കാത്തിരുന്ന ക്രിസ്മസ് സമാഗതമായി. ജനിക്കുന്ന ശിശു ഇമ്മാനുവേൽ എന്നു വിളിക്കപ്പെടുമെന്നാണ് ഗബ്രിയേൽ മാലാഖ മറിയത്തെ അറിയിച്ചത്.
അവൻ അങ്ങനെ വിളിക്കപ്പെട്ടതായി സുവിശേഷത്തിൽ എങ്ങും കാണുന്നില്ല. എന്നാൽ അവൻ പോയ ഇടങ്ങളിലും കണ്ടുമുട്ടിയ വ്യക്തികളിലും സംസാരിച്ച നിമിഷങ്ങളിലും എല്ലാവരെയും ഓർമിപ്പിച്ചത് ദൈവത്തെ തന്നെയാണ്. അവന് അവന്റേതായി ഒന്നും പറയാനുണ്ടായിരുന്നില്ല.
പറഞ്ഞതും ചെയ്തതും പിതാവിന്റെ ഇഷ്ടങ്ങളായിരുന്നു. അഞ്ചപ്പം അയ്യായിരം പേർക്കു നല്കിയപ്പോഴും വിധവയുടെ മകനെ ഉയിർപ്പിച്ചപ്പോഴും ലാസറിനെ ജീവിതത്തിലേക്കു തിരികെ വിളിച്ചപ്പോഴുമെല്ലാം അവൻ പിതാവിനെ അനുസരിക്കുകയായിരുന്നു. മറിയത്തിന്റെ ഉദരത്തിൽ കയറിക്കൂടിയതും കാലിത്തൊഴുത്തിലെ നിശബ്ദതയിൽ അവതരിച്ചതും അവസാനം കാൽവരിമല വലിഞ്ഞുകയറി കുരിശേറ്റപ്പെട്ടതുമൊക്കെ അനുസരിക്കാൻ മാത്രം അറിയാവുന്നതുകൊണ്ടായിരുന്നു.
ക്രിസ്മസ് നമ്മോടു പറയുന്നതും അതുതന്നെയാണ്. പോകുന്നിടങ്ങളിലെല്ലാം ദൈവത്തെ ഓർമപ്പെടുത്തുക. ഇമ്മാനുവേൽ എന്നു വിളിക്കപ്പെടേണ്ടത് യേശു മാത്രമല്ല നാമോരോരുത്തരുമാണ്. അതു വിളിക്കപ്പെടാനുള്ള പേരല്ല, ആയിത്തീരാനുള്ള ദൗത്യമാണ്. കടന്നുപോരുന്ന ഇടങ്ങളിലും ഉതിർന്നുവീഴുന്ന വാക്കുകളിലും ഓർമയാകുന്ന ഹൃദയങ്ങളിലും ദൈവത്തെ അവശേഷിപ്പിക്കുക. ഈ ക്രിസ്മസ് നൽകുന്ന വെല്ലുവിളി നമ്മിലൂടെ ദൈവത്തെ പ്രതിഫലിപ്പിക്കുക എന്നതാണ്.
അത്ര എളുപ്പമുള്ളതല്ല ക്രിസ്മസ് സന്ദേശം. എന്റെ ആശയങ്ങളും പേരും നിലനിറുത്താനും വിജയവും ആഗ്രഹങ്ങളും നേടിയെടുക്കാനും കരുണയില്ലാതെ മത്സരിക്കാനും അതിനുവേണ്ടി ഏതറ്റംവരെ പോകാനും മടിയില്ലാത്തവരുടെ ഇടയിലാണ് നാം ജീവിക്കുക. സ്വന്തം ഇഷ്ടങ്ങളും താത്പര്യങ്ങളും ബലിക്കല്ലിൽ അഴിച്ചുവച്ച് ക്രിസ്തുവിനെ എടുത്തണിഞ്ഞ് ക്രിസ്തുവാകുക എന്നുള്ളത് നമുക്കു പ്രയാസകരമാണ്.
നാം നിശബ്ദനായി അവന്റെ ശബ്ദം കേൾപ്പിക്കുന്നതും ഞാൻ അപ്രത്യക്ഷനായി ദൈവമുഖം പ്രദർശിപ്പിക്കുന്നതും നമ്മുടെ ആശയങ്ങളും വിജയവും ഉപേക്ഷിച്ച് അവനുവേണ്ടി നിലകൊള്ളുന്നതും ഒറ്റരാത്രിയിലെ ഉറക്കത്തിൽ ലഭിക്കുന്ന ഉറപ്പുകളുടെ പരിണതിയല്ല. അതിനു നീണ്ട ധ്യാനത്തിന്റെയും മനനത്തിന്റെയും പിൻബലവും നിതാന്തമായ പ്രാർത്ഥനയുടെ ഊർജവും ഉണ്ടായിരിക്കണം.
എന്തുകൊണ്ടാണ് ക്രിസ്മസ് ഇന്നും ഓർമിക്കപ്പെടുന്നത്? യേശു അവനുവേണ്ടിത്തന്നെയാണു പിറന്നതെങ്കിൽ ഈ ദിവസം ഓർമിക്കപ്പെടില്ലായിരുന്നു. എന്തെങ്കിലും ലാഭങ്ങൾക്കുവേണ്ടിയാണ് അവൻ അവതരിച്ചതെങ്കിലും അവൻ ഓർമിക്കപ്പെടില്ലായിരുന്നു. അവനവനുവേണ്ടിയല്ലാതെ, നഷ്ടങ്ങൾക്കുവേണ്ടി ജനിച്ചു എന്നുള്ളതാണ് ക്രിസ്മസിനെ വ്യത്യസ്തമാക്കുന്നത്.
ഞാൻ കൂടെയുണ്ടെന്നുള്ള ദൈവത്തിന്റെ നമ്മോടുള്ള വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ് ഇമ്മാനുവേൽ. എന്റെ ചുറ്റുമുള്ളവരും ദൈവം വൈകാതെ വരുമെന്ന പ്രതീക്ഷയിലാണ്. ദൈവത്തിന്റെ കരുണയും സ്നേഹവും ക്ഷമയും അവരിലേക്ക് പകർന്നുനല്കാനായാൽ ഞാനും "ഇമ്മാനുവേൽ' ആകും.
ഇമ്മാനുവേൽ
10:19 AM Dec 26, 2022 | Deepika.com