ചിത്രങ്ങളായാലും വീഡിയോയായാലും അവയ്ക്ക് കാഴ്ചക്കാരോടു കഥപറയാന്‍ സാധിക്കണം എന്നതാണ് സ്വാതിയുടെ അഭിപ്രായം. എങ്കില്‍ മാത്രമേ അവ മനസില്‍ തങ്ങി നില്ക്കുകയുള്ളൂ എന്നു സ്വാതി പറയുന്നു
പുകമണമുള്ള, അമ്മയുടെ സാന്നിധ്യമുള്ള ഒരു പഴയ അറുപതു വാള്‍ട്ട് ബള്‍ബിന്റെ വെട്ടത്തിനും നേരിയ ചൂടിനുമൊപ്പം സൂര്യപ്രകാശം ചിതറിക്കിടക്കുന്ന ഓര്‍മയിലെ ആ പഴയ അടുക്കള. പശ്ചാത്തലത്തില്‍ ആകാശവാണി പാടുമ്പോള്‍ അമ്മ പകര്‍ന്ന ചൂടു ചായ പാതാമ്പുറത്തിരുന്ന് ആസ്വദിച്ചു കുടിച്ചിട്ടുണ്ടോ? അങ്ങനെയൊരു അനുഭവമില്ലാത്തവര് ചുരുക്കമായിരിക്കും. ആ ഗൃഹാതുരതയിലേക്ക് ഒരിക്കല്‍ക്കൂടി മടങ്ങിപ്പോകാന്‍ കൊതിക്കുന്നവരെയാണ് സ്വാതി എന്‍ ഷാജി തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലേക്ക് ക്ഷണിക്കുന്നത്. മേല്‍പ്പറഞ്ഞ ഓര്‍മകളുടെ ഒരു വെര്‍ച്വല്‍ ലോകം സ്വാതി അവിടെ ഒരുക്കി വച്ചിരിക്കുന്നു, ചൂടോടെ, രൂചിയോടെ...
മലയാളികള്‍ക്ക് ഒരു പുതുമയാകാം ഫുഡ് ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും. ആ പുതുമയാണ് സ്വാതി എന്ന ഇരുപത്തിയഞ്ചുകാരിയുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള് സമ്മാനിച്ചത്. വലിയ ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ച് ഈ സിവില്‍ എഞ്ചിനീയര്‍ ഫുഡ് ഫോട്ടോഗ്രഫി എന്ന ആശയത്തിനു പിന്നാലെ ഇറങ്ങിത്തിരിച്ചപ്പോള്‍ ഒപ്പം നിന്നത് ജീവിതപങ്കാളി നിജയ് ജയന് ആണ്.
‘നല്ല ജോലി വിട്ട് ഈ റിസ്ക് എടുക്കണോ?' എന്ന കരുതല്‍ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഒരു പുഞ്ചിരിയോടെ നില്ക്കുമ്പോള് സ്വാതി മനസില്‍ ഉറപ്പിച്ചിരുന്നു സ്വപ്നം കാണാന്‍ മാത്രമല്ല പഠിക്കേണ്ടത്, അത് യാഥാര്‍ഥ്യമാക്കാനുമാണ്! ആ തീരുമാനമാണ് ഒരു വര്‍ഷത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിക്കുന്ന ഫുഡ് ഫോട്ടോഗ്രഫറായി സ്വാതിയെ വളര്‍ത്തിയതും. പ്രൈവറ്റ് അക്കൗണ്ടില്‍ നിന്ന് നിലവില്‍ നാല്‍പ്പത്തിരണ്ടായിരത്തോളം ഫോളോവേഴ്സുള്ള ഇന്‍സ്റ്റാഗ്രാമിലേക്കുള്ള യാത്രയെക്കുറിച്ച് സ്വാതി സംസാരിക്കുന്നു.
മനസിന്റെ സന്തോഷമാണ് പ്രധാനം
കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ സിവില്‍ എൻജിനീയറിംഗ് പഠിച്ചിറങ്ങിയ സ്വാതിക്ക് ഒട്ടും വൈകാതെ തന്നെ ബംഗളൂരുവിലെ ഒരു കമ്പനിയില്‍ ജോലികിട്ടി. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച ആദ്യ നാളുകളില്‍ തന്നെ സ്വാതി മനസിലാക്കി ഇതല്ല തന്റെ ഇടമെന്ന്. ‘രാവിലെ എഴുന്നേല്ക്കുക, ജോലിക്ക് പോവുക, തിരികെ വരുക... ഇതുമാത്രമായിരുന്നു അന്നൊക്കെ എന്റെ പതിവ്.
എപ്പോഴും ക്രിയേറ്റീവായിരിക്കാന് ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. വിവാഹമായപ്പോഴേക്കും ബംഗളൂരുവിലെ ജോലി റിസൈന്‍ ചെയ്തു. നിജയ് സിനിമാറ്റോഗ്രഫറാണ്. അദ്ദേഹത്തെ അസിസ്റ്റ് ചെയ്യാന്‍ ഒരു പ്ലാനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ലോക്ഡൗണില്‍ ആയി വീട്ടിലിരുന്നപ്പോഴാണ് ഫുഡ് ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. തുടക്കത്തില്‍ ഇതു എന്റേതു മാത്രമായ സന്തോഷമായിരുന്നു.
പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ ഫോട്ടോ എടുത്ത് വീട്ടിലേക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കും. രസമുണ്ടല്ലോ എന്നു തോന്നുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. അതിനു മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ഫുഡ് ഫോട്ടോഗ്രഫി എന്ന ആശയത്തെ ഗൗരവത്തോടെ സമീപിച്ചത്. ഇതിന്റെ ഭാഗമായി ഫുഡ് സ്റ്റൈലിംഗിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുകയും ഫുഡ് ഫോട്ടോഗ്രഫര്‍മാരെ ഫോളോ ചെയ്യുകയും ചെയ്തു. ഇപ്പോള്‍ സത്യം പറഞ്ഞാല്‍ പാഷന് പ്രൊഫഷനായി മാറി. '' -സ്വാതി പറഞ്ഞു.
പങ്കാളി പഠിപ്പിച്ച പാഠങ്ങള്‍
"മൊബൈലില്‍ ചിത്രങ്ങള്‍ പകര്ത്തുമെന്നതിനപ്പുറം കാമറയുടേയും ഫോട്ടോഗ്രഫിയുടേയും സാങ്കേതിക വശങ്ങളെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ലായിരുന്നു. നിജയ് ആണ് അതൊക്കെ പഠിപ്പിച്ചു തന്നത്. അങ്ങനെ നോക്കുമ്പോള്‍ ഫോട്ടോഗ്രഫിയിലും വീഡിയോഗ്രഫിയിലും എഡിറ്റിംഗിലുമെല്ലാം എന്റെ ഗുരു നിജയ് ആണ്.
ഫുഡ് സ്റ്റൈലിംഗും മറ്റുമെല്ലാം പഠിച്ചത് യൂട്യൂബ് ട്യൂട്ടോറിയലിലൂടെയാണ്. ഇപ്പോള്‍ ക്ലൈന്റ് ഷൂട്ടുകള്‍ വരുമ്പോള്‍ നിജയ് സഹായിക്കാറുണ്ട്. അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് സുഹൃത്ത്കൂടിയായ ജിബിന്‍ ജോണിന്റെ സപ്പോര്‍ട്ട്. ഞങ്ങള്‍ മൂന്നുപേരുമാണ് ഷൂട്ടിനൊക്കെ പോകുന്നത്. എന്റെ സ്വപ്നങ്ങള്‍ക്ക് ഇടംവലം നില്ക്കുന്ന രണ്ടുപേരാണ് നിജയും ജിബിനും'.
ഒരല്പം നൊസ്റ്റാള്‍ജിയ...
പുതിയ പാട്ടുകളേക്കാള്‍ പഴയ പാട്ടുകളോട് ഒരല്പം ഇഷ്ടം കൂടുതലുള്ള ആളാണ് സ്വാതി. അതുകൊണ്ടുതന്നെ വീഡിയോ ചിത്രീകരിക്കുമ്പോള്‍ ഷോട്ടുകളെല്ലാം പഴയ പാട്ടുകളുടെ ഈണത്തിലാണ് മനസിലേക്കു കയറുന്നതെന്ന് സ്വാതി പറയുന്നു. ‘ഇത് എഡിറ്റിംഗില്‍ സഹായിക്കാറുണ്ട്. ഏത് പാട്ട് വേണം എന്നാലോചിച്ച് സമയം കളയേണ്ടി വരാറില്ല. വീഡിയോയുടെ ഫീല്‍ കൂട്ടുന്നതില്‍ വീടിനും ചുറ്റുപാടിനും ഒരു വലിയ പങ്കുണ്ട്.
തൃശൂര്‍ സ്വദേശികളാണ് ഞാനും നിജയും. എളവള്ളിയും ഏങ്ങല്ലൂരും. കൂടുതല്‍ വീഡിയോകളും ഷൂട്ട് ചെയ്യുന്നത് നിജയ്യുടെ വീട്ടിലാണ്. നിജയ് യുടെ അച്ഛന് പണ്ടൊരു ഹോട്ടലുണ്ടായിരുന്നു. അവിടെ ഉപയോഗിച്ചിരുന്ന ഒരുപാട് സാധനങ്ങള്‍ വീട്ടിലുണ്ട്. പലതും ഉപയോഗിക്കാതെ മാറ്റി വച്ചിരിക്കുകയായിരുന്നു. ഞാനതെല്ലാം പൊടിതട്ടിയെടുത്ത്, എന്റേ തായ രീതിയില്‍ ചില പണിയൊക്കെ ചെയ്ത് ഭംഗിയാക്കി. അത്തരം പ്രോപ്പര്‍ട്ടികള്‍ കൂടി വീഡിയോയില്‍ ഉള്‍പ്പെടുത്തിയതോടെ ഫ്രെയിമുകള്‍ കൂടുതല്‍ റിച്ച് ആയിത്തുടങ്ങി.
പിന്നെ ഇപ്പോള്‍ ഷൂട്ടിന് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള പാത്രങ്ങളോ തടിക്കഷണമോ ഒക്കെക്കണ്ടാല്‍ രണ്ട് അച്ഛനമ്മമാരും അതെടുത്തു വയ്ക്കും, എനിക്കു വേണ്ടി. കൂടാതെ ചില വീഡിയോകളില്‍ നിജയ്യുടെ അമ്മയാണ് എന്റെ മോഡല്‍.' സ്വാതിയുടെ അച്ഛന് ഷാജിയും അമ്മ ഷീജയും നല്കുന്ന അതേ സ്നേഹവും പിന്തുണയുമാണ് നിജയ്യുടെ അച്ഛന് ജയനും അമ്മ മിനിയും നല്കുന്നതെന്നു പറയുമ്പോള്‍ സ്വാതിയുടെ വാക്കുകളില്‍ അഭിമാനവും സന്തോഷവും നിറയുന്നു.
കഥപറയാനിഷ്ടപ്പെടുന്ന പെണ്‍കുട്ടി
ചിത്രങ്ങളായാലും വീഡിയോയായാലും അവയ്ക്ക് കാഴ്ചക്കാരോടു കഥപറയാന്‍ സാധിക്കണം എന്നതാണ് സ്വാതിയുടെ അഭിപ്രായം. എങ്കില്‍ മാത്രമേ അവ മനസില്‍ തങ്ങി നില്ക്കുകയുള്ളൂ എന്നു സ്വാതി പറയുന്നു.
"ചിത്രങ്ങളിലൂടെ ഒരു കഥ പറയുന്നതിനേക്കാള്‍ എളുപ്പം വീഡിയോയിലൂടെ പറയുന്നതാണെന്നു തോന്നിയിട്ടുണ്ട്. ആ വീഡിയോയ്ക്ക് അല്ലെങ്കില്‍ ഉത്പന്നത്തിന് ഇണങ്ങുന്ന പാട്ടുകള്‍ കൂടി പശ്ചാത്തലത്തില്‍ വരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുകയാണ്. വീഡിയോ ചിത്രീകരണം പഠിച്ചു വരുന്നതേയുള്ളൂ. എഡിറ്റിംഗും ഞാന്‍ തന്നെയാണ് ഇപ്പോള്‍ ചെയ്യുന്നത്' ഫോട്ടോയും വീഡിയോയും ഒരുപോലെ ഇഷ്ടമാണെങ്കിലും പഠിച്ചു വരുന്നതോടെ വീഡിയോകളോട് അല്പം ഇഷ്ടം കൂടുതലാണ്' സ്വാതി കൂട്ടിച്ചേര്‍ത്തു.
അഞ്ജലി അനില്‍കുമാര്‍
നൊസ്റ്റാൾജിക് അടുക്കള വിശേഷങ്ങൾ
11:36 PM May 22, 2021 | Deepika.com