വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഏറെയുള്ള നാടാണു കാനഡ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടെന്നുതന്നെ പറയാം. അവിടത്തെ പേരുകേട്ട നയാഗ്രാ വെള്ളച്ചാട്ടം കണ്ടു മനസു നിറഞ്ഞാൽ പിന്നെ സഞ്ചാരികൾ പോകുന്നത് സെന്റ് ലോറൻസ് നദിയിൽ കാണുന്ന 1000 ദ്വീപുകൾ കാണാനാണ്.
അവിടത്തെ ഒണ്ടാറിയോ തടാകത്തിൽനിന്ന് ഉടലെടുത്ത് 50 മൈലുകളോളം ദൂരം താണ്ടി ഗൾഫ് ഓഫ് ലോറൻസിലേക്കാണ് ഈ മഹാനദി പതിക്കുന്നത്. ഇതിന്റെ ഒഴുക്കും കാനഡ-അമേരിക്ക അതിർത്തിയിലൂടെയാണ്. അതുകൊണ്ട് ഈ രണ്ടു രാജ്യങ്ങൾക്കും ഈ നദിയിൽ തുല്യ അവകാശമുണ്ട്. ഒരു വശത്ത് യുഎസിലെ ന്യൂയോർക്കും മറ്റേ വശത്ത് കാനഡയിലെ ഒണ്ടാറിയോ പ്രോവിൻസും ആയതിനാൽ ഇതിൽ കാണുന്ന ഓരോ ദ്വീപും ഭാഗംവച്ച് വേർതിരിച്ചു പേരുകൾ ഇട്ടിട്ടുണ്ട്. കാനഡക്കാരുടെ ദ്വീപുകൾതന്നെ 1000 ഉണ്ട്. അതിനാലാണ് (thousands islands of St. Lawrence river) എന്നു പറയുന്നത്. എന്നാൽ, മറുവശത്ത് ഇത്രയുമില്ല. എങ്കിലും അവിടെ 264 എണ്ണം ഉണ്ട്.
അതിവിശാലമായി പരന്നൊഴുകുന്ന ഈ നദിയിൽ ചെറുതും വലുതുമായ ഒട്ടനേകം ദ്വീപുകളുണ്ട്. ഇതെല്ലാം ശരിക്കും കണ്ടാസ്വദിക്കാൻ സഞ്ചാരികൾക്കു പല നിലകളുള്ള ലക്ഷ്വറി ബോട്ടുകൾ പല കടവുകളിൽനിന്ന് പല സമയങ്ങളിലായി ഒരുക്കിയിട്ടുണ്ട്.
ഞങ്ങൾ താമസിച്ചിടത്തുനിന്ന് ഗാനനോക്ക് എന്ന ബോട്ട് സ്റ്റേഷനിൽ ചെന്നാണ് ഈ ഉല്ലാസക്കപ്പലിൽ കയറിയത്. ഞങ്ങൾ നേരത്തെതന്നെ അവിടെയെത്തി ടിക്കറ്റ് വാങ്ങി ബോട്ട് വരുന്നതുവരെ അവിടെയെല്ലാം ഒന്നു നോക്കിക്കണ്ടു. ചുറ്റിനും പച്ചപ്പ്, എന്നാൽ ഒറ്റ പുല്ലുപോലും അവിടെ അസ്ഥാനത്തു വളരുന്നില്ല. മറുകര കാണാൻ പറ്റാത്ത അത്രയും വിസ്താരമുണ്ട് ഈ നദിക്ക്. ഇത്രയും കണ്ടുനിന്നപ്പോഴേക്കും ഞങ്ങളുടെ കപ്പൽ വന്നു കരയ്ക്കടുത്തു. ഒരു വശത്തുകൂടി അതിൽനിന്നു കണ്ടു കഴിഞ്ഞവർ ഇറങ്ങി. മറുവശത്തുകൂടി ഞങ്ങൾ കയറി സൗകര്യപ്രദമായ സീറ്റിൽ ഇരുന്നു.
തുറന്ന ജനാലകൾ ആയതിനാൽ എവിടെയിരുന്നാലും കാണുകയും ഫോട്ടോ എടുക്കുകയും ചെയ്യാം. എല്ലാ സൗകര്യങ്ങളുമുള്ള ഒരു ഒഴുകുന്ന കൊട്ടാരം എന്നു വേണമെങ്കിൽ ഈ സ്റ്റീമർ ബോട്ടിനെ വിശേഷിപ്പിക്കാം. ഇതിനകം പുറപ്പെടാനുള്ള മണി മുഴങ്ങി.
അതോടൊപ്പം കപ്പൽ നീങ്ങി ബോട്ട് സ്റ്റേഷൻ വിട്ടു. പിന്നെ ഗൈഡ് സംസാരം തുടങ്ങി. കരകാണാ കടൽപോലെ ഓളങ്ങളും തിരകളും ഈ കപ്പൽ ബോട്ടിൽ അടിക്കുന്നതിന്റെ കുലുക്കം അനുഭവപ്പെട്ടു തുടങ്ങി. എല്ലാവരുടെയും കാമറകൾ ചലിക്കാൻ തുടങ്ങി. അപ്പോൾ എന്റെ മനസിൽ കുട്ടനാടൻ വഞ്ചിവീടുകളുടെ ഓർമയാണു വന്നത്. അവിടത്തെ പൊടിമീൻ കൊത്തിയെടുക്കാൻ വരുന്ന നീർകാക്കകളെയൊന്നും ഇവിടെ കണ്ടില്ല. പകരം കനേഡിയൻ താറാവുകളും കടൽകാക്കകളും ഒക്കെ പറന്നുനടക്കുന്നുണ്ടായിരുന്നു.
അങ്ങനെ കുറച്ചുദൂരം ചെന്നപ്പോൾ ഒരു ദ്വീപു കണ്ടു. അതിന്റെ പേരു വിളിച്ചു പറയുന്നതു കേട്ടു. ഇവിടെ ഓരോ ദ്വീപിനും പേരുകളുണ്ട്. അതു കഴിഞ്ഞു ബോട്ടിന്റെ വേഗത കൂടി. പെട്ടെന്ന് പെട്ടെന്ന് ഓരോ ദ്വീപും കടന്നുപോയി.
ഒരു ദ്വീപ് എന്ന പേരു കിട്ടണമെങ്കിൽ അതു വെള്ളത്തിന്റെ നിരപ്പിൽനിന്ന് ഒരടിയെങ്കിലും പൊങ്ങിയതാവണം. പിന്നെ അതിൽ ഒരു മരമെങ്കിലും വേണം. ഇതു രണ്ടും ഉണ്ടെങ്കിൽ മാത്രമെ അതിനെ ഒരു ദ്വീപായി കാണുകയുള്ളു. പക്ഷേ, ഇവിടത്തെ ഒട്ടുമുക്കാലുമുള്ള ദ്വീപുകൾ ഏക്കറുകളോളം പരന്നുകിടക്കുന്ന ഭൂപ്രദേശമാണ്. ഇതിനിടയ്ക്കു ചെറിയ ചെറിയ ദ്വീപുകളും ഞങ്ങളുടെ വശത്തുകൂടി കടന്നുപോയി.
പിന്നെ വേറൊന്നു കണ്ടു. ഇത് ഒരു ടൗണ് ആണ്. നല്ല നല്ല വീടുകളും കടകളും ഹോട്ടലുകളുമുണ്ട്. യാത്രയ്ക്കിടെ ഇവിടെ ഒന്നിറങ്ങി വിശ്രമിക്കാൻ പറ്റിയ സ്ഥലം. പക്ഷേ, ഞങ്ങളുടെ ബോട്ട് നിർത്താതെ പോയി. പിന്നെ കണ്ടതു വിശാലമായ പാർക്കും കാന്പിംഗ് ഗ്രൗണ്ടും ഉള്ള വലിയ ഒരു ദ്വീപ്. കുറച്ചുകൂടി മുന്നോട്ടുപോയപ്പോൾ ഒരിടത്ത് ഒരു വലിയ കൊട്ടാരം കണ്ടു.
ഇവിടെ ഏതോ ഒരു വലിയ പണക്കാരൻ ഈ ദ്വീപ് മുഴുവൻ വിലയ്ക്കുവാങ്ങി അതിൽ തന്റെ ഭാര്യയ്ക്കുവേണ്ടി ഒരു കൊട്ടാരം പണിതുതുടങ്ങി. പക്ഷേ, പണി തീരുംമുൻപ് അവർ മരണമടഞ്ഞു. അതോടെ പണി നിന്നുപോയി. എന്നാൽ, വളരെ വർഷങ്ങൾക്കുശേഷം 120 മുറികൾ ഉള്ള ആ കൊട്ടാരം പൂർത്തീകരിച്ചു. അത് ഇപ്പോൾ പാർട്ടികൾക്കും മറ്റും വാടകയ്ക്കു കൊടുക്കുന്നു. നോക്കിനടത്താൻ കുറെ വാല്യക്കാരുമുണ്ട്.
ഞങ്ങളുടെ ബോട്ട് വീണ്ടും മുന്നോട്ടു കുതിച്ചു. അങ്ങനെ പല തരത്തിലുള്ള ചരിത്രം കുറിക്കുന്ന ദ്വീപുകൾ കണ്ടുകണ്ട് മുന്നോട്ടുപോയി. പിന്നെ അവിടത്തെ ഏറ്റവും വലിയ ദ്വീപിന്റെ കാഴ്ച. അതിന്റെ പേര് വൂൾഫ് ഐലന്റ് എന്നാണ്. ഇവിടെയാണ് ഏറ്റവും വലിയ ടൗണ്ഷിപ്പ് ഉള്ളത്. ചുറ്റിനും നല്ല ബീച്ചുകളും കളിസ്ഥലങ്ങളും വീടുകളും ഷോപ്പിംഗ് കോംപ്ലക്സും അങ്ങനെ മറ്റു പലതും. ചുരുക്കിപ്പറഞ്ഞാൽ ഇവിടെയില്ലാത്തതൊന്നുംതന്നെയില്ല. ഇങ്ങനെയുള്ള ദ്വീപുകൾക്കടുത്തെത്തുന്പോൾ കപ്പലിന്റെ വേഗത കുറയ്ക്കും. ഉയർന്ന സീറ്റിൽ ഇരുന്നതുകൊണ്ട് എല്ലാം നല്ലതുപോലെ കാണാം. ബോട്ട് വീണ്ടും മുന്നോട്ടു കുതിച്ചു.
പിന്നെ കണ്ടത് ഡാർക്ക് ഐലൻഡ് എന്ന ദ്വീപാണ്. ഇവിടെയും ഒരു ചെറിയ കൊട്ടാരം കണ്ടു. ആരോ ഒരു പണക്കാരൻ ഈ ദ്വീപ് മൊത്തമായി വിലകൊടുത്ത് അവധിക്കാലം ചെലവഴിക്കാൻ വാങ്ങിയതാണത്രേ. ഇവിടെ വന്നു മീൻ പിടിക്കാനുള്ള ഫിഷിംഗ് ബോട്ടുകളും ചൂണ്ടയിടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഈ ദ്വീപുകളിൽ ഉല്ലാസത്തിനു പറ്റിയ എല്ലാകാര്യങ്ങളും കാണാം. വീടുകളും കൊട്ടാരങ്ങളും മാത്രമല്ല 1812ൽ നടന്ന ഒരു യുദ്ധത്തിന്റെ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയവും ഒരു ദ്വീപിലുണ്ട്. ബോട്ടിൽ ഇരുന്നുകൊണ്ട് നദിയുടെ ഇരുതീരത്തേക്കും പോകാൻ ചെറിയ പാലം ഒരുക്കിയിട്ടുണ്ട്. അവധി ആസ്വദിക്കാൻ മാത്രമായി എത്തുന്ന യാത്രക്കാർക്കാണ് ഇത് ഏറെ സൗകര്യമാകുന്നത്.
ഏകദേശം എല്ലാ ദ്വീപുകളുടെയും ഇടയിൽകൂടി കടന്നുകഴിഞ്ഞപ്പോൾ ബോട്ട് തിരിച്ചുവിടാൻ തുടങ്ങി. ആകാശത്തെ സൂര്യപ്രഭ കുറഞ്ഞു. മീൻ പിടിക്കാൻ വേണ്ടി വരുന്ന കടൽകാക്കകൾ ചുറ്റിനും വട്ടമിട്ടു പറക്കാൻ തുടങ്ങി. അവർ അത്താഴത്തിനുള്ള വെന്പലിലാണ്. വേറെ ചില ചെറിയ ബോട്ടുകൾ ഞങ്ങളെ കടന്നുപോയി. അവരുടെ ചിമ്മിനിയിൽനിന്നു പുക പറക്കുന്നുണ്ടായിരുന്നു. അവരും അത്താഴം ഒരുക്കുന്ന തിരക്കിലായിരിക്കും. പകൽ എരിഞ്ഞടങ്ങുകയാണ്.
മടങ്ങുംവഴി പൈൻമരങ്ങൾ ഉള്ള ഒരു ദ്വീപുകണ്ടു. പ്രശസ്തനായ ഒരു എഴുത്തുകാരൻ ഇവിടം വിലയ്ക്കെടുത്തു കുടുംബസമേതം താമസിച്ചിരുന്നു. 2000-ൽ അദ്ദേഹം മരിച്ചപ്പോൾ ഭാര്യയും മക്കളും ഇവിടെനിന്നുപോയി. അങ്ങനെ ഒരു ദ്വീപിനും ഓരോ കഥയുണ്ടായിരുന്നു.
അവസാനം ആ മഹാനദിയിലൂടെയുള്ള യാത്രയ്ക്കുശേഷം ബോട്ട്ജെട്ടിയിൽ തിരിച്ചെത്തി. യാത്രകഴിഞ്ഞു വീട്ടിലെത്തിയിട്ടും മനസു നിറയെ ആ നദിക്കാഴ്ചകളായിരുന്നു.
ഓമന ജേക്കബ്