സച്ഛേ കാ ബോൽ-ബലാ എന്ന ചിത്രത്തിലെ ഒരു പാട്ടുപാടി തീർക്കുകയായിരുന്നു കിഷോർ കുമാർ. ശേഷം നായകൻ ദേവ് ആനന്ദിനെ റെക്കോർഡിംഗ് ബൂത്തിലേക്കു വിളിച്ച് ഇങ്ങനെ പറഞ്ഞു: ""ദേവ് ഭായ്, ഞാനെന്റെ അവസാന സംഗീതപരിപാടിക്കായി വിദേശത്തേക്കു പോകുകയാണ്. ഇത്തവണ താങ്കളും എന്റെ കൂടെ വരണമെന്നാണ് ആഗ്രഹം. ശ്രോതാക്കൾക്കായി ഒരു ആമുഖ പ്രസംഗം നടത്തണം. അമേരിക്കയിലുള്ള എല്ലാവരുടെയും ആഗ്രഹമാണത്''.
""കിഷോർ, നിന്നെപ്പോലൊരു പ്രിയസ്നേഹിതനൊപ്പം വരാൻ എനിക്ക് ഒരുപാടിഷ്ടമാണ്. എപ്പോഴാണെന്നു പറഞ്ഞാൽ മാത്രംമതി''- ദേവ് ആനന്ദ് മറുപടിയും പറഞ്ഞു.
റൊമാൻസിംഗ് വിത്ത് ലൈഫ് എന്ന തന്റെ ആത്മകഥയിൽ ദേവ് ആനന്ദ് ആ സംഭവത്തിന്റെ ബാക്കി പറയുന്നത് ഇങ്ങനെയാണ്:
പക്ഷേ, എന്റെ പ്രിയപ്പെട്ടവൻ മനസുമാറ്റി ഞങ്ങളെയെല്ലാം വിട്ടു പോയി., ഈ ലോകത്തെ മറ്റെല്ലാവരെയും പോലെ എന്നെയും ഞെട്ടിത്തരിപ്പിച്ചുകൊണ്ട്..
അദ്ദേഹത്തിന്റെ കിടപ്പുമുറിയിൽ, ഭൗതികശരീരത്തിനു സമീപം ഞാൻ ഒറ്റയ്ക്കു നിന്നു. അദ്ദേഹം എനിക്കുവേണ്ടി പാടിയ പാട്ടുകളെല്ലാം സങ്കടത്തിന്റെ ഏറ്റവും ആഴമേറിയൊരു നിമിഷത്തിൽ കണ്ണുകൾ അടച്ചുപിടിച്ച് നിശബ്ദമായി പാടി. തൊട്ടടുത്ത നിമിഷം ഞാൻ എന്റെ കാറിലേക്കു ഓടിപ്പോയി. വീടെത്തുന്നതുവരെ കരഞ്ഞുകൊണ്ടേയിരുന്നു...
മർനേ കി ദുവായേ..
ദേവ് ആനന്ദിന്റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു സിദ്ദി എന്ന ചിത്രം. 1948ൽ പുറത്തിറങ്ങിയ ആ സിനിമയിൽ അദ്ദേഹത്തിനുവേണ്ടിയാണ് കിഷോർ കുമാർ തന്റെ ആദ്യ ഹിന്ദി സിനിമാഗാനം പാടിയത്. മർനേ കി ദുവായേ ക്യോം മാംഗൂം.. ജീനേ കി തമന്നാ കോണ് കരേ... പ്രേം ധവാന്റെ കൈയൊപ്പുപതിഞ്ഞ ഗസൽ.
പിൽക്കാലത്ത് ലോകത്തെ മുഴുവൻ തന്റെ ശബ്ദംകൊണ്ട് ഹിപ്നോട്ടെസ് ചെയ്യാൻ കഴിവുണ്ടായിരുന്നയാൾ ഖാണ്ഡ്വയിലെ തന്റെ വീട്ടിൽനിന്ന് കുർത്തയും പൈജാമയും അണിഞ്ഞ് ആദ്യമായി മുംബൈയിലേക്ക് വന്ന കാലമാണ്. ആദ്യത്തെ സിനിമകൊണ്ടുതന്നെ ദേവ് ആനന്ദും കിഷോർ കുമാറും പ്രിയപ്പെട്ട സുഹൃത്തുക്കളായി മാറി. ആദ്യഗാനംപോലെ സൂപ്പർഹിറ്റായ സൗഹൃദം.
തുടക്കം മുതൽതന്നെ ദേവ് ആനന്ദിന്റെ ശബ്ദമായി കിഷോറിനെ പ്രേക്ഷകർ സ്വീകരിച്ചു. ദേവ് സാബിന്റെ ശരീരഭാഷയ്ക്ക് അനുയോജ്യമായ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ആലാപനം. ശബ്ദത്തിനു ചെറിയ പൊടിപ്പുകളും തൊങ്ങലുകളും കിഷോർ നൽകി. ഞാൻ സ്ക്രീനിൽ എങ്ങനെ പെർഫോം ചെയ്യും എന്നതു മനസിൽ കണ്ടായിരുന്നു കിഷോർ പാടിയിരുന്നത്. ശരിക്കും ഞങ്ങൾ പരസ്പരപൂരകങ്ങളായിരുന്നു. അദ്ദേഹം ഇന്ത്യൻ സിനിമയിൽ അവതരിപ്പിച്ച യോഡ്്ലിംഗിന് ഞാൻ വലിയ പ്രോത്സാഹനം കൊടുത്തു. റൊമാൻസിലേക്കുള്ള ക്ഷണംപോലെയായിരുന്നു ആ ശബ്ദം- ദേവ് ആനന്ദ് എഴുതുന്നു.
കുട്ടികളെപ്പോലെ...
വലിയ തമാശക്കാരനായിരിക്കുന്പോഴും കിഷോർ എല്ലാവരോടും ഒരുപോലെയാവില്ല പെരുമാറുന്നത്. അപരിചിതരോട് ഒട്ടും അടുക്കില്ല. എന്നാൽ ഇരുവരുടെയും സ്വഭാവം ഏതാണ്ട് കുട്ടികളെപ്പോലെയായിരുന്നതിനാൽ ദേവ് ആനന്ദും കിഷോർ കുമാറും സൗഹൃദം ജോളിയായി ആഘോഷിച്ചു. കിഷോർ അഭിനയരംഗത്തു സജീവമായതോടെ മറ്റു നായകന്മാർക്കുവേണ്ടി പാടുന്നത് നിർത്തി. എന്നാലും ദേവ് സാബിനു വേണ്ടി പാടാൻ എത്തിയിരുന്നു. മൈക്കിനു മുന്നിൽ ദേവ് ആനന്ദായി അഭിനയിച്ചാണ് പാടുക. ശബ്ദത്തിൽ കിറുകൃത്യം മോഡുലേഷനുകളും കൊണ്ടുവന്നു. എത്ര ഓളം വേണമെങ്കിലും പാട്ടിൽ കൊണ്ടുവരൂ, ഞാൻ താങ്കളെ പിന്തുടർന്നോളാം എന്നായിരുന്നു ദേവിന്റെ പക്ഷം.
സുഹൃത്തുക്കളായിരിക്കുന്പോഴും കിഷോർ ഒരു മുതിർന്ന സഹോദരന്റെ സ്ഥാനം ദേവ് ആനന്ദിനു നൽകി. ആദ്യ വിവാഹത്തിനു മുന്പ് ഉപദേശം തേടി കിഷോർ എത്തി. കല്യാണം കഴിക്കുന്നത് ഒരു നല്ല ഐഡിയയാണോ എന്നായിരുന്നു ദേവിനോടുള്ള ചോദ്യം. കല്യാണത്തിനുള്ള മൂഡുണ്ടെങ്കിൽ അതാണ് ലോകത്തെ ഏറ്റവും മികച്ച ഐഡിയ എന്നു ദേവ് ആനന്ദ് മറുപടിയും നൽകി!
ഏറ്റവും പ്രിയങ്കരമായൊരു പ്രഹേളികയായിരുന്നു കിഷോർ കുമാറെന്നും ഓർക്കുന്നു ദേവ് ആനന്ദ്. ആർക്കു കിഴീലും സംഗീതം പഠിക്കാതെ ഗംഭീര ഗായകനായയാൾ, ആക്ടിംഗ് സ്കൂളിൽ ചേരാതെ നായകനായയാൾ, ആരുടെയും സഹായിയായി പരിശീലിക്കാതെ കൊള്ളാവുന്ന സിനിമകൾ സംവിധാനം ചെയ്തയാൾ.. ഇതെല്ലാമായിരുന്നു കിഷോർ കുമാർ. ഒടുവിലൊരുനാൾ ആരോടും മിണ്ടാതെ പെട്ടെന്നൊരു മടങ്ങിപ്പോക്കും...
മുനീംജി എന്ന സിനിമയിൽ തനിക്കുവേണ്ടി കിഷോർ പാടിയ പാട്ടിന്റെ വരികൾ എടുത്തുപറഞ്ഞാണ് ദേവ് ആനന്ദ് ഓർമകളുടെ തിരിതാഴ്ത്തിവയ്ക്കുന്നത്.
ജീവൻ കേ സഫർ മേ രാഹീ..
അതിന്റെ അർഥം ഏതാണ്ട് ഇങ്ങനെയാണ്: ജീവിതയാത്രാ വഴികളിൽ സഞ്ചാരികൾ കണ്ടുമുട്ടുന്നത് പിരിയാൻവേണ്ടി മാത്രമാണ്.. ഒറ്റയ്ക്കാവുന്പോൾ തളർത്തിക്കളയുന്ന ഓർമകളാണ് ആ വേർപാടു തരുന്നത്...
ദുഖി മൻ മേരേ, ഫൂലോം കെ രംഗ് സേ എന്നിവയാണ് ദേവ് ആനന്ദിന് ഏറ്റവും പ്രിയങ്കരമായ കിഷോർ കുമാർ ഗാനങ്ങൾ.
കിഷോർ കുമാർ അണ്പ്ലഗ്ഡ്
ജന്മദിനത്തിൽ പിതാവിന് ആദരവുമായി മകൻ അമിത് കുമാർ എത്തുന്നത് ആദ്യത്തെ അണ്പ്ലഗ്ഡ് കിഷോർ കുമാർ ഗാനവുമായാണ്. ലോകമെങ്ങുമുള്ള കിഷോർദാ ആരാധകർ അതിനായി കാത്തിരിക്കുകയാണെന്ന് അമിത് കുമാറിന്റെ ഫേസ്ബുക്ക് പേജിൽ വരുന്ന കമന്റുകൾ പറയുന്നു. ഓഗസ്റ്റ് നാലിനായി ചെവിയോർക്കാം...
ഹരിപ്രസാദ്
ഫൂലോം കെ രംഗ് സേ...
07:12 AM Aug 01, 2021 | Deepika.com