സൗത്ത് ആഫ്രിക്കയിലെ സിംബാബ്വെയിലെ ന്യാൻഗാനി പർവത നിരകളിലേക്ക് നടത്തിയ യാത്ര
സിംബാബ്വെയിലെ ഏറ്റവും ഉയരമുള്ള (2592 മീറ്റർ) ന്യാൻഗാനി പർവത നിരകളിലേക്ക് കാറിൽ ഉദയസൂര്യന്റെ പ്രകാശകിരണങ്ങൾ പരക്കുന്നതിന് മുൻപ് യാത്ര തിരിച്ചു. ബന്ധുവായ ലീലയുടെ കുടുംബത്തിലുള്ളവരുമായി 500 കിലോമീറ്ററിലധികം ദൂരത്തേക്കായിരുന്നു യാത്ര. മുത്താരയിൽനിന്ന് ഏകദേശം 100 കിലോമീറ്റർ വടക്കായി കിടക്കുന്ന ഉയർന്ന പ്രദേശമാണ് ന്യായംഗ പർവത നിരകൾ. ഇത് മൊസാംബിയ അതിർത്തിയാണ്.
വിമാനത്തിൽ പോയാൽ ഒരു മണിക്കൂറിനുള്ളിലെത്താം. 472 കിലോമീറ്റർ ദൂരത്തിൽ കിടക്കുന്ന കാടും പാറകളും നിറഞ്ഞ ഈ പർവതം നല്ലൊരു വിഭാഗം ജനങ്ങളുടെ കുലപർവതം കൂടിയാണ്.
കാട്
വിടർന്നുവരുന്ന സൂര്യന്റെ ചെങ്കതിരുകൾ മരമുകളിലും കാട്ടുപൂക്കളിലും കാന്തി പരത്തി. റോഡരികിൽ ധാരാളം കഴുതകൾ മേഞ്ഞു നടക്കുന്നു. യാത്രയ്ക്കിടയിൽ ഇടിമുഴങ്ങും പോലെ കർണകഠോരമായ ആനയുടെ ചിന്നംവിളി കേട്ടു. പകുതി ദൂരം പിന്നിട്ടപ്പോൾ വിനാശലക്ഷണം പോലെ മദമിളകിയ ഒരാന റോഡിൽ നിലയുറപ്പിച്ചു നിന്നു. പിന്നാലെ നാലഞ്ചു ചെറിയ ആനകൾ വരുന്നത് നോക്കി നായകനെപോലെ നിൽപ്പാണ്. ഞങ്ങളുടെ മുന്നിൽ വന്ന കാറുകൾ ആനകൾക്ക് പോകാനായി കാത്തുകിടന്നു.
കാറിലിരുന്ന് ഞങ്ങൾ പ്രഭാതഭക്ഷണം കഴിച്ചു. എങ്ങും വനപ്രദേശമാണ്. പല ഭാഗത്തും കൂട്ടമായി നിൽക്കുന്ന മാൻപേടകളെ കണ്ടു. പർവത ശിഖരങ്ങൾ കണ്ടുതുടങ്ങി. അവിടേക്ക് അടുക്കുംതോറും പർവതം ഉയരങ്ങളിലേക്ക് പോകുന്നതായി തോന്നി. യാത്ര ഒരു വനാന്തരത്തിലൂടെയായി. ഇടുങ്ങിയ വഴിയിൽ രണ്ട് വാഹനങ്ങൾക്ക് പോകാൻ ബുദ്ധിമുട്ടാണ്. കാട്ടുപക്ഷികൾ തലങ്ങും വിലങ്ങും പറക്കുന്നു. എങ്ങും പച്ചിലമരങ്ങൾ നിറഞ്ഞ കുന്നുകൾ. നയാംഗ ദേശീയ പാർക്കിലെത്തി. ഇതിന്റെ മേൽനോട്ടം വഹിക്കുന്നത് പ്രാദേശിക ജനങ്ങളും സർക്കാർ നാഷണൽ ട്രസ്റ്റും ചേർന്നാണ്.
10 ഡോളർ ടിക്കറ്റ്
ടിക്കറ്റ് എടുക്കാൻ നിന്നത് വലിയൊരു ക്യൂവിലാണ്. അതിൽ പർവതാരോഹണത്തിന് വന്നവരുമുണ്ട്. സന്ദർശക ഓഫീസിലെത്തി. ഒരു ടിക്കറ്റിന് പത്തു ഡോളർ ആണ്. അവിടെ നിന്ന ഒരു സ്ത്രീ ഗൈഡിനെ കാണാത്തതിൽ ഉച്ചത്തിൽ എന്തോ പറയുന്നുണ്ട്. അവർക്കൊപ്പം രണ്ട് കുട്ടുകാരികളുമുണ്ട്. ഞങ്ങൾ അവരുടെ അടുക്കലെത്തി പരിചയപ്പട്ടു. മുപ്പതിനടുത്തു പ്രായം തോന്നും. പേര് ലില്ലി പോൾ. കാമുകനായ സായിപ്പിനൊപ്പം ജീവിക്കുന്നു. കൂട്ടുകാരുമായി ആർത്തുല്ലസിക്കാൻ വന്നിതാണ്.
തലയിൽ തൊപ്പി ധരിച്ച താടിയും മുടിയും നീട്ടി വളർത്തിയ കറുത്ത നിറമുള്ള ഗൈഡ് തോളിൽ തോക്കും തൂക്കി കയ്യിൽ അന്പും വില്ലും പോലൊരു ആയുധവുമായിട്ടെത്തി. ഇതൊക്കെ കയ്യിൽ കരുതിയിരിക്കുന്നത് ഏതെങ്കിലും വന്യജീവികൾ മുന്നിൽ വന്നാൽ നേരിടാനാണ്. പേര് വില്യം. അയാളുടെ വേഷം ചാരനിറത്തിലുള്ളതാണ്. ബ്രിട്ടീഷുകാർ ഭരിച്ചതുകൊണ്ടാകണം എല്ലാവർക്കും ഇംഗ്ലീഷ് അറിയാം. ആദ്യംതന്നെ ഒരു ഭീഷണിയുടെ സ്വരത്തിൽ കാട്ടിൽ പാലിക്കേണ്ട അച്ചടക്കം ഞങ്ങളെ പഠിപ്പിച്ചു. കാർ പാർക്കിൽനിന്ന് നാലഞ്ചു കിലോമീറ്റർ അകലെയുള്ള കൊടുമുടിയിലെത്താൻ കുറഞ്ഞത് നല്ല ആരോഗ്യമുള്ളവർക്കേ സാധിക്കു. യാത്രികർ മുകളിലെത്താതെ ക്ഷീണിതരായി ഇടയ്ക്കുവച്ച് മടങ്ങിവരികയാണ് പതിവ്.
പർവതത്തിലേക്ക്
സന്ദർശകർക്ക് ഏറ്റവും നല്ല സമയം രാവിലെ മുതൽ ഉച്ചവരെയാണ്. ഉച്ച കഴിഞ്ഞു പോയാൽ കൊടുംകാറ്റും മുടൽമഞ്ഞും മാത്രമല്ല സൂര്യപ്രകാശം പോലും ഇല്ലാതാകുകയും ചെയ്യും. വഴി മാറി സഞ്ചരിക്കാനും അപകടത്തിൽപ്പെടാനും സാധ്യതയുണ്ട്. പർവതത്തിന്റെ പലഭാഗങ്ങളിലും അരുവികളുണ്ട്. 300-ലധികം ജീവികൾ പാർക്കുന്നുണ്ട്. വന്യമൃഗങ്ങളായ സിംഹം, പുള്ളിപ്പുലി, ഹയന, കാട്ടുപോത്തുകൾ, ചെറുതും വലുതും കൊന്പുകളുള്ള മാൻവർഗം, പക്ഷികൾ, കുരങ്ങ് അങ്ങനെ പല ജീവികളുടെ ആവാസകേന്ദ്രമാണിത്.
ഈ പർവതത്തെപ്പറ്റി ഗോത്രങ്ങൾക്കിടയിൽ പലവിധ കിംവദന്തികളും അനുഭവ കഥകളും നാടോടിക്കഥകളും പ്രസിദ്ധമാണ്. പർവതത്തിനുള്ളിൽ നടക്കുന്ന ദുരുഹതകളുടെ പ്രഭവസ്ഥാനം കണ്ടെത്താനോ നിശേഷം തള്ളിക്കളയാനോ സാധിച്ചിട്ടില്ല. അതെല്ലാം പലവിധമായ അപരിചിതത്വങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും വഴിയൊരുക്കുന്നു. ഇതിനെ നാട്ടുകാർ വിളിക്കുന്നത് "മനുഷ്യരെ വിഴുങ്ങുന്ന പർവതം’ എന്നാണ്.
പേടിപ്പിക്കുന്ന മരങ്ങൾ
ഞങ്ങൾ പതിനഞ്ചു് പേർ വില്യമിനോപ്പം പർവതത്തെ ലക്ഷ്യമാക്കി കുന്നുകൾ ചവുട്ടി മുകളിലേക്ക് നടന്നു. ഗൈഡ് പ്രത്യേക നിർദേശം തന്നത് ആരും സംസാരിക്കരുത്, മരങ്ങളുടെ പടങ്ങൾ എടുക്കരുത് എന്നിങ്ങനെയായിരുന്നു. കാടിന്റെ മൂപ്പനെ മനസിൽ പ്രാർഥിച്ചുകൊണ്ട് നടക്കുക. ലില്ലി പോൾ ഗൈഡിനെ പരിഹസിച്ചു. മാത്രമല്ല പൊട്ടിച്ചിരിച്ചു. അവർ ചോദിച്ചത്. ശബ്ദമുണ്ടാക്കിയാൽ, ചിരിച്ചാൽ എന്താണ്? മരത്തെ എന്തിന് ഭയക്കണം?
ആ മരത്തെ ഒന്ന് ചുംബിക്കണമെന്ന് കൂട്ടുകാരിയോട് പറഞ്ഞത് ഞങ്ങളും കേട്ടു. എങ്ങുനിന്നോ മിന്നൽപ്പിണർ വേഗത്തിൽ ഉരുണ്ടുകൂടിയ മേഘങ്ങൾ പുകച്ചുരുളുകളായി അവിടേക്ക് വന്നു. കണ്ണുതുറന്നപ്പോൾ പുകപടലങ്ങൾ മാറിപ്പോയിരിന്നു. പലർക്കും ബോധം വീണ്ടുകിട്ടിയതുപോലെ തോന്നി. ലില്ലി പോളിന്റെ കൂട്ടുകാരികൾ അവളെ നോക്കിയെങ്കിലും കണ്ടില്ല. അവൾ വലിയൊരു അപരാധം ചെയ്തെന്നതുപോലെ ഗൈഡ് മണ്ണിൽ കമഴ്ന്നു കിടന്ന് മലദേവതമാരോട് അവളോട് പൊറുക്കണമെന്ന്’ അപേക്ഷിച്ചുകൊണ്ടിരിന്നു.
എല്ലാവരും ആ നടുക്കത്തിൽ നിൽക്കവേ ദൂരെ നിന്ന് ഒരു മുടന്തിയെപ്പോലെ തല താഴ്ത്തി മറ്റൊരു ഗൈഡിന്റെ തോളിൽ പിടിച്ചു ലില്ലി പോൾ വരുന്നു. ശരീരത്തിലെ മുറിവുകൾ തുണികൾകൊണ്ട് കെട്ടിയിട്ടുണ്ടെങ്കിലും കാലും കയ്യും മുറിഞ്ഞു ചോര വരുന്നുണ്ട് തലയിലും മുറിവുണ്ട്.
വില്യം എഴുന്നേറ്റു ചോദിച്ചു. "എന്തുണ്ടായി?'
എനിക്കൊന്നുമറിയില്ല കാറ്റിൽ പറത്തി കുറെ ദുരം പോയി. അസഹ്യമായ വേദന സഹിച്ചുകൊണ്ടവർ പറഞ്ഞു. വില്യമിനോട് അവർ ക്ഷമ ചോദിച്ചു. കൂട്ടുകാരികൾ അവളെ താങ്ങിപ്പിടിച്ചു ഗൈഡിനൊപ്പം താഴേക്ക് കൊണ്ടുപോയി.
യാത്ര ദുഷ്കരമാകുന്നു
മുകളിലേക്ക് നടക്കുന്പോൾ എന്റെയുള്ളിൽ കടന്നുകൂടിയത് മലമുകളിൽ പ്രാണവായു കിട്ടുമോ? ആ കാര്യം വില്യമിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞത് കാലാവസ്ഥ മോശമായാൽ ഈ പ്രശ്നമുണ്ട്. ആ സമയം ഇവിടേക്ക് പ്രവേശനമില്ല. അങ്ങനെ ചില അത്യാഹിതങ്ങൾ മുൻപ് നടന്നിട്ടുണ്ട്. ഇവിടെ മരണപ്പെടുന്നതിന്റെ ഒരു കാരണമിതാണ്.
മനുഷ്യരെ വിഴുങ്ങുന്ന പർവ്വതമെന്ന് പറയുന്പോൾത്തന്നെ ഇതിനെ വിശുദ്ധ പർവതമെന്നും വിളിക്കാറുണ്ട്.
മുന്നോട്ട് നടക്കുന്നതിനിടയിൽ ഒരു ഭാഗത്തേക്ക് നോക്കി. വളരെ ദുരെ ഒരു യുവതിയും യുവാവും വഴിയിൽ കമിഴ്ന്നു കിടന്ന് സാഷ്ടാംഗനമസ്കാരംപോലെ മുഖം അമർത്തി എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിടുന്നു. ലീല പറഞ്ഞത് അവർ നവദന്പതികളാണ്. മലദേവതകളുടെ അനുഗ്രഹം വാങ്ങാനും മലയുടെ മൂപ്പനെ വണങ്ങാനും വന്നവരാണ്. ഇവിടെ മേയ് മുതൽ ഓഗസ്റ്റ് വരെയാണ് ശൈത്യകാലം.
ഇവിടെനിന്ന് ഉദ്ഭവിക്കുന്നത് മൂന്ന് നദികളാണ്. കൈരേഴി, പുങ്വി, മാരി. മലമുകളിൽനിന്ന് വരുന്ന "നായാംഗോബെ’ വെള്ളച്ചാട്ടം വളരെ പ്രസിദ്ധമാണ്.
മടക്കം
ക്ഷീണിതരായ ഞങ്ങൾ ഒരു പാറമുകളിലിരുന്ന് ഭക്ഷണം കഴിച്ചു. ഇനിയും വെള്ളച്ചാട്ടം കാണാനുണ്ട്. പക്ഷേ, വില്യമിനോട് പറഞ്ഞിട്ട് ഞങ്ങൾ താഴേക്ക് നടന്നു. മറ്റുള്ളവർ മുകളിലേക്കും നടന്നു. പലയിടത്തും പക്ഷിക്കൂടുകളിൽനിന്ന് കുഞ്ഞുപക്ഷികൾ ചിലയ്ക്കുന്നത് കേട്ടു. ഭൂമീദേവിയുടെ നിർമലവും മനോഹരവുമായ ഈ പർവതം എന്തൊക്കെയോ രഹസ്യങ്ങളുടെ നിലവറയായി നിലകൊള്ളുന്നു. ഞങ്ങൾ മടങ്ങി.
കാരൂർ സോമൻ
ന്യാൻഗാനി മനുഷ്യനെ വിഴുങ്ങുന്ന പർവതം
07:02 AM Aug 08, 2021 | Deepika.com