ഞാനൊന്നു വീണു. അതൊരു വാർത്തയല്ല. പ്രായമായാൽ മനുഷ്യർ വീണെന്നു വരാം, എത്ര ശ്രദ്ധിച്ചാൽ പോലും. എന്റെ കാര്യത്തിൽ ഒരു യോഗമുണ്ടായി. വലിയ ഒടിവോ പൊട്ടലോ ഇല്ല. അതിലും വലിയ ഭാഗ്യമായത് കാലിൽ വന്ന അസഹനീയ വേദനയാണ്. നൊന്തുപുളയുന്ന എന്നെ ഉടനെതന്നെ ആശുപത്രിയിലാക്കി.
ഓസ്ട്രേലിയയിലെ ഒരു ഒന്നാംതരം ആശുപത്രിയുടെ അകത്തളങ്ങൾ കാണാനും ഏതാനും ദിവസങ്ങൾ താമസിക്കാനും വേദന അനുഭവിക്കാനും ചികിത്സ ആസ്വദിക്കാനും കിട്ടിയ അവസരം ഒരു യോഗമെന്നല്ലാതെ എന്തു പറയേണ്ടൂ.
സ്ട്രെച്ചറിൽ ഉരുട്ടി അകത്തു കയറ്റിയ ഉടനെ കൂടെയുള്ള മക്കളോടല്ല, എന്നോടാണ് ചോദ്യങ്ങൾ. പേര്, ഇരട്ടപ്പേര്, ജനനത്തീയതി, അന്നത്തെ തീയതി- ഓർമയുണ്ടോ, പരിസരബോധമുണ്ടോ എന്നറിയാനുള്ള പ്രാഥമിക പരിശോധന. സമയം നഷ്ടപ്പെടുത്താതെ എക്സ്റേ, സ്കാനിംഗ് എല്ലാം നടത്തി. മുടിനാരിഴ പോലെയുള്ള ഒരു ചെറിയ പരിക്കുമാത്രം. പക്ഷേ, തീവ്ര വേദന തുടരുന്നു.
ഇവിടത്തെ നഴ്സുമാരുടെ- ആണ്, പെണ് ഭേദമെന്യേ- സേവനം ഒന്നു കാണേണ്ടതുതന്നെ. ജോലി ചെയ്യുന്ന സമയമത്രയും അവിശ്വസനീയമായ സമർപ്പണബോധം. (അതിനുശേഷം പാട്ടും ഡാൻസും പാർട്ടികളും പിക്നിക്കും. കുടുംബസ്ഥരായവർ വീട്ടുകാരോടൊപ്പം). ഇഷ്ടക്കേടോടെ ഒരു വാക്കോ നോക്കോ ആരിൽനിന്നും ഉണ്ടാകില്ല. രോഗികൾ എന്തു ഭ്രാന്തുകാട്ടിയാലും ജീവനക്കാർ ഭൂമിയോളം താഴ്ന്നു ക്ഷമിക്കാൻ തയാറാണ്. എപ്പോഴും സുസ്മേരവദനരായി പണിയെടുക്കുന്നു. ഇവരിൽ പല രാജ്യക്കാരും തരക്കാരുമുണ്ട്. എല്ലാവരിലും പൊതുവായി ഒന്നുണ്ട്- മനുഷ്യത്വം. അല്ലെങ്കിലും ഉച്ചനീചത്വം കല്പിക്കുന്നവർ മനുഷ്യരാണോ!
രോഗീപരിചരണത്തിന്റെ ഉൾത്തളങ്ങളിലേക്ക് അടുത്തയാഴ്ച.
സിസിലിയാമ്മ പെരുന്പനാനി
"വീണുകിട്ടിയ' ഭാഗ്യം
04:16 AM Jul 04, 2021 | Deepika.com