അങ്കമാലി ഡയറീസ് തമിഴ്നാട്ടിൽ വിജയംനേടിയ ചിത്രമായിരുന്നു. തമിഴ് പ്രേക്ഷകർക്ക് അതുകൊണ്ടു തന്നെ അപ്പാനി രവി എന്ന എന്റെ കഥാപാത്രം പരിചയമുണ്ടായിരുന്നു. മണിരത്നം സാറിന്റെ ചെക്കാ ചിവന്ത വാനത്തിലേക്കാണ് ആദ്യമായി എത്തുന്നത്. പിന്നീട് ലിംഗുസ്വാമിയുടെ സണ്ടക്കോഴി 2, ഉതിരപൂക്കൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
അങ്കമാലി ഡയറീസിലെ നാട്ടു റൗഡിയായ അപ്പാനി രവിയെ പ്രേക്ഷകർക്കു മറക്കാനാവില്ല. പിന്നീട് ലോകശ്രദ്ധ പിടിച്ചു പറ്റിയ "എന്റമ്മേടെ ജിമിക്കി കമ്മൽ’ എന്ന ഗാനത്തിൽ ആടിത്തിമിർക്കുന്ന കാന്പസിലെ നായകനായും ഈ നടനെ കണ്ടു. ഇന്നു മലയാളത്തിലും തമിഴിലുമായി ഏറെ തിരക്കുള്ള താരമാണ് തിരുവനന്തപുരം സ്വദേശിയായ ഈ യുവതാരം.
പ്രേക്ഷക മനസിൽ പതിഞ്ഞ തന്റെ ആദ്യ കഥാപാത്രത്തിന്റെ പേരും ഒപ്പം ചേർത്ത് ശരത് കുമാർ അങ്ങനെ അപ്പാനി ശരത്തായി. ഇതിനോടകം മണിരത്നം അടക്കമുള്ള പ്രശസ്ത സംവിധായകരും ഈ പ്രതിഭയെ തേടിയെത്തി. തമിഴിൽ വേറിട്ട ഭാവം പ്രകടമാക്കിയ ഓട്ടോ ശങ്കറും അപ്പാനി ശരത്തിന്റെ കരിയറിലെ കരുത്തുറ്റ കഥാപാത്രമായി മാറി. ഇപ്പോൾ വേറിട്ടൊരു കഥാപാത്രവുമായി അപ്പാനി ശരത് എത്തുകയാണ് ‘മിഷൻ സി’ എന്ന മലയാള ചിത്രത്തിലൂടെ. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾക്കൊപ്പം അപ്പാനി ശരത് മനസ് തുറക്കുന്നു...
മിഷൻ സി
തിയറ്റർ അനുഭവം പ്രദാനം ചെയ്യുന്ന സിനിമയാണ് മിഷൻ സി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒടിടി പ്ലാറ്റ്ഫോമാണ് മുന്നിലുള്ള സാധ്യതകൾ. സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ കരിയറിലെ വലിയൊരു ടേണിംഗ് പോയിന്റാണ് മിഷൻ സി എന്നു ഞാൻ വിശ്വസിക്കുന്നു. ഞാൻ മുന്പ് ചെയ്ത നായക കഥാപാത്രങ്ങളിൽനിന്നു മാറി സംഭാഷണത്തിനപ്പുറം മുഖഭാവങ്ങൾക്കും കണ്ണിന്റെ ചലനത്തിനു പോലും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്.
ഒരു സിനിമ ചെയ്യുന്പോൾ അതിന്റെ തിരക്കഥ വായിക്കുന്ന ശീലം എനിക്കുണ്ട്. ഈ ചിത്രത്തിന്റെ കഥ കേൾക്കുന്പോൾ തിരക്കഥ ഉണ്ടായിരുന്നില്ല. എന്നാൽ ആ കഥാപാത്രത്തിൽ ഞാൻ വളരെ കണ്വിൻസിംഗായിരുന്നു. കോവിഡിന്റെ പരിമിതികൾക്കുള്ളിലും മികച്ച ഒരു ത്രില്ലർ ഒരുക്കാൻ സാധിച്ചെന്നു വിശ്വസിക്കുന്നു. ഒരു ബസ് യാത്രയിലൂടെ ആരംഭിക്കുന്ന കഥയാണിത്. റിയലിസ്റ്റിക് ഫൈറ്റ് സീക്വൻസുകളാണ് ചിത്രത്തിലുള്ളത്. ത്രില്ലർ ആണെങ്കിലും ഒരു റൊമാന്റിക് പശ്ചാത്തലംകൂടി ചിത്രത്തിനുണ്ട്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ എത്തിയ മീനാക്ഷി ദിനേശാണ് ചിത്രത്തിൽ നായികയാകുന്നത്. നവാഗതരായ ഒരുപിടിയാളുകൾ കാമറക്കു മുന്നിലും പിന്നിലും എത്തുന്നുണ്ട്.
കരിയർ ബ്രേക്ക് ഓട്ടോ ശങ്കർ
അങ്കമാലി ഡയറീസിലെ അപ്പാനി രവിക്കു ശേഷം കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു തമിഴിൽ ചെയ്ത ഓട്ടോ ശങ്കർ. ചെന്നൈയിലെ കുപ്രസിദ്ധനായ സീരിസ് കില്ലറാണ് ഓട്ടോ ശങ്കർ. അദ്ദേഹത്തിന്റെ ബയോപിക് ആയി ഒരുക്കുന്ന തമിഴിലെ ആദ്യത്തെ വെബ് സീരീസാണ്. ഓട്ടോ ശങ്കറായി മാറുക എന്നതു വെല്ലുവിളിയായിരുന്നു.
അതിനായി വലിയ രീതിയിലുള്ള പഠനവും തയാറെടുപ്പുമുണ്ടായിരുന്നു. ഓട്ടോ ശങ്കറിന്റെ മാനറിസം, പെരുമാറ്റം, സംഭാഷണരീതി, വസ്ത്രധാരണം, ശരീരഭാഷ തുടങ്ങിയ ഓരോ കാര്യവും വിശദമായി പഠിച്ചു. അയാളുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ടു മനസിലാക്കി. അതിനു ശേഷമാണ് ഷൂട്ടിംഗ് ആരംഭിച്ചത്. 200 ദിവസത്തിലധികം ഷൂട്ടിംഗുണ്ടായിരുന്നു. തമിഴ്, തെലുങ്ക് സിനിമ മേഖലയിൽ ഓട്ടോ ശങ്കർ ഒരു മേൽവിലാസം കുറിച്ചു തന്നു. മലയാളി പ്രേക്ഷകർ അതു കണ്ടില്ലെന്നതിൽ മുന്പ് എനിക്കു വിഷമം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ സീരിസ് കണ്ടതിനു ശേഷം വിദേശത്തു നിന്നുപോലും പലരും വിളിച്ച് അഭിപ്രായം പറയുന്പോൾ അതിന്റെ മധുരം അനുഭവിച്ചറിയുന്നു.
തമിഴിലേക്കു തുടക്കം
അങ്കമാലി ഡയറീസ് തമിഴ്നാട്ടിൽ വിജയം നേടിയ ചിത്രമായിരുന്നു. മണിരത്നം സാറിന്റെ ചെക്കാ ചിവാന്ത വാനത്തിലേക്കാണ് ആദ്യമായി എത്തുന്നത്. പിന്നീട് ലിംഗുസ്വാമിയുടെ സണ്ടക്കോഴി 2, ഉതിരപ്പൂക്കൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. തമിഴിൽ ഷൂട്ടിംഗിനു ചെന്നപ്പോഴും മണിരത്നം സാറടക്കം അപ്പാനി രവി എന്നാണ് വിളിച്ചിരുന്നത്. പിന്നീടാണ് ഓട്ടോ ശങ്കറിലേക്കെത്തുന്നത്.
പുതിയ പ്രോജക്ടുകൾ
സത്യശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ശശികുമാർ നായകനാകുന്ന ചിത്രംവും, ബിഗോ ബോസ് ഫെയിം ആര്യ അർജുൻ നായകനാകുന്ന ചിത്രവും ഷൂട്ടിംഗ് ആരംഭിച്ചപ്പോഴാണ് വീണ്ടും ലോക്ഡൗണ് വന്നത്. മറ്റൊരു ചിത്രം കൂടി കരാറായിട്ടുണ്ട്. ഇതിനൊപ്പം തെലുങ്കിൽ ഒരു വെബ് സീരിസും ചെയ്യുന്നുണ്ട്. മികച്ച ടീമാണ് വെബ്് സീരിസിനു പിന്നിലുള്ളത്. അല്ലു അർജുന്റെ ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടി തമിഴ് നടൻ ശരത് കുമാർ നിർമിക്കുന്ന വെബ് സീരിസാണ്.
മലയാളത്തിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയത് മിയ കുൽപയാണ്. നാടൻ പശ്ചാത്തലത്തിലുള്ള ഒരു കുടുംബകഥ പറയുന്ന ചിത്രമാണ് ഇനി മലയാളത്തിൽ ചെയ്യുന്നത്. മലയാളത്തിൽ നായകനാകുന്പോൾ തമിഴിൽ വില്ലൻ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. വെറുതെ ഒരു വില്ലൻ കഥാപാത്രത്തിനപ്പുറം നമുക്ക് ഇടം ലഭിക്കുന്ന, ഹീറോയിസമുള്ള വില്ലൻ കഥാപാത്രമാണ് അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.
നാടകവും എഴുത്തും
കുട്ടിക്കാലം മുതൽ നാടകം ജീവിതത്തിനൊപ്പമുണ്ടായിരുന്നു. സ്കൂൾ- കോളജ് പഠനകാലത്തും നാടകത്തിൽ അഭിനയിക്കുകയും പിന്നീട് സ്കൂളുകളിലും കോളജുകളിലും കലോൽസവ സമയത്തു നാടകം പഠിപ്പിക്കാനും പോകുമായിരുന്നു. അന്നു മുതൽ എഴുത്തും ഒപ്പമുണ്ടായിരുന്നു. ആദ്യ ലോക്ഡൗണ് സമയത്തു ഒരു സിനിമയുടെ തിരക്കഥ എഴുതി പൂർത്തീകരിച്ചു.
ചാരം എന്നാണ് ചിത്രത്തിന്റെ പേര്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഷൂട്ടിംഗ് തുടങ്ങാറായപ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ നിന്നു പോയി. എങ്കിലും ഭാവിയിൽ ഞാൻ തന്നെ ആ ചിത്രം ചെയ്യും. മരണപ്പെട്ട ആളുകളുടെ വീക്ഷണത്തിലൂടെ പോകുന്ന സംഭവങ്ങളിലൂടെയാണ് ചാരത്തിന്റെ കഥ വികസിക്കുന്നത്. ചാരമെന്നത് മനുഷ്യ ശരീരം കത്തിത്തീർന്നു കഴിയുന്പോഴുണ്ടാകുന്നതാണ്.
തമിഴ് കൾച്ചറുള്ള കഥയാണത്. പ്രേക്ഷകർക്ക് ഇഷ്ടപ്പെടും വിധം മാസ് രീതിയിലാണ് ചാരം ഒരുക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയുടെ ഒരു സിനിമയായിരിക്കും അത്. ഇപ്പോൾ ഞാൻ തന്നെ എഴുതി സംവിധാനം ചെയ്തു, ഞാനും എന്റെ ഭാര്യയും പ്രധാന കഥാപാത്രങ്ങളാകുന്ന ഒരു വെബ് സീരീസിന്റെ അവസാന ഘട്ട പരിപാടിയിലാണ്. അതിന്റെ ആദ്യ പതിപ്പിന്റെ 10 എപ്പിസോഡുകൾ പൂർത്തിയാക്കി. ഇന്ന് അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളോടുള്ള അതിജീവനത്തിന്റെ ഭാഗമായുള്ള വെബ് സീരിസാണത്. ടൈറ്റിൽ പോസ്റ്ററും ട്രെയിലറും ഉടൻ തന്നെ റിലീസാകും.
കുടുംബം
ഭാര്യ രേഷ്മയും രണ്ടു മക്കളും ചേരുന്നതാണ് കുടുംബം. രേഷ്മ ഡാൻസറാണ്. മകൾ തിയാമ്മ, മകൻ കുട്ടപ്പായി.
ലിജിൻ കെ. ഈപ്പൻ
അപ്പാനിയുടെ കൊച്ചു കൊച്ചു വിശേഷങ്ങൾ
07:24 AM Jun 20, 2021 | Deepika.com