കുമരകം : ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റി പ്രസിഡന്റ് സോജി ജെ ആലുംപറന്പിലിനെ വീടുകയറി ആക്രമിക്കുകയും പരിക്കേല്പിക്കുകയും ചെയ്തു. ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജലാശയത്തിലെ പോള നീക്കം ചെയ്യാൻ നടത്തിയ ഫണ്ട് പിരിവിനെത്തുടർന്ന് ഉണ്ടായ തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നു സോജി പറഞ്ഞു.
ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റി അംഗമല്ലാത്തവരാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം. ഇന്നലെ രാത്രി 10നു കാറിൽ ചീപ്പുങ്കലിലെ വീട്ടിൽ എത്തിയ അഞ്ചംഗം സംഘം ഗേറ്റ് തകർത്ത് അകത്തു കയറി വീടിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർക്കുകയും സോജിയെ അക്രമിക്കുകയുമായിരുന്നു.
പോളവാരി നീക്കുന്നതിനു സൊസൈറ്റി അംഗങ്ങളിൽനിന്നു 500 രൂപ വീതമാണ് വർഷങ്ങളായി വാങ്ങുന്നത്. എന്നാൽ, കഴിഞ്ഞ വർഷത്തെ പിരിവും ഈ വർഷത്തെ പിരിവും നൽകാത്തതിനെ ചോദ്യം ചെയ്തതിന്റെ പകയാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് സോജി പറയുന്നത്. അയ്മനം പഞ്ചായത്ത് മുൻ മെന്പറും കോണ്ഗ്രസ് പ്രവർത്തകനുമാണ് സോജി.
ആക്രമണം നടക്കുന്പോൾ വീട്ടിലുണ്ടായിരുന്ന ഭാര്യയും മക്കളും അമ്മയും അലമുറയിട്ടു കരഞ്ഞതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. തലയ്ക്കും നെറ്റിക്കും പരുക്കേറ്റ സോജിയെ ഇന്നലെ രാത്രിതന്നെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റി പ്രസിഡന്റിനെ ആക്രമിച്ചു വീടു തകർത്തു
02:09 PM Jan 10, 2022 | Deepika.com