സ്വന്തം പറമ്പിൽനിന്നുള്ള ചിതൽപ്പുറ്റ് ഉപയോഗിച്ച് രൂപങ്ങൾ നിർമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
പ്രായം തൊണ്ണൂറായെങ്കിലും മറിയാമ്മച്ചേടത്തിയുടെ മാന്ത്രിക കരസ്പർശത്തിൽ വിരിയുന്നത് ജീവസുറ്റ മൺപ്രതിമകളാണ്. ചിതൽപ്പുറ്റിൽനിന്ന് അദ്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് കണ്ണൂർ ആലക്കോട് വട്ടക്കുന്നേൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ. സ്വന്തം പറമ്പിൽനിന്നുള്ള ചിതൽപുറ്റ് ഉപയോഗിച്ചാണ് രൂപങ്ങൾ നിർമിക്കുന്നത്.
കിഡ്നിയിൽ തുടക്കം
ആറു വർഷം മുമ്പ് പത്താം ക്ലാസിൽ പഠിക്കുന്ന കൊച്ചുമക്കളുടെ പഠനസഹായത്തിന് സയൻസ് ക്ലേ മോഡൽ വിഷയത്തിൽ കിഡ്നിയും മൂത്രസഞ്ചിയും തയാറാക്കിയാണ് മറിയാമ്മ ചാക്കോ തന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കലാവൈഭവം വെളിവാക്കിയത്. പറമ്പിൽനിന്നുള്ള ചിതൽപ്പുറ്റ് ഉപയോഗിച്ചാണ് രൂപങ്ങൾ നിർമിക്കുന്നത്. കല്ല് ഇല്ലാത്ത നല്ല മണ്ണാണ് ഇതിലുള്ളത്. അതുകൊണ്ടുതന്നെ മണ്ണിന് നല്ല പശമയവുമുണ്ട്. താഴെ വീണാൽ പൊട്ടില്ല എന്നുള്ള ഗുണവും ചിതൽപ്പുറ്റുകൊണ്ട് നിർമിക്കുന്ന ശില്പങ്ങൾക്കുണ്ട്.
ആയിരം ശില്പങ്ങൾ
ഇതിനോടകം ആയിരത്തോളം ശില്പങ്ങളാണ് ചിതൽപുറ്റുകൾകൊണ്ട് നിർമിച്ചത്. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, ഡോ. എ.പി.ജെ അബ്ദുൾ കലാം, ഗാന്ധിജി, വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ എന്നിങ്ങനെ വിവിധങ്ങളായ രൂപങ്ങൾ നിർമിച്ചിട്ടുണ്ട്. നിർമിക്കുന്ന ശില്പങ്ങൾക്ക് ചായം നൽകുന്നതും സ്വന്തമായി തന്നെയാണ്. തലയും ഉടലും വേറെവേറെ നിർമിച്ച് ഈർക്കിലി ഉപയോഗിച്ചാണ് ശില്പങ്ങളുടെ നിർമാണം. ആദ്യം മോഡൽ നൽകിയതിനുശേഷം ഷേപ്പാക്കി മിനുക്കുകയാണ് പതിവ്. തുടർന്ന് അനുയോജ്യമായ പെയിന്റടിച്ച് രൂപഭംഗി നൽകും.
വീട്ടുകാരുരെയും പ്രതിമകളാക്കി
ചിതൽപ്പുറ്റുകൊണ്ട് ഭർത്താവിന്റെ രൂപം പോലും ഉണ്ടാക്കിയ മറിയാമ്മച്ചേടത്തിയുടെ കരസ്പർശത്തിൽ മക്കളും ചെറുമക്കളുമെല്ലാം മൺരൂപങ്ങളായി പ്രത്യക്ഷപ്പെട്ടു. കൂടാതെ, മറിയാമ്മ ച്ചേടത്തിയുടെ കുട്ടിക്കാലവും പ്രതിമയായി വിരിഞ്ഞു. നന്നായി പാട്ട് പാടുകയും എപ്പോഴും ചിരിച്ച മുഖത്തോടെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അമ്മച്ചി നാട്ടുകാർക്കും ഏറെ പ്രിയങ്കരിയാണ്. ഒരു ഹ്രസ്വചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.
മേരിക്കുട്ടി, ജോസ്, ജിജി, സോജി, ഷാജി, പരേതയായ ലാലി എന്നിവരാണ് മക്കൾ. മക്കളും കൊച്ചുമക്കളും നൽകുന്ന പിന്തുണ ഏറെ സന്തോഷകരമാണെന്ന് അമ്മച്ചി നിറപുഞ്ചിരിയോടെ പറയുന്നു.
സിജോ ഡൊമിനിക്
മറിയാമ്മച്ചേടത്തിയുടെ മറിമായങ്ങൾ
06:53 AM Aug 08, 2021 | Deepika.com