ഗൃഹാതുരത്വം നിറഞ്ഞു നിൽക്കുന്ന ഓണക്കാല ഓർമകളിലൂടെയുള്ള സഞ്ചാരത്തിലായിരുന്നു ബാബു ആന്റണി. കുടുംബ വീടിന്റെ തൊടിയിലൂടെ നടന്നപ്പോൾ പൂക്കൾ പറിച്ചതും പൂക്കളമിട്ടതും സദ്യ കഴിച്ചതും കളിയും ചിരിയുമായി ബാല്യ കാലത്ത് ഓണം ജീവിതത്തിൽ നിറഞ്ഞു നിന്നതിന്റെ നിർവൃതി ആ വാക്കുകളിലേക്കെത്തുന്നു.
വർഷങ്ങൾക്കു ശേഷമാണ് ഒരു ഓണക്കാലം ബാബു ആന്റണി ജന്മനാട്ടിൽ ചെലവഴിക്കുന്നത്. തോളിനു സംഭവിച്ച ചെറിയ പരിക്കിനുള്ള ചികിത്സയ്ക്കിടയിലാണ് പുതിയ തമിഴ് ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ അനായാസം പൂർത്തിയാക്കി ഈ നടൻ കേരളത്തിലേക്കെത്തിയത്. ആകസ്മികമായി ഒരു ഓണക്കാലം പങ്കിടാനായതിന്റെ ആനന്ദവും ഓർമകളും പുത്തൻ വിശേഷങ്ങളും മലയാളത്തിന്റെ പവർ സ്റ്റാർ പങ്കുവയ്ക്കുന്നു...
ഓർമകളുണർത്തി ഓണക്കാലം
വളരെ കാലത്തിനു ശേഷമാണ് ഒരു ഓണക്കാലം കേരളത്തിൽ ചെലവഴിക്കുന്നത്. അതു വളരെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. മണിരത്നം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പൊന്നിയിൽ സെൽവന്റെ ഷൂട്ടിംഗ് ഷെഡ്യൂളായപ്പോഴാണ് കേരളത്തിലേക്കെത്തിയത്. ഓണം അനുഭവഭേദ്യമാക്കുന്നതിനായി എന്റെ പൈതൃകത്തിലേക്കു വന്നെത്തുകയായിരുന്നു ഞാൻ.
കോട്ടയം പൊൻകുന്നത്തെ കുടുംബ വീട്ടിലിപ്പോൾ ആരുമില്ല. സമീപത്തു തന്നെയാണ് സഹോദരിയുടെ വീട്. ഇത്തവണ സഹോദരിയുടെ കുടുംബത്തിനൊപ്പം ഓണം ആഘോഷിച്ചു. പലഹാരങ്ങളും സദ്യയുമൊക്കെ കഴിച്ചപ്പോൾ ഓണക്കാലത്തിന്റെ ഗൃഹാതുരത്വം മനസിലേക്ക് ഓടിയെത്തി. എന്റെ ചെറുപ്പത്തിൽ ഓണവും ക്രിസ്മസും റംസാനുമെല്ലാം ആൾക്കൂട്ടം നിറയുന്ന ആഘോഷം വീട്ടിലുണ്ടായിരുന്നു.
പിതാവ് മലഞ്ചരക്ക് വ്യാപാരിയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും അന്നു വീട്ടിലെത്തും. സഹോദരങ്ങളും ബന്ധുക്കളുമൊക്കെ നിറയുന്ന പഴയ ഓണക്കാലത്തേക്കുള്ള തിരിച്ചു പോക്കുകൂടിയായിരുന്നു ഇത്തവണ. പൊന്നിയിൽ സെൽവന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി തിരികെ യുഎസിലേക്കു മടങ്ങും.
പൊൻകുന്നത്തുനിന്നും സിനിമാനടൻ
സിനിമ കാണുന്നത് വളരെ ഇഷ്ടമായിരുന്നു. പൊൻകുന്നത്ത് മുന്പുണ്ടായിരുന്ന ലീല മഹൽ തിയേറ്റർ ഞങ്ങളുടേതായിരുന്നു. എംബിഎ പഠനത്തിനു പൂനയിൽ എത്തുന്നതോടെയാണ് സിനിമാബന്ധം തുടങ്ങുന്നത്. യൂണിവേഴ്സിറ്റിക്കു സമീപമായിരുന്നു പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. അക്കാലത്ത് അവിടെ ആക്ടിംഗ് കോഴ്സില്ല. പക്ഷേ, പുറത്തു നിന്നുള്ളവർക്ക് വർക്ക് ഷോപിൽ പങ്കെടുക്കാം. അവിടെ നിന്നാണ് ലോകോത്തര സിനിമകൾ കാണാനും അടുത്തറിയാനും സാധിച്ചത്.
പഠിക്കുന്ന സമയത്ത് പൂനെ യൂണിവേഴ്സിറ്റി വോളിബോൾ ടീമിന്റെയും അത്ലറ്റ് ടീമിന്റെയും ക്യാപ്റ്റനായിരുന്നു. ഒപ്പം മാർഷൽ ആട്സ് പഠിക്കുകയും പഠിപ്പിക്കുന്നുമുണ്ട്. അതിൽനിന്ന് ഒരു ബ്രേക്ക് എടുത്ത് ഒരു വർഷം സിനിമയിൽ ശ്രമിക്കാം. അവസരം ലഭിച്ചില്ലെങ്കിൽ ഡൽഹിയിൽ പോയി ഐപിഎസ് കോച്ചിംഗിനു ചേരാം എന്നായിരുന്നു ചിന്ത.
അങ്ങനെയാണ് ചെന്നൈയിലേക്ക് എത്തുന്നത്. അവിട്െ സംവിധായകൻ ഭരതനെ കാണാനായത് ജീവിതത്തിന്റെ നാഴികക്കല്ലായി. അദ്ദേഹത്തിന്റെ ചിലന്പിൽ അവസരം ലഭിച്ചു. അതിലെ ചിത്രം മാഗസിനിൽ കണ്ടിട്ടാണ് സംവിധായകൻ ഫാസിൽ പൂവിനു പുതിയ പൂന്തെന്നലിലേക്കു വിളിക്കുന്നത്. അത് അഞ്ചു ഭാഷകളിലേക്കു റീമേക്ക് ചെയ്തപ്പോൾ അഞ്ചിലും അഭിനയിക്കാൻ സാധിച്ചു. പിന്നീട് ഭരതേട്ടനൊപ്പം വൈശാലിയിലേക്കെത്തി. അങ്ങനെ സിനിമയായി ജീവിതവും.
സിനിമയ്ക്കൊപ്പമുള്ള യാത്ര
മൂന്നരപ്പതിറ്റാണ്ടിലേറെയായി സിനിമയിൽ നിലനിൽക്കാൻ സാധിച്ചു. സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലൂടെ ആളുകൾക്ക് ഇപ്പോഴുമുള്ള സ്നേഹവും ആരാധനയുമൊക്കെ തിരിച്ചറിയുന്നു. എന്റെ കഥാപാത്രം കണ്ട് മുടി വളർത്തിയെന്നും എന്റെ സിനിമകൾ കാണാൻ പോയപ്പോഴുള്ള അനുഭവങ്ങളൊക്കെ അവരിൽനിന്നും അറിയുന്പോൾ ഇനിയും മുന്നോട്ടു പോകാനുള്ള പ്രചോദനമായി അതു മാറുന്നു.
സംവിധായകൻ ഒമർ ലുലു എന്നെ നായകനാക്കി ഒരുക്കുന്ന പവർ സ്റ്റാറിന്റെ അനൗണ്സ്മെന്റിനു ലഭിച്ച സ്വീകാര്യത അത്രത്തോളം പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ കുട്ടികൾവരെ പഴയ സിനിമകൾ യൂടൂബിലൊക്കെ കണ്ടിട്ട് അഭിപ്രായം പറയുന്പോഴാണ് അതു ഞാനും തിരിച്ചറിയുന്നത്. അന്നും കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ശ്രമിക്കുന്പോൾ അഡ്വാൻസ്ഡ് ലുക്കായിരുന്നു കൊണ്ടുവന്നത്.
പോണി ടെയ്ലും ബ്രാൻഡഡ് ഡ്രസും മൂന്നു റിയലിസ്റ്റിക് ആക്ഷനുമൊക്കെയാക്കി കാലത്തെ മുൻകൂട്ടി കണ്ടുള്ള സിനിമയുടെ ഭാഗമാകാൻ സാധിച്ചു. ഭരതേട്ടന്റെ സ്കൂളിൽനിന്നു വന്നതുകൊണ്ടു സിനിമയുടെ ഭാവിയെ നോക്കി സഞ്ചരിക്കാനായി. മലയാളം. തമിഴ്, തെലുങ്ക്, കന്നട, സിംഹള തുടങ്ങി ഹോളിവുഡ് സിനിമയിൽവരെ അഭിനയിക്കാൻ സാധിച്ചു. ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗും പൂർത്തിയാക്കി.
വൈശാലിക്കു ശേഷം വീണ്ടും രാജാവ്
യുഎസിൽ എന്നെ വിളിച്ച് കഥാപാത്രത്തെക്കുറിച്ചു പറഞ്ഞപ്പോൾ കോവിഡിന്റെ ഭീഷണിയുണ്ടെങ്കിലും പൊന്നിയിൽ സെൽവന്റെ ഭാഗമാകണമെന്നു ചിന്തിച്ചു. കോട്ടികൻ എന്ന രാജാവിനെയാണ് ഞാൻ അവതരിപ്പിക്കുന്നത്. വിക്രമിന്റെ കഥാപാത്രം നയിക്കുന്ന ചോള സൈന്യത്തിനെതിരെ യുദ്ധത്തിനെത്തുന്ന കഥാപാത്രമാണത്.
വൈശാലി കഴിഞ്ഞു വീണ്ടും ഒരു രാജാവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുകയാണിപ്പോൾ. വൈശാലിയിലേക്കു ഭരതേട്ടന്റെ വിഷനായിരുന്നു എന്നെ രാജാവായി അവതരിപ്പിച്ചതെങ്കിൽ ഇവിടതു മണി സാറിന്റെതാണ്. വൈശാലിയിൽ ഞാനെത്തുന്പോൾ ആ കഥാപാത്രത്തിനു വേണ്ടി പല പേരുകൾ റെക്കമൻഡേഷൻ വന്നിരുന്നു. പക്ഷേ, ഭരതേട്ടൻ പറഞ്ഞു, അവനൊരു യോദ്ധാവിന്റെ ശരീര ഭാഷയുണ്ടെന്ന്. അങ്ങനെയാണ് പോസ്റ്റ് ഗ്രാജുവേഷനൊക്കെ കഴിഞ്ഞു നിൽക്കുന്ന സമയത്ത് 55 വയസ് കഴിഞ്ഞ ലോമപാദൻ എന്ന രാജാവായി ഞാനെത്തുന്നത്.
രാജ്യത്തിന്റെ ദുഖഭാരം മുഴുവൻ താങ്ങി നിൽക്കുന്ന ഒരു രാജാവ് എന്നാണ് ഭരതേട്ടൻ പറഞ്ഞുതന്നത്. ശരിക്കും ഭരതേട്ടൻ നൽകിയ ആത്മവിശ്വാസത്താലാണ് മികച്ച രീതിയിൽ അവതരിപ്പിക്കാനായത്. മണി സാർ പൊന്നിയിൽ സെൽവത്തിലേക്കു വിളിക്കുന്പോൾ വീണ്ടും അതേ അവസ്ഥയിലായിരുന്നു ഞാൻ. ഏതു നടനും ആഗ്രഹിക്കുന്ന കഥാപാത്രമാണത്. അതിലേക്കു ഞാൻ തന്നെ വേണമെന്നുള്ള മണി സാറിന്റെ തീരുമാനം വലിയ അംഗീകാരമായാണ് ഞാൻ കാണുന്നത്.
1990ൽ റിലീസായ അഞ്ജലിയ്ക്കു ശേഷം അദ്ദേഹത്തിനൊപ്പം വീണ്ടും വർക്കു ചെയ്യുകയാണിപ്പോൾ. കൽക്കി രചിച്ച വളരെ പ്രശസ്തമായ നോവലാണ് പൊന്നിയിൽ സെൽവൻ. എംജിആർ അടക്കം മുന്പു പലരും അതു സിനിമയാക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ പോയതാണ്. വളരെ പഴയ കാലഘട്ടത്തെ ഗ്രാഫിക്സ് ഒഴിവാക്കി വന്പൻ താരനിരയിൽ റിയലിസ്റ്റിക്കായിട്ടാണ് മണിസാർ ചിത്രം ഒരുക്കുന്നത.
2000 ത്തിൽ അധികം പടയാളികളും 250 കുതിരകളും 200 കോസ്റ്റ്യൂമേഴ്സുമായി വലിയൊരു രാജ്യം തന്നെ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. പത്തോളം കാമറകളുപയോഗിച്ചാണ് ഷൂട്ടിംഗ്. വലിയ നിര ക്രൂവിലുണ്ടെങ്കിലും എല്ലാ കാര്യത്തിലും അദ്ദേഹത്തിനു കൃത്യമായ ധാരണയുണ്ട്. വളരെ സീനിയറായ സംവിധായകനെങ്കിലും നമ്മളെ അത്ഭുതപ്പെടുത്തുന്ന പെരുമാറ്റമാണദ്ദേഹത്തിന്റേത്. കോവിഡിന്റെ വെല്ലുവിളിയിലും അദ്ദേഹത്തിന്റെ ധീരതയും ആർജവവുമാണ് സിനിമ ഇപ്പോൾ സാധ്യമാകുന്നത്.
വലിയ താരനിരയ്ക്കൊപ്പം
പുതിയൊരു ഷൂട്ടിംഗ് സൈറ്റിലെത്തുന്നതിന്റെ ആകാംഷയോടെയാണ് ഞാനെത്തിയത്. നടൻ വിക്രം പിന്നിൽനിന്നും ഓടി വന്നെന്നെ കെട്ടിപ്പിടിച്ച്, ചേട്ടാ ഞാൻ വിക്രമാണെന്നു പറഞ്ഞു. മലയാളത്തിൽ സ്ട്രീറ്റ് ചെയ്യുന്ന സമയത്ത് ഒന്നിച്ചു വർക്കുചെയ്ത ഓർമകളൊക്കെ അദ്ദേഹം പങ്കുവെച്ചു. ഷൂട്ടിംഗ് സെറ്റിൽ എപ്പോഴും അദ്ദേഹത്തിന്റെ കരുതലും സ്നേഹവുമുണ്ടായിരുന്നു. കാർത്തിയും ഇതേ പോലെ വന്നു കൈയിൽ പിടിച്ച് ഞാനും ചേട്ടൻ സൂര്യയും വലിയ ഫാനാണെന്നൊക്കെ പറഞ്ഞു വിശേഷങ്ങളൊക്കെ പങ്കുവച്ചു.
അടങ്കമാരു എന്ന ചിത്രത്തിൽ ജയം രവിയ്ക്കൊപ്പം മുന്പ് വർക്ക് ചെയ്തതാണ്. മുടിയും താടിയൊക്കെ വളർത്തി മാസ്കും വച്ചു വന്നപ്പോൾ ജയം രവിയെ എനിക്കു മനസിലായില്ല. അദ്ദേഹം അടുത്തു വന്ന്, സാർ.. ഞാൻ ജയം രവിയാണെന്നു പറഞ്ഞു. ഒപ്പം അഭിനയിച്ചവരും സഹ സംവിധായകരെല്ലാം നമ്മുടെ സിനിമകൾ കണ്ടു വളർന്നവരാണ്.
വളരെ സ്നേഹവും ബഹുമാനവും ആ ലൊക്കേഷനിൽ ലഭിച്ചു. പിന്നീട് സംവിധായകൻ ലിങ്കു സ്വാമിയെ നേരിട്ടു കണ്ടപ്പോഴും ഞാൻ അഭിനയിച്ച സിനിമകളെക്കുറിച്ചും അടുത്തുതന്നെ ഒന്നിച്ചു വർക്കു ചെയ്യണമെന്നും പറഞ്ഞു. പൂവിഴി വാസലിലെ വില്ലൻ കഥാപാത്രം കണ്ട് ശരിക്കും പേടിച്ചു പോയെന്നും അതു കണ്ട് ഉറങ്ങാൻ പറ്റിയില്ലെന്നൊക്കെ പലരും പറയുന്പോൾ അഭിമാനവും ആഹ്ലാദവും മനസിൽ അലയടിക്കുകയാണ്. വലിയൊരു സൗഹൃദക്കൂട്ടം അവിടെ എനിക്കായി കാത്തിരിപ്പുണ്ടായിരുന്നു എന്നു തോന്നിയിട്ടുണ്ട്.
പ്രതീക്ഷ നിറച്ച് പവർസ്റ്റാർ
മലയാളത്തിൽ ഏറെ നാളിനുശേഷം ചെയ്ത ശക്തമായ ഒരു കഥാപാത്രമായിരുന്നു കായംകുളം കൊച്ചുണ്ണിയിലെ തങ്ങൾ. സംവിധായകൻ ഹരിഹരൻ സാർ ആന്റണിയുടെ കഥാപാത്രമാണ് വർക്കൗട്ടായതെന്നു പറഞ്ഞത് അഭിമാനം നൽകുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാറിന്റെ വിശേഷങ്ങളാണ് എല്ലാവരും തിരക്കുന്നത്.
കേരളം, കർണാടക, തെലുങ്കാന എന്നിവിടങ്ങളിലായി വൈഡ് സ്ക്രീനിൽ ഒരുക്കേണ്ട ചിത്രമാണത്. പക്ഷേ, കോവിഡിന്റെ വരവോടെ സിനിമ മേഖല ആകെ പ്രതിസന്ധിയിലാണ്. ഇനി ഖത്തറിൽ ഷൂട്ട് ചെയ്യുന്നതിനുള്ള കാര്യങ്ങളാണ് അണിയറ പ്രവർത്തകർ ചിന്തിക്കുന്നത്. ചിത്രത്തിൽ കുറച്ചു ഹോളിവുഡ് താരങ്ങളും ഭാഗമാകുന്നുണ്ട്. കുറച്ചു കാത്തിരുന്നാലും നല്ല രീതിയിൽ പ്രോജക്ട് ഒരുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ അടുത്തയിടെ അന്തരിച്ച ഡെന്നിസ് ജോസഫാണ് എഴുതിയിരിക്കുന്നത്.
ബ്രോ ഡാഡിയുടെ അതിഥി
ഹൈദരാബാദിൽ പൊന്നിയിൽ സെൽവന്റെ ലൊക്കേഷനു സമീപമേഖലയിലായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ലൊക്കേഷനും. ഒരു ഇടവേള സമയത്താണ് അവരുടെ ലൊക്കേഷനിലേക്ക് ഞാനെത്തുന്നത്. ബ്രോ ഡാഡിയുടെ പ്രൊഡക്ഷൻ മാനേജർ സിദ്ധു പനയ്ക്കലുമായി വൈശാലി മുതലുള്ള ബന്ധമാണ്. ഞാനവിടെയുണ്ടെന്നറിഞ്ഞ് അദ്ദേഹമാണ് എന്നെ വിളിക്കുന്നത്. അവിടെവച്ച് ലാലേട്ടനും പൃഥ്വിരാജിനുമൊപ്പം എടുത്ത സെൽഫി വൈറലായിരുന്നു. ലൊക്കേഷനിലെത്തിയപ്പോൾ പൃഥ്വി പോണി ടെയ്ൽ ലുക്കിലാണ്. അപ്പോൾ ഞാൻ ചിന്തിച്ചു, വർഷങ്ങൾക്കു മുന്പ് ഞാൻ കാണിച്ച അതേ സ്റ്റൈലിടം തന്നെയാണ് ഇപ്പോഴത്തെ യുവതലമുറയ്ക്കും ഇഷ്ടമെന്ന്.
കുടുംബം യുഎസിൽ
ഭാര്യ ഇവാൻജനിയും മക്കൾ ആർതറും അലക്സും ചേരുന്നതാണ് ഞങ്ങളുടെ കുടുംബം. യുഎസ് ഫ്യൂസ്റ്ററിലാണ് അവരെല്ലാം. ഷൂട്ടിംഗ് സമയത്താണ് ഞാൻ കേരളത്തിലെത്തുന്നത്. മൂത്ത മകൻ ആർതറിന് 16 വയസായി. ബ്ലാക്ക് ബെൽറ്റുണ്ട്. രണ്ടാമത്തെയാൾ അലക്സിയ്ക്കു 11 വയസായി. അവിടെ ഇപ്പോൾ സ്കൂൾ തുടങ്ങി. എനിക്ക് അവിടെ കരാട്ടെ സ്കൂളുണ്ട്. ഇപ്പോൾ ഓണ്ലൈനിൽ കരാട്ടെ ക്ലാസ് ചെയ്യുന്നുണ്ട്.
ലിജിൻ കെ. ഈപ്പൻ
ഓർമകൾ പൂക്കുന്നിടത്ത് പവർ സ്റ്റാർ
03:54 AM Aug 29, 2021 | Deepika.com