നാം ശ്വസിക്കുന്ന ശുദ്ധവായുവും നാംകുടിക്കുന്ന ശുദ്ധജലവും നമുക്കു ലഭിക്കുന്ന പോഷകാഹാരവുമൊക്കെ ഈ പ്രപഞ്ചത്തിലൂടെ നമുക്കു ലഭിക്കുന്ന നന്മകളിൽ ചിലതാണ്. പക്ഷേ..,ലോക പ്രസിദ്ധ ബ്രസീലിയൻ ഗ്രന്ഥകാരനായ പാവ്ലോ കൊയ്ലോ പറയുന്ന രണ്ടു നുറുങ്ങുകഥകൾ:
രണ്ടുപേർ അറേബ്യൻ മരുഭൂമിയിലൂടെ യാത്രചെയ്യുകയായിരുന്നു. കൊടും വെയിലും മണൽക്കാറ്റുമേറ്റ് അവർ ക്ഷീണിച്ചു തളർന്നു. അപ്പോഴാണ്, അറേബ്യൻ മരുഭൂമിയിലെ നാടോടിയായ ഒരു ബദൂയിന്റെ കൂടാരം അവർ കണ്ടത്. അവർ അതിവേഗം അവിടെ അഭയമന്വേഷിച്ചു ചെന്നു.
ബദൂയിൻ അവരെ സന്തോഷപൂർവം സ്വീകരിച്ചു. ഉടനെതന്നെ, ഒരു ഒട്ടകത്തെ കൊന്ന് അവർക്ക് അതിരുചികരമായ അത്താഴമൊരുക്കി. യാത്രക്കാർ രണ്ടുപേർക്കും ഏറെ സന്തോഷമായി.
യാത്രാക്ഷീണം തീർക്കാൻവേണ്ടി പിറ്റെ ദിവസവും അവർ അവിടെ താമസിക്കാൻ തീരുമാനിച്ചു. അപ്പോൾ, ബദൂയിൻ അവർക്കുവേണ്ടി മറ്റൊരു ഒട്ടകത്തെ കൊന്നു. ഇതുകണ്ട് ആശ്ചര്യപ്പെട്ട അവർ പറഞ്ഞു: "ഇന്നലെ കൊന്ന ഒട്ടകത്തിന്റെ മാംസം ഇനിയും ബാക്കിയുണ്ടല്ലോ. പിന്നെ എന്തുകൊണ്ടാണ് മറ്റൊരു ഒട്ടകത്തെ കൊന്നത്?'
ഉടനെ ബദൂയിൻ പറഞ്ഞു:"ഇന്നലെ കൊന്ന ഒട്ടകത്തിന്റെ ഇറച്ചി ഇന്നു പഴയതായി. അതിഥികളായ നിങ്ങൾക്ക് അതു നൽകുന്നതു ശരിയല്ല. അതുകൊണ്ടാണ്, ഞാൻ മറ്റൊരു ഒട്ടകത്തെ കൊന്നത്.'
അടുത്ത ദിവസം അതിരാവിലെ യാത്രക്കാർ രണ്ടുപേരും ഉറക്കമുണർന്നു യാത്രയ്ക്ക് ഒരുങ്ങി. അപ്പോൾ ബദൂയിൻ അവിടെ ഇല്ലായിരുന്നു. അവർ നൂറു ദിനാർ എടുത്തു ബദൂയിന്റെ ഭാര്യയെ ഏൽപിച്ചു വേഗം യാത്ര പറഞ്ഞു പിരിഞ്ഞു. സൂര്യന്റെ ചൂട് കൂടുന്നതിനു മുൻപ് കുറെ ദൂരമെങ്കിലും പോകണം എന്ന ന്യായം പറഞ്ഞാണ് ബദൂയിനെ കാത്തുനിൽക്കാതെ അവർ യാത്രയായത്. എന്നാൽ, മൂന്നാം ദിവസവും മറ്റൊരു ഒട്ടകത്തെ അവർക്കുവേണ്ടി കൊല്ലേണ്ടി വന്നെങ്കിലോ എന്ന ചിന്തയായിരുന്നു ഉടനെതന്നെ അവിടെനിന്നു പോകാൻ അവരെ പ്രേരിപ്പിച്ചത്.
അവർ നാലു മണിക്കൂർ ദൂരം യാത്ര ചെയ്തപ്പോൾ പിന്നിൽനിന്ന് ഒരു സ്വരം കേട്ടു. അവർ പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടതു ബദൂയിനെയായിരുന്നു.
അതിവേഗം അവരുടെ അടുത്തെത്തിയ ബദൂയിൻ ദിനാർ നോട്ടുകൾ അവരുടെ മുന്പിലേക്കു വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു: "ഞാൻ നിങ്ങൾക്ക് അതികേമമായ സ്വീകരണം നൽകി. എന്നാൽ, നിങ്ങൾക്കു നിങ്ങളെപ്പറ്റിയിപ്പോൾ ലജ്ജ തോന്നുന്നില്ലേ?'
ഉടനെ അവർ പറഞ്ഞു: "നിങ്ങളുടെ ഒട്ടകത്തിനു കൂടുതൽ വിലയുള്ളതാണ്. എന്നാൽ, ഞങ്ങളുടെ കൈയിൽ അധികം പണമില്ലായിരുന്നു.' അപ്പോൾ ബദൂയിൻ പറഞ്ഞു: "ഞാൻ പണത്തെക്കുറിച്ചല്ല പറയുന്നത്. ഞങ്ങൾ നാടോടികൾ ഈ മരുഭൂമിയിൽ എവിടെപ്പോയാലും ഈ മരുഭൂമി എപ്പോഴും ഞങ്ങളെ സ്വാഗതം ചെയ്യുന്നു. അതു ഞങ്ങളോട് ഒന്നും തിരിച്ചു ചോദിക്കാറില്ല.'
അല്പനേരത്തെ മൗനത്തിനുശേഷം ബദൂയിൻ തുടർന്നു: "മരുഭൂമിയിലെ ഞങ്ങളുടെ താമസത്തിനു മരുഭൂമിക്ക് ഞങ്ങൾ വാടകയും മറ്റും കൊടുക്കേണ്ടി വരുകയാണെങ്കിൽ ഞങ്ങൾ ഇവിടെ ജീവിക്കാൻ പറ്റുമോ? നിങ്ങളെ സന്തോഷപൂർവം സ്വീകരിക്കുകവഴി മരുഭൂമിയിലെ ഞങ്ങളുടെ ജീവിതം ഞങ്ങൾക്കു തന്നതിന്റെ ഒരു അംശം മരുഭൂമിക്കു തിരിച്ചുകൊടുക്കുന്നതുപോലെയായിരുന്നു!'
മരുഭൂമിയിൽനിന്നുള്ള നന്മകൾ മറ്റുള്ളവരുമായി പങ്കുവച്ചുകൊണ്ടു മരുഭൂമിയോടു കടപ്പാട് കാണിക്കുന്ന കൊയ്ലോയുടെ ബദൂയിൻ എവിടെ? ഈ ഭൂമിയിൽനിന്നു ലഭിക്കുന്ന നന്മകൾ സ്വീകരിക്കുന്നതോടൊപ്പം ഈ ഭൂമിയെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിലെ പരിഷ്കാരിയായ മനുഷ്യൻ എവിടെ?
കൊയ്ലോ മെനഞ്ഞെടുത്ത ഈ കഥയിലെ ബദൂയിൻ തന്റെ വാസസ്ഥലം ചുട്ടുപൊള്ളുന്ന മരുഭൂമിയാണെങ്കിലും ആ മരുഭൂമിയിൽനിന്നു ലഭിക്കുന്ന നന്മകളെക്കുറിച്ചു നന്ദിയുള്ളവനാണ്. അതുപോലെ, മരുഭൂമിയോടു തനിക്കു കടപ്പാടും ഉണ്ടെന്നു വിശ്വസിക്കുന്നവനാണ്. തന്മൂലമാണ്, മരുഭൂമിക്കു താൻ എന്തെങ്കിലും തിരികെ കൊടുക്കണമെന്ന ബോധ്യവും അയാൾക്കുണ്ടായത്.
ബദൂയിൻ എങ്ങനെയാണ് മരുഭൂമിയോടു കടപ്പാട് കാണിച്ചത്? മരുഭൂമിയിൽനിന്നു തനിക്കു ലഭിച്ച നന്മകൾ മറ്റു മനുഷ്യരുമായി പങ്കുവച്ചുകൊണ്ടായിരുന്നു അയാൾ ആ കടപ്പാട് കാണിച്ചത്.
നാമും ഈ ഭൂമിയിൽനിന്നും പ്രപഞ്ചമൊട്ടാകെനിന്നും, ആത്യന്തികമായി പറഞ്ഞാൽ പ്രപഞ്ചനാഥനായ ദൈവത്തിൽനിന്നും അനുദിനം എന്തുമാത്രം നന്മകളാണു സ്വീകരിക്കുന്നത്! നാം ശ്വസിക്കുന്ന ശുദ്ധവായുവും നാംകുടിക്കുന്ന ശുദ്ധജലവും നമുക്കു ലഭിക്കുന്ന പോഷകാഹാരവുമൊക്കെ ഈ പ്രപഞ്ചത്തിലൂടെ നമുക്കു ലഭിക്കുന്ന നന്മകളിൽ ചിലതാണ്. എങ്കിലും, അവയെക്കുറിച്ചു നമുക്കു നന്ദിയുണ്ടോ? ഈ നന്മകൾ മറ്റുള്ളവരുമായി പങ്കുവച്ചുകൊണ്ട് പ്രപഞ്ചത്തോടും ദൈവത്തോടുമുള്ള കടപ്പാട് നാം പ്രകടിപ്പിക്കാറുണ്ടോ?
കൊയ്ലോ പറയുന്ന മറ്റൊരു കഥ: ഒരിക്കൽ ഒരാൾ തന്റെ സുഹൃത്തിനെ സമീപിച്ചു പറഞ്ഞു: "ഞാൻ വലിയൊരു കടക്കാരനാണിപ്പോൾ. ദയവു ചെയ്ത് എനിക്കു നാലായിരം ദിനാർ കടം തരണം. കടം വീട്ടാൻ സാധിക്കുന്നില്ലെങ്കിൽ ആകെ പ്രശ്നമാകും.'
സുഹൃത്ത് എത്രയും വേഗം തുക സമാഹരിക്കാൻ നോക്കി. സ്വന്തമായി നിക്ഷേപമില്ലാതിരുന്നതുകൊണ്ടു ഭാര്യയുടെ സ്വർണം പണയംവച്ചു കുറെ തുക സന്പാദിച്ചു. ബാക്കി വേണ്ടിയിരുന്ന തുക ഒരു അയൽക്കാരനോടു കടം വാങ്ങി. എന്നിട്ട് അതിവേഗം ആ തുക കടം ചോദിച്ചുവന്ന ആൾക്ക് നൽകി.
കടം വാങ്ങാൻ വന്ന ആൾ തുകയുമായി പോയപ്പോൾ കടം നൽകിയ ആൾ കരയാൻ തുടങ്ങി. അപ്പോൾ ഭാര്യ ചോദിച്ചു: "അയൽക്കാരനോടു കടം വാങ്ങിച്ചു നൽകിയ തുക തിരികെ കൊടുക്കാൻ വഴി കാണുന്നില്ലാത്തതുകൊണ്ടല്ലേ നിങ്ങൾ കരയുന്നത്?'
ഉടനെ അയാൾ പറഞ്ഞു: "അല്ലേയല്ല. ഞാൻ എത്ര ഹൃദയമില്ലാത്തവനായിപ്പോയി! എന്റെ സുഹൃത്തിന് ഇതുപോലെയൊരു ആവശ്യമുണ്ടെന്നു ഞാൻ പണ്ടേ അറിയേണ്ടതായിരുന്നില്ലേ? അവൻ ചോദിക്കാതെതന്നെ ഞാൻ സഹായിക്കേണ്ടതായിരുന്നില്ലേ?'
ഈ കഥയും കൊയ്ലോയുടെ ഭാവനാസൃഷ്ടിയോ മറ്റെവിടെനിന്നെങ്കിലും കടമെടുത്തതോ ആവാം. ഏതാണെങ്കിലും ഈ കഥയും നൽകുന്ന സന്ദേശം മഹത്തരംതന്നെ. ആദ്യത്തെ കഥയിൽ പറയുന്നതുപോലെ, ജീവിതത്തിൽ നമുക്കു ലഭിക്കുന്ന നന്മകൾക്കു നാം നന്ദിയുള്ളവരാണെങ്കിൽ ആ നന്ദി നമ്മുടെ നന്മകൾ മറ്റുള്ളവരുമായി പങ്കുവച്ചുകൊണ്ടു നാം പ്രകടിപ്പിക്കില്ലേ?
അതുപോലെ, രണ്ടാമത്തെ കഥ സൂചിപ്പിക്കുന്നതനുസരിച്ചു നാം ഹൃദയമുള്ളവരാണെങ്കിൽ മറ്റുള്ളവർ ചോദിക്കാതെതന്നെ നാം അവരെ സഹായിക്കില്ലേ? അവരുടെ ദുഃഖങ്ങൾ അവർ പറയുന്നതിനു മുൻപുതന്നെ നാം അറിയുകയില്ലേ?
രണ്ടു നുറുങ്ങുകഥകളിലൂടെ കൊയ്ലോ നമ്മെ അനുസ്മരിപ്പിക്കുന്നതുപോലെ, ജീവിതത്തിൽ നമുക്കു ലഭിക്കുന്ന നന്മകളുടെ ഒരു പങ്ക് നമ്മുടെ സഹായം അർഹിക്കുന്നവരുമായി പങ്കുവച്ചുകൊണ്ട് ഈ പ്രപഞ്ചത്തോടും പ്രപഞ്ചനാഥനോടും നമുക്കു നന്ദി പ്രകടിപ്പിക്കാം. അതുപോലെ, മറ്റുള്ളവർ സഹായം ചോദിക്കുന്നതിനു മുൻപേതന്നെ അവരുടെ ആവശ്യം മനസിലാക്കി അവരെ സഹായിക്കുന്ന ഹൃദയമുള്ള മനുഷ്യരായി നമുക്കു മാറാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
അവർ ചോദിക്കുന്നതിനു മുൻപെ
06:43 AM Aug 08, 2021 | Deepika.com