രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ്പോൾ ലങ്കയിൽ നിന്ന് വാനരപ്പട കടൽ കടക്കുകയാണ് ചൈനയിലേക്ക്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇത് പുതിയ വാനര കഥ.
വംശനാശം നേരിടുന്ന ടോക് മക്കാക്ക് വിഭാഗത്തിലുള്ള ഒരു ലക്ഷം കുരങ്ങുകളെയാണ് ശ്രീലങ്ക ചൈനയിലേക്ക് കയറ്റുമതി ചെയ്യാൻ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടിയുള്ള നീക്കത്തിന്റെ ഭാഗമായാണ് കയറ്റുമതിയെന്നാണ് ലങ്കയിൽ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ശ്രീലങ്കന്‍ കൃഷിമന്ത്രി മഹിന്ദ അമരവീരയാണ് കുരങ്ങു കയറ്റുമതിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത് . ചൈനയിലെ ആയിരം മൃഗശാലകളിലേക്ക് ഒരു ലക്ഷത്തോളം ടോക് മക്കാക്കുകളെ വേണമെന്നാണ് ചൈന ശ്രീലങ്കയോട് ആവശ്യപ്പെട്ടിരിക്കുന്നതത്രേ. ഒരുപക്ഷെ ഇത്രയും വാനരന്മാർ കടൽ കടന്നു ലങ്ക വിട്ട് മറ്റൊരു രാജ്യത്തേക്ക് പോകുന്നതും ആദ്യമായിട്ടാകാം.
ഇക്കാര്യത്തില്‍ ആദ്യഘട്ട ചര്‍ച്ച നടന്നതായാണ് സൂചന. മന്ത്രി അമരവീരയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ദേശീയ സുവോളജിക്കല്‍ ഗാര്‍ഡന്‍സ്, വന്യജീവി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
ശ്രീലങ്കയിലെ കുരങ്ങുകളുടെ എണ്ണം വല്ലാതെ വർധിച്ചിരിക്കുകയാണ്. ഇവയുടെ എണ്ണം നിയന്ത്രിക്കാന്‍ പ്രാദേശിക അധികാരികള്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ച സമയത്താണ് ചൈനയില്‍ നിന്നും ലക്ഷം കുരങ്ങുകളെ ആവശ്യപ്പെട്ട് അന്വേഷണം വന്നത്. സസന്തോഷം ലങ്ക ആ ഓഫർ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
നിലവില്‍ ശ്രീലങ്കയില്‍ ഏകദേശം മൂന്നു ദശലക്ഷത്തോളം കുരങ്ങുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ക്ക് കുരങ്ങുകള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തിയിരുന്നത്.
ചുവപ്പുകലര്‍ന്ന ബ്രൗണ്‍ നിറമുള്ള കുരങ്ങുകളാണ് ടോക് മക്കാക്ക്. ശ്രീലങ്കയില്‍ ഇവ റിവാല എന്ന പേരിലും അറിയപ്പെടുന്നു.
ശ്രീലങ്കയിലെ വിവിധ മേഖലകളിലായി സിനിക, ഓറിഫ്രോണ്‍സ് ഒപിസ്തോമേലസ് എന്നീ ഇനം കുരങ്ങന്മാരുമുണ്ട്. ചൈന ലങ്കയിൽ നിന്നു വാനരന്മാരെ കൊണ്ടുപോകുമ്പോൾ അതിനു പ്രതിഫലം കൊടുക്കുമോ എന്ന കാര്യത്തിലൊന്നും അന്തിമ തീരുമാനം ആയിട്ടില്ല. എന്തു തന്നെ ആയാലും സേതുബന്ധനം നടത്താതെ, സമുദ്രം ചാടിക്കടക്കാതെ ഒരു ലക്ഷം വരുന്ന വാനരപ്പട ചൈനീസ് മണ്ണിലേക്ക് കാലുകുത്താൻ ഒരുങ്ങിക്കഴിഞ്ഞു.
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
04:14 PM Apr 20, 2023 | Deepika.com