ആശുപത്രി എന്നു കേൾക്കുന്പോൾ ക്ഷീണിതരും മെലിഞ്ഞവരും മറ്റും നമ്മുടെ ഭാവനയിൽ വരും. ഇവിടെ ഭൂരിഭാഗവും അധികവണ്ണം ബാധിച്ചവരാണ്. കൗമാരത്തിലും യൗവനാരംഭത്തിലും നല്ല വടിവും ഭംഗിയുമുള്ള ഇക്കൂട്ടർ എപ്പോഴാണ് ഈ പൊണ്ണത്തടിയെല്ലാം സന്പാദിച്ചുകൂട്ടിയതെന്ന് അദ്ഭുതപ്പെട്ടുപോകും. ശരീരം ചലിപ്പിക്കാൻ അവർ, പ്രത്യേകിച്ചു പ്രായമുള്ളവർ പാടുപെടുന്നതു കാണാം. നഴ്സുമാരും മറ്റു ശുശ്രൂഷകരും അവരെ ഒന്നു തിരിച്ചു കിടത്താനോ എഴുന്നേൽപിച്ചുകൊണ്ടുപോയി കുളിപ്പിക്കാനോ നന്നേ ബുദ്ധിമുട്ടുന്നതു പതിവു കാഴ്ചയാണ്.
എന്റെ മുറിയിലെ 92 വയസുള്ള ഒരു വല്യമ്മ ഇത്തരത്തിലൊരാളായിരുന്നെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തിൽ അവർ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. മാംസം, മത്സ്യം, മുട്ട, വെണ്ണ, ചീസ്, ഐസ്ക്രീം അങ്ങനെ എല്ലാം. ഇടവേളകളിൽ ലഭിക്കുന്ന ഫ്രൂട് ജ്യൂസുകളും കേക്കുമെല്ലാം അവർക്കു പഥ്യമാണ്. പൊതുവേ ഈ രാജ്യത്തെ ശരീരഭാര വർദ്ധനവിനു കാരണം അമിതഭോജനംതന്നെ എന്നു തോന്നിപ്പോകുന്നു. ശൈശവാവസ്ഥയിൽത്തന്നെ സ്വായത്തമാക്കുന്ന ഒരു തഴക്കം. ദൂഷ്യഫലങ്ങൾ കണ്ടു തുടങ്ങുന്നത് മധ്യവയസിലാണെന്നു മാത്രം.
ഒന്നിനും കുറവില്ല. കിടക്കവിരികൾ, തലയിണയുറകൾ, ടെർക്കിഷ് ടവ്വലുകൾ, സോപ്പ്, ഷാംപൂ, ബോഡി ക്രീം, മാറ്റിയിടാനുള്ള ഉടുപ്പുകൾ, തുടയ്ക്കാനുള്ള വിവിധതരം ടിഷ്യൂ എല്ലാം ഇഷ്ടംപോലെ. ചെലവു ചുരുക്കൽ, ശ്രദ്ധിച്ചുപയോഗിക്കൽ ഇവയൊന്നും നിഖണ്ടുവിൽ ഇല്ല!.
ഒരിക്കൽ കുളികഴിഞ്ഞപ്പോൾ എനിക്കു മാറാൻ തന്ന ഉടുപ്പിന്റെ ബട്ടണ് നഷ്ടപ്പെട്ടിരുന്നു. രണ്ടാമതൊന്നു ചിന്തിക്കാതെ നഴ്സ് അതു ചവറ്റുകുട്ടയിലേക്കെറിഞ്ഞു. എനിക്കു മറ്റൊന്നു കൊണ്ടുതന്നു. അതു തയിച്ചെടുക്കാമല്ലോ എന്നു ഞാൻ പറഞ്ഞപ്പോൾ ആ കുട്ടി അദ്ഭുതപ്പെട്ടു. ഹോസ്പിറ്റലിൽ റിപ്പയർ സെക്ഷനില്ല പോലും. സമീകൃതമല്ലാത്ത സമൃദ്ധി.
സിസിലിയാമ്മ പെരുന്പനാനി
cjperu5@gmail.com
പൊണ്ണത്തടിയർ എണ്ണത്തിലേറെ
11:42 PM Aug 14, 2021 | Deepika.com