ഗൗരിയമ്മയും ടി.വി. തോമസും വർഗീസ് വൈദ്യരുമെല്ലാം ചോര നീരാക്കി ചേർത്തലയിലെയും കുട്ടനാട്ടിലെയും ചേറിൽ കുഴച്ചെടുത്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രമായിരുന്നു 1990-ൽ വേണു നാഗവള്ളിയുടെ സംവിധാനത്തിൽ എത്തിയ ‘ലാൽസലാ’മിന്റെ കരുത്ത്. ബയോപിക്കോ പൂർണമായ ഒരു ചരിത്രാഖ്യാനമോ അല്ലാതിരുന്നിട്ടും ചരിത്രത്തിനൊപ്പം മൂന്നുപേരുടെയും ജീവിതവും ചേർത്തുനിർത്തി വായിക്കപ്പെടുകയായിരുന്നു ചിത്രത്തിലൂടെ. 102-ാം വയസിൽ ഗൗരിയമ്മ വിടവാങ്ങുന്പോൾ സഖാവ് വർഗീസ് വൈദ്യരുടെ മകനും ലാൽസലാം സിനിമയുടെ തിരക്കഥാകൃത്തുമായ ചെറിയാൻ കല്പകവാടി ഓർക്കുന്നു...
രാഷ്്ട്രീയത്തിലും വ്യക്തിജീവിതത്തിലും സകല താൻപോരിമകൾക്കു മുന്നിലും അവസാനംവരെ തലയുയർത്തി നിന്ന ഗൗരിയമ്മ. ആ ജീവിതം ഒരുപരിധിവരെ വെള്ളിത്തിരയിൽ പ്രേക്ഷകർ കണ്ട ചിത്രമായിരുന്നു 1990-ൽ വേണു നാഗവള്ളിയുടെ സംവിധാനത്തിൽ എത്തിയ ലാൽസലാം. ഗൗരിയമ്മയും ടി.വി. തോമസും വർഗീസ് വൈദ്യരുമെല്ലാം ചോരനീരാക്കി ചേർത്തലയിലെയും കുട്ടനാട്ടിലെയും ചേറിൽ കുഴച്ചെടുത്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രമായിരുന്നു ‘ലാൽസലാ’മിന്റെ കരുത്ത്.
ബയോപിക്കോ പൂർണമായ ഒരു ചരിത്രാഖ്യാനമോ അല്ലാതിരുന്നിട്ടും ചരിത്രത്തിനൊപ്പം മൂന്നുപേരുടെയും ജീവിതവും ചേർത്തുനിർത്തി വായിക്കപ്പെടുകയായിരുന്നു ‘ലാൽസലാം’ എന്ന ചിത്രത്തിലൂടെ. 102-ാം വയസിൽ ഗൗരിയമ്മ വിടവാങ്ങുന്പോൾ സഖാവ് വർഗീസ് വൈദ്യരുടെ മകനും ‘ലാൽസലാം’ സിനിമയുടെ തിരക്കഥാകൃത്തുമായ ചെറിയാൻ കല്പകവാടി ലാൽസലാമിനെക്കുറിച്ച് ഓർക്കുന്നു...
സർവകലാശാല എന്ന ചിത്രത്തിനു ശേഷം കൽപകവാടിയിലെ സന്ദർശന വേളയിലാണ് സംവിധായൻ വേണു നാഗവള്ളി വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ഒരു ആശയം ചർച്ചചെയ്യുന്നത്. അതിനായി പിതാവ് വർഗീസ് വൈദ്യന്റെ പുന്നപ്രയിലെയും വയലാറിലെയും കുട്ടനാട്ടിലെയും അനുഭവങ്ങളെ സിനിമയുടെ ചട്ടക്കൂട്ടിലേക്ക് ചെറിയാൻ പുനഃസൃഷ്ടിച്ചു.
രാഷ്ട്രീയത്തിനുവേണ്ടി കുടുംബം ഉപേക്ഷിച്ചതും മറുഭാഗത്ത് കുടുംബത്തിനുവേണ്ടി രാഷ്ട്രീയം ഉപേക്ഷിച്ചതുമായ രണ്ടു കുടുംബങ്ങളിലൂടെയാണ് ഒരു കാലഘട്ടത്തിന്റെ കഥയെ രൂപപ്പെടുത്തിയത്. ഗൗരിയമ്മ സേതുലക്ഷ്മിയായും ടി.വി. തോമസ് ഡി.കെ. ആന്റണിയായും പൂപ്പള്ളി തറവാട്ടിലെ തങ്കമ്മ അന്നമ്മയായും വർഗീസ് വൈദ്യർ നെട്ടൂരാനായും രൂപംകൊണ്ടു. ജീവിതത്തിൽനിന്ന് കഥാപാത്രങ്ങൾ അങ്ങനെ ഒരുപാട് കയറിവന്നു.
കഥ കണ്ടെത്തുകയല്ല, രണ്ടര മണിക്കൂറിലേക്കു കഥകളെ പ്രതിഷ്ഠിക്കുകയായിരുന്നു ചെയ്തത്. കുട്ടിക്കാലം മുതൽ കണ്ടറിഞ്ഞതും മാതാപിതാക്കളിൽനിന്നു കേട്ടറിഞ്ഞതുമായ സംഭവങ്ങളെ തിരക്കഥാ രൂപത്തിലേക്കു മാറ്റി. ആലപ്പുഴയിലായിരുന്നു ചിത്രീകരണം. സിനിമ വെള്ളിത്തിരയിലെത്തുംമുന്പ് പിതാവ് വർഗീസ് വൈദ്യർ യാത്രയായി. ഒരൊറ്റ കമ്യൂണിസ്റ്റ് നേതാവുപോലും അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകൾക്കെത്തിയില്ല. ഗൗരിയമ്മപോലും എത്രമാത്രം അകന്നുപോയെന്ന് തിരിച്ചറിഞ്ഞ കാലംകൂടിയായിരുന്നു അത്.
സിനിമയുടേതായ ചെറിയ മിനുക്കലുകളോടെയാണ് കഥ ഒരുക്കിയത്. കൽപിത കഥയാണെന്ന് വാദിക്കാമെങ്കിലും ഇടതുഭരണത്തിൽ മന്ത്രിയായി വാഴുന്ന കാലത്തു ഗൗരിയമ്മ ഇതിനെ കാണുന്നത് എങ്ങനെയായിരിക്കും എന്നൊരു ആശങ്കയുണ്ടായിരുന്നു. പല വേദികളിലും ഗൗരിയമ്മ സിനിമയ്ക്കും എനിക്കുമെതിരെ പൊട്ടിത്തെറിച്ചു. സിനിമയിൽ പക്ഷേ, ഞാൻ അവരെ മോശമായി കാണിക്കുകയോ കുറ്റക്കാരിയാക്കുകയോ ചെയ്യുന്നില്ല. എന്നും അവരോട് ബഹുമാനമായിരുന്നു.
സിനിമയിലുടനീളം സ്വന്തം നിലപാടുള്ള, വ്യക്തിത്വമുള്ള കഥാപാത്രമായിരുന്നു സേതുലക്ഷ്മി. മോഹൻലാലിന്റെ നെട്ടൂർ സ്റ്റീഫൻ നായകനായതുകൊണ്ടു മാത്രമാവും ആളുകൾക്ക് സേതുലക്ഷ്മിയോട് അൽപമെങ്കിലും നീരസമുണ്ടായത്. ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങളും വേദനകളും സഹിക്കേണ്ടിവന്നയാളാണ് അവർ. ഒരു നൂറ്റാണ്ടിന്റെ അനുഭവമുള്ള അങ്ങനെയൊരു സ്ത്രീ കേരളത്തിന്റെ വിപ്ലവ പ്രസ്ഥാനത്തിൽ മറ്റാരുമില്ല, ചെറിയാൻ പറയുന്നു.
സിനിമയിൽ ഡി.കെ. ആന്റണിക്കു മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധമായിരുന്നു ഗൗരിയമ്മയെ പ്രകോപിപ്പിച്ചത്. ടി.വി.തോമസിന്റെ ഈ ബന്ധമായിരുന്നു അവരുടെ ദാന്പത്യജീവിതത്തിലും അസ്വാരസ്യത്തിന്റെ തുടക്കം. പിന്നെ ഇരുവരും രണ്ടുവഴിക്കു പിരിഞ്ഞു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിയുന്ന സ്ത്രീയുടെ പ്രതികരണമാണ് ജീവിതത്തിൽ ഗൗരിയമ്മയിലും സിനിമയിൽ സേതുലക്ഷ്മിയിലും കണ്ടത്.
സഖാവ് ടി.വിയുടെ ജീവിതത്തിലെ ഉപകഥ വെള്ളത്തിരയിലെത്തിയതോടെ കേരളം മുഴുവൻ പാട്ടായില്ലേ എന്നതായിരുന്നു ഗൗരിയമ്മയുടെ ചോദ്യം. അതിനു കാരണമായതോ പഴയ സഖാവ് വർഗീസ് വൈദ്യന്റെ മകൻ ചെറിയാനും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിശ്വനാഥൻ നായരുടെ മകൻ മോഹൻലാലും പിന്നെ കറകളഞ്ഞ കമ്യൂണിസ്റ്റുകാരനായ മുരളിയും. ഗൗരിയമ്മയുടെ മുറിവിന്റെ ആഴം കൂടാൻ ഇതും കാരണമായിരിക്കാം.
സിനിമ 150 ദിവസം നിറഞ്ഞോടിയപ്പോഴും പിന്നീടും ഒരിക്കൽപ്പോലും തന്നോട് നേരിട്ടു ഗൗരിയമ്മ പരാതി പറഞ്ഞില്ല. ഗൗരിയമ്മ പാർട്ടിയുമായി അകന്നു തുടങ്ങിയതിനാലാവണം പാർട്ടിയിൽനിന്നും മറ്റൊരു തരത്തിലുള്ള പ്രതികരണവുമുണ്ടായില്ല. അനുഭവങ്ങളുടെ കരുത്തിൽ കരുപ്പിടിപ്പിച്ച മനസ് അത്രപെട്ടന്നു തന്നോട് അലിയില്ലെന്ന് സഖാവ് വർഗീസ് വൈദ്യന്റെ മകനറിയാമായിരുന്നു.
ഗൗരിയമ്മയേക്കാൾ വേദന അനുഭവിച്ച മറ്റൊരാളായിരുന്നു ടി.വിയുമായി ബന്ധമുണ്ടായിരുന്ന സ്ത്രീ. അവരും മകനും ഒരുപാട് അപവാദങ്ങൾ സഹിച്ചു. അവരുടെ വേദനയും ഞാൻ അടുത്തുനിന്നു കണ്ടതാണ്. "എനിക്കിനി സമാധാനമായി മരിക്കാം, എന്റെ മകനും തലയുയർത്തി നടക്കാം’ സിനിമ പുറത്തിറങ്ങിക്കഴിഞ്ഞപ്പോൾ അവർ എന്നോടു പറഞ്ഞത് ഇങ്ങനെയാണ്. ടി.വിയുടെ മരണശേഷം ഗൗരിയമ്മയിലെ യഥാർഥ മാതൃഭാവവും ഞാൻ കണ്ടു. ആ മകനാവശ്യമായ പണവും സഹായവും നൽകി അവന്റെ ജീവിതത്തെ അവർ ചേർത്തണച്ചു, ചെറിയാൻ പറയുന്നു.
ശരിക്കും ഞാൻ ഗൗരിയമ്മയെ മനസിലാക്കിയത് പിന്നീടാണെന്നു പറയാം.
ലാൽ സലാമിന്റെ ചിത്രീകരണം ആലപ്പുഴ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സമയം. മുന്നറിയിപ്പില്ലാതെ മന്ത്രി ഗൗരിയമ്മ അവിടെ വന്നിട്ടുള്ള കാര്യം ജീവനക്കാരൻ വന്നറിയിച്ചു. മോഹൻലാലിന്റെ നിർബന്ധത്തിനു വഴങ്ങി മന്ത്രിയെ കാണാനായി ഞാനും താഴേക്കു ചെന്നു. സഖാവ് സേതുലക്ഷ്മിയെക്കാൾ തലയെടുപ്പോടെ മുന്നിൽ ഗൗരിയമ്മ. കുശലാന്വേഷണത്തിനിടയിൽ എന്നെ ചൂണ്ടി മോഹൻലാൽ ചോദിച്ചു, "ഇതാരാണെന്ന് മനസിലായോ? സഖാവിന് വേണ്ടപ്പെട്ടൊരാളുടെ മകനാണ്.
സഖാവ് വർഗീസ് വൈദ്യന്റെ മകൻ, ചെറിയാൻ.’ ഗൗരിയമ്മ ഒന്നും മിണ്ടിയില്ല. കുറേ നേരം മുഖത്തേക്ക് നോക്കിനിന്നതിനു ശേഷം അളന്നുമുറിച്ചുകൊണ്ട് രണ്ടു വാക്ക് ചോദിച്ചു. "അമ്മയ്ക്ക് സുഖമാണോ? അന്വേഷിച്ചെന്ന് പറയണം’. സിനിമയെക്കുറിച്ചോ ഷൂട്ടിങ്ങിനെക്കുറിച്ചോ മറുചോദ്യമില്ലാതെ ഗൗരിയമ്മ മുറിയിലേക്ക് മടങ്ങി.
പിന്നീട് 1999ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുരളി ആലപ്പുഴയിൽ മത്സരിക്കുന്ന സമയം. ഗൗരിയമ്മ ജെഎസ്എസ് രൂപീകരിച്ച് ചരിത്രത്തിൽ ആദ്യമായി മറുചേരിയിലേക്കു ചേക്കേറാൻ ഒരുങ്ങുന്ന കാലം. വി.എസ് പറഞ്ഞതുപ്രകാരം മുരളിയെയുംകൂട്ടി ഗൗരിയമ്മയെ കാണാൻ ഞാൻ ചെന്നു. കണ്ടപാടെ ഇടിവെട്ടുംപോലെ ഒരൊറ്റ ചോദ്യമാണ് മുരളിയോട്, ഇവൻ പറഞ്ഞിട്ടായിരിക്കും താൻ നിൽക്കുന്നത്, അല്ലേ. സംശയം വേണ്ട, താൻ തോൽക്കും. മുരളി അക്ഷരാർഥത്തിൽ ഞെട്ടി. എന്നാൽ, ഗൗരിയമ്മയിൽനിന്ന് മറുത്തൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അതാണവരുടെ സ്വഭാവം. ഒന്നും ഉള്ളിൽ ഒളിപ്പിക്കാനറിയില്ല. എന്തും വെട്ടിത്തുറന്നു പറയും.
ചായ സൽക്കാരവും മുരളിയോട് തെരഞ്ഞെടുപ്പ് വിശേഷങ്ങളുമൊക്കെ ചോദിച്ചതിനു ശേഷം ഗൗരവത്തോടെ എന്നോടു പറഞ്ഞു, "നിനക്ക് എന്തറിയാം ടി.വിയെക്കുറിച്ച്? എന്തൊക്കെയാണ് സിനിമയിൽ എഴുതിപ്പിടിപ്പത്. നീ അകത്തുകയറി ഒന്ന് നോക്ക്.’ മറ്റാരും കണ്ടിട്ടില്ലാത്ത ഗൗരിയമ്മയുടെ കിടപ്പുമുറിയിലേക്ക് ആശങ്കയോടെ കയറിയ ഞാൻ ഞെട്ടിത്തരിച്ചു.
ചുമരു നിറയെ ടി.വിക്കൊപ്പമുള്ള ഗൗരിയമ്മയുടെ ചിത്രങ്ങൾ. കല്യാണത്തിന്റെ ഫോട്ടോയടക്കം ഒട്ടും മങ്ങലേൽക്കാതെ ഓരോന്നും ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. എന്തിന്റെ പേരിൽ അകന്നതായാലും ഗൗരിയമ്മയും ടി.വിയും പരസ്പരം എത്രമാത്രം അഗാധമായി സ്നേഹിച്ചിരുന്നു എന്നതിന് മറ്റൊരു തെളിവും വേണ്ടിയിരുന്നില്ല.
പുറമേ കാണുന്ന പരുക്കൻ പ്രകൃതത്തിന് പിറകിലെ നനവ് അന്നാണ് ഞാൻ ശരിക്കും തൊട്ടറിഞ്ഞത്. വല്ലാത്ത ബഹുമാനവും വലിയ സങ്കടവും തോന്നി. പാർട്ടിക്കുവേണ്ടി കുടുംബം ത്യജിച്ചപ്പോൾ അവർ ഇത്രയും കാലം ജീവിച്ചത് ആ വേദന ഉള്ളിൽപ്പേറിയല്ലേ? പിന്നീട് ഗൗരിയമ്മയെ കാണുന്നത് അമ്മ മരിച്ചപ്പോഴാണ്. വർഷങ്ങൾക്കുശേഷം അന്നാദ്യമായി അവർ കൽപകവാടിയിൽ വന്നു. കുറേനേരം മൗനത്തിലാണ്ടിരുന്നു.
കിടപ്പുമുറിയുടെ ചുമരിൽ മാത്രമല്ല, അവരുടെ ജീവിതത്തിൽ ഉടനീളം അനുഭവിച്ച നഷ്ടങ്ങളും വേദനകളും നേരിൽ കണ്ടനുഭവിച്ചതാണ് ഞാൻ. പാർട്ടിക്കുവേണ്ടി മാത്രമാണ് അവർ രണ്ടാമതൊന്നു ചിന്തിക്കാതെ ടി.വിയുമായി പിരിയുന്നത്. അതിന്റെ ഹൃദയവേദന എന്നും ആ ജീവിതത്തിനൊപ്പമുണ്ടായിരുന്നു. അങ്ങനെയൊരാളെ ഒരിക്കലും സിനിമയിലൂടെ പോലും വേദനിപ്പിക്കാൻ എനിക്കും കഴിയുമായിരുന്നില്ല.
കനൽവഴികളിലൂടെ നടന്നുവന്ന സ്നേഹസ്വരൂപിണിയായ ആ ധീരവനിതയോട് ഒന്നു മാത്രം പറയാനുണ്ട്, ലാൽസലാം സഖാവേ...
തലയുയര്ത്തി നിന്ന സേതുലക്ഷ്മി
04:05 AM May 16, 2021 | Deepika.com