മരണവെപ്രാളത്തിൽ നിലവിളിക്കുന്ന നായയുടേതു പോലുള്ള ആ ശബ്ദം കേൾക്കുന്നത് ടെഡ് ലൂയിസിന്റെ ക്ലാരിനെറ്റിൽനിന്നാണ്!! ഇതുപോലൊരു പരാമർശം കേട്ടാൽ വളരാൻ ആഗ്രഹിക്കുന്ന ഏതൊരു സംഗീതകാരനും തകർന്നുപോകും. ശരിയാണ്, അന്ന് ടെഡിന് തന്റെ ക്ലാരിനെറ്റിൽ അല്പം വിറയലുള്ള സ്വരങ്ങൾ ഉണ്ടാക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.
പക്ഷേ അയാൾ തകരുകയോ തളരുകയോ ചെയ്തില്ലെന്നു മാത്രമല്ല, ന്യൂ ഓർലിയൻസ് ക്ലാരിനെറ്റിസ്റ്റുമാരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വന്തമായൊരു ശൈലിയുണ്ടാക്കി. നാടുചുറ്റി ജനസഞ്ചയങ്ങളെ സന്തോഷിപ്പിച്ചു. മിസ്റ്റർ എന്റർടെയ്ൻമെന്റ് എന്ന അപരനാമമുണ്ടാക്കുകയും എല്ലാവരും ഹാപ്പിയല്ലേ എന്നൊരു ചോദ്യത്താൽ അറിയപ്പെടുകയും ചെയ്തു. അതിനേക്കാൾ സന്തോഷമുള്ള വേറെന്തുകാര്യമുണ്ട്!
ഹാപ്പി ബർത്ത്ഡേ ടെഡ്!
131 വർഷം മുന്പ് ജനിച്ച്, 81-ാം വയസിൽ മരിച്ചുപോയ ഒരാൾക്ക് എന്തിന് ഇപ്പോൾ സന്തോഷ ജന്മദിനം ആശംസിക്കണം എന്നു ചോദിച്ചാൽ, ഒരു സന്തോഷത്തിന് എന്നുമാത്രമാണ് മറുപടി. സന്തോഷത്തിനുള്ള കാരണങ്ങൾ തേടിപ്പിടിക്കേണ്ട കാലമാണല്ലോ ഇത്. ടെഡ് ലൂയിസ് എന്ന തിയോഡോർ ലിയോപോൾഡ് ഫ്രീഡ്മാന്റെ ജന്മദിനം ഇന്നാണ്.
അമേരിക്കയിലെ ഒഹായോയിൽ ജനിച്ച ടെഡിന്റെ സ്വപ്ന നായകന്മാർ ന്യൂ ഓർലിയൻസ് ജാസ് സംഗീതജ്ഞരായിരുന്നു. ജാസ് ബാൻഡുകളുടെ സംഗീതം അനുകരിച്ച് ക്ലാരിനെറ്റിൽ കൈവച്ച അദ്ദേഹത്തിന് കിട്ടിയ വിമർശനമാണ് നാം ഇവിടെ തുടക്കത്തിൽ കണ്ടത്. ഒട്ടും പതറാതെ മുന്നേറിയ അദ്ദേഹം 29-ാം വയസിൽ സ്വന്തം ബാൻഡ് ഉണ്ടാക്കി.
വിഖ്യാതരായ കൊളംബിയ റെക്കോർഡ്സുമായി കരാറുമുണ്ടാക്കി. സ്വന്തം ചിത്രം അടങ്ങുന്ന ഡിസ്കുകൾ ഇറങ്ങിയതോടെ രണ്ടുകൊല്ലംകൊണ്ട് ജാസ് സംഗീതരംഗത്തെ മുൻനിരക്കാരനാണ് ടെഡ് എന്ന് അമേരിക്കക്കാർ കരുതി. യഥാർഥത്തിൽ അദ്ദേഹം അന്നും അത്രയുമൊന്നുമായിട്ടില്ല. നോട്ടുകൾ മിസാകാതെ ക്ലാരിനെറ്റ് വായിക്കാൻ അപ്പോഴും ടെഡിന് പ്രയാസമായിരുന്നു. എന്നാലും അദ്ദേഹം പിടിച്ചുനിന്നു.
ട്രംപറ്റിൽ വിഖ്യാതനായ മഗ്സി സ്പാനിയർ, ട്രോംബോണിൽ ജോർജ് ബ്രൂണീസ് തുടങ്ങിയവരെ ടെഡ് സ്വന്തം ബാൻഡിൽ എത്തിച്ചു. ജനപ്രീതിയുടെ കാര്യത്തിൽ പോൾ വൈറ്റ്മാൻ മാത്രമായിരുന്നു ടെഡ് ലൂയിസ് ബാൻഡിനു മുന്നിൽ ഉണ്ടായിരുന്നത്. നീണ്ട പതിനാലു കൊല്ലം കൊളംബിയയ്ക്കുവേണ്ടി ടെഡ് റെക്കോർഡിംഗുകൾ ചെയ്തു.
പിന്നീട് എഡ്വേർഡ് ലൂയിസിന്റെ ഡെക്ക റെക്കോർഡ്സിനു വേണ്ടി ഒരുക്കിയ ഇൻ എ ഷാന്റി ഇൻ ഓൾഡ് ഷാന്റി ടൗണ് വൻ ജനപ്രീതി നേടി. 78 ആർപിഎം ഡിസ്കിൽ ഇറങ്ങിയ അത് പത്ത് ആഴ്ചകൾ ഹിറ്റ് ചാർട്ടിൽ ഒന്നാമതായിരുന്നു. ക്രൂണർ എന്ന ചിത്രത്തിൽ തന്റെ ഓർക്കസ്ട്രയ്ക്കൊപ്പം ടെഡ് ഈ ഗാനത്തിന് ദൃശ്യാവിഷ്കാരം നൽകിയിരുന്നു. മീ ആൻഡ് മൈ ഷാഡോ ആണ് ടെഡിന്റെ ഏറ്റവും ഓർമിക്കപ്പെടുന്ന ഗാനം.
ഗായകനും സംഗീതജ്ഞനും എന്റർടെയ്നറും ഒക്കെയായി ടെഡ് ലൂയിസ് നിറഞ്ഞാടിയ കാലമായിരുന്നു. ഗ്രേറ്റ് ഡിപ്രഷൻ ലോകത്തെ ഉലച്ചതോടെ അക്കാലത്തെ ബാൻഡുകൾ പലതും തകർന്നുപോയെങ്കിലും അദ്ദേഹത്തിന്റെ ബാൻഡ് വിജയമായിരുന്നു. ജനത്തിനു സ്വീകാര്യമായിരുന്നു ബാൻഡിന്റെ പ്രകടനം. ടെഡിന്റെ മുദ്രാവാചകമായ ഇസ് എവരിബഡി ഹാപ്പി എന്ന ചോദ്യവും യെസ് സർ എന്ന ഉത്തരവും അക്കാലത്തും ഹിറ്റായി.
അദ്ദേഹം വെള്ളിത്തിരയിലെത്തിയ ആദ്യ സിനിമയുടെ പേരും ഇസ് എവരിബഡി ഹാപ്പി? എന്നായിരുന്നു. 1943ൽ കൊളംബിയ പിക്ചേഴ്സ് പുറത്തിറക്കിയ ടെഡ് ലൂയിസ് ബയോഗ്രഫിക്കൽ ചിത്രത്തിന്റെ പേരും അതുതന്നെ!
ആസ്വാദകരുടെ സന്തോഷം
ടെഡ് വേദിയിൽ സങ്കടം അവതരിപ്പിച്ചപ്പോഴും അത് ആസ്വാദകരുടെ സങ്കടങ്ങൾ അകറ്റി. വിഷാദം നിറഞ്ഞ ഈണങ്ങളുമായെത്തിയ വേളയിൽ ടെഡിന്റെ തലയിൽ ഒരു ഉയരമുള്ള കറുത്ത തൊപ്പിയുണ്ടായിരുന്നു. (ഏതാണ്ടു സമകാലികനായിരുന്ന ചാർളി ചാപ്ലിനെ ഓർമിപ്പിക്കുന്ന തൊപ്പിയെന്ന് ഇപ്പോൾ തോന്നാം). അദ്ദേഹം സ്വയം വിശേഷിപ്പിച്ചത് ദ ഹൈ-ഹാറ്റഡ് ട്രജേഡിയൻ ഓഫ് സോംഗ് എന്നായിരുന്നു.
പാട്ടിന്റെ വരികളിൽ സംഭാഷണങ്ങൾ കൂട്ടിച്ചേർത്തു പറഞ്ഞും പാടിയും തമാശപറഞ്ഞും നൃത്തംചെയ്തും നൊസ്റ്റാൾജിയ ആഘോഷിച്ചും ടെഡ് ലൂയിസ് വേദികളെ കോരിത്തരിപ്പിച്ചു. ആസ്വാദകർ ഹാപ്പിയായി..
ഭാര്യ അദാ ബെക്കറുമൊന്നിച്ച് ന്യൂയോർക്ക് സിറ്റിയിലെ സെൻട്രൽ പാർക്കിൽ 15 മുറികളുള്ള അപ്പാർട്ട്മെന്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്- 1971ൽ 81-ാം വയസിൽ ഉറക്കത്തിൽ മരിക്കുന്നതുവരെ. സംസ്കാരച്ചടങ്ങിലേക്ക് ആയിരങ്ങൾ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തെ അനുഗമിച്ചു. സംസ്കാര ശുശ്രൂഷയ്ക്കു നേതൃത്വം നൽകിയവർ ഇപ്രകാരം പറഞ്ഞു: പാട്ടു തീർന്നിരിക്കുന്നു, പക്ഷേ ഓർമകൾ അലയടിച്ചുകൊണ്ടിരിക്കും.
ശരിയാണ്, മരണത്തിനപ്പുറം ആ സംഗീതം നിലനിൽക്കുന്നു, എല്ലാവരും ഹാപ്പിയല്ലേ എന്നു ചോദിച്ചുകൊണ്ട്...
ഹരിപ്രസാദ്
എല്ലാവരും ഹാപ്പിയല്ലേ?
04:22 AM Jun 06, 2021 | Deepika.com