യന്ത്രയുഗത്തിലും പ്രകൃതിയെ മലിനമാക്കില്ല എന്ന ആഗഹത്തോടെയും മനോഭാവത്തോടെയും 31 വർഷക്കാലമായി സൈക്കിളിൽ മാത്രം യാത്രചെയ്ത് സമൂഹത്തിന് മാതൃകയാവുകയാണ് സമഗ്ര ശിക്ഷ അങ്കമാലി ബ്ലോക്ക് റിസോഴ്സ് സെന്റർ ബ്ലോക്ക് പ്രോജക്ട് കോ-ഓഡിനേറ്റർ കെ.എൻ. സുനിൽകുമാർ.
ഹിന്ദി സാഹിത്യകാരനും അധ്യാപക പരിശീലകനും പ്രമാണിത ഹിന്ദി പ്രചാരകനും സാമൂഹ്യ പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ സുനിൽ മാഷ് 31 വർഷക്കാലമായി സൈക്കിളിൽ അനുദിന യാത്ര തുടരുന്നു.
മാളിക പീടിക കണ്ടനാട്ട് പുത്തൻ മഠത്തിൽ പരേതനായ രഘുനന്ദനൻ നായരുടെയും നളിനി അമ്മയുടെയും മകനാണ് ഇദ്ദേഹം. 1990 ൽ കേരള ഹിന്ദി പ്രചാര സഭയുടെ ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിന്റെ പ്രിൻസിപ്പൽ ആയിരുന്ന സമയത്താണ് സൈക്കിൾ യാത്ര തുടങ്ങിയത്. 2004 ൽ കാസർഗോഡ് ജില്ലയിലെ കുമ്പള വിദ്യാഭ്യാസ ഉപജില്ലയിലെ മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി അധ്യാപകനായിരുന്നു.
മലയോര പ്രദേശത്ത് നാലു വർഷക്കാലം സൈക്കിളിൽ സഞ്ചരിച്ച ഇദ്ദേഹം പിന്നീട് ഡെപ്യൂട്ടേഷൻ മുഖേന 2008 ൽ ആലുവ ബിആർസിയിലേക്ക് പോന്നപ്പോൾ തന്റെ ഇഷ്ടവാഹനത്തെ ട്രെയിനിൽ കൊണ്ടുപോന്നു. ആലുവ വിദ്യാഭ്യാസ ഉപജില്ലയിൽ അധ്യാപക പരിശീലനങ്ങൾക്കും മറ്റു വിദ്യാഭ്യാസ കാര്യങ്ങൾക്കും പോയിരുന്നത് തന്റെ ഇഷ്ടവാഹനത്തിൽ തന്നെയായിരുന്നു.
ദിവസം 42 കിലോമീറ്റർ
സൈക്കിൾയാത്ര ഒരു ഹോബിയായും വ്യായാമമായും ഇദ്ദേഹം കാണുന്നു. ഇപ്പോൾ അങ്കമാലി ബിആർസിയിൽ ബ്ലോക്ക് പ്രോജക്ട് കോ-ഓഡിനേറ്ററായി സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹം തന്റെ ജന്മദേശമായ ആലങ്ങാട് കോട്ടപ്പുറത്തു നിന്നും അങ്കമാലി ബിആർസി വരെ 42 കിലോമീറ്റർ പ്രതിദിനം സൈക്കിൾ ചവിട്ടുന്നു. വാഹനങ്ങൾ പുറന്തള്ളുന്ന കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം മാനവരാശിക്കും സകല ജീവജാലങ്ങൾക്കും ഭീഷണിയാവുമ്പോൾ അത്തരം ഒരു മലിനീകരണത്തിന് ആക്കം കൂട്ടാൻ താനില്ലെന്നാണ് സുനിൽ മാഷ് പറയുന്നത്.
സൈക്കിൾ സവാരിക്കിടെ പ്രായമായവർ ഭാരവും പേറി പോകുന്നതു കണ്ടാൽ സുനിൽ മാഷിന്റെ വാഹനം അവരുടെ അരികിൽ നിൽക്കും പിന്നീട് അവർ ഒരുമിച്ചായിരിക്കും യാത്ര. സൈക്കിൾ യാത്രയെക്കുറിച്ച് മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ദീർഘദൂര യാത്രകൾക്ക് സൈക്കിൾ ഉപയോഗിക്കാനാവില്ലെന്ന് ഇദ്ദേഹത്തിന്റെ കൂട്ടുകാരെല്ലാം വാദിച്ചു. പക്ഷേ സൈക്കിൾ അതിനും അനുയോജ്യമാണെന്ന് സുനിൽ മാഷ് തെളിയിച്ചു.
എല്ലായിടത്തും യഥാസമയം
മൂവാറ്റുപുഴയിൽ നടന്ന എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ ഏകദിന യോഗത്തിൽ പങ്കെടുക്കാൻ കോവിഡ് കാലത്ത് രാവിലെ ആറു മണിക്ക് വീട്ടിൽനിന്ന് പുറപ്പെട്ട് ഒന്പതരയ്ക്ക് യോഗം തുടങ്ങുന്നതിന് അര മണിക്കൂർ മുൻപേ ആദ്യം എത്തിച്ചേർന്നത് സുനിൽ മാഷായിരുന്നു. എറണാകുളം ഡയറ്റ് കുറുപ്പംപടിയിൽ സംഘടിപ്പിച്ച എറണാകുളം ജില്ലാതല ഹിന്ദി വിദ്യാഭ്യാസ സെമിനാറിൽ കേരളത്തിലെ സ്കൂളുകളിലെ ഹിന്ദിപഠനം എന്ന വിഷയത്തെ ആസ്പദമാക്കി വിഷയം അവതരിപ്പിക്കാനും സൈക്കിളിൽ എത്തി.
സമയത്തിന് വില കല്പിക്കുകയും എവിടെയും സമയത്തിന് എത്തുകയും ചെയ്യുന്ന മനോഭാവമാണ് മാഷിന്റെത്. സമയം മറ്റുള്ളവരേക്കാൾ ആവശ്യമെങ്കിലും അതൊരു കുറവായി അദ്ദേഹത്തിന് തോന്നിയിട്ടില്ല.
2020 ജനുവരി ഒന്നിന് തൃശൂരിൽ നടന്ന കാലാവസ്ഥ വലയത്തിൽ പങ്കെടുക്കാൻ ജന്മദേശമായ ആലങ്ങാടു നിന്ന് 78 കിലോമീറ്റർ സൈക്കിൾ ചവിട്ടി തൃശൂരിലെത്തി കുട്ടികളോടൊത്ത് പ്രതിജ്ഞ ചെയ്ത് മടങ്ങിയ സുനിൽ മാഷായിരുന്നു ആ പരിപാടിയിലെ താരം.
25 വർഷങ്ങൾക്കു മുമ്പ് പഠിച്ചിരുന്ന തൃശൂർ രാമവർമപുരം ഗവ. ഹിന്ദി ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലും അദ്ദേഹം സൈക്കിളിൽ എത്തിയിരുന്നു. കാലാവസ്ഥ വലയം പ്രധാനമായും ഉയർത്തിപ്പിടിച്ച കാർബൺ എമിഷൻ ഒട്ടും അന്തരീക്ഷത്തിലേക്ക് നൽകാതെ വാക്കും ചിന്തയും പ്രവൃത്തിയും ജീവിതവും ഒന്നാക്കിയ സൈക്കിൾ യാത്രികൻ ലോകത്തിനുതന്നെ മാതൃകയാണെന്ന് പ്രകൃതി സ്നേഹികൾ പറഞ്ഞു. ആഗോള താപനത്തെ സ്വന്തം ജീവിതംകൊണ്ട് പ്രതിരോധിക്കുന്നവരെ നാട് തിരിച്ചറിഞ്ഞ സന്തോഷമാണ് സുനിൽ മാഷിന് ലഭിച്ചത്.
ആശുപത്രിയിൽ കിടന്നിട്ടില്ല
പ്രകൃതിയെ നോവിക്കരുതെന്നാണ് സുനിൽ മാഷിന്റെ പക്ഷം. പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യരാശിയെ ഇദ്ദേഹം സ്വപ്നം കാണുന്നു. ഓഫീസിൽ വലിയ വാഹനങ്ങളിൽ എത്തുന്ന ജീവനക്കാരുണ്ട്. അതിന്റെ വലിപ്പ - ചെറുപ്പങ്ങളേക്കുറിച്ച് അദ്ദേഹം ശ്രദ്ധാലുവാകാറില്ല. 49 വർഷത്തെ ജീവിതത്തിൽ ഒരിക്കലും അസുഖം ബാധിച്ച് ആശുപത്രിയിൽ കിടക്കേണ്ടിവന്നിട്ടില്ല. മൂന്നുപതിറ്റാണ്ടിന്റെ സൈക്കിൾ യാത്ര കൊണ്ട് മനുഷ്യരാശിക്ക് കൊടുക്കാനുള്ള സന്ദേശവും ഇതാണ്. കോവിഡ് നിമിത്തം കേരളം ലോക്ഡൗൺ ആയപ്പോഴും സുനിൽ മാഷിനെ അത് ബാധിച്ചില്ല. രാവിലെ 7.30 ന് വീട്ടിൽനിന്ന് യാത്ര തിരിച്ചാൽ 9.30ന് ഓഫീസിൽ എത്തിയിരുന്നു.
തിരക്കുകൾ ഒഴിയുന്ന നാൾ തന്റെ ആരാധ്യ സാഹിത്യകാരനായ പ്രേംചന്ദിന്റെ ജന്മദേശമായ വാരാണസിയിലേക്കുള്ള സൈക്കിൾ യാത്രയാണ് സുനിൽ മാഷിന്റെ അടുത്ത ഉദ്യമം.
എഴുത്തും പുരസ്കാരങ്ങളും
അൻമോൽ പ്യാർ, അപ്നേ ആപ്കോ ന ഭൂലേ, ഹിന്ദി വ്യാകരണ ഓർ രചന, ഹിന്ദി മാനക് സുലേഖ് , അൻമോൽ മോത്തി, മേരി അനൂരി കവിതായേം എന്നിവ സുനിൽ മാഷിന്റെ രചനകളാണ്. ഹിന്ദിയിൽനിന്നു ചില കഥകൾ മലയാളത്തിലേക്കും മലയാളത്തിലെ ചില കവിതകൾ ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. 31 വർഷത്തെ അധ്യാപക ജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ സുനിൽ മാഷിനെ തേടി എത്തി. ആത്മാർഥതയോടെയും അർപ്പണ മനോഭാവത്തോടെയും സേവന സന്നദ്ധതയോടെയും ഹിന്ദി പ്രചരണം നടത്തിയതിന് സുനിൽ മാഷിന് ലഭിച്ച പുരസ്ക്കാരങ്ങളാണിവ.
1999 ൽ എറണാകുളം ജില്ലയിലെ ശ്രേഷ്ഠ ഹിന്ദി പ്രചാരകനുള്ള പുരസ്കാരം, 2010ൽ കേരള സ്റ്റേറ്റ് ഹിന്ദി പ്രചാരക സമിതിയുടെ സംസ്ഥാനത്തെ മികച്ച ഹിന്ദി അധ്യാപകനുള്ള പുരസ്കാരം, 2016 ൽ എറണാകുളം സർവ ശിക്ഷാ അഭിയാൻ ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച ക്രിയാഗവേഷകനുള്ള പുരസ്കാരം, 2017ൽ ദേശീയ ഹിന്ദി അക്കാദമി ഏർപ്പെടുത്തിയ സംസ്ഥാനത്തെ സർവ ശ്രേഷ്ഠ ഹിന്ദി പ്രചാരകനുള്ള പുരസ്കാരം എന്നിവ ലഭിച്ചു. 2019 ൽ മൂഴിക്കുളം ശാല പ്രകൃതിസ്നേഹത്തെ പുരസ്ക്കരിച്ച് കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റ് നൽകി.
ഹിന്ദി ഭാഷയുടെ വ്യാപകമായ പ്രചരണത്തിനു വേണ്ടി 2003ൽ ആലങ്ങാട് കേന്ദ്രമാക്കി ഹിന്ദി ഭവൻ സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ നൂറുകണക്കിന് ശിഷ്യഗണങ്ങൾ രാജ്യത്തും വിദേശത്തും ഹിന്ദി അധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു.
ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം പ്രിൻസിപ്പൽ പി.എസ്. ജയലക്ഷ്മിയാണ് ഭാര്യ. മകൾ കെ.എസ്. ലക്ഷ്മി എറണാകുളം മഹാരാജാസ് കോളേജിൽ എം.എ. ഹിന്ദി ഒന്നാം വർഷം പഠിക്കുന്നു. മകൻ പ്രേംചന്ദ് വടക്കൻ പറവൂർ ഗവൺമെന്റ് എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥി. ആലങ്ങാടാണ് സുനിൽ മാഷിന്റെ താമസം. സൈക്കിൾ ചവിട്ടി ദൂരത്തെ കുറയ്ക്കുകയല്ല, ചരിത്രത്തിലേക്കും ഉത്തമ മാതൃകയിലേക്കുമുള്ള ദൂരത്തെ തന്നിലേക്കാവാഹിക്കുകയാണ് അദ്ദേഹം.
ജിജോ രാജകുമാരി
ഒരു ഹിന്ദി മാഷിന്റെ സൈക്കിൾ പ്രയാണങ്ങൾ
04:15 AM Jul 04, 2021 | Deepika.com