പുസ്തകങ്ങളാണ് സന്പത്ത്. അറിവാണ് ജീവിതം. കാനറ ബാങ്ക് മുൻ ഉദ്യോഗസ്ഥൻ തൊടുപുഴ മണക്കാട് മുക്കുറ്റിയിൽ എൻ. വിജയൻ വിജ്ഞാനസന്പാദനത്തിന്റെ തപസ്യയിലാണ്. ഇദ്ദേഹത്തിനു വായനപ്പുരയിൽ സ്വന്തമായുള്ളത് 11,000 വിലപ്പെട്ട ഗ്രന്ഥങ്ങൾ.
മലയാളം ലിപി ആദ്യമായി ഉപയോഗിച്ച ഡച്ച് ഗവർണർ വാൻ റീഡിന്റെ ഫോർത്തൂസ് ഇന്തിക്കൂസ് മലബാറിക്കൂസിന്റെ 12 വാല്യങ്ങളും ശേഖരത്തിലുണ്ട്.
കേരളത്തിൽ കണ്ടെത്തിയ 742 ചെടികളുടെയും വൃക്ഷങ്ങളുടെയും വിവരണങ്ങളാണ് ഉള്ളടക്കം. റഷ്യൻ സാഹിത്യകാരൻ മിഖായേൽ ഷൊളോക്കോവിന്റെ ഡോണ് ശാന്തമായി ഒഴുകുന്നു, ലിയോ ടോൾ സ്റ്റോയിയുടെ യുദ്ധവും സമാധാനവും, വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ, ജോണ് മിൽട്ടന്റെ പാരഡൈസ് ലോസ്റ്റ്, കൗടല്യന്റെ അർത്ഥശാസ്ത്രം തുടങ്ങിയവയൊക്കെ പുസ്തകനിരയിലുണ്ട്.
പുസ്തകം കരുതലാക്കുന്ന ശീലം വിജയൻ ഒന്നാംക്ലാസിൽ ആരംഭിച്ചതാണ്. സ്കൂൾ പാഠപുസ്തകങ്ങളിൽ ഭൂരിഭാഗവും ഇന്നും ഭദ്രമായി സൂക്ഷിക്കുന്നു.
ഒമർ ഖയ്യാമിന്റെ റൂബായാത്ത് ഓഫ് ഓമർഖയാം എന്ന പ്രസിദ്ധമായ പേർഷ്യൻ കവിതാസമാഹാരം, എഡ്വാർഡ് ഫിറ്റ്സ് ജെറാൾഡ് ഇംഗ്ലീഷിലേക്ക് തർജമ ചെയ്തപ്പോൾ ഇത് പുസ്തകം സ്വന്തമാക്കണമെന്ന ആഗ്രഹം കലശലായി. അന്ന് മൂവാറ്റുപുഴ നിർമല കോളജിൽ എംഎയ്ക്ക് പഠിക്കുന്പോൾ എറണാകുളത്തിന് പോകേണ്ട സാഹചര്യമുണ്ടായി. ബുക്ക്സ്റ്റാളിൽ കയറി വണ്ടിക്കൂലിക്കുള്ള പണം നൽകി പുസ്തകം വാങ്ങി തിരികെ മൂവാറ്റുപുഴ വരെ നടന്നത് അക്ഷരസ്നേഹം ഒന്നുകൊണ്ടുമാത്രം.
ചെറുപ്പത്തിൽ തെങ്ങോല മെടഞ്ഞ് വിറ്റു ലഭിക്കുന്ന പണത്തിന് പുസ്തകങ്ങൾ വാങ്ങിയ കാലവുമുണ്ട്. വായിക്കുന്ന ഓരോ പുസ്തകത്തിലെയും സംഭവങ്ങൾ, തീയതി എന്നിവ അടയാളപ്പെടുത്തിയും മറ്റൊരു ബുക്കിൽ എഴുതിയും സൂക്ഷിക്കും. യൂണിവേഴ്സിറ്റി വിദ്യാർഥികൾ മുതൽ ഗവേഷകർ വരെ വിജയന്റെ പുസ്തകശേഖരം പരതാൻ എത്തുന്നു. പ്രപഞ്ച വിജ്ഞാനത്തെക്കുറിച്ചുള്ള ശാസ്ത്രശാഖയായ കോസ്മോളജിയിൽ പഠനം നടത്തുന്ന വിജയൻ പഠന ഭാഗമായി ഒൻപതു തവണ ഹിമാലയവും പല വിദേശരാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഭാര്യ ഇ.എൻ. ഓമന സിവിൽസപ്ലൈസ് വകുപ്പ് റിട്ട ഉദ്യോഗസ്ഥയാണ്. ബംഗളൂരുവിൽ എൻജിനിയറിംഗ് അധ്യാപികയായ ആൽഫ, അഞ്ചരക്കണ്ടി ഗവ.ആശുപത്രിയിലെ ഡോ. വോൾഗ എന്നിവരാണ് മക്കൾ.
ജെയ്സ് വാട്ടപ്പള്ളിൽ
വിജയന് വീട് അക്ഷരനിധി
03:13 AM Aug 21, 2021 | Deepika.com