രോഗിക്കു താരപദവി കൊടുത്തിരിക്കുന്നതിന്റെ ഒരു ലക്ഷണമാണ് ഏതാണ്ട് എല്ലാ കാര്യങ്ങൾക്കും ഡോക്ടർമാരും നഴ്സുമാരും അയാളോട് അഭിപ്രായം ചോദിക്കുക എന്നത്. ഡോക്ടർ കുറിച്ചുകൊടുത്ത മരുന്ന് നഴ്സുമാർ എടുത്തുകൊടുക്കുന്പോൾ രോഗാതുരനോടു ചോദിക്കും ആ മരുന്ന് അയാൾ കഴിക്കുന്നോ എന്ന്.
വേണ്ട എന്നൊരു വാക്ക് രോഗി പറഞ്ഞാൽ പിന്നെ കൊടുക്കില്ല. എന്നോടു ചോദിക്കുന്പോഴെല്ലാം ഞാൻ പറയാറുണ്ടായിരുന്നു എനിക്കു മരുന്നുകളെപ്പറ്റി ഒന്നും അറിയില്ല, ഡോക്ടർമാരല്ലേ നിശ്ചയിക്കേണ്ടത് എന്ന്. രോഗിയുടെ അനുവാദം ചോദിച്ചു മരുന്നു നൽകുന്ന രീതി വിചിത്രംതന്നെ.
വല്ലാത്ത വിഷമം തോന്നിയ ഒരനുഭവം. അതും വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്നതിന്റെ പേരിൽത്തന്നെ. എന്റെ ഡോക്ടർ ഒരിക്കൽ എന്റെ അടുത്തു വന്നു പറഞ്ഞു, നേരിൽ ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന്. അദ്ദേഹത്തിന്റെകൂടെ ഒരു ലേഡി ഹൗസ് സർജനുമുണ്ടായിരുന്നു.
ഹൃദ്രോഗം എനിക്കുള്ളതായി അറിവില്ല. അദ്ദേഹത്തിനും അറിയില്ല. ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാമെന്നുള്ള മുഖവുരയോടെ രോഗലക്ഷണം കണ്ടാൽ എന്തു ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നു ചോദിച്ചു. രണ്ടു സാധ്യതകളും വിവരിച്ചു. ഒന്നു തീവ്ര പരിചരണം.
MET Call അടിച്ച് മെഡിക്കൽ എമർജൻസി ടീമിനെ ഉടൻ വരുത്തുക. താഡനങ്ങളും പീഡനങ്ങളും ഒടുവിൽ വെന്റിലേറ്ററും. നെഞ്ചിലിടിക്കുന്പോൾ വാരിയെല്ലുകൾ ഒടിയാനിടയുണ്ട്. രണ്ടാമത്തെ മാർഗം ഇവയൊന്നുമില്ലാതെ അത്യാവശ്യമായ ശുശ്രൂഷകളും മരുന്നും സ്വീകരിച്ച് മാന്യമായി മരിക്കാനുള്ള രീതി തെരഞ്ഞെടുക്കാം. എന്തുവേണം? മക്കളോടു ചോദിച്ചിട്ടു പറയാമെന്നു പറഞ്ഞപ്പോൾ ഇതു പൂർണമായും എന്റെ സ്വതന്ത്ര തീരുമാനമായിരിക്കണമെന്നു ഡോക്ടർ ശഠിച്ചു.
എനിക്കു തത്കാലം ഹൃദ്രോഗം ഇല്ല. പക്ഷേ, എല്ലാവരും ചെയ്തുവയ്ക്കേണ്ട നടപടിക്രമമാണെന്നു പറഞ്ഞ് ഒരു ഫോറം പൂരിപ്പിക്കാൻ തന്നിട്ടുപോയി. അതോടൊപ്പം എനിക്കു ലഭിച്ചത് ദുഃസ്വപ്നങ്ങളുടെ ഒരു രാത്രിയും.
സിസിലിയാΩ പെരുബ്ബനാനി
cjperu5@gmail.com
വിചിത്രമായ ചില സത്യങ്ങൾ
06:57 AM Aug 08, 2021 | Deepika.com