കായംകുളം: യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ. യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു യുവതിയുടെ ബന്ധുക്കൾ രംഗത്ത്.
കായംകുളം വള്ളികുന്നം തെക്കേമുറി ആക്കനാട്ട് തെക്കേതില്‍ സതീഷിന്റെ ഭാര്യ സവിത(24)യെയാണ് കഴിഞ്ഞ ദിവസം പുലർച്ചയോടെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുഹൃത്തായ യുവാവുമായി സംസാരിച്ച ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മുറിയില്‍ കയറി വാതിലടച്ച സവിത ജീവനൊടുക്കിയെന്നാണ് ഭർതൃ വീട്ടുകാർ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.
സംഭവ സമയത്തു ഭര്‍ത്താവ് സതീഷിന്റെ അമ്മയും സഹോദരി പുത്രിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രണ്ടു വര്‍ഷം മുമ്പായിരുന്നു സവിതയുടെ വിവാഹം. ഭര്‍ത്താവ് സതീഷ് വിദേശത്താണ്. സംഭവത്തെക്കുറിച്ചു വള്ളികുന്നം പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോര്‍ട്ടം നടപടിക്കു ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായി അന്വേഷിക്കണമെന്നും പിതാവ് സജുവാണ് പോലീസിനു പരാതി നൽകിയത്. വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സവിതയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. വിവാഹത്തിനു മക്കൾക്കു നൽകിയ സ്വർണാഭരണങ്ങൾ മുഴുവനും വീട്ടുകാർ കൈക്കലാക്കിയ ശേഷം മകളെ കൊലപ്പെടുത്തിയെന്നാണ് സവിതയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്.
ദിവസങ്ങളായി പനി ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന സവിതയെ കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും ചികിത്സ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടും ഭർതൃവീട്ടുകാർ ഇതിനു തയാറല്ലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
അതേസമയം, മരണത്തിനു ശേഷം സവിതയുടെ ആർടിപിസി ആർ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിൽ തൂങ്ങിമരണം ആണെന്നാണ് പ്രാഥമിക കണ്ടെത്തൽ.
യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
12:09 PM Nov 09, 2021 | Deepika.com