നോവറിയുന്നവനേ നൊന്പരപ്പെടുന്നവരുടെ വേദനയറിയാൻ കഴിയൂ എന്ന് ജീവിതംകൊണ്ടു തോമസും നീനയും കാട്ടിത്തന്നു. പൂന പോലൊരു നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ ജീവിതം മാറിമറിയാൻ സമയം ഏറെയൊന്നും വേണ്ടെന്നുള്ള തിരിച്ചറിവ് അവരെ ചേർത്തുപിടിക്കാൻ പ്രേരിപ്പിച്ചു.
ഹൃദയത്തിൽ കൂടൊരുക്കിയ ഒരു അപ്പനും അമ്മയും. പറന്നുവന്നതുപോലെ അതിൽ ചേക്കേറിയ നാലു മാലാഖക്കുഞ്ഞുങ്ങൾ. അവർ ഒത്തുചേർന്നപ്പോൾ കുടുംബത്തിൽ സ്വർഗീയ അനുഭവം. ഭാഷയും സംസ്കാരവും വിഭിന്നമായ ഭൂമികയിലെ വഴിതിരിച്ച ഒരു യാത്രയാണ് നാലു മാലാഖ കുരുന്നുകളെ മലയാളി ദന്പതികളായ തോമസിനും നീനയ്ക്കും സമ്മാനിച്ചത്.
2019ലെ ഒരു മുംബൈ യാത്രയാണ് ഇവരുടെ ജീവിതത്തിന്റെ സുരഭില നിമിഷങ്ങളുടെ തുടക്കമായി മാറുന്നത്. കോട്ടയം പുതുപ്പള്ളി തലപ്പാടിയിൽ പേരേപ്പറന്പിൽ പി.എ. തോമസിനും നീനയ്ക്കും എളുപ്പമെത്താവുന്ന യാത്രയായിരുന്നു മുംബൈയിലേക്കുള്ളത്. അതിൽ ആകസ്മികതയുടെ നിമിഷങ്ങളെ ദൈവം കരുതിവച്ചിരുന്നു. മുംബൈക്കു ടിക്കറ്റ് കിട്ടാതായതോടെയാണ് ഇവർ പൂനയ്ക്ക് ടിക്കറ്റെടുത്തത്. അവിടെനിന്നും മുംബൈക്കു പോകാൻ തീരുമാനിച്ചു.
പൂന റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്താൻ കാത്തിരിക്കുന്പോഴാണ് ആൾക്കൂട്ടത്തിനു നടുവിൽ തികച്ചും തനിച്ചെന്ന പോലെ ഒരു ആറുവയസുകാരി മൂന്നു അനിയത്തിമാരെയും ചേർത്തുപിടിച്ചിരിക്കുന്നത് കാണാനിടയായത്. തിക്കിലും തിരക്കിലും കൈവിടാതെ അനുജത്തിമാരെ അവൾ ചേർത്തുപിടിച്ചിരുന്നു. എവിടെയോ അവരിലേക്കു ഹൃദയം കോർത്തിട്ടിരുന്നതായി തോമസിനു തോന്നിയതാകാം അവരുടെ അരികിലെത്താനും സംസാരിക്കാനും പ്രേരിപ്പിച്ചത്.
അനാഥമാക്കപ്പെട്ട ജീവിതമായിരുന്നു അവരുടേത്. പൂനയുടെ ഇരുണ്ട ചേരികളിൽ പലയിടത്തുനിന്നും ഒത്തു ചേർന്നു സ്നേഹംകൊണ്ടു സഹോദരിമാർ ആയവർ. സ്റ്റേഷനിൽ അവശനായ ഒരു വയോധികനും ഒരു പെണ്‍കുട്ടിയും അവർക്കരികിലുണ്ടായിരുന്നു. നിഷ്കളങ്കത നിറയുന്ന നാലു കുരുന്നുകളുടെ കണ്ണുകളിലെ ഭീതിയും പരവേശവും തോമസിന്റെയും നീനയുടെയും ഹൃദയത്തിന്റെ ആഴങ്ങളിലേക്കു വന്നുപതിക്കുകയായിരുന്നു.
നോവറിയുന്നവനേ നൊന്പരപ്പെടുന്നവരുടെ വേദനയറിയാൻ കഴിയൂ എന്ന് ജീവിതംകൊണ്ടു തോമസും നീനയും കാട്ടിത്തന്നു. പൂനപോലൊരു നഗരത്തിൽ ഉപേഷിക്കപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ ജീവിതം മാറിമറിയാൻ സമയം ഏറെയൊന്നും വേണ്ടെന്നുള്ള തിരിച്ചറിവ് അവരെ ചേർത്തുപിടിക്കാൻ പ്രേരിപ്പിച്ചു. അതു പിന്നീട് നിറഞ്ഞൊഴുകുന്ന സ്നേഹപ്രവാഹമായി മാറി. അന്ന് റെയിൽവേ സ്റ്റേഷനിലെ ഇരുണ്ട ഇടനാഴികളിൽ വിതുന്പലോടെ നിന്ന പെണ്കുരുന്നുകൾ ഇന്നു പുതുപ്പള്ളിയിലെ പേരേപ്പറന്പിൽ വീട്ടിൽ ഓമനകളായി വളരുന്നു.
അവരുടെ കണ്ണുകളിൽ വെളിച്ചമുണ്ട്, പ്രതീക്ഷയുണ്ട്, ഇന്നും നന്മ വറ്റാത്ത ലോകത്തിന്റെ സ്നേഹം പകർന്നുകിട്ടുന്നതിന്റെ ഭൂതദയയുമുണ്ട്. തോമസ് -നീന ദന്പതികളുടെ മക്കളായി എയ്റ എൽസ തോമസ് (ഒന്‍പത്), ആൻട്രിയ റോസ് തോമസ് (എട്ട്), എലയ്ൻ സാറാ തോമസ് (എട്ട്), അലക്സാൻട്രിയ സാറാ തോമസ് (ആറ്) എന്നിവർ വളരുന്നു.
അന്നു മുംബൈ യാത്ര വേണ്ടെന്നുവച്ചു കുട്ടികളെയും കൂട്ടി പൂനയിലെ പോലീസ് സ്റ്റേഷനിലേക്കു പോയി. അവിടെ രണ്ടു മൂന്നു ദിവസങ്ങൾ നിന്ന് നിയമനടപടികൾ പൂർത്തിയാക്കി. ഒരു മാസത്തെ താൽകാലിക ഏറ്റെടുക്കലിനുള്ള രേഖകൾ സമർപ്പിച്ചു കുട്ടികളുമായി പുതുപ്പള്ളിയിലെ വീട്ടിലെത്തി. പുതിയ ദേശം, ഭാഷ, സംസ്കാരം എന്നിവയുമായി കുട്ടികൾ വേഗത്തിൽ രമ്യതപ്പെട്ടു. കേരളീയ ഭക്ഷണം ആസ്വദിച്ചു കഴിച്ചു. ആറു വയസുകാരി അപരിചിതത്വത്തിന്റെ അകലം തുടക്ക ദിവസങ്ങളിൽ സൂക്ഷിച്ചിരുന്നെങ്കിലും പതിയെ അടുത്തു. ആയുസിന്റെ ബന്ധങ്ങൾ എന്നത് രക്തബന്ധങ്ങൾ തമ്മിൽ ആകണമെന്നില്ലല്ലോ! നാലുപേരും ഞങ്ങളുടെ മക്കളായി, തോമസ് പറയുന്നു.
പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി ദത്തെടുക്കൽ കഴിഞ്ഞ ജൂലൈയിൽ സംസ്ഥാന ശിശുക്ഷേമവകുപ്പിന്റെ അംഗീകാരത്തോടെ പൂർണമായി. ചെറുപ്പം മുതൽ അമ്മയുടെ അമ്മയാണു തോമസിനെയും ജ്യേഷ്ഠനെയും വളർത്തിയത്. കോട്ടയം പട്ടണത്തിലും സമീപത്തുമുള്ള അനാഥാലയങ്ങളും ആശ്രമങ്ങളും മുത്തശിയോടൊപ്പം തോമസ് സന്ദർശിക്കുമായിരുന്നു. അങ്ങനെയൊരിടത്തുനിന്നും പരിചയപ്പെട്ട നീനയെ സനാഥയാക്കി തന്റെ പാതി ജീവനായി തോമസ് തെരഞ്ഞെടുത്തു.
സഹജീവികളെ സ്വാർഥതയില്ലാതെ സ്നേഹിക്കാനുള്ള ഇരുവരുടെയും മനസാണ് നാലു കുഞ്ഞുങ്ങളുടെയും ജീവിതത്തിനു വെളിച്ചം പകർന്നത്. പുതുപ്പള്ളിയിലെ വീട്ടിൽ കുട്ടികളെ ചേർത്തണച്ചുവച്ചതുപോലെതന്നെ സ്നേഹകരം നീട്ടി ജീവിതം ഒരുക്കിയ സഹോദര തുല്യനായ മറ്റൊരു യുവാവും അമ്മൂമ്മയും ഇവർക്കൊപ്പമുണ്ട്. ഇതിനിടയിൽ തോമസ് കോട്ടയം മെഡിക്കൽ കോളജിൽ വികസനസമിതിയുടെ കീഴിൽ പിആർഒ ജോലിയിൽ പ്രവേശിച്ചു. തുടർന്നു സ്ഥലം വാങ്ങി വീടുംവച്ചു.
ഭാര്യ നീന സ്വകാര്യകോളജിലും ജോലി ചെയ്യുന്നു. എയ്റയ്ക്ക് ഹിന്ദി അറിയാമെങ്കിലും അവർ നാലുപേരും ഇന്നു തനി മലയാളിക്കുരുന്നുകളായി സ്കൂളിൽ പഠിക്കുന്നു. ഇവർ ഒപ്പംകൂടിയതിനുശേഷം തോമസിനും നീനയ്ക്കും ഒരു കുട്ടി പിറന്നിരുന്നു.
ഹൃദയസംബന്ധമായ പ്രശ്നങ്ങളിൽ ആ കുഞ്ഞ് വിടപറഞ്ഞപ്പോൾ ആശ്വാസവും പ്രതീക്ഷയുമായി ഒപ്പംനിന്നതും ഈ മക്കളാണ്. പുതുപ്പള്ളിയിലെ വീട്ടിൽ തന്റെ മക്കളെ നെഞ്ചോടു ചേർത്തു തോമസും നീനയുമുണ്ട്. അതേ, ദൈവം മനുഷ്യന്റെ രൂപത്തിലവതരിക്കും എന്നു പറയുന്നത് എത്രശരിയാണിവിടെ.
സ്നേഹക്കൂട്ടിൽ പറന്നെത്തിയ മാലാഖമാർ
03:08 AM Aug 29, 2021 | Deepika.com