എല്ലാ മനുഷ്യരും തുല്യരാണെന്നു നാം പറയും. എന്നാൽ, എല്ലാവരോടും ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറാൻ നാം തയാറാകുമോ?
ന്യൂയോർക്കിൽ ജനിച്ച ഡോരതി ഡേ (1897-1980) ചെറുപ്പം മുതലേ പാവങ്ങളുടെ പക്ഷത്തായിരുന്നു. അങ്ങനെയാണു കോളജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു പത്രപ്രവർത്തനത്തിലേക്കും സാമൂഹ്യപ്രവർത്തനത്തിലേക്കും ഡോരതി കടന്നത്. തൊഴിലാളികളുടെ കഷ്ടപ്പാടുകൾ മനസിലാക്കിയ ഡോരതി ആദ്യം ഒരു കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. എന്നാൽ, 30-ാം വയസിൽ കത്തോലിക്കാസഭയിൽ അംഗമായിത്തീർന്നതിനുശേഷം കമ്യൂണിസ്റ്റ് ബന്ധം അവർ ഉപേക്ഷിച്ചു. എന്നു മാത്രമല്ല "ഡെയ്ലി വർക്കർ’ എന്ന കമ്യൂണിസ്റ്റ് പ്രസിദ്ധീകരണത്തിനു ബദലായി ’കാത്തലിക് വർക്കർ’ എന്ന ഒരു പ്രസിദ്ധീകരണം അവർ ആരംഭിക്കുകയും ചെയ്തു.
"കാത്തലിക് വർക്കർ’ പ്രസിദ്ധീകരണം ആരംഭിച്ച 1933ൽതന്നെ കാത്തലിക് വർക്കർ മൂവ്മെന്റും ഡോരതി ആരംഭിച്ചു. പീറ്റർ മോറിൻ എന്ന സാമൂഹ്യപ്രവർത്തകനുമായി ഡോരതി തുടക്കമിട്ട ഈ പ്രസ്ഥാനത്തിന്റെ തണലിൽ കാത്തലിക് വർക്കർ കമ്യൂണിറ്റികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ ആരംഭിച്ചു. പാവങ്ങളുടെ സേവനത്തിനായി പ്രവർത്തിക്കുന്ന 240 കമ്യൂണിറ്റികളാണ് ഇപ്പോൾ അമേരിക്കയിൽ പ്രവർത്തിക്കുന്നത്.
ആദ്യകാലത്ത് താളംതെറ്റിയ ജീവിതത്തിന്റെ ഉടമയായിരുന്നു ഡോരതിയെങ്കിലും കത്തോലിക്കാസഭയിൽ ചേർന്നതിനുശേഷം വിശുദ്ധമായ ജീവിതം നയിക്കുന്നതിൽ അവർ ശ്രദ്ധിച്ചു. അവളുടെ വിശുദ്ധി തിരിച്ചറിഞ്ഞ സഭ ഡോരതിയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്. അവളുടെ ജീവിതവീക്ഷണം വ്യക്തമാക്കുന്ന ഒരു സംഭവം താഴെ കുറിക്കട്ടെ.
ന്യൂയോർക്കിലെ മൻഹാറ്റനിലായിരുന്നു ഡോരതിയുടെ ഓഫീസ്. ദിവസവും നിരവധി പാവങ്ങൾ ഡോരതിയുടെ സേവനംതേടി അവിടെ എത്തുമായിരുന്നു. ഒരു ദിവസം ഒരു പത്രപ്രവർത്തകൻ ഡോരതിയെ ഇന്റർവ്യൂ ചെയ്യാനായി ഓഫീസിലെത്തി. അപ്പോൾ ഡോരതി കുടിയനെന്നു തോന്നിക്കുന്ന ഒരാളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
തന്മൂലം, ഡോരതിക്കു പത്രപ്രവർത്തകനെ ശ്രദ്ധിക്കാൻ സാധിച്ചില്ല. അല്പം കഴിഞ്ഞു ഡോരതി പത്രപ്രവർത്തകന്റെ സാന്നിധ്യം തിരിച്ചറിഞ്ഞപ്പോൾ, ഉടനെ അയാളുടെ അടുത്തുചെന്നു ചോദിച്ചു: "ഞങ്ങളിലാരോടു സംസാരിക്കാനാണു വന്നിരിക്കുന്നത്?'
പത്രപ്രവർത്തകനു സംസാരിക്കാൻ മാത്രം താൻ അത്ര പ്രധാനപ്പെട്ട ആളാണെന്നു ഡോരതിക്കു തോന്നിയില്ല. എന്നു മാത്രമല്ല, തന്നോടു സംസാരിച്ചുകൊണ്ടിരുന്ന ആളിനെക്കാൾ താൻ ഒട്ടും പ്രാധാന്യം അർഹിക്കുന്നില്ല എന്ന ചിന്താഗതിയായിരുന്നു ഡോരതിയുടേത്. തന്മൂലമാണ്, ഡോരതി പത്രപ്രവർത്തകനോട് അങ്ങനെയൊരു ചോദ്യം ചോദിച്ചത്.
ഡോരതിയുടെ ജീവിതത്തിൽ എപ്പോഴും പ്രകടമായിരുന്ന ഒരു ഗുണവിശേഷമായിരുന്നു എല്ലാവരെയും തുല്യരായി കാണുക എന്നത്. ഒരാൾ പാവപ്പെട്ടവനായതുകൊണ്ടോ അംഗവൈകല്യമോ മറ്റേതെങ്കിലും ന്യൂനതയോ ഉണ്ടായിരുന്നതുകൊണ്ടോ തങ്ങളുടെ മേന്മ ഡോരതി അല്പംപോലും കുറച്ചുകണ്ടില്ല. ഡോരതിക്ക് എല്ലാവരും തുല്യരായിരുന്നു. വലിയവരെന്നപോലെ ചെറിയവരെയും ഡോരതി ആദരിച്ചു. എല്ലാവരെയും ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായി ഡോരതി കണ്ടു. തന്മൂലമാണ്, തൊഴിലാളിവർഗത്തിന്റെ ശത്രുക്കളെ നശിപ്പിക്കണമെന്ന കമ്യൂണിസ്റ്റ് സിദ്ധാന്തം ഡോരതി തുടക്കത്തിലേ ഉപേക്ഷിച്ചത്.
എല്ലാവരെയും സമഭാവനയോടെ കണ്ട ഡോരതിയുടെ ജീവിതത്തിൽനിന്നു മറ്റൊരു സംഭവംകൂടി കുറിക്കട്ടെ. ഒരു ദിവസം ധനികയായ ഒരു സ്ത്രീ ഡോരതിയുടെ ഓഫീസിലെത്തി വലിയ വിലയുള്ള ഒരു ഡയമണ്ട് ഡോരതിയെ ഏൽപിച്ചു. ആ ഡയമണ്ട് ഡോരതി വിറ്റു പാവങ്ങളെ സഹായിക്കുമെന്നാണു സഹപ്രവർത്തകർ കരുതിയത്. എന്നാൽ, സംഭവിച്ചത് അങ്ങനെയായിരുന്നില്ല.
ഡോരതിയെ സന്ദർശിക്കാനായി ഒരു പാവപ്പെട്ട സ്ത്രീ അവിടെ വരിക പതിവായിരുന്നു. ആ സ്ത്രീ വീണ്ടും വന്നപ്പോൾ ഡോരതി തന്റെ കൈവശമുണ്ടായിരുന്ന ഡയമണ്ട് ആ സ്ത്രീക്കു സമ്മാനമായി കൊടുത്തു. വലിയ സന്തോഷത്തോടെയായിരുന്നു ആ സ്ത്രീ അന്നു മടങ്ങിപ്പോയത്.
ആ സ്ത്രീ പോയിക്കഴിഞ്ഞപ്പോൾ ഡോരതിയുടെ സഹപ്രവർത്തകരിലൊരാൾ പരാതിയായി പറഞ്ഞു: "ആ ഡയമണ്ട് വിറ്റ് അതിന്റെ പണം കൊടുത്തിരുന്നെങ്കിൽ ആ സ്ത്രീക്കു വളരെ നാളത്തേക്കു വാടക കൊടുക്കാനും ഭക്ഷണം വാങ്ങാനുമുള്ള തുകയുണ്ടാകുമായിരുന്നു.' അപ്പോൾ ഡോരതി പറഞ്ഞു: "അഭിമാനമുള്ള ഒരു സ്ത്രീയല്ലേ അവർ? അവൾക്കു വേണമെങ്കിൽ അതു വിറ്റു കാശാക്കി ആ തുകകൊണ്ടു വാടക കൊടുക്കുകയോ ഭക്ഷണം വാങ്ങുകയോ ഉല്ലാസയാത്ര പോവുകയോചെയ്യാം. അതല്ലെങ്കിൽ, അവർക്കതു പ്രത്യേകാവസരങ്ങളിൽ അണിയുകയോ കണ്ട് ആസ്വദിക്കുകയോ ചെയ്യാമല്ലോ?'
ഡോരതി പറയുന്നതു മനസിലാക്കാനാകാതെ സഹപ്രവർത്തക അന്പരന്നു നിൽക്കുന്പോൾ ഡോരതി ചോദിച്ചു: "എന്താ, പണക്കാർക്കുവേണ്ടി മാത്രമാണോ ദൈവം ഡയമണ്ട് സൃഷ്ടിച്ചത്? അതു പാവങ്ങൾക്കുമാകാം.' ഡോരതിയെ സംബന്ധിച്ചിടത്തോളം മനുഷ്യരെല്ലാം തുല്യരായിരുന്നു. അവരെ തരംതിരിച്ചു കാണുവാനോ ആരെങ്കിലും പാവപ്പെട്ടവരായതുകൊണ്ട് അവരെ ചെറുതായി കാണാനോ ഡോരതി തയാറായില്ല. ഡോരതിയെ സംബന്ധിച്ചിടത്തോളം മനുഷ്യരെല്ലാവരും തുല്യരായിരുന്നു. തന്മൂലം, എല്ലാവരും അർഹിക്കുന്ന ബഹുമാനവും സ്നേഹവും അവർക്കു വിട്ടുകൊടുക്കാൻ ഡോരതി ശ്രദ്ധിച്ചു.
എല്ലാ മനുഷ്യരും തുല്യരാണെന്നു നാമും പറയും. എന്നാൽ, എല്ലാവരോടും ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറാൻ നാം തയാറാകുമോ? ആളും തരവും നോക്കിയല്ലേ നാം ആളുകളോടു പെരുമാറുന്നത്? വലിയവരെ ആദരിക്കുന്നതുപോലെ ചെറിയവരെയും നാം ആദരിക്കുമോ? പണവും പ്രൗഢിയും അധികാരവുമുള്ളവരുടെ മുന്പിൽ നാം കാണിക്കുന്ന ബഹുമാനത്തിന്റെ ഒരു ചെറിയ ശതമാനമെങ്കിലും സമൂഹത്തിലെ താഴെക്കിടയിലുള്ളവരോടു നാം കാണിക്കുമോ? അതു മാത്രമോ? നമ്മെക്കാൾ താഴേക്കിടയിലുള്ളവരോടു പലപ്പോഴും അവജ്ഞാപൂർവമല്ലേ നാം പ്രവർത്തിക്കുക?
അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി ട്രൂമൻ ഒരിക്കൽ പറഞ്ഞു: "നമ്മൾ പുതിയൊരു ലോകം സൃഷ്ടിക്കണം. എല്ലാവരുടെയും അന്തസ് അംഗീകരിക്കുന്ന പുതിയൊരു ലോകം; ഇപ്പോഴത്തെക്കാൾ വളരെ മെച്ചപ്പെട്ട ഒരു ലോകം.' ഇപ്പോഴത്തെ നമ്മുടെ ലോകത്തിൽ നാം എല്ലാവരുടെയും അന്തസ് അംഗീകരിക്കുന്നില്ല എന്ന കാര്യം ഉറക്കെ പറയുകയായിരുന്നു ട്രൂമൻ.
ഡോരതി എല്ലാവരെയും തുല്യതയോടെ കണ്ടു. എല്ലാവരുടെയും അന്തസ് അംഗീകരിച്ച് അവരോട് ആദരവോടെയും സ്നേഹത്തോടെയും പ്രവർത്തിച്ചു. ഈ നല്ല മാതൃക നമ്മുടെയും ജീവിതത്തിൽ പകർത്തുവാൻ നമുക്കു സാധിക്കണം. അത്ര എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമല്ല ഇത്.
എന്നാൽ, ദൈവതിരുമുന്പാകെ എല്ലാവരും തുല്യരാണെന്നും എല്ലാവരും ദൈവത്തിന്റെ മക്കളാണെന്നുമുള്ള ബോധ്യം നമുക്കുണ്ടായാൽ നാമും ഡോരതിയുടെ മാതൃക പിന്തുടരും. അപ്പോൾ നമ്മുടെ ചുറ്റിലും പുതിയൊരു ലോകം സൃഷ്ടിക്കപ്പെടും. എല്ലാവരുടെയും അന്തസ് അംഗീകരിക്കുന്ന ഒരു ലോകം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എല്ലാവരുടെയും അന്തസ് അംഗീകരിക്കുന്ന ലോകം
01:00 AM Jul 18, 2021 | Deepika.com