനങ്ങൾ വച്ചു. ഇക്കാലത്തെ ജലപീരങ്കിക്ക് പകരമെമെന്നു കരുതാം.
പരിസര പ്രദേശങ്ങളിൽ ജലവിതരണം നിർത്തിവച്ചു. എന്നിട്ടും അടിപതറാതെ കർഷകർ തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചു നിന്നു. ഒറ്റ രാഷ്ട്രീയക്കാരെ പോലും സമരവേദിയിലേക്ക് കർഷകനേതാക്കൾ കയറ്റിയില്ല. പതുക്കെ ഡൽഹിയിലെ കർഷകസമരം ജനങ്ങളുടെ മനസിലേക്ക് പതിഞ്ഞുതുടങ്ങി. അന്നുമുതൽ രാജ്യത്തിനും ജനങ്ങൾക്കും മനസിലായ ഒരു കാര്യമുണ്ട്. അസ്വസ്ഥരായ കർഷകർ എന്നാൽ, അസ്വസ്ഥമായ രാജ്യം എന്നാണ് അർഥം.
സ്വാതന്ത്ര്യാനന്തര ഭാരതം പിന്നെയും നിരവധി കർഷക സമരങ്ങൾക്കും സാക്ഷ്യം വഹിച്ചു. ചൗധരി ചരണ് സിംഗ് എന്ന പ്രധാനമന്ത്രിയെ രാജ്യം കണ്ടു. ചരണ് സിംഗിന്റെ കർഷക സ്നേഹവും ആത്മാർഥയും അദ്ദേഹത്തിന്റെ സമാധി സ്ഥലത്തിന് കിസാൻ ഘട്ട് എന്ന പേര് നേടിക്കൊടുത്തു. ചരണ് സിംഗിന്റെ ജൻമദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നു.
ഇക്കാലത്ത് കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തിയിലെ കർഷക സമരം പത്താം മാസത്തിലേക്കു കടന്നിരിക്കുന്നു. മഹേന്ദ്ര സിംഗ് ടിക്കായത്തിന്റെ മക്കളായ രാകേഷ് ടിക്കായത്തും നരേഷ് ടിക്കായത്തും ഉൾപ്പെടെയുള്ളവർ ഈ സമരത്തെ നയിക്കുന്നു. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നാൽപതോളം കർഷക സംഘടനകളാണ് അണിനിരന്നിരിക്കുന്നത്.
ഈ സമരത്തിന്റെ ഭാഗമായി 564 കർഷരുടെ ജീവനാണ് ഇതുവരെ നഷ്ടപ്പെട്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ ഹരിയാനയിലെ കർണാലിൽ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ മരിച്ച സുശീൽ കജാൽ എന്ന കർഷകനും ഇതിൽ ഉൾപ്പെടുന്നു. ചരിത്രത്തിൽ ഇടം പിടിച്ച കർഷക പോരാട്ടം ഇന്ത്യാ ചരിത്രത്തിൽ ഇടംനേടിക്കഴിഞ്ഞിരിക്കുന്നു.
• ആകാശം നോക്കി അദ്ഭുത മിനാരം
ഡൽഹി സന്ദർശിക്കുന്നവർ നിർബന്ധമായും കാണേണ്ട സ്മാരകങ്ങളിൽ ഒന്നാണ് കുത്തബ് മിനാർ. ഇന്ത്യയിൽ അവശേഷിക്കുന്ന ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ ഇത്തരത്തിൽ അന്പരിപ്പിക്കുന്ന മറ്റൊരു മാതൃക വേറെയില്ല. കല്ലുകൊണ്ടു പണിതതിൽ ലോകത്തിലെതന്നെ ഏറ്റവും ഉയരം കൂടിയ മിനാരങ്ങളിൽ ഒന്നാണ് യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള കുത്തബ് മിനാർ.
കുത്തബ് മിനാറിന് ഈ പേര് വന്നതിനെക്കുറിച്ച് ചരിത്രകാരൻമാർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ഭരണാധികാരിയും കുത്തബ് മിനാറിന്റെ നിർമാണത്തിനു തുടക്കമിടുകയും ചെയ്ത സുൽത്താൻ കുത്ബുദീൻ ഐബക്കിന്റെ പേരിൽനിന്നാണ് കുത്തബ് മിനാർ ഉടലെടുത്തതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ, ബാഗ്ദാദിലെ മതപണ്ഡിതൻ ക്വാജ കുത് ബുദീൻ ഭക്ത്യാർ കാകിയുടെ പേരിൽ നിന്നാണെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. 1199ലാണ് കുത്ബുദീൻ ഐബക് മിനാരത്തിന്റെ ഒന്നാം നില പണിതത്. 1229 ൽ സുൽത്താൻ ഇൽത്തുമിഷ് ആണ് ഇതിന്റെ ബാക്കി നിർമാണം പൂർത്തീകരിച്ചത്.
72.5 മീറ്റർ ഉയരമുള്ള കുത്തബ് മിനാറിനുള്ളിൽ 379 പടികളുണ്ട്. മിനാരത്തിന്റെ താഴത്തെ വ്യാസം 14.32 മീറ്റും ഉയരത്തിൽ 2.75 മീറ്ററുമാണ്. കുത്തബ് സമുച്ചയത്തിൽ മിനാരത്തിന് ചുറ്റും നിരവധി വിസ്മയ നിർമിതികളുണ്ട്. ഇന്നേവരെ തുരുന്പിന്റെ അംശം പോലും ഏൽപ്പിക്കാൻ കഴിയാത്ത ഇരുന്പ് സ്തൂപം, ക്വാവത്, ഉൽ ഇസ്ലാം മോസ്ക്, അലായ് ദർവാസ, ഇൽതുമിഷ് ടോംബ്, അലായ് മിനാർ, അല ഉദ് ദിൻസ് മദ്രസ, ഇമാം സമീന്റെ ടോംബ്, മേജർ സ്മിത്തിന്റെ കപ്പേള എന്നിവ ഇതിൽ ചിലത് മാത്രം.
ഒരിക്കൽ ഇടിമിന്നലേറ്റ് കേടുപാടുകൾ സംഭവിച്ച കുത്തബ് മിനാറിന്റെ മുകൾ നില പുനർനിർമിച്ചത് മുഹമ്മദ് ബിൻ തുഗ്ലക് ആണ്. പല മുഗൾ സുൽത്താൻമാരും പിൽക്കാലത്ത് കുത്തബ് മിനാറിന്റെ കേടുപാടുകൾ തീർത്തിട്ടുണ്ട്. കുത്ത്ബുദീൻ ഐബക് പണിത ആദ്യനിലയുടെ ചുമരിൽ അറബിവാചകങ്ങൾ കൊത്തി വച്ചിട്ടുണ്ട്. ഏറ്റവും മുകളിലെ രണ്ടുനിലകളൊഴികെ മറ്റു നിലകളെല്ലാം ചുവന്ന മണൽക്കല്ലിന്റെ കട്ടകൾ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. മുകളിലെ രണ്ടു നിലകൾ ഫിറോസ് ഷാ തുഗ്ലക് വെണ്ണക്കല്ലുകൊണ്ടാണ് പണിതിട്ടുള്ളത്.
1980-ൽ വൈദ്യുതിത്തകരാറിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും 25 കുട്ടികൾ മരിച്ച ദാരുണ സംഭവത്തിനു ശേഷം മിനാറിനുള്ളിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല.
തെക്കൻ ഡൽഹിയിലെ മെഹ്റോളിയിൽ കുത്തബ് സമുച്ചയത്തിലാണ് ഒരു ചെറു ചരിവോടെ കുത്തബ് മിനാർ ആകാശത്തിലേക്ക് തല നീട്ടി നിൽക്കുന്നത്.
സെബി മാത്യു
33 ശൈത്യകാലങ്ങൾക്കു മുൻപ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് ഒഴുകിയെത്തി ജനസമുദ്രമായി മാറിയ ഒരു കർഷക സമരത്തിന്റെ ചരിത്രമാണിത്. 1988 ഒക്ടോബർ 25ന് തുടങ്ങിയ മുന്നേറ്റത്തിൽ ഭരണസിരാ കേന്ദ്രത്തിന്റെ ഒത്ത നടുവിലെ ബോട്ട് ക്ലബ്ബിന് ചുറ്റുമുള്ള പുൽത്തകടികളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അഞ്ചു ലക്ഷത്തോളം കർഷകരാണ് അണിനിരന്നത്. ഭാരതീയ കിസാൻ യൂണിയൻ നേതാവ് മഹേന്ദ്ര സിംഗ് ടിക്കായത് ആയിരുന്നു കർഷരെ തലസ്ഥാനത്തേക്കു നയിച്ചു കൊണ്ടുവന്നത്.
സർക്കാർ നിയന്ത്രണത്തിലുള്ള ഓൾ ഇന്ത്യ റേഡിയോയിൽ കൂടി പുറംലോകം വാർത്തകൾ അറിയുന്ന കാലം. ഒന്നുകിൽ ബിബിസി കേൾക്കണം. അല്ലെങ്കിൽ പത്രങ്ങൾ വരുന്നത് വരെ കാത്തിരിക്കണം. ഇക്കാലത്തേതുപോലെ 24 മണിക്കൂർ ലൈവ് സംപ്രേഷണം നടത്തുന്ന വാർത്താ ചാനലുകളുടെ സാധ്യത അന്ന് ചിന്തയിൽ പോലുമില്ല. എന്തിനാണ് കർഷകർ കൂട്ടത്തോടെ വന്നിരിക്കുന്നതെന്ന് ആദ്യം തലസ്ഥാന ജനതയ്ക്ക് ഒരു പിടിയും കിട്ടിയില്ല.
അക്കാലത്തെ രാജീവ് ഗാന്ധി സർക്കാരിനെ പിടിച്ചുലയ്ക്കാൻ മാത്രമുള്ളതായിരുന്നു ടിക്കായത്തിന്റെ നേതൃത്വത്തിൽ നടന്ന കർഷക പടയോട്ടം. പരാതികളുടെ പരന്പര തന്നെയുണ്ടായിരുന്നു കർഷകർക്ക്. കാർഷിക പ്രതിസന്ധികൾക്ക് പുറമേ, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, വൈകി കിട്ടുന്ന ഫണ്ടുകൾ, അധികാര കേന്ദ്രങ്ങളുടെ തണുപ്പൻ സമീപനങ്ങൾ തുടങ്ങിയവയിൽ പൊറുതിമുട്ടിയപ്പോഴാണ് അവർ തലസ്ഥാനത്ത് തന്പടിച്ചത്. റോന്തു ചുറ്റിയ പോലീസ് പലതവണ വിരട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കർഷകരെയും അവർക്കൊപ്പമുള്ള കന്നുകാലികളെയും ഓടിക്കാൻ പോലീസ് ലൗഡ് സ്പീക്കറുകളിൽ തട്ടുപൊളിപ്പൻ പാശ്ചാത്യ ഗാനങ്ങൾ വച്ചു. ഇക്കാലത്തെ ജലപീരങ്കിക്ക് പകരമെമെന്നു കരുതാം.
പരിസര പ്രദേശങ്ങളിൽ ജലവിതരണം നിർത്തിവച്ചു. എന്നിട്ടും അടിപതറാതെ കർഷകർ തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചു നിന്നു. ഒറ്റ രാഷ്ട്രീയക്കാരെ പോലും സമരവേദിയിലേക്ക് കർഷകനേതാക്കൾ കയറ്റിയില്ല. പതുക്കെ ഡൽഹിയിലെ കർഷകസമരം ജനങ്ങളുടെ മനസിലേക്ക് പതിഞ്ഞുതുടങ്ങി. അന്നുമുതൽ രാജ്യത്തിനും ജനങ്ങൾക്കും മനസിലായ ഒരു കാര്യമുണ്ട്. അസ്വസ്ഥരായ കർഷകർ എന്നാൽ, അസ്വസ്ഥമായ രാജ്യം എന്നാണ് അർഥം.
സ്വാതന്ത്ര്യാനന്തര ഭാരതം പിന്നെയും നിരവധി കർഷക സമരങ്ങൾക്കും സാക്ഷ്യം വഹിച്ചു. ചൗധരി ചരണ് സിംഗ് എന്ന പ്രധാനമന്ത്രിയെ രാജ്യം കണ്ടു. ചരണ് സിംഗിന്റെ കർഷക സ്നേഹവും ആത്മാർഥയും അദ്ദേഹത്തിന്റെ സമാധി സ്ഥലത്തിന് കിസാൻ ഘട്ട് എന്ന പേര് നേടിക്കൊടുത്തു. ചരണ് സിംഗിന്റെ ജൻമദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നു.
ഇക്കാലത്ത് കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തിയിലെ കർഷക സമരം പത്താം മാസത്തിലേക്കു കടന്നിരിക്കുന്നു. മഹേന്ദ്ര സിംഗ് ടിക്കായത്തിന്റെ മക്കളായ രാകേഷ് ടിക്കായത്തും നരേഷ് ടിക്കായത്തും ഉൾപ്പെടെയുള്ളവർ ഈ സമരത്തെ നയിക്കുന്നു. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നാൽപതോളം കർഷക സംഘടനകളാണ് അണിനിരന്നിരിക്കുന്നത്.
ഈ സമരത്തിന്റെ ഭാഗമായി 564 കർഷരുടെ ജീവനാണ് ഇതുവരെ നഷ്ടപ്പെട്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ ഹരിയാനയിലെ കർണാലിൽ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ മരിച്ച സുശീൽ കജാൽ എന്ന കർഷകനും ഇതിൽ ഉൾപ്പെടുന്നു. ചരിത്രത്തിൽ ഇടം പിടിച്ച കർഷക പോരാട്ടം ഇന്ത്യാ ചരിത്രത്തിൽ ഇടംനേടിക്കഴിഞ്ഞിരിക്കുന്നു.
• ആകാശം നോക്കി അദ്ഭുത മിനാരം
ഡൽഹി സന്ദർശിക്കുന്നവർ നിർബന്ധമായും കാണേണ്ട സ്മാരകങ്ങളിൽ ഒന്നാണ് കുത്തബ് മിനാർ. ഇന്ത്യയിൽ അവശേഷിക്കുന്ന ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ ഇത്തരത്തിൽ അന്പരിപ്പിക്കുന്ന മറ്റൊരു മാതൃക വേറെയില്ല. കല്ലുകൊണ്ടു പണിതതിൽ ലോകത്തിലെതന്നെ ഏറ്റവും ഉയരം കൂടിയ മിനാരങ്ങളിൽ ഒന്നാണ് യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള കുത്തബ് മിനാർ.
കുത്തബ് മിനാറിന് ഈ പേര് വന്നതിനെക്കുറിച്ച് ചരിത്രകാരൻമാർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ഭരണാധികാരിയും കുത്തബ് മിനാറിന്റെ നിർമാണത്തിനു തുടക്കമിടുകയും ചെയ്ത സുൽത്താൻ കുത്ബുദീൻ ഐബക്കിന്റെ പേരിൽനിന്നാണ് കുത്തബ് മിനാർ ഉടലെടുത്തതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ, ബാഗ്ദാദിലെ മതപണ്ഡിതൻ ക്വാജ കുത് ബുദീൻ ഭക്ത്യാർ കാകിയുടെ പേരിൽ നിന്നാണെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. 1199ലാണ് കുത്ബുദീൻ ഐബക് മിനാരത്തിന്റെ ഒന്നാം നില പണിതത്. 1229 ൽ സുൽത്താൻ ഇൽത്തുമിഷ് ആണ് ഇതിന്റെ ബാക്കി നിർമാണം പൂർത്തീകരിച്ചത്.
72.5 മീറ്റർ ഉയരമുള്ള കുത്തബ് മിനാറിനുള്ളിൽ 379 പടികളുണ്ട്. മിനാരത്തിന്റെ താഴത്തെ വ്യാസം 14.32 മീറ്റും ഉയരത്തിൽ 2.75 മീറ്ററുമാണ്. കുത്തബ് സമുച്ചയത്തിൽ മിനാരത്തിന് ചുറ്റും നിരവധി വിസ്മയ നിർമിതികളുണ്ട്. ഇന്നേവരെ തുരുന്പിന്റെ അംശം പോലും ഏൽപ്പിക്കാൻ കഴിയാത്ത ഇരുന്പ് സ്തൂപം, ക്വാവത്, ഉൽ ഇസ്ലാം മോസ്ക്, അലായ് ദർവാസ, ഇൽതുമിഷ് ടോംബ്, അലായ് മിനാർ, അല ഉദ് ദിൻസ് മദ്രസ, ഇമാം സമീന്റെ ടോംബ്, മേജർ സ്മിത്തിന്റെ കപ്പേള എന്നിവ ഇതിൽ ചിലത് മാത്രം.
ഒരിക്കൽ ഇടിമിന്നലേറ്റ് കേടുപാടുകൾ സംഭവിച്ച കുത്തബ് മിനാറിന്റെ മുകൾ നില പുനർനിർമിച്ചത് മുഹമ്മദ് ബിൻ തുഗ്ലക് ആണ്. പല മുഗൾ സുൽത്താൻമാരും പിൽക്കാലത്ത് കുത്തബ് മിനാറിന്റെ കേടുപാടുകൾ തീർത്തിട്ടുണ്ട്. കുത്ത്ബുദീൻ ഐബക് പണിത ആദ്യനിലയുടെ ചുമരിൽ അറബിവാചകങ്ങൾ കൊത്തി വച്ചിട്ടുണ്ട്. ഏറ്റവും മുകളിലെ രണ്ടുനിലകളൊഴികെ മറ്റു നിലകളെല്ലാം ചുവന്ന മണൽക്കല്ലിന്റെ കട്ടകൾ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. മുകളിലെ രണ്ടു നിലകൾ ഫിറോസ് ഷാ തുഗ്ലക് വെണ്ണക്കല്ലുകൊണ്ടാണ് പണിതിട്ടുള്ളത്.
1980-ൽ വൈദ്യുതിത്തകരാറിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും 25 കുട്ടികൾ മരിച്ച ദാരുണ സംഭവത്തിനു ശേഷം മിനാറിനുള്ളിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല.
തെക്കൻ ഡൽഹിയിലെ മെഹ്റോളിയിൽ കുത്തബ് സമുച്ചയത്തിലാണ് ഒരു ചെറു ചരിവോടെ കുത്തബ് മിനാർ ആകാശത്തിലേക്ക് തല നീട്ടി നിൽക്കുന്നത്.
സെബി മാത്യു