പ്രായമായ അമ്മച്ചിമാരുടെ മറുപടി കേൾക്കാനുള്ള മനക്കട്ടി ഉണ്ടെങ്കിൽ മാത്രമേ വക്കീലന്മാർ കോടതിയിൽവച്ച് അവരോട് ചോദ്യങ്ങൾ ചോദിക്കാൻ പാടുള്ളൂ.!
ക്രോസ് വിസ്താരത്തിൽ അനുവർത്തിക്കേണ്ട ഈ അടിസ്ഥാനതത്വം വിസ്മരിച്ച അഭിഭാഷകകേസരിക്ക് സംഭവിച്ചതിതാണ്..
പ്രമുഖക്രിമിനൽ അഭിഭാഷകനും ഈ കേസിലെ പ്രോസിക്യൂട്ടറുമായ വിക്രമൻ തന്റെ ആദ്യസാക്ഷിയായ മുത്തശ്ശിയെ കൂട്ടിൽ കയറ്റി വിസ്തരിക്കാൻ തുടങ്ങി.
സാക്ഷിക്കൂടിന്റെ അടുത്തേക്ക് നടന്നുചെന്ന് വിക്രമൻവക്കീൽ മുത്തശ്ശിയെ രൂക്ഷമായി നോക്കിയശേഷം അവരുടെ മുഖത്തേക്ക് വിരൽ ചൂണ്ടി ഗൗരവത്തിൽ ഇങ്ങനെ ചോദിച്ചു:
"കാർത്യായനിയമ്മേ ... നിങ്ങൾക്ക് എന്നെ അറിയാമോ ?'
മുത്തശ്ശി : "ഇതു നല്ല ചോദ്യം ... നീ കൊച്ചു കുട്ടിയായിരിക്കുമ്പോൾ മുതൽ നിന്നെ എനിക്ക് അറിയാം... നീ ചോദിച്ചതുകൊണ്ട് ഞാൻ പറയാം, നീ അവളോട്...നിന്റെ ഭാര്യയോട് ചെയ്തത് മഹാ മോശമായിപ്പോയി. വഞ്ചിക്കുക, കള്ളം പറയുക ...നീ വലിയൊരു പുള്ളി ആണെന്ന് കരുതുന്നുണ്ടാവും. തലയ്ക്ക് വെളിവുള്ള ആരും അത് സമ്മതിച്ചുതരില്ല ... എനിക്കറിയാം നിന്നെ...''
മുത്തശ്ശിയുടെ ഈ മറുപടികേട്ട് വക്കീൽ അക്ഷരാർത്ഥത്തിൽ അന്ധാളിച്ചുപോയി.
എന്തുചെയ്യേണ്ടു എന്നറിയാതെ പതറി. രക്ഷപ്പെടാനായി അവസാനത്തെ കച്ചിത്തുരുമ്പിൽ പിടിച്ചുകൊണ്ട് വീണ്ടും വക്കീൽ ചോദിച്ചു:
“അതിരിക്കട്ടെ എതിർഭാഗം വക്കീലായ മാത്തപ്പനെ നിങ്ങൾക്കറിയാമോ?”
മുത്തശ്ശി: “അതു കൊള്ളാം മാത്തപ്പനെ അവന്റെ ചെറുപ്പത്തിലേ എനിക്കറിയാം... ഭയങ്കര മദ്യപാനിയാണ്. ഒരു മര്യാദയും ഇല്ലാത്തവൻ ... മൂന്ന് സ്ത്രീകളുമായി ബന്ധം ഉണ്ട്... അതിൽ ഒരാൾ നിന്റെ ഭാര്യ ആണെന്നും എനിക്കറിയാം...” ഇത്രയും ആയപ്പോഴേക്കും പ്രോസിക്യൂഷൻ വക്കീൽ തകർന്നു തരിപ്പണമായി...
ഇതെല്ലാം കേട്ട് അമ്പരന്നുപോയ ജഡ്ജി രണ്ടു വക്കീൽമാരെയും അടുത്തേക്ക് വിളിച്ച് പതിഞ്ഞ ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞു:
“നിങ്ങളിൽ ആരെങ്കിലും എന്നെ അറിയാമോ എന്ന് ഇവരോട് ചോദിച്ചാൽ കോടതിയലക്ഷ്യത്തിന് നിങ്ങളെ ജയിലിലേക്ക് അയയ്ക്കേണ്ടി വരും !...”
അഡ്വ. ഡി.ബി. ബിനു
കൊടുത്താൽ കൊല്ലത്തും കിട്ടും!
12:01 AM May 30, 2021 | Deepika.com