നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്താൻ എന്തെങ്കിലും ഉണ്ടോ? ദൈവത്തിലേക്കു തിരിയുക.
ഒരു കാലത്തു ഷിക്കാഗോയിലെ തെരുവുഗുണ്ടാ സംഘങ്ങളിൽ ഒന്നായിരുന്നു ബെൽ എയേഴ്സ്. ഈ ഗുണ്ടാസംഘത്തിന്റെ തലവന്മാരിൽ രണ്ടാമനായിരുന്നു റോണ് ബ്രോണ്സ്കി. ബ്രോണ്സ്കിക്ക് ഇരുപത്തൊന്നു വയസുള്ളപ്പോൾ വലിയൊരു കേസിലെ പ്രതിയായി. ആ കേസിനാസ്പദമായ സംഭവം ഇപ്രകാരമായിരുന്നു:
ബ്രോണ്സ്കിയുടെ ഒരു ആത്മസുഹൃത്തിനെ മറ്റൊരു ഗുണ്ടാസംഘത്തിലെ അംഗം ആക്രമിച്ചു പരിക്കേൽപ്പിച്ചു. വിവരമറിഞ്ഞ ബ്രോണ്സ്കി പ്രതികാരത്തിനായി ഇറങ്ങിത്തിരിച്ചു. അയാൾ ആദ്യം കണ്ടത് അക്രമിയുടെ ഗാരി എന്ന സഹോദരനെയായിരുന്നു. ബ്രോണ്സ്കി കൈത്തോക്കെടുത്തു ഗാരിയെ വെടിവച്ചു. വെടിയേറ്റുവീണ ഗാരി വേദനകൊണ്ടു പുളയുന്പോൾ ബ്രോണ്സ്കി വീണ്ടും കാഞ്ചി വലിച്ചു.
എന്നാൽ, ഒന്നും സംഭവിച്ചില്ല. തന്റെ തോക്കിലെ വെടിയുണ്ട തീർന്നു എന്നു മനസിലാക്കിയ ബ്രോണ്സ്കി അവിടെനിന്ന് അതിവേഗം പലായനം ചെയ്തു. ഗാരി മരണത്തിൽനിന്നു രക്ഷപ്പെട്ടതുകൊണ്ടു പ്രതിയെ തിരിച്ചറിയാൻ പോലീസിനു സാധിച്ചു. അവർ ഷിക്കാഗോ നഗരം മുഴുവൻ അന്വേഷിച്ചു. ബ്രോണ്സ്കിയെക്കുറിച്ച് അവർക്ക് ഒരു അറിവും ലഭിച്ചില്ല.
കുറ്റകൃത്യം ചെയ്തതിനുശേഷം ബ്രോണ്സ്കി നേരേ പോയതു തന്റെ കാമുകിയുടെ സമീപത്തേക്കായിരുന്നു. അവളെയുംകൂട്ടി ബ്രോണ്സ്കി ഓറേഗണ് സംസ്ഥാനത്തിലെ പോർട്ലൻഡ് എന്ന നഗരത്തിലെത്തി. അവിടെ ഒളിവിൽ താമസിച്ചുകൊണ്ട് ഒരു മെറ്റൽ ഷോപ്പിൽ ജോലി തുടങ്ങി. ബ്രോണ്സ്കി ഒരു പിടികിട്ടാപ്പുള്ളിയാണെന്നു സഹപ്രവർത്തകർക്ക് അറിയില്ലായിരുന്നു. നല്ല സ്വഭാവത്തിനുടമകളായിരുന്ന അവർ ബ്രോണ്സ്കിയെ പല വിധത്തിലും സഹായിച്ചു.
കാലം കുറെ കഴിഞ്ഞപ്പോൾ ബ്രോണ്സ്കിയുടെ സ്വഭാവത്തിനും ജീവിതവീക്ഷണത്തിനും മാറ്റം സംഭവിക്കാൻ തുടങ്ങി. അയാൾ ഒരു മാതൃകാ തൊഴിലാളിയായി മാറി. കാമുകിയായിരുന്ന യുവതിയെ ദേവാലയത്തിൽവച്ചു നിയമപരമായി വിവാഹം ചെയ്തു. എന്നു മാത്രമല്ല, തന്റെ തെറ്റുകുറ്റങ്ങൾ ദൈവതിരുമുന്പാകെ ഏറ്റുപറഞ്ഞു ദൈവവുമായി അയാൾ രമ്യതപ്പെട്ടു. ഇക്കാലമായപ്പോഴും ബ്രോണ്സ്കിക്കു വേണ്ടിയുള്ള പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.
ശിഷ്ടകാലം മുഴുവൻ തന്റെ കുറ്റം മറച്ചുവച്ചുകൊണ്ടു ബ്രോണ്സ്കിക്ക് കഴിയാമായിരുന്നു. എന്നാൽ, അയാൾക്ക് മനസമാധാനമില്ലായിരുന്നു. സമൂഹത്തോടു ചെയ്ത കുറ്റം സമൂഹത്തിന്റെ മുന്പിൽ ഏറ്റുപറയണമെന്ന ബോധ്യം അയാൾക്കുണ്ടായി. അപ്പോൾ ശരിയായ തീരുമാനമെടുക്കാനുള്ള സഹായത്തിനായി അയാൾ പ്രാർഥിക്കാൻ തുടങ്ങി.
ദീർഘമായ വിധിന്യായത്തിനും പ്രാർഥനയ്ക്കുംശേഷം തന്റെ കുറ്റം ഏറ്റുപറയാൻ അയാൾ തീരുമാനിച്ചു. അയാൾ അതിവേഗം ഷിക്കാഗോയിലെത്തി കോടതിയിൽ ഹാജരായി. ജഡ്ജിയുടെ മുന്പാകെ ബ്രോണ്സ്കി പറഞ്ഞു: "ഞാൻ കുറ്റക്കാരനാണ്. ഗാരിയെ കൊലപ്പെടുത്താൻ ഞാൻ ശ്രമിച്ചതാണ്. എന്റെ കുറ്റത്തിനുള്ള ശിക്ഷ ഏറ്റുവാങ്ങാൻ ഞാൻ തയാറാണ്. ഞാൻ ചെയ്തത് എല്ലാ രീതിയിലും തെറ്റായിരുന്നു. ഞാൻ മാപ്പു ചോദിക്കുന്നു. എന്നോടു ക്ഷമിക്കണം.'
ബ്രോണ്സ്കി കോടതിയിൽ ഹാജരായപ്പോൾ അതു റിപ്പോർട്ടുചെയ്യാനെത്തിയ ഒരു പത്രപ്രവർത്തകനായിരുന്നു സ്്രടോബൽ. കടുത്ത നിരീശ്വരനായിരുന്ന അയാൾ ബ്രോണ്സ്കിയുടെ നടപടി കണ്ട് അദ്ഭുതസ്തബ്ധനായി. അയാൾ ബ്രോണ്സ്കിയെക്കുറിച്ച് പോർട്ലൻഡിലുള്ള ബ്രോണ്സ്കിയുടെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായി സംസാരിച്ചു. ബ്രോണ്സ്കിയുടെ മാനസാന്തരം യഥാർഥമാണെന്ന് അവരെല്ലാവരും സ്ഥിരീകരിച്ചു.
ബ്രോണ്സ്കിയുടെ കേസ് അധികം മുന്നോട്ടുപോയില്ല. അയാളുടെ പരിവർത്തനം യഥാർഥമാണെന്നു മനസിലാക്കിയ ജഡ്ജി അയാളെ പ്രൊബേഷനിൽ വിട്ടു. അതേത്തുടർന്ന് സ്ട്രോബൽ ബ്രോണ്സ്കിയിൽ വന്ന മാറ്റങ്ങൾക്ക് ആരാണ് ഉത്തരവാദി എന്നായിരുന്നു പത്രപ്രവർത്തകന് അറിയേണ്ടിയിരുന്നത്. ബ്രോണ്സ്കി പറഞ്ഞു: ""ദൈവം. അവിടത്തെ കൃപകൾ സ്വീകരിക്കാൻ നാം തയാറാകണമെന്നു മാത്രം.''
ചെറുതും വലുതുമായ ഒട്ടേറെ കുറ്റങ്ങൾക്കും വിവിധതരം ആസക്തികൾക്കും അടിമകളായ ധാരാളംപേർ നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ സ്വഭാവത്തിനു മാറ്റം വരുത്താൻ സാധിക്കുമോ? തീർച്ചയായും. ബ്രോണ്സ്കി പത്രപ്രവർത്തകനായ സ്ട്രോബലിനെ ഓർമിപ്പിച്ചതുപോലെ, ദൈവത്തിന്റെ കൃപകൾ സ്വീകരിക്കാൻ നാം നമ്മുടെ മനസ് തുറക്കണമെന്നു മാത്രം.
ബ്രോണ്സ്കി പറഞ്ഞതുപോലെയാണു സ്ട്രോബലിന്റെ ജീവിതത്തിൽ സംഭവിച്ചതും. കടുത്ത നിരീശ്വരനായിരുന്ന അയാൾ അതിവേഗം ദൈവവിശ്വാസിയായി മാറി. എന്നു മാത്രമല്ല, ഷിക്കാഗോ ട്രിബ്യൂണ് എന്ന പത്രത്തിന്റെ ലീഗൽ എഡിറ്ററോയിരുന്ന അദ്ദേഹം പിൽക്കാലത്തു നിരവധി ഉത്തമ ക്രൈസ്തവകൃതികൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.
നമ്മുടെ സ്വഭാവത്തിൽ കാതലായ മാറ്റം വരണമെങ്കിൽ അതിനു ദൈവസഹായംതന്നെ വേണം. ബ്രോണ്സ്കി സ്വന്തം അനുഭവത്തിലൂടെ അതു മനസിലാക്കി. സ്ട്രോബലാകട്ടെ, ബ്രോണ്സ്കിയുടെ ജീവിത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു ദൈവത്തിലേങ്കു തിരിഞ്ഞതും തന്റെ ജീവിതം നേരായ വഴിയിലാക്കിയതും.
നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്താൻ എന്തെങ്കിലും ഉണ്ടോ? ദൈവത്തിലേക്കു തിരിയുക. അവിടത്തെ അനന്തമായ കൃപയ്ക്കായി യാചിക്കുക. അപ്പോൾ അദ്ഭുതങ്ങൾതന്നെ നടക്കും. കാരണം, ദൈവത്തിന് അസാധ്യമായി ഒന്നുമില്ലല്ലോ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ജീവിതത്തിൽ മാറ്റം വരുത്താൻ
11:45 PM May 29, 2021 | Deepika.com