വിലാപത്തിൻ മാറ്റൊലി കേൾപ്പൂ ,
ഏവമെന്നെ ക്രൂശിലേറ്റുവാൻ
അപരാധമെന്തു ഞാൻ ചെയ്തു ..'
എന്ന വരികളിലൂടെ ക്രിസ്തുവിന്റെ പീഡാനുഭവം ആവിഷ്കരിച്ചതിൽ ഇതിലും അനുയോജ്യമായ വേറൊരു മലയാള ഗാനമില്ല. ഫാദർ ആബേൽ സിഎംഐ ഈ വരികൾ എഴുതിയിട്ട് 49 വർഷം.
1972-ൽ എച്ച്എംവി പുറത്തിറക്കിയ "ഈശ്വരനെത്തേടി' എന്ന ആൽബത്തിലാണ് ഈ ഗാനം ഉള്ളത്. യേശുദാസും ബി. വസന്തയും ആലപിച്ച പ്രശസ്തമായ ഈ ഗാനത്തിന് സംഗീതമൊരുക്കിയത് സംഗീതജ്ഞനായ കെ.കെ.ആന്റണിയാണ്. ആബേലച്ചന്റെ മറ്റു ഗാനങ്ങൾക്കൊക്കെ സംഗീതം പകർന്നിരിക്കുന്ന കെ.കെ.ആന്റണി ഈ ആൽബത്തിൽ ആവിഷ്കരിച്ച വികാര തീവ്രമായ ഈണം ജനമനസുകളെ കീഴടക്കി.
കുരിശിലേക്കുള്ള വഴിയിൽ യേശുവിന്റെ വിലാപമാണ് "ഗാഗുൽത്താ മലയിൽ നിന്നും....'' എന്ന ഗാനത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
" മുന്തിരി ഞാൻ നട്ടു നിങ്ങൾക്കായ്
മുന്തിരിച്ചാറൊരുക്കി വച്ചു
എങ്കിലുമീ കയ്പുനീരല്ലേ
ദാഹശാന്തിക്കെനിക്കു നൽകീ ... "
ലളിതപദങ്ങളിലൂടെ ഭക്തിയും ദർശനവും ജീവിതവും ആവിഷ്കരിച്ചതാണ് ആബേലച്ചന്റെ രചനകളുടെ സാമ്പ്രദായിക വിജയം. ദുഃഖവെള്ളിയടക്കമുള്ള നോമ്പിലെ വെള്ളിയാഴ്ചകളിൽ ക്രിസ്തീയ ആരാധനയ്ക്ക് ഉപയോഗിക്കുന്ന 'കുരിശിന്റെ വഴി ' എന്ന പുസ്തകം എഴുതിയതും അച്ചനാണ്. യേശുവിന്റെ കുരിശു യാത്രയുടെ വിശദമായ വർണനയും പ്രാർഥനകളുമാണ് ഇതിന്റെ പ്രതിപാദ്യം.
ജീവിതത്തിലെ വിവിധ മുഹൂർത്തങ്ങളിൽ ആലപിക്കാൻ പറ്റുന്ന പന്ത്രണ്ട് പാട്ടുകളാണ് "ഈശ്വരനെത്തേടി' എന്ന ആൽബത്തിൽ ഉള്ളത്.
" പരിശുദ്ധാത്മാവേ .., മനുഷ്യാ നീ മണ്ണാകുന്നു.., ഈശ്വരനെത്തേടി ഞാൻ നടന്നു..., എഴുന്നള്ളുന്നൂ രാജാവ് എഴുന്നള്ളുന്നൂ.., നട്ടുച്ച നേരത്ത്..., പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണി...' തുടങ്ങിയ ഗാനങ്ങളൊക്കെ ആബേലച്ചന്റെ തൂലികയിൽ വിരിഞ്ഞതാണ്. ഈ ഗാനങ്ങളെല്ലാം മത പരിഗണനകളില്ലാതെ കേരളം ഇന്നും ആസ്വദിക്കുന്നു. തൃശൂർ വെളിയനാട് സ്വദേശിയായിരുന്ന കെ.കെ ആന്റണി എന്ന ആന്റണി മാസ്റ്റർ കലാഭവന്റെ തുടക്കം മുതൽ കലാഭവനിലെ അധ്യാപകനും മ്യൂസിക് ഡയറക്ടറുമായിരുന്നു. 1987 മാർച്ച് 16ന് 62-ാം വയസിലാണ് ആ സംഗീത പ്രതിഭ അരങ്ങൊഴിഞ്ഞത്.
ജനുവരി 19ന് ആയിരുന്നു അച്ചന്റെ നൂറ്റൊന്നാമത് ജന്മവാർഷിക ദിനം. 2001 ഒക്ടോബർ 27-നാണ് ആബേലച്ചൻ വിടവാങ്ങിയത്....
ജിജോ രാജകുമാരി