ഈ സംഭവം കോടതിയിൽ നടന്നതാണ്. എറണാകുളം മജിസ്ട്രേറ്റ് കോടതി. ബഞ്ച് ക്ലാർക്ക് കേസ് വിളിച്ചപ്പോൾ പ്രതി കൂട്ടിൽ കയറി നിന്നു. കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.
മജിസ്ട്രേറ്റ് : "കുറ്റം ചെയ്തിട്ടുണ്ടോ ?' ചങ്കൂറ്റത്തോടെ തന്നെ "ഇല്ല ' എന്ന് പ്രതി മറുപടി നൽകി.
മജിസ്ട്രേറ്റ് : "ജാമ്യക്കാർ ഉണ്ടോ ?' പ്രതി: "ഇല്ല ... '
മജിസ്ട്രേറ്റ് : "ഒന്നുകിൽ നിങ്ങൾ കുറ്റം സമ്മതിക്കണം, അല്ലെങ്കിൽ ജാമ്യം എടുക്കണം, രണ്ടും ഇല്ലെങ്കിൽ റിമാൻഡ് ചെയ്യേണ്ടിവരും.' പ്രതി ആകെ അങ്കലാപ്പിലായി. ഉടൻ തന്നെ കോടതിയിൽ ഉണ്ടായിരുന്ന വക്കീലന്മാർ പ്രതിയുടെ സഹായത്തിനെത്തി. എല്ലാവരും പ്രതിയോട് പിറുപിറുത്തു "താൻ മജിസ്ട്രേറ്റിനോട് സമയം ചോദിക്കൂ .... സമയം ചോദിക്കൂ ...'
(ജാമ്യക്കാരെ ഹാജരാക്കാൻ സമയം ആവശ്യപ്പെടാനാണ് വക്കീലന്മാർ ഉദ്ദേശിച്ചത്). പ്രതിക്ക് ഇതൊന്നും മനസിലായില്ല. അയാൾ മൗനം തുടർന്നു.അവസാനമായി മജിസ്ട്രേറ്റ് ചോദിച്ചു: "തനിക്ക് കോടതിയോട് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ .....'
വക്കീലന്മാരുടെ നിർബന്ധം സഹിക്കാനാവാതെ പ്രതി മജിസ്ട്രേറ്റിനോട് പറഞ്ഞു..." ഇപ്പോൾ സമയം എത്രയായി സർ..!' കോടതി കൂട്ടച്ചിരിയിൽ മുങ്ങി.
അഡ്വ. ഡി.ബി. ബിനു
ചോദിക്കാൻ പറഞ്ഞു; ചോദിച്ചു!
03:52 AM Jun 06, 2021 | Deepika.com