നമ്മുടെ ഇന്നത്തെ വേവലാതിയും ടെൻഷനുമൊന്നും നാളെ നമ്മുടെ ഒരു പ്രശ്നവും പരിഹരിക്കുകയില്ല. അതു നമ്മുടെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാനാണു സാധ്യത
നഴ്സിംഗ് ഹോമിൽനിന്ന് ഒരു രംഗം. മുതുമുത്തശ്ശിയായ ഒരു സ്ത്രീ. അവരെ സന്ദർശിക്കാനായി പരിചിതയായ ഒരു സ്ത്രീയെത്തി. "സുഖമാണോ? എന്തൊക്കെയുണ്ടു വിശേഷങ്ങൾ?' സ്ത്രീ ചോദിച്ചു. "ഓ, എനിക്കെപ്പോഴും വേവലാതിയാണ്,'മുത്തശി പറഞ്ഞു. "എന്തിനെക്കുറിച്ചാണു വേവലാതി?' ആകാംക്ഷാപൂർവം പരിചിത ചോദിച്ചു. "അമ്മച്ചിയെ കണ്ടാൽ നല്ല ആരോഗ്യവതിയായിട്ടാണല്ലോ തോന്നുന്നത്. ഇവിടെയുള്ളവർ കാര്യങ്ങൾ വേണ്ടപോലെ അന്വേഷിക്കുന്നില്ലേ?'
ഉടനെ മുത്തശി പറഞ്ഞു: "എന്റെ കാര്യങ്ങൾ ഭംഗിയായി അവർ നോക്കുന്നുണ്ട്.' അപ്പോൾ പരിചിത ചോദിച്ചു: "അമ്മച്ചിക്കു കാര്യമായ എന്തെങ്കിലും അസുഖം ഉണ്ടോ?'ഇല്ലേയില്ല,' അവർ മറുപടി പറഞ്ഞു. "അപ്പോൾ കുടുംബകാര്യങ്ങൾ ഓർത്താണോ വിഷമിക്കുന്നത്?'പരിചിത ചോദിച്ചു. "എനിക്കറിയാവുന്നിടത്തോളം എന്റെ കുടുംബത്തിലാർക്കും പ്രശ്നങ്ങളൊന്നുമില്ല,' മുത്തശി മറുപടി പറഞ്ഞു.
"അപ്പോൾപ്പിന്നെ എന്താണു പ്രശ്നം?' ആ സ്ത്രീക്കു കൂടുതൽ ആകാംക്ഷയായി. അപ്പോൾ മുത്തശി പറഞ്ഞു: "എന്റെ പ്രായത്തിലുള്ളവർ പണ്ടേ മരിച്ചു സ്വർഗത്തിലെത്തി. ഞാനാണെങ്കിൽ ഇപ്പോഴും ഇവിടെത്തന്നെ. ഞാൻ എവിടെപ്പോയെന്നായിരിക്കും അവരുടെയൊക്കെ ചിന്ത ഇപ്പോൾ!'
ആരുടെയോ ഭാവന ജന്മം നൽകിയ ഒരു രസികൻ കഥയാണിത്. എന്നാൽ, അർഥസന്പുഷ്ടമല്ലേ ഈ കഥ? നമ്മുടെ ജീവിതത്തിലെ സകല കാര്യങ്ങളും നന്നായി നടക്കുന്പോഴും നമ്മിൽ ആകുലചിന്തകളില്ലെങ്കിലേ അദ്ഭുതമുള്ളു. വേവലാതിപ്പെടാൻ മതിയായ കാര്യങ്ങൾ നമുക്കില്ലെങ്കിൽപ്പോലും അതിനുവേണ്ടി എന്തെങ്കിലും നാം കണ്ടുപിടിച്ചെന്നിരിക്കും.
മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ സ്ത്രീ അതാണല്ലോ ചെയ്തത്! അവരുടെ എല്ലാ കാര്യങ്ങളും നന്നായിപ്പോയിരുന്നപ്പോഴും വേവലാതിപ്പെടാൻ അവർ ഒരു കാരണം കണ്ടെത്തി. താൻ സ്വർഗത്തിലെത്താൻ താമസിക്കുന്നതുകൊണ്ടു താൻ മരിച്ചു നരകത്തിൽപ്പോയി എന്നു മറ്റുള്ളവർ ചിന്തിക്കുമോ എന്ന ഭയം!
അനുദിനജീവിതത്തിൽ വിഷമതകളൊന്നും അനുഭവിക്കാതിരുന്ന ഒരാളായിരുന്നു ഈ മുത്തശി. എന്നാൽ, സാധാരണക്കാരായ നമ്മുടെ കാര്യം അങ്ങനെയല്ലല്ലോ. സാധാരണരീതിയിൽ നമ്മുടെയൊക്കെ ജീവിതത്തിൽ പല രീതിയിലുള്ള പ്രശ്നങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. അവയെക്കുറിച്ചു നാം വിഷമിക്കുകയോ വേവലാതിപ്പെടുകയോ ചെയ്തില്ലെങ്കിലേ അദ്ഭുതമുള്ളു.
ചിലരെ സംബന്ധിച്ചിടത്തോളം ആധിയും വേവലാതിയുമൊന്നുമായിരിക്കുകയില്ല അവരെ മഥിക്കുന്നത്. അവർക്കെപ്പോഴും ടെൻഷനായിരിക്കും. ജീവിതത്തിൽ അവർ അനുഭവിക്കുന്ന പിരിമുറുക്കം മറ്റുള്ളവർക്കു ഭാവന ചെയ്യാൻപോലും കഴിഞ്ഞെന്നു വരില്ല. അവരുടെ പിരിമുറുക്കം അവരുടെ ജോലിയെ സംബന്ധിച്ചും മറ്റു ജീവിത കടമകളെ സംബന്ധിച്ചുമൊക്കെയായിരിക്കും.
മറ്റു ചിലരെ മഥിക്കുന്നതു ശാരീരിക പീഡകളായിരിക്കുകയില്ല. നേരേമറിച്ച്, അത് ആത്മാവിന്റെ നോവുകളായിരിക്കാം. 1863-ൽ അമേരിക്കൻ ആഭ്യന്തരയുദ്ധം കൊടുന്പിരികൊണ്ടിരിക്കുന്ന സമയം. പ്രസിഡന്റ് ഏബ്രഹാം ലിങ്കണ് തന്റെ സഹായിയായ നോവ ബ്രൂക്ക്സിനോടൊപ്പം നടക്കാനിറങ്ങി. പ്രസിഡന്റ് ക്ഷീണിതനാണെന്നു ബ്രൂക്ക്സിന് അറിയാമായിരുന്നു.
"അങ്ങേക്കു വേണ്ടതു കുറെ സമയം നല്ല വിശ്രമമാണ്,' ബ്രൂക്ക്സ് പ്രസിഡന്റിനോടു പറഞ്ഞു. “വൈറ്റ് ഹൗസിൽ മടങ്ങിയെത്തുന്പോൾ അങ്ങു കുറേസമയം വിശ്രമിക്കണം.” അപ്പോൾ ലിങ്കണ് പറഞ്ഞു: “വിശ്രമത്തെക്കുറിച്ച് എനിക്കറിയില്ല. ശരീരത്തിന് അതു ഗുണംചെയ്യുമായിരക്കും. എന്നാൽ, ഞാൻ ക്ഷീണിതനായിരിക്കുന്നത് ഉള്ളിന്റെ ഉള്ളിലാണ്. എത്തിപ്പിടിക്കാൻ പറ്റാത്ത ദൂരത്ത്.”
ആഭ്യന്തരയുദ്ധംമൂലം ലിങ്കന്റെ മനസ് എപ്പോഴും നീറുകയായിരുന്നു. എളുപ്പത്തിൽ പരിഹാരം കാണാവുന്ന പ്രശ്നമായിരുന്നില്ല അത്. തന്മൂലം, ലിങ്കണ് തന്റെ ആത്മാവിന്റെ നോവുകൾ ദൈവത്തിനു സമർപ്പിക്കുകയാണു ചെയ്തത്. ലിങ്കണ് ഒരിക്കൽ പറഞ്ഞു: "പ്രശ്ന പരിഹാരത്തിനായി പോകാൻ മറ്റൊരിടവും ഇല്ല എന്ന ബോധ്യം എനിക്കുണ്ടായിരുന്നതുകൊണ്ടു മുട്ടിന്മേൽനിന്നു കരങ്ങൾ കൂപ്പി ദൈവത്തിലാണു ഞാൻ അഭയം പ്രാപിച്ചത്. എന്റെ അറിവും അനുഭവസന്പത്തുമൊന്നും അതിനു മതിയാകുമായിരുന്നില്ല.
ലിങ്കണ് പറഞ്ഞതാണു ശരി. ശാരീരിക പീഡകളും ആത്മാവിന്റെ നോവുകളും മറ്റു പ്രശ്നങ്ങളും നിരന്തരമായി നമ്മെ അലട്ടുന്പോൾ പ്രശ്നപരിഹാരത്തിനു പോകേണ്ട പ്രധാന ഇടം ദൈവസന്നിധിയാണ്. തീർച്ചയായും മരുന്നും പ്രായോഗിക നിർദേശങ്ങളും മറ്റും പല ആധികളെയും വേവലാതികളെയും അതിജീവിക്കാൻ ഒരു പരിധിവരെ സഹായിക്കും. എന്നാൽ, എല്ലാ പ്രശ്നങ്ങൾക്കും ആദ്യമായും അവസാനമായും പരിഹാരം അന്വേഷിക്കേണ്ടതു ദൈവത്തിൽതന്നെ.
നമ്മുടെ ഇന്നത്തെ വേവലാതിയും ടെൻഷനുമൊന്നും നാളെ നമ്മുടെ ഒരു പ്രശ്നവും പരിഹരിക്കുകയില്ല. അതു നമ്മുടെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാനാണു സാധ്യത. മാത്രമല്ല, അത് ഇന്നത്തെ നമ്മുടെ മനഃസമാധാനം നശിപ്പിക്കുക മാത്രമേ ചെയ്യൂ. തന്മൂലം, ദൈവസഹായത്തോടെ നമ്മുടെ പ്രശ്നങ്ങൾക്കു ക്രിയാത്മകമായ പരിഹാരം അന്വേഷിക്കു മാത്രമാണ് ഉചിതമായിട്ടുള്ളത്.
ഒരു ദിവസത്തെ ആകുലചിന്തകളാണ് ഒരു ആഴ്ച നീണ്ടുനിൽക്കുന്ന ജോലിയെക്കാളും നമ്മെ തളർത്തുക എന്ന് ബ്രിട്ടീഷ് പണ്ഡിതനായിരുന്ന ജോണ് ബോക്ക് പറഞ്ഞിട്ടുണ്ട്. നമ്മുടെ ചിന്തകൾ ആകുലചിന്തകളായി മാറാതിരിക്കാനും അവ ആധിയായും വേവലാതിയായും അധഃപതിക്കാതിരിക്കാനും നമുക്കു ശ്രദ്ധിക്കാം. അവയെ നമുക്കു ദൈവസന്നിധിയിൽ കാഴ്ചവച്ച് അവിടുന്നുവഴി നമുക്കു പരിഹാരം കണ്ടെത്താം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ആധിയും ആത്മാവിന്റെ നോവുകളും
11:09 PM May 22, 2021 | Deepika.com