സമൂഹത്തില്‍ ഇന്നും പിന്നാക്കം നില്ക്കുന്ന ആദിവാസി സമൂഹത്തിന്റെ പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളും നിഷ്കളങ്കതയും പകര്‍ത്തുന്നതോടൊപ്പം നാഗരികതയുടെ ദൂഷ്യങ്ങൾ, മലിനീകരണം, വനനശീകരണം തുടങ്ങിയ കാലിക പ്രസക്തമായ വിഷയങ്ങളും പ്രമേയമാക്കി കാടിന്റെ കഥ പറയുന്ന ചിത്രമാണ് കാടകലം. പെരിയാര്‍വാലി ക്രിയേഷന്‍സിനു വേണ്ടി ഡോ.സഖില്‍ രവീന്ദ്രന് കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.
തന്റെ ഔദ്യോഗിക ജീവിതത്തിലുണ്ടായ അനുഭവം സുഹൃത്തും സിനിമ പ്രവര്‍ത്തകനുമായ ജിന്റോ തോമസിനോടു പറയുകയും പിന്നീട് ഇരുവരും ചേര്‍ന്ന് തിരക്കഥ എഴുതുകയുമായിരുന്നു. കാടിന്റെ നന്മയും നിലനില്‍പ്പും പ്രമേയമാക്കി കാടകലം എന്ന ചിത്രത്തിന്റെ പിറവി അങ്ങനെയായിരുന്നു.
ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞാപ്പുവിന് അവന്റെ അപ്പന് മുരുകനാണ് എല്ലാം. അപ്പന് പറഞ്ഞു കൊടുത്ത കഥകളിലൂടെ കാട്ടില്‍ തന്റെ അമ്മയുടെ സാന്നിധ്യം അവന് തിരിച്ചറിയുന്നു. ഊരിലെ ഏകാധ്യാപക വിദ്യാലയത്തിലെ പഠനത്തിനു ശേഷം ഉപരിപഠനത്തിനായി അപ്പനെയും അമ്മയുറങ്ങുന്ന കാടും വിട്ട് നഗരജീവിതത്തിലേക്ക് അവന് കുടിയേറുന്നു. എന്നാൽ നഗരത്തില ജീവിതം അവനില്‍ ചില തിരിച്ചറിവുകള്‍ ഉണ്ടാക്കുന്നു. തുടര്‍ന്നുണ്ടായ ആകസ്മികമായ സംഭവങ്ങൾ അവനെ വീണ്ടും കാട് കയറ്റുന്നു.
കാടിന്റെ ഭംഗിയും സമാധാനവും കാണിക്കുന്നതിനോടൊപ്പം കാടിന്റെ മക്കളുടെ പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിക്കണം എന്നുളള അവരുടെ ആഗ്രഹവും തുറന്നു കാണിക്കാൻ ശ്രമിക്കുകയാണ് ഈ ചിത്രത്തിലൂടെ എന്നു തിരക്കഥാകൃത്തായ ജിന്റോ തോമസ് പറയുന്നു.
സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ഇടുക്കി ഡാമിന്റെ സമീപത്തുള്ള വനത്തില്‍ ആണ്. പാലക്കാട്, തൃശ്ശൂര്‍ തുടങ്ങി നിരവധി ഭാഗങ്ങളില്‍ ലൊക്കേഷന്‍ കണ്ടെത്തുന്നതിനായി നടന്നെങ്കിലും അവസാനം ഇടുക്കിയില്‍ എത്തിച്ചേരുകയായിരുന്നു.
ഫോറസ്റ്റ് ഓഫീസിലെ ഗൈഡുകള്‍ വഴിയാണ് സിനിമയ്ക്ക് അനുയോജ്യമായ ലൊക്കേഷനിൽ എത്തിയത്. ഫോറസ്റ്റ് ഓഫീസേഴ്സിന്റെയും ഊരിലെ ആളുകളുടെയും പൂര്‍ണ പിന്തുണയോടെയാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്, സംവിധായകൻ ഡോ.സഖില്‍ രവീന്ദ്രന് വിവരിക്കുന്നു.
കാലാവസ്ഥ, വനൃമൃഗങ്ങളുടെ ഭീഷണി, അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ എന്നിവ ഷൂട്ടിംഗിനു പലപ്പോഴും ഭീഷണി ഉയര്‍ത്തിയെങ്കിലും ചിത്രീകരണത്തെ ബാധിക്കാത്ത രീതിയിൽ ഏറ്റവും മികച്ച രീതിയിൽ സിനിമ ഒരുക്കാൻ സാധിച്ചു. റിസര്‍വ് ഫോറസ്റ്റ് ആയതുകൊണ്ട് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ എല്ലാ നിയമങ്ങളും പാലിക്കണമായിരുന്നു.
അതുകൊണ്ട് തന്നെ യൂണിറ്റ് അംഗങ്ങള്‍ കുറവായിരുന്നു. അഭിനേതാക്കളും സിനിമയുടെ പിന്നണി പ്രവര്‍ത്തകരും ഒരു കുടുംബം പോലെ തന്നെയായിരുന്നു ഷൂട്ടിംഗിനിടെ. കാട്ടിലെ ചിത്രീകരണം മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു എല്ലാവര്ക്കും, ജിന്റോ തോമസ് വിശദമാക്കുന്നു.
നാടക പ്രവര്ത്തകന് കൂടിയായ സതീഷ് കുന്നത്തും മകന് മാസ്റ്റര്‍ ഡാവിഞ്ചിയുമാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. ഇവരെ കൂടാതെ കോട്ടയം പുരുഷന്, ഷൈലജ, രാജു കുറുപ്പന്തറ, ശാന്തമ്മ, ജിന്‍സി, ജഗദീഷ് സ്വാമി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഇവർക്കൊപ്പം ചില രംഗങ്ങളില്‍ ആദിവാസി കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്.
വലിയ അവകാശവാദങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും ഈ സിനിമ പറയുന്ന വിഷയം ഇന്നത്തെ കാലത്തു വളരെ അര്‍ത്ഥവത്താണെന്ന് അണിയറ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. കാടിന്റെ ഭംഗിയും കാട്ടില്‍ നിന്നുള്ള പറിച്ചുനടലിന്റെ വൈകാരിക ദൃശ്യങ്ങളുമുള്ള ചിത്രത്തിലെ ഒരു ഗാനം ഇതിനോടകം ജനപ്രീതി നേടിക്കഴിഞ്ഞു.
സംഗീത സംവിധായകനും ഗായകനുമായ ബിജിബാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. കനിയേ... എന്നു തുടങ്ങുന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് പി.എസ്. ജയ്ഹരി സംഗീതം നല്കുന്നു. കാടിന്റെ സൗന്ദര്യത്തിനും വശ്യതയ്ക്കുമൊപ്പം വൈകാരിക രംഗങ്ങളുടെ ഇഴയടുപ്പത്തോടെ ചിത്രത്തിനായി ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് റെജി ജോസഫാണ്.
എഡിറ്റിംഗ് അംജാത് ഹസനും കല ബിജു ജോസഫും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്: രാജു കുറുപ്പന്തറ, പ്രൊഡക്ഷന്‍ എക്സിക്യുട്ടിവ്: സുബിന് ജോസഫ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂർത്തിയാക്കിയ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്കെത്താൻ തയാറെടുക്കുകയാണ്.