മലയാളത്തിന്റെ മഹാനടന് സെപ്റ്റംബർ 7ന് സപ്തതി. അരനൂറ്റാണ്ടായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി. ദേശീയ അന്തർദേശീയ ബഹുമതികൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നടനവിസ്മയത്തെ തൊട്ടറിഞ്ഞ ജൂബിലി പ്രൊഡക്ഷൻസ്
ജോയി തോമസിന്റെ അനുഭവങ്ങൾ...
കാലം എത്ര വേഗത്തിലാണു കടന്നുപോകുന്നത്. നാലു പതിറ്റാണ്ടു മുന്പ് വെളുത്തു മെലിഞ്ഞ് സുമുഖനായ ഒരു യുവാവ് കാമറയ്ക്കു മുന്നിൽ രസാവഹങ്ങളെ പകരുന്ന ദൃശ്യം കണ്ടത് ഇപ്പോഴും മനസിലുണ്ട്. പിന്നീട് എത്രയെത്ര പകർന്നാട്ടങ്ങൾ, അവതാരപ്പിറവികൾ, ഇതിഹാസവാഴ്ചകൾ... മമ്മൂട്ടി എന്ന നാട്യപ്രതിഭയുടെ തോളിലേറി മലയാള സിനിമാചരിത്രവും ദേശാന്തരങ്ങൾ കടക്കുകയായിരുന്നു.
പിന്തിരിഞ്ഞു നോക്കുന്പോൾ എന്റെ ജീവിതത്തിന്റെ ഇടനാഴികളിലും അയാൾ പുഞ്ചിരി തൂകി ""ജോയിയേ...’’ എന്നു വിളിച്ചുകൊണ്ട് നിൽക്കുന്നു. ചാരെയും ദൂരെയുമായി മലയാളത്തിന്റെ മഹാനടനൊപ്പം നടന്ന സഞ്ചാരപഥങ്ങളിലേക്കു നോക്കുന്പോൾ സൗഹൃദത്തിന്റെ നൂലിഴകൊണ്ടു ഹൃദയം കോർത്തിട്ടിരിക്കുന്നത് കാണാം...
സൗഹൃദത്തിന്റെ തുടക്കം
ഞാൻ ഡിന്നി ഫിലിംസിന്റെ ജനറൽ മാനേജരായി ജോലിചെയ്യുന്ന സമയത്താണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. അന്നു ഫിലിം വിതരണക്കാർക്ക് സിനിമാ മേഖലയിൽ വളരെ സ്വാധീനമുണ്ട്. പ്രേംനസീർ, മധു, ഉമ്മർ തുടങ്ങിയ പ്രഗത്ഭരായ താരനിര നിറഞ്ഞുനിൽക്കുന്ന കാലമായിരുന്നു അത്. മലയാള സിനിമയിൽ തലമുറമാറ്റം വേണമെന്നാഗ്രഹിക്കുന്ന സമയം. വി.ബി.കെ. മേനോൻ നിർമിച്ച് എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്യുന്ന "വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ സുന്ദരനായ ഒരു യുവാവിനെ കണ്ടു.
ആർട്ട് ഡയറക്ടറായിരുന്ന കുര്യൻ വർണശാലയോടാണ് ഞങ്ങൾ അയാളെക്കുറിച്ച് അന്വേഷിക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "അന്തിച്ചുവപ്പി’ലും അയാൾ ഉണ്ടെന്നു പറഞ്ഞു. പിന്നീട് "അന്തിച്ചുവപ്പി’ന്റെ ലൊക്കേഷനിലെത്തിയപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. പേര് മുഹമ്മദ്കുട്ടി. അദ്ദേഹത്തിന്റെ അഭിനയചാരുത കണ്ടപ്പോൾ ഞങ്ങൾക്ക് വളരെ പ്രതീക്ഷ തോന്നി. പക്ഷേ, ആ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് പല ചർച്ചയിലും അയാളെക്കുറിച്ചു സംവിധായകരോടും നിർമാതാക്കളോടും ഞങ്ങൾ പറയുമായിരുന്നു.
തൃഷ്ണ, യവനിക തുടങ്ങിയ ചിത്രങ്ങളിലൂടെ മുഹമ്മദ്കുട്ടി എന്ന മമ്മൂട്ടിയെ പ്രേക്ഷകർ തിരിച്ചറിഞ്ഞു തുടങ്ങി. ഉദയായുടെ പടയോട്ടത്തിന്റെ ലൊക്കേഷനിലാണ് വീണ്ടും ഞങ്ങൾ കാണുന്നത്. മദ്രാസിൽ രാജ് ഹോട്ടലിൽ ചെല്ലുന്പോൾ അദ്ദേഹം അവിടെയുണ്ട്. വലിയ ബാനറിലുള്ള സിനിമകൾ ലഭിക്കുന്നതിന്റെ സന്തോഷം അന്ന് അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. സെഞ്ചുറി ഫിലിംസ് "സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്’ എന്ന നോവൽ അതേ പേരിൽ തോപ്പിൽ ഭാസിയെക്കൊണ്ടു തിരക്കഥ ഒരുക്കി സിനിമയാക്കാൻ ഒരുങ്ങുന്ന സമയം.
മമ്മൂട്ടി-സീമ താരജോഡികളെയും നിശ്ചയിച്ചു. ആ സിനിമയുടെ ലൊക്കേഷൻ കോട്ടയത്തായിരുന്നു. മമ്മൂട്ടിയും ഭാര്യയും കുട്ടികളും കോട്ടയത്ത് എത്തിയിരുന്നു. "സന്ധ്യയ്ക്കു വിരിഞ്ഞ പൂവിൽ’നിന്നും ഞങ്ങളുടെ സ്നേഹബന്ധവും വളരുകയായിരുന്നു. പിന്നീട് ജൂബിലി ഫിലിംസ് ആരംഭിച്ച് ഞാൻ സ്വതന്ത്രമായി സിനിമ നിർമാണ രംഗത്തേക്ക് കടന്നു.
എന്റെ ആദ്യചിത്രമായിരുന്നു "ആ രാത്രി’. കഥ ഞാനാണ് എഴുതിയത്. ജോഷിയോട് ഞാനും തിരക്കഥാകൃത്ത് കലൂർ ഡെന്നിസും കഥ പറഞ്ഞു. നായകനാര് എന്ന ചോദ്യം വന്നപ്പോൾ ഞങ്ങൾക്ക് മമ്മൂട്ടി എന്നതു മാത്രമായിരുന്നു ഉത്തരം. കുടുംബപ്രേക്ഷകരുടെ പ്രിയം നേടി ജൂബിലിയുടെ ആദ്യചിത്രം മികച്ച വിജയമായി. മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് ജോഷി-മമ്മൂട്ടി ടീം അവിടെ പിറന്നു.
എന്റെ രണ്ടാം ചിത്രം "ആട്ടക്കലാശ’മായിരുന്നു. അതിൽ പ്രേംനസീറിനെയും മമ്മൂട്ടിയെയുമാണ് ആദ്യം നായകന്മാരായി പരിഗണിച്ചത്. ആ സമയത്ത് നിരവധി ചിത്രങ്ങളിൽ നസീറിന്റെ സഹോദരനായി മമ്മൂട്ടിയെത്തിയിരുന്നു. അത് പുതുമയല്ലെന്ന തോന്നലിലാണ് മോഹൻലാലിനെ നായകനാക്കി ചിത്രം ഒരുക്കുന്നത്. അടുത്ത ചിത്രം മമ്മൂട്ടി-ജോഷി കൂട്ടുകെട്ടിൽ ഒരുക്കിയ "സന്ദർഭം’ ആയിരുന്നു.
പിന്നീട് മമ്മൂട്ടിയായിരുന്നു ജൂബിലിയുടെ സ്ഥിരം നായകൻ. ഭരതൻ സംവിധാനം ചെയ്ത "എന്റെ ഉപാസന’, ശശികുറിന്റെ "മകൻ എന്റെ മകൻ’ എന്നീ ചിത്രങ്ങൾ. വീണ്ടും ജോഷിക്കൊപ്പം ചെയ്യുന്നത് "കഥ ഇതുവരെ’യാണ്. അതിനു ശേഷമാണ് ഡെന്നിസ് ജോസഫിന്റെ രചനയിൽ "നിറക്കൂട്ട് ’ ഒരുക്കുന്നത്.
നിറശോഭയോടെ നിറക്കൂട്ട്
മുന്പു ചെയ്ത സിനിമകളിൽനിന്നും മാറി പുതിയൊരു ട്രാക്കായിരുന്നു "നിറക്കൂട്ടി’ന്റേത്. കഥ പറഞ്ഞപ്പോൾതന്നെ വേഷത്തെപ്പറ്റിയും മമ്മൂട്ടിക്കു വ്യക്തമായ ധാരണ കൊടുത്തിരുന്നു. ജയിൽ ചാടാൻ ശ്രമിച്ചതിനു പോലീസിന്റെ ക്രൂര മർദനത്തിന് ഇരയായി പരിക്കുകളുള്ള മുഖത്തോടാണ് മമ്മൂട്ടിയെ ചിത്രത്തിൽ കാണുന്നത്. ജോഷിയുടെ സംവിധാനത്തിൽ ചിത്രം ആസൂത്രണം ചെയ്തു. അന്നു ജയിലിൽ പ്രതികളെ പാർപ്പിക്കുന്പോൾ തല മൊട്ടയടിച്ച് കുറ്റിത്താടിയുള്ള വേഷമാണ്.
ഗായത്രി അശോകനെക്കൊണ്ട് മമ്മൂട്ടിയുടെ അങ്ങനെയുള്ള ഒരു രൂപം ഒരുക്കി. "നിറക്കൂട്ടി’നു തൊട്ടുമുന്പ് മമ്മൂട്ടി അഭിനയിച്ചത് "യാത്ര’ എന്ന ചിത്രത്തിലാണ്. അതിന്റെ ചിത്രീകരണം പൂർത്തിയാക്കി തിരുവനന്തപുരം വിമാനത്താവളത്തിൽ മമ്മൂട്ടിയെ കാണുന്നത് മൊട്ടയടിച്ചുള്ള രൂപത്തിലാണ്. ""ആഹാ... നേരത്തെതന്നെ മൊട്ടയടിച്ചോ’’ എന്നായിരുന്നു എന്റെ ചോദ്യം. അപ്പോഴാണ് മമ്മൂട്ടി അതിന്റെ വാസ്തവം പറയുന്നത്. യാത്രയുടെ സംവിധായകൻ ബാലു മഹേന്ദ്രയോട്, അടുത്ത ചിത്രത്തിൽ മൊട്ടയടിച്ചുള്ള രൂപത്തിലാണ് എത്തുന്നതെന്നു മമ്മൂട്ടി പറഞ്ഞിരുന്നു.
യാത്രയിലും മമ്മൂട്ടി ജയിലിൽ കിടക്കുന്ന കഥാപാത്രമാണ്. അതോടെ മമ്മൂട്ടിയുടെ മൊട്ടയടിച്ചുള്ള രൂപം ബാലു മഹേന്ദ്ര യാത്രയിലും ഉൾക്കൊള്ളിച്ചു. ഇതു കേട്ടതോടെ നെഞ്ചിൽ വെള്ളിടി വെട്ടിയതുപോലെയായി എനിക്ക്. യാത്രയുടെ പിന്നാലെ റിലീസ് ചെയ്താൽ നിറക്കൂട്ടിലെ കഥാപാത്രത്തിനു പുതുമയില്ലാതെയാകും. ഞാൻ വിവരം ജോഷിയോട് അവതരിപ്പിച്ചു.
യാത്ര റിലീസാകുന്നതിനു മുന്പ് നമ്മുടെ സിനിമ തിയറ്ററിലെത്തിക്കാം എന്ന തീരുമാനത്തിൽ ഷൂട്ടിംഗ് ആരംഭിച്ചു. ദിവസവും ചിത്രീകരണം പൂർത്തിയാക്കുന്ന ഫിലിം ട്രിവാൻഡ്രം മെയിലിൽ ചെന്നൈയിലെ ഓഫീസിലേക്ക് അയയ്ക്കും. അവർ അത് എഡിറ്റിംഗ് ടേബിളിൽ എത്തിക്കും. കൊല്ലത്ത് ഷൂട്ടിംഗ് പൂർത്തിയായിക്കഴിഞ്ഞപ്പോൾ ചെന്നൈയിൽ എഡിറ്റിംഗും പൂർത്തിയായി. ഷൂട്ട് തുടങ്ങി 45-ാം ദിവസം "നിറക്കൂട്ട്’ റിലീസ് ചെയ്തു. ഷൂട്ടിംഗ് തീർത്ത് എട്ടുദിവസംകൊണ്ട് ഡബ്ബിംഗ്, റീ-റിക്കോർഡിംഗ് അടക്കം അനുബന്ധ ജോലികളെല്ലാം തീർത്ത് ചിത്രം തിയറ്ററിലെത്തിച്ചു.
1983 സെപ്റ്റംബർ 12ന് റിലീസ് തീരുമാനിച്ചു. സെൻസറിംഗ് സെപ്റ്റംബർ 11ന് നടത്തണം. അതിന്റെയും തലേന്നാണ് ശ്യാം റീ-റിക്കോർഡിംഗ് ചെയ്യുന്നത്. ജോഷി ഓരോ സീനും പരിശോധിച്ച് തിരുത്തുകളൊക്കെ വരുത്തി ലാസ്റ്റ് റീലും തീർത്തപ്പോൾ രാത്രി 12. ചിത്രത്തിനു 14 റീലുകളാണുള്ളത്. അതിൽ 13 എണ്ണം റീ റിക്കാർഡിംഗിന് അനുപാതത്തിൽ പ്രിന്റ് ചെയ്തു പെട്ടി തയാറാക്കി. അപ്പോഴേക്കും പുലർച്ചെ മൂന്നായി. ഒരു റീൽകൂടി പൂർത്തിയാക്കാനുണ്ട്. ലാബിൽ പ്രിന്റ് ചെയ്യാൻ കൊടുത്തേക്കുന്നതേയുള്ളൂ. രാവിലെ സെൻസർ ചെയ്യാൻ കേരളത്തിലെത്തിക്കണം.
നാട്ടിലേക്കുള്ള ഫ്ളൈറ്റ് രാവിലെ 4.45നാണ്. ഒരു മണിക്കൂർ മുന്പ് എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്യണം. 13 റീലുമായി എയർപോർട്ടിലെത്തി ചെക്ക് ഇൻ ചെയ്തു കവാടത്തിൽ ഞാൻ കാത്തുനിൽക്കുകയാണ്. വിമാനത്തിൽ കയറേണ്ട സമയമായി. എയർപോർട്ടിൽനിന്നും എന്റെ പേര് വിളിച്ചുകൊണ്ടുള്ള അവസാന അനൗണ്സ്മെന്റും വന്നു. അപ്പോഴേക്കും മാനേജര് 14-ാം റീലുമായെത്തി. ഞാൻ അധികൃതരോട് കാര്യം ധരിപ്പിച്ച് റീലും കയ്യിൽ താങ്ങി പുറപ്പെടുന്നതിനു മുന്പ് വിമാനത്തിൽ കയറി സീറ്റിലെത്തി. യാത്രക്കാരെല്ലാം അവിടെ അക്ഷമരായി കാത്തിരിക്കുകയാണ്. സീറ്റിലിരുന്നു തൊട്ടപ്പുറത്തേക്കു നോക്കുന്പോൾ അവിടെ തമിഴ് നടൻ വിജയകാന്ത്.
എന്റെ കൈയിലെ റീൽ പെട്ടികൾ കണ്ട് അദ്ദേഹം എന്താണുകാര്യമെന്നു തിരക്കി. ഇന്നു സെൻസർ ചെയ്യുന്ന സിനിമയുടെ റീലുകളാണ്. നാളെ റിലീസാണ്, ഞാൻ പറഞ്ഞപ്പോൾ അദ്ദേഹത്തിനതു വിശ്വസിക്കാനാവുന്നില്ല. തമിഴ് സിനിമയിൽ അതു ചിന്തിക്കാനാവാത്ത കാര്യമാണ്. ഫ്ളൈറ്റ് ഇറങ്ങി നേരേ സെൻസറിംഗ് പൂർത്തിയാക്കി.
അങ്ങനെ "യാത്ര’ പുറത്തിറങ്ങും മുന്പ് പിറ്റേന്നുതന്നെ "നിറക്കൂട്ട്’ റിലീസ് ചെയ്തു. അതു മമ്മൂട്ടിയുടെ കരിയറിലും നാഴികക്കല്ലായി. സുന്ദരനായി മാത്രം കണ്ട മമ്മൂട്ടിയുടെ പുതിയ രൂപവും ഭാവവും പ്രേക്ഷകർക്കും വളരെ ഇഷ്ടപ്പെട്ടു. പിന്നീട് ശ്യാമ, ന്യായവിധി, പ്രണാമം തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടി-ജോഷി കൂട്ടുകെട്ടിൽ ജൂബിലി നിർമിച്ചു.
നിർണായകം ന്യൂഡൽഹി
മമ്മൂട്ടിയുടെ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടുന്ന ഒരു കാലമെത്തി. പ്രേക്ഷകർ തിയറ്ററിൽ മമ്മൂട്ടിയുടെ മുഖം കാണുന്പോൾ കൂവുന്നു. സിനിമകളുടെ പോസ്റ്റർ നശിപ്പിക്കുന്നു. മമ്മൂട്ടി തന്റെ സിനിമാജീവിതം തീർന്നു എന്നു കരുതിയ സമയം. എന്നാൽ മമ്മൂട്ടിക്കു സിനിമ വേണമെന്നു ഞങ്ങൾക്കറിയാം. നഷ്ടമായാലും ലാഭമായാലും ഒരു സിനിമ ഒരുക്കണമെന്നു ചിന്തിക്കുന്ന സമയത്താണ് ഡൽഹിയിൽ മലയാളി അസോസിയേഷൻ ജൂബിലി ഫിലിംസിന്റെ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അതിന്റെ ഉദ്ഘാടനത്തിന് എന്നെ വിളിച്ചു.
അങ്ങനെയാണ് ഞാൻ, മമ്മൂട്ടി, ജോഷി, ഡെന്നിസ് ജോസഫ്, ജയാനൻ വിൻസെന്റ് എന്നിവരടങ്ങുന്ന സംഘം ഡൽഹിയിലേക്കു പോകുന്നത്. ഡൽഹി എയർപോർട്ടിൽ നിന്നും ടെന്പോ ട്രാവലറിലാണ് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. ആ യാത്രയിൽ പാർലമെന്റ് റോഡ്, നോർത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, ഇന്ത്യാ ഗേറ്റ് തുടങ്ങിയ കാഴ്ചയുടെ വിശാലത എന്നെ വല്ലാതെ ആകർഷിച്ചു. നമുക്കൊരു സിനിമ ഇവിടെയൊരുക്കിയാലോ എന്ന് ഞാൻ ചോദിച്ചു.
എല്ലാവർക്കും അത് ആവേശമായി. അന്നു വൈകുന്നേരം ഡെന്നിസ് ജോസഫ് ഒരു ത്രെഡ് പറഞ്ഞു. അദ്ദേഹം വായിച്ച ആൾമൈറ്റി എന്ന ഇംഗ്ലീഷ് നോവലിൽനിന്നും ത്രെഡ് രൂപപ്പെടുത്തി ഡൽഹി രാഷ്്ട്രീയം ഇടകലർത്തി ഒരു സിനിമ ഒരുക്കാമെന്നു പദ്ധതി തയറാക്കി.
ജോഷിയുടെ സംവിധാനത്തിൽ ജൂബിലിയുടെ പുതിയ ചിത്രത്തിൽ മമ്മൂട്ടി വീണ്ടും നായകനാകുന്നു എന്ന വാർത്ത പരന്നതോടെ ഞങ്ങളെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചു. ഡൽഹിയാണ് ലൊക്കേഷൻ എന്നു പറഞ്ഞപ്പോൾ, മമ്മൂട്ടിയെ നായകനാക്കി ലണ്ടനിൽ പോയി സിനിമ എടുത്താൽപോലും ഹിറ്റാകില്ല എന്നു പറഞ്ഞവരുമുണ്ട്. പക്ഷേ, ഞങ്ങൾ ധൈര്യത്തോടെ മുന്നോട്ടു പോയി.
ഡെന്നിസ് ജോസഫും ഷിബു ചക്രവർത്തിയും ചേർന്നു കോവളം സമുദ്രാ ഹോട്ടലിൽ താമസിച്ച് തിരക്കഥ എഴുതി. തിരക്കഥ ത്രില്ലിംഗാണ്. എന്നാലും ഒരു ഇംഗ്ലീഷ് കഥ പോലെ. നായകനൊപ്പം നിൽക്കുന്ന ഒരു നായികയെ കൊണ്ടുവന്നാൽ നന്നാകുമെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് മരിയ ഫെർണാണ്ടസ് എന്ന കഥാപാത്രത്തെ ഉൾക്കൊള്ളിച്ച് തിരക്കഥ വീണ്ടും എഴുതിത്തുടങ്ങുന്നത്.
അപ്പോഴേക്കും ഷൂട്ടിംഗ് പ്ലാൻ ചെയ്ത ദിവസം അടുത്തു. ഡൽഹിയിലേക്കു ഞങ്ങൾ വിമാനം കയറുന്പോൾ "ന്യൂഡൽഹി’യുടെ 13 സീനുകൾ മാത്രമാണ് ഡെന്നിസ് പൂർത്തിയാക്കിയിരുന്നത്. പിന്നീടുള്ള സീനുകൾ ഡൽഹിയിലെത്തി അതാതു ദിവസത്തേക്കുള്ളത് എഴുതിയാണ് ഷൂട്ടിംഗ് തീർത്തത്.
മമ്മൂട്ടിയുണ്ടെങ്കിൽ എറണാകുളത്തായാലും മദ്രാസിലായാലും അദ്ദേഹത്തിന്റെ വീട്ടിലെത്തും. സിനിമാ ചർച്ചയും ഭക്ഷണവുമെല്ലാം അവിടെയാണ്. അത്രത്തോളം സാഹോദര്യവും സ്നേഹവുമുള്ള ഒരാളുടെ മോശപ്പെട്ട സമയത്തും നമ്മൾ കൂടെ കാണണമെന്നുള്ള എന്റെയും ഡെന്നിസ് ജോസഫിന്റെയും തീരുമാനമാണ് "ന്യൂഡൽഹി’ എന്ന ചിത്രം സാധ്യമാക്കിയത്. രണ്ടു മലയാള സിനിമയുടെ ബജറ്റാണ് അന്ന് അതിനു ചെലവുവന്നത്. ഇന്നും ഞങ്ങൾ ഓരോരുത്തരുടെയും മേൽവിലാസം "ന്യൂഡൽഹി’ എന്ന ചിത്രമാണ്.
അതിർത്തി കടന്ന വിജയം
തിയറ്റർ വിജയത്തിനൊപ്പം അന്യഭാഷാ റൈറ്റ്സും വലിയ നേട്ടമുണ്ടാക്കിത്തന്നു. തമിഴിൽ അന്നു മലയാള സിനിമയ്ക്കു വലിയ ഡിമാൻഡില്ല. ചെന്നൈ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി മുന്നോട്ടു പോകുന്പോൾ സഫേദ് തിയറ്ററിനു മുന്നിൽ തമിഴിലെ സൂപ്പർ താരങ്ങളുടെ വലിയ കട്ട് ഒൗട്ടുകൾ കാണാം. വടികുത്തി നിൽക്കുന്ന നരകയറിയ ജി.കെ എന്ന കഥാപാത്രമായുള്ള മമ്മൂട്ടിയുടെ ഒരു കട്ട് ഒൗട്ട് ഞാനും ഒരുക്കി.
അതു കേരളത്തിനു വെളിയിൽ വലിയ പബ്ലിസിറ്റി ചിത്രത്തിനു നേടിത്തന്നു. കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ സിനിമാ മേഖലയിൽ നിന്നും ചെന്നൈയിൽ എത്തുന്ന എല്ലാവരും മമ്മൂട്ടിയുടെ ചിത്രം ശ്രദ്ധിച്ചു. പിന്നാലെ സഫേദിൽ റിലീസ് ചെയ്ത സിനിമ വലിയ ശ്രദ്ധ പിടിച്ചുപറ്റി. "ന്യൂഡൽഹി’ അവിടെ 125 ദിവസം പ്രദർശിപ്പിച്ചു.
വിഖ്യാത സംവിധായകൻ സത്യജിത്ത് റേയുടെ മകൻ സന്ദീപ് റേ "ന്യൂഡൽഹി’ കണ്ടതിനു ശേഷം സത്യജിത്ത് റേയെ കാണിക്കണം എന്നാഗ്രഹം പ്രകടിപ്പിച്ചു. കൽക്കത്തയിൽ പ്രിന്റ് അയയ്ക്കാനുള്ള സജ്ജീകരണങ്ങളൊരുക്കിയെങ്കിലും സത്യജിത്ത് റേയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെത്തുടർന്നു മാറ്റിവച്ചു. സന്ദീപ് റേ ചോദിച്ചത്, മലയാളത്തിൽ ഇങ്ങനെ ഒരു സിനിമയോ എന്നാണ്. മറ്റു ഭാഷകളിലെ സിനിമാ പ്രവർത്തകരെല്ലാം അതിശയത്തോടെ "ന്യൂഡൽഹി’യെക്കുറിച്ച് അന്വേഷിച്ചു.
ചിത്രം റിലീസ് ചെയ്യുന്ന 1987 ജൂലൈ 24ന് മമ്മൂട്ടി "നായർ സാബി’ന്റെ ഷൂട്ടിനായി കാശ്മീരിലായിരുന്നു. വിജയവാർത്ത കേൾക്കാനായി ഫോണിനരികിൽ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ വിജയം അറിഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന ജോഷിയെ മമ്മൂട്ടി കെട്ടിപ്പിടിച്ചു കരഞ്ഞെന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്.
മലയാള സിനിമയുടെ നാഴികക്കല്ലായി മാറിയ "ന്യൂഡൽഹി’ പല പ്രതിസന്ധികളെ നേരിട്ടതിനു ശേഷമാണ് തിയറ്ററിലെത്തിയത്. കേരളത്തിൽ സെൻസറിംഗ് അനുമതി ലഭിക്കാഞ്ഞതിനാൽ റിവേഴ്സ് കമ്മിറ്റിയുടെ മുന്നിൽ പോയതിനു ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. ഏറ്റവും കൂടുതൽ തിയറ്ററിൽ പുനർപ്രദർശനം നേടിയ ചിത്രവും "ന്യൂഡൽഹി’യാണ്.
ഞങ്ങളുടെ ചെന്പൻകുഞ്ഞ്
പിന്നീട് ജൂബിലി നിർമിച്ച ചിത്രമായിരുന്നു മമ്മൂട്ടിയുടെ തന്നെ "മനു അങ്കിൾ’. ഡെന്നിസ് ജോസഫായിരുന്നു സംവിധായകൻ. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം "മനു അങ്കിളി’നു ലഭിച്ചു. അമ്മാസിന്റെ ബാനറിൽ വീണ്ടും മമ്മൂട്ടിയെ നായകനാക്കി കുടുംബപ്രേക്ഷകരുടെ ഇഷ്ടചിത്രം "വാൽസല്യ’വും ജൂബിലി ഫിലിംസാണ് നിർമിച്ചത്. അതിനുശേഷം സിനിമാ നിർമാണ മേഖലയിൽനിന്നും പതിയെ പിന്മാറിയതോടെ മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചകൾ കുറഞ്ഞു. എങ്കിലും സൗഹൃദം ഞങ്ങൾ രണ്ടു പേരും എന്നും അനുഭവിക്കുന്നുണ്ട്. ഞാനും മമ്മൂട്ടിയുമെന്നതുപോലെ തന്നെ ഇന്നു ഞങ്ങളുടെ മക്കൾ തമ്മിലും വളരെയടുത്ത സ്നേഹബന്ധം പുലർത്തുന്നു.
മമ്മൂട്ടിയുടെ വളർച്ചയ്ക്കൊപ്പമായിരുന്നു എന്റെയും സിനിമാ ജീവിതം. ആ യാത്രയിൽ കഠിനാധ്വാനിയായ, വളരെ സമർപ്പണത്തോടും ആവേശത്തോടും സിനിമയെ സമീപിച്ച ഒരു കലാകാരന്റെ വളർച്ചയാണ് ഞാൻ കണ്ടത്. ഓരോ കഥാപാത്രത്തിലും പുതുമ കണ്ടെത്താനുള്ള അയാളുടെ അന്വേഷണമാണ് ഇന്നും നമ്മുടെ മുന്നിൽ മമ്മൂട്ടിയെ നിലനിർത്തുന്നത്. കഥാപാത്രങ്ങൾക്കുവേണ്ടി വേദനയും ത്യാഗവും സഹിക്കാൻ തയാറായ ഒരു മനസുണ്ട് അദ്ദേഹത്തിന്.
"ന്യൂഡൽഹി’യുടെ ചിത്രീകരണത്തിനു കാലിൽ വളരെ ഭാരമുള്ള ഇരുന്പു കന്പി കെട്ടിവച്ചാണ് വികലാംഗനായി വടി കുത്തി നടക്കുന്നത്. പകൽ ഷൂട്ടിംഗ് കഴിയുന്പോഴേക്കും കാലിനു വളരെ വേദനയായിരിക്കും. ഓരോ ദിവസവും രാത്രിയിൽ കുഴന്പിട്ട് തിരുമ്മി അയാൾ വേദന ശമിപ്പിക്കും. വീണ്ടും അടുത്ത ദിവസം അതേ പൊയ്ക്കാല് കെട്ടിവച്ചു നടക്കും. ജികെ എന്ന കഥാപാത്രം ഒരു വിസ്മയമായി മാറിയതിനു പിന്നിൽ മമ്മൂട്ടിയുടെ മാന്ത്രികപ്രകടവും സമർപ്പണവുമാണ് കാരണം.
ഓരോ ചിത്രീകരണവേളയിലും കാമറയ്ക്കു പിന്നിൽ നിന്നുകൊണ്ട് അദ്ദേഹത്തിന്റെ അഭിനയപാടവം സസൂഷ്മം നോക്കിനിൽക്കുന്ന പതിവ് എനിക്കുണ്ട്. "വാൽസല്യ’ത്തിൽ ഗദ്ഗദത്തോടെ സംഭാഷണം പറഞ്ഞു രാഘവൻ നായർ പടിയിറങ്ങിപ്പോകുന്ന ഒരു സീനുണ്ട്. അതു ചിത്രീകരിച്ച വേളയിൽ കണ്ടുനിന്നവരുടെ കണ്ണ് നിറഞ്ഞുപോയി. സംവിധായകൻ കൊച്ചിൻ ഹനീഫ പോലും കട്ട് പറയാൻ മറന്നു പോയ സന്ദർഭമായിരുന്നു അത്.
അങ്ങനെ എത്രയെത്ര വിസ്മയക്കാഴ്ചകൾ. ഏതു തൊഴിലും ആത്മാർഥതയോടെ ചെയ്യുന്പോൾ അവിടെ ദൈവികാനുഗ്രഹം ഉണ്ടാകുമെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. മമ്മൂട്ടിയിലും മോഹൻലാലിലും അതാണ് ഞാൻ കാണുന്നത്.
ഞാനും കൊച്ചിൻ ഹനീഫയും ഡെന്നിസ് ജോസഫും ജോഷിയും ചേരുന്ന സൗഹൃദവേളയിൽ ഞങ്ങൾ മമ്മൂട്ടിയെ വിളിക്കുന്ന പേര് ചെന്പൻകുഞ്ഞ് എന്നാണ്. അതു കേൾക്കുന്പോൾ അദ്ദേഹത്തിനു ദേഷ്യം വരും. അദ്ദേഹത്തെ ചൊടിപ്പിക്കാൻ മാത്രം ഞങ്ങൾ ആ പേരു വിളിച്ച് കളിയാക്കും. അത്രത്തോളം അഗാധമായ ഒരു സൗഹൃദം എനിക്കുണ്ട്. ആ സുഹൃത്ത് മമ്മൂട്ടിയാണെന്നു പറയുന്പോൾ ഞാൻ ആനന്ദത്തിലാണ്...
ജോയ് തോമസ്
നിർമാതാവ്
തയാറാക്കിയത്:- ലിജിൻ കെ. ഈപ്പൻ
സൗഹൃദം നൂലിഴതീർത്ത ഹൃദയം
05:57 AM Sep 05, 2021 | Deepika.com