അന്ന് എനിക്ക് ഏഴോ എട്ടോ വയസേ ഉള്ളു. ഉള്ളുനുറുങ്ങിയ യാഥാര്‍ഥ്യത്തില്‍നിന്നാണ് ജീവിതത്തിന്റെ തുടക്കം. അമ്മയെയും ഞങ്ങള്‍ മൂന്നു പെണ്മക്കളെയും അച്ഛന് ഉപേക്ഷിച്ചു പോയതറിഞ്ഞ ദിവസം അമ്മ ഞങ്ങളുടെ കൈപിടിച്ച് റോഡിലേക്കിറങ്ങി. എങ്ങോട്ടെന്നില്ലാതെ, കുറച്ചു മണിക്കൂറുകള്‍ റോഡില്‍തന്നെ നിന്നു. പോകാനൊരിടമില്ലാതെ..., തിരിച്ചു വീട്ടിലേക്കു വിളിക്കാനൊരാളില്ലാതെ, കൂടെയുണ്ടെന്നു പറയാന്‍ ആരുമില്ലാതെ. അന്നു തീരുമാനിച്ചതാണ് സ്വന്തം കാലില്‍ നില്ക്കാന് ഒരു ജോലി സമ്പാദിക്കണമെന്ന ഒടുങ്ങാത്ത ആഗ്രഹം. അത് ഇവിടെവരെ എത്തിച്ചു. പ്രതീക്ഷ കൈവിടില്ല. നേടുമെന്ന ഉറച്ച വിശ്വാസമാണ്.
ഓടിനടന്നു പഠനം
പഠിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലും പറ്റാതിരുന്ന കാലത്ത് അതേക്കുറിച്ചു മാത്രം ചിന്തിച്ചു. ചോറ്റുപാറ ഗവ. എല്‍പി സ്കൂളിലും മുരുക്കടി എഎംഎച്ച്എസിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഏഴാം ക്ലാസുമുതല്‍ പ്ലസ് ടു വരെ തമിഴ്നാട്ടില്‍ തേനിയില്‍ സര്‍ക്കാര്‍ സ്കൂളിലായിരുന്നു. തിരുവനന്തപുരം ഗവ. വിമന്‍സ് കോളജില്‍ ഡിഗ്രി, യൂണിവേഴ്സിറ്റി സെന്ററില്‍നിന്നു മാത്തമാറ്റിക്സില്‍ എംഎസ് സി, എംജി യൂണിവേഴ്സിറ്റിയുടെ കുമളി ബിഎഡ് സെന്ററില്‍നിന്നു ബിഎഡ്, തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്സില്നിന്ന് ഒന്നാം റാങ്കോടെ എംഎഡ്, എംഫിലും നെറ്റും നേടി. ഇനി ഡോക്ടറേറ്റും പിന്നെ ... ഐഎഎസും. ഡിഗ്രിക്കു പഠിക്കുമ്പോഴാണ് സിവില്‍ സര്‍വീസെന്ന മോഹം മനസിലുദിച്ചത് (അക്കാലത്താണ് ഐഎഎസിനെക്കുറിച്ച് അറിയുന്നത്). അന്നു മുതല്‍ അതിനായുള്ള അധ്വാനത്തിലാണ്’ വണ്ടിപ്പെരിയാര്‍ വഞ്ചിവയല്‍ സര്‍ക്കാര്‍ ഹൈസ്കൂളില്‍ കണക്ക് അധ്യാപികയായി ജോലിയില്‍ ചേര്‍ന്ന സെല്‍വമാരി എന്ന 28കാരി പറഞ്ഞുനിര്‍ത്തി. പഠിച്ചു പഠിച്ചു മിടുക്കിയായിട്ടും ദാരിദ്ര്യം കവര്‍ന്ന ബാല്യത്തിന്റെ തേങ്ങലും നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തും ആ ശബ്ദത്തിലുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ടുമെന്റ് സെന്ററില്‍ എഡ്യുക്കേഷന്‍ മാത്തമാറ്റിക്സില്‍ പിഎച്ച്ഡി ഗവേഷക വിദ്യാര്‍ഥിനിയായ സെല്‍വമാരി എംഫിലും ഒന്നാം റാങ്കോടെ എംഎഡും നെറ്റും പാസായി. വനിത സിവില്‍ പോലീസിന്റെ റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും അതിനു പോയില്ല. 2020ല്‍ അധ്യാപികയായി നിയമന ഉത്തരവു വന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ജോലിയില്‍ പ്രവേശിച്ചത്. ഇന്ത്യന്‍ സിവില്‍ സര്‍വീസാണ് സ്വപ്നം. അതിനാല്‍ സിവില്‍ സര്‍വീസ് കോച്ചിംഗിനും ചേര്‍ന്നിട്ടുണ്ട്. വഞ്ചിവയല്‍ സ്കൂളില്‍ കണക്ക് അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ റിസേര്‍ച്ച് ഗൈഡ് ഡോ. സമീര്‍ ബാബു സെന്ററിലേക്കു വിളിച്ചു. അവിടെ ഗവേഷണവും ജോലിയും (ഓണ്‍ലൈന്‍) തുടരുകയാണ്.
ചോറ്റുപാറ കോണിമറ തേയിലത്തോട്ടത്തിലെ ജോലിക്കാരിയായ അമ്മ ജോലിചെയ്തു സമ്പാദിക്കുന്നതും അവധി ദിവസങ്ങളില്‍ ഏലത്തോട്ടത്തില്‍ ജോലിക്കുപോയി സമ്പാദിക്കുന്നതും കൊണ്ടാണ് സെല്‍വമാരിയുടെയും രണ്ട് അനുജത്തിമാരുടെയും പഠനവും ഭക്ഷണച്ചെലവും എല്ലാം നടന്നിരുന്നത്. അനുജത്തിമാര് രണ്ടുപേരെയും വിവാഹം കഴിപ്പിച്ചയച്ചു. അവരും പഠനത്തില്‍ മിടുക്കരായിരുന്നു. അനുജത്തി സുകന്യ എംഎസ് സിയും ബിഎഡും സുഭ ബിഎസ് സി ബിഎഡും പാസായശേഷമാണ് വിവാഹിതരായത്. ജോലിക്കുവേണ്ടി ശ്രമിക്കുന്നുണ്ട്.
മുത്തച്ഛനായിട്ടാണ് (അമ്മയുടെ അച്ഛന്) ചോറ്റുപാറയിലെ തോട്ടം തൊഴിലാളിയായി എത്തിയത്. അമ്മയുടെ വിഹിതമായി ലഭിച്ച ഒരുസെന്റു സ്ഥലത്തെ രണ്ടുമുറി വീട്ടിലായിരുന്നു വളര്‍ന്നത്. അച്ഛന് ഉപേക്ഷിച്ചുപോകുമ്പോള്‍ കയറിക്കിടക്കാന്‍ ഒരു കൂരപോലുമില്ലായിരുന്നു. അമ്മ തോട്ടത്തിലെ സ്ഥിരം തൊഴിലാളിയല്ലാതിരുന്നതിനാല് തോട്ടത്തിലെ ലയവും ലഭിച്ചില്ല. ഇപ്പോള്‍ സ്റ്റൈപ്പന്‍ഡും മറ്റും കിട്ടിയതു സ്വരുക്കൂട്ടി രണ്ടു മുറികള്‍കൂടി പണിതു.
അമ്മ ഇപ്പോഴും ജോലിക്കു പോകുന്നുണ്ട്. തേയിലത്തോട്ടത്തില്‍ പണി കുറഞ്ഞതോടെ തോട്ടം മാനേജരായ ഫെന്‍ സാറിന്റെ വീട്ടില്‍ കുക്കാണ്. മക്കളുടെ വിദ്യാ മാഹാത്മ്യമൊന്നും അറിയാത്ത അമ്മ കുട്ടികള്‍ പഠിക്കാന്‍ പോകണമെന്നു പറഞ്ഞപ്പോള്‍ അതിനയച്ചു. ഇപ്പോഴും അങ്ങനെതന്നെയാണ്. സെല്‍വമാരി പറഞ്ഞു.
ഏലത്തോട്ടത്തില്‍ പണിക്കുപോയി പഠിച്ച് ജോലിനേടിയ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞ് സേതുരാമന് ഐപിഎസ് ഉള്‍പ്പെടയുള്ളവര്‍ വിളിച്ച് അനുമോദനങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്നുണ്ട്. ഒരോരുത്തരും വിളിക്കുമ്പോള്‍ നിറയെ സന്തോഷം തോന്നുന്നുണ്ടെങ്കിലും അതില്‍ ഒരു ത്രില്ലും തോന്നുന്നില്ല. കൂടെനില്ക്കാന് ആളുവേണമെന്ന് ആഗ്രഹിച്ചിരുന്ന കാലത്ത് ആരുമില്ലാതിരുന്നതിന്റെ എന്തോ ഒരു ശൂന്യത ഇപ്പോഴും ഉള്ളില്‍ എവിടയോ ഒളിച്ചിരിക്കുന്നതുപോലെ ഒരു തോന്നല്‍.
വിശപ്പും തടസമായില്ല
ഡോക്ടറേറ്റ് നേടുക എന്നത് വലിയ ഒരാഗ്രഹവും ത്യാഗവുമായിരുന്നു സെല്‍വമാരിക്ക്. അതിനായുള്ള കഠിനാധ്വനത്തിനിടയില് ജീവിതത്തില്‍ നേരിടേണ്ടിവന്ന ദാരിദ്ര്യവും ബുദ്ധിമുട്ടുകളും പ്രശ്നമായി തോന്നിയില്ല. ഏഴാം ക്ലാസുമുതല്‍ പ്ലസ് ടൂ വരെ തമിഴ്നാട്ടിലായിരുന്നു പഠനം. ഇളയച്ഛന് ( അമ്മയുടെ സഹോദരീ ഭര്‍ത്താവ്) തമിഴ്നാട്ടിലെ ഏറെ സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത സ്കൂളില്‍ ചേര്‍ത്തു. അവിടെ ഹോസ്റ്റല്‍ സൗകര്യമുണ്ടായിരുന്നു. അവിടെ ജീവിച്ചു പഠിച്ചു. അമ്മ തേയിലത്തോട്ടത്തില്‍ ദിവസക്കൂലിക്കു പണിയെടുത്തു ലഭിക്കുന്നതുമാത്രമായിരുന്നു കുടുംബത്തിനുള്ള വരുമാനം. പലപ്പോഴും വീട്ടില്‍ പട്ടിണിയായിരുന്നു. ചില ദിവസങ്ങളില്‍ ബന്ധുവീടുകളില്‍നിന്നും പരിചയക്കാരുടെ വീടുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണംകൊണ്ടായിരുന്നു വിശപ്പു മാറ്റിയിരുന്നത്. ചിലപ്പോഴൊക്കെ പഴകി മോശമായ ഭക്ഷണവും കഴിക്കേണ്ടി വന്നിട്ടുണ്ട്. ഹോസ്റ്റലില്‍ ആയതിനു ശേഷം പട്ടിണികിടക്കേണ്ടി വന്നിട്ടില്ല.
അവധി ദിവസങ്ങളിലല് വീട്ടില്‍ വരുമ്പോള്‍ ഏലത്തോട്ടത്തില്‍ ജോലിക്കു പോകുന്നതിനാല്‍ ലഭിക്കുന്ന പണമായിരുന്നു ആശ്രയം.
പ്ലസ് ടൂവിനു ശേഷം തിരുവനന്തപുരം ഗവ. വിമന്‍സ് കോളജില്‍ ഡിഗ്രിക്കു ചേര്‍ന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത മൂന്നു വര്‍ഷമായിരുന്നു അത്. പലപ്പോഴും പഠനം മതിയാക്കി പോന്നാലോ എന്നു വിചാരിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ പഠിച്ചിരുന്നപ്പോള്‍ മലയാളി എന്ന പേരില്‍ അനുഭവിച്ച വിവേചനം പെട്ടന്നു മാറിയെങ്കിലും തിരുവനന്തപുരത്ത് തമിഴ്നാട്ടുകാരിഎന്ന പേരില്‍ പല കുട്ടികളും മാറ്റി നിര്‍ത്തി. മലയാളം സംസാരിക്കുമ്പോഴുണ്ടാകുന്ന പിഴവിന്റെ പേരില്‍ ദിവസങ്ങളോളം പരിഹാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അമ്മയുടെ ഒറ്റ ഭീഷണി കൊണ്ടാണ് ഇവിടെ ഡിഗ്രി പൂര്‍ത്തിയാക്കിയത്.
വിവാഹത്തിൽനിന്നു രക്ഷപ്പെടാനും
ഡിഗ്രി പൂര്‍ത്തിയാക്കാതെ വന്നാല്‍ വീട്ടില്‍ കയറ്റില്ലെന്നു അമ്മ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീടുള്ള തുടര്‍ പഠനം ശരിക്കും പറഞ്ഞാല്‍ വിവാഹത്തില്‍ നിന്നുള്ള ഒളിച്ചോട്ടംകൂടിയായിരുന്നു. ഞങ്ങളുടെ ഇടയില്‍ പെണ്‍കുട്ടികളെ അധിക പ്രായം വരെ സ്വന്തം വീട്ടില്‍ നിര്‍ത്തില്ല. വിവാഹം കഴിപ്പിച്ചുവിടും. അങ്ങിനെ സംഭവിച്ചാൽ തന്റെ ഡോക്ടറേറ്റു സ്വപ്നവും ജോലിക്കായുള്ള അധ്വാനവും എല്ലാം പാഴാകുമെന്ന് ഉറപ്പായിരുന്നു. അതിനാല്‍ തുടര്‍ന്നു പഠിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ സിവില്‍ സര്‍വീസെന്ന മോഹവും തലയില്‍ കയറി. ഇപ്പോള്‍ കഴിവതും വേഗം പിഎച്ച്ഡി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. രാവും പകലും അതിനായുള്ള കഠിന പരിശ്രമമാണ്. പിജി ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് ഉണ്ടായിരുന്നു.
ഫെലോഷിപ്പും ലഭിച്ചു
ഇപ്പോള്‍ യൂ ജിസി ഫെലോഷിപ്പും ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് പഠനം സുഗമമായി മുന്നോട്ടു പോകുന്നത്. 2016ല്‍ സൂഹൃത്തുക്കള്‍ വാങ്ങി നല്കിയ ഫോണായിരുന്നു ജീവതത്തിൽ ആദ്യത്തേത്. ഇപ്പോള്‍ യുജിസി സ്കോളര്ഷിപ്പില്നിന്നും മിച്ചം വച്ചു വാങ്ങിയ ഫോണാണ് ഉപോഗിക്കുന്നത്. വളരെ ചെലവു ചുരുക്കിയുള്ള ജീവിതമായതിനാല്‍ പണം ഇല്ലെന്ന ഒരു നിരാശയും തോന്നിയിട്ടില്ല. ഉള്ളതുകൊണ്ട് അഡ്ജസ്റ്റു ചെയ്യാന്‍ ജിവിതം എന്നെ പഠിപ്പിച്ചു. ഭാവിയിലും അത്തരം വലിയ മോഹങ്ങള്‍ ഒന്നുമില്ല. സര്‍ക്കാര്‍ ജോലിയും പറ്റിയാല്‍ ഐഎഎസും.
സെൽവമാരിയുടെ വിജയകഥ അറിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്കു ക്ഷണിച്ച് കസവുസാരി സമ്മാനിച്ചാണ് ആദരിച്ചത്. അതൊരു വിലപ്പെട്ട സന്ദർശനമായിരുന്നെന്നാണ് സെൽവമാരി പറഞ്ഞത്. പഠനത്തിരക്കിനിടയില്‍ വീണു കിട്ടിയ ചെറിയ സമയത്തിനുള്ളില്‍ സെല്‍വമാരി പറഞ്ഞു നിര്‍ത്തി.
കെ.എസ്. ഫ്രാന്‍സിസ്